Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, July 20, 2012

ഡബ്‌ൾ സ്റ്റാൻഡേർഡ്!!!! (മിനിക്കഥ)


ഡബ് സ്റ്റാൻഡേർഡ്!!!!
(മിനിക്കഥ) 

അവൻ: നിനക്കു കള്ളുകുടിക്കുന്നോരെ ഇഷ്ടമാണോ?

അവൾ: അതിപ്പോ;ഇന്നത്തെ കാലത്തു ആണുങ്ങൾ ഇത്തിരി കുടിക്കുവൊക്കെ ചെയ്യുമെന്നേ….!!!

അവൻ: അപ്പൊ വായ്നോട്ടം..?

അവൾ: അതും ചെയ്യത്തോരുണ്ടോ?? അതോണ്ടൊന്നും കുഴപ്പമില്ല.

അവൻ: സിഗററ്റ്, കഞ്ചാവു??

അവൾ: അയ്യോ അതൊക്കെ വലിയ തെറ്റല്ലേ?? ഞാൻ ഇഷ്ടപ്പെടില്ല

അവൻ: തമ്പാക്ക്, ഹംസ്, പാൻപരാഗ് ഇവയൊന്നും പ്രശ്നമാവില്ല അല്ലെ?

അവൾ: ഹയ്യോ നിങ്ങൾക്കെന്താ പ്രാന്തു പിടിച്ചോ? അതൊക്കെ ഉപൊയോഗിച്ചാൽ   വായിലൊക്കെ കാൻസർ വരുമെന്നല്ലെ പറയുന്നത്.. എനിക്കിഷ്ടമില്ല…

അവൻ: നുണ പറയുന്നത്, വേറെ പെണ്ണുങ്ങളോട് പഞ്ചാരയടിക്കുന്നത്??

അവൾ: ങാ ആവാം… എനിക്കു വിരോധമില്ല!!!



ഒരു “പോസ്”ന് ശേഷം ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു…



അതേയ്!! ആണുങ്ങള് ഒന്നോ രണ്ടോ ചെറുതടിക്കുന്നതും ഭാര്യെടെ കൂടെ പുറത്തു പോമ്പോ മറ്റു പെണ്ണുങ്ങളെ ഉപദ്രവമില്ലത്തരീതിയിൽ നോക്കുന്നതും പതുക്കെ കമന്റടിക്കുന്നതും, ഇത്തിരി പഞ്ചാരയടിക്കുന്നതും, ഒന്നുവൈകി വീട്ടിൽ വരുമ്പോ ആപ്പീസിൽ തിരക്കായിരുന്നു എന്നൊക്കെ ചെറുതായി നുണ പറയുന്നതും ഒക്കെ അത്ര വല്യ തെറ്റൊന്നും അല്ല.. എനിക്കതിൽ വിരോധവും ഇല്ല..



അവൻ: ഹാവൂ രക്ഷപെട്ടു…. 

അവൻ ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി.. അപ്പോൾ പിന്നിൽ നിന്നും

അവൾ:  പക്ഷെ… അതൊക്കെ വേറെ വല്ല ആണുങ്ങളും ആണെങ്കിൽ എനിക്കു കുഴപ്പമില്ല!! അതും പറഞ്ഞ് നിങ്ങൾ അങ്ങനെ നടക്കാൻ നിക്കണ്ടാ.. കുനിച്ചു നിർത്തി കൂമ്പിനിടിക്കും ഞാൻ.. ങ്ഹാ പറഞ്ഞില്ലെന്നു വേണ്ടാ..



അവൻ: ങ്ഹേ.. അതെന്താടീ ഞാൻ ആണല്ലേ?? അതൊ നിന്റെ ഡബ്‌ൾ സ്റ്റാൻഡേർഡോ???



അവൾ: നിങ്ങൾക്ക് അതിൽ സംശയമുണ്ടെങ്കിലും നിങൾ ആ‍ണാ‍ണെന്നതിൽ എനിക്കു സംശയമൊന്നും ഇല്ല!!! അല്ലെങ്കിൽ നിങ്ങടെ ഛായയിൽ ചെറുതൊരെണ്ണം ഇവിടത്തെ തൊട്ടിലിൽ ഇങ്ങനെ കിടക്കില്ലല്ലോ…



അതു കേട്ട അവൻ മിണ്ടാതെ ലിവിങ്‌റൂമിലെ ചാരുകസേരയിൽ ചെന്നിരുന്നു ഒരു ദീർഘനിശ്വാസം വിട്ടു ടിവിയുടെ റിമോട്ട് എടുത്തു ….

Tuesday, February 22, 2011

വികട കുമാരി!!

എന്തു പറഞ്ഞാലും അതു വികടത്തമാവുക! എന്തൊരു കഷ്ടമാണത്! പലർക്കും സംഭവിക്കാവുന്ന ഒന്നാണ്.. എനിക്കു സംശയം ഈ ഗുളികൻ, രാഹു എന്നൊക്കെ പോലെ വികടകാലം എന്നൊന്നൂടെ ഉണ്ടോ എന്നാണ്..
വികട സരസ്വതി എന്നൊക്കെ പലപ്പോഴും കേട്ടിട്ടുണ്ട്.. 

സരസ്വതീ ദേവിയുടെ രൂപം എന്റെ മനസ്സിലുള്ളതെങ്ങനെ എന്നു വെച്ചാൽ ഒരു വൈറ്റ് കാഞ്ചീപുരം സാരിയുടുത്തു ഒരു വീണയും പിടിച്ചു് സുസ്മേരവദനയായി വ്വൈറ്റ് താമരയിൽ ഇരിക്കുന്ന ഒരു കുലീന സ്ത്രീ രൂപം. അവരുടെ ഏറ്റവും തെളിമയാർന്ന രൂപം മനസ്സിൽ പതിഞ്ഞതു, മമ്മിയൂർ അമ്പലത്തിൽ വിദ്യാരംഭക്കാലത്ത് ഊട്ടുപരയിൽ പൂജയ്ക്ക് വെയ്ക്കുന്ന ഒരു എണ്ണഛായാ ചിത്രത്തിലൂടെയാണ്. ആ ചിത്രം കണ്ടപ്പോൾ എനിക്കു സരസ്വതീദേവിയോടു ഭക്തി തോന്നിയെങ്കിലും, അതിനേക്കാൾ ഭക്തിയും ബഹുമാനവും തോന്നിയത് ആ ചിത്രം വരച്ച ശ്രീനിവാസൻ മാഷോടാണ്. എങ്കിലും ഇവിടെ സരസ്വതിയേഡ്ത്തിക്ക് വല്യ കാര്യം ഒന്നും ഇല്ല്യ. പറഞ്ഞു വന്നപ്പോൾ ഒന്നു പറഞ്ഞു എന്നു മാത്രം!!
അപ്പോൾ ഞാൻ പറഞ്ഞു വന്നത് വികട സരസ്വതിയെ പറ്റിയായിരുന്നു. പക്ഷേ എനിക്കു വികട സരസ്വതി എന്നു പറയാനാ ഇഷ്ടം. വികട എന്നു വിളിക്കാം!! ഒറിജിനൽ സരസ്വതി ദേവിയുടെ രൂപം മേല്പറഞ്ഞ പോലെയെങ്കിൽ വികടന്റെ രൂപം എങ്ങനെ ഇരിക്കും? എനിക്കു തോന്നിയത് ഇങ്ങനെയാണ്. നല്ല ഗോതമ്പിന്റെ നിറമുള്ള ഒരു പെണ്ണ്‌. പട്ടു സാരിക്കു പകരം മോഡേർൺ ഡെനിം ടൈറ്റ്സ്, (ഡെനിം ആകുമ്പോൾ ചുളിച്ചിലും അഴുക്കും ഒന്നും പ്രശ്നമല്ലല്ലോ), ബ്ലാക് ലെതർ ജാക്കറ്റും. നോ എക്സ്പെൻസീവ് ജ്വെല്ലറീസ്. ഫാൻസി ആക്സെസ്സറീസ് ആണു പഥ്യം. വീണക്കു പകരം എന്ത് കൊടുക്കും? ഒരു ബേസ് ഗിറ്റാറോ അല്ലെങ്കിൽ സേല്ലോയോ ആവാം!! അതല്ലെങ്കിൽ ഒരു സെറ്റ് ബാഗ്പൈപ്!! അതു മതി. ചാർളീസ് ഏഞ്ചത്സ്-2 വിലെ ഡ്ര്യു ബാരിമോറിന്റെ പോലെ ഡീപ് റെഡ് ലിപ്സ്റ്റിക് ഇട്ടു ചുകപ്പിച്ച ചുണ്ടുകൾ, ചെറിയ ഒരു മന്ദസ്മിതം ആയിക്കോട്ടെ, വിരോധം ഇല്ല്യ. ഒരു സംശയം പോലെ. പക്ഷേ ചിരിക്കണ്ടാ. കാരണം, മുൻവശത്തു മുകൾ വരിയിലുള്ള രണ്ടു പല്ലുകൾ പലകപ്പല്ലാണ്, അവക്കിത്തിരി പൊന്തലും ഉണ്ട്. വൃത്തികേടാവും. തിളങ്ങുന്ന കണ്ണുകളിൽ ലൈറ്റ് കളേഡ് കൃഷ്ണമണി. ഒരു സെറ്റ് മംഗോളിയൻ കണ്ണുകൾ തന്നെ. ഒരു ചെറിയ മറുകണ്ണുണ്ട് പക്ഷേ കോങ്കണ്ണല്ല. കാഴ്ച്ച ക്ലിയറാക്കാൻ സ്റ്റൈലിഷ് സോഡാക്കുപ്പി കണ്ണടയും ഉണ്ട്. ത്രെഡ് ചെയ്ത് ഡീസന്റാക്കിയ പുരികക്കൊടികൾ കർവ്ഡ് ബ്രക്കറ്റ് പോലെ വളഞ്ഞിരിക്കുന്നു (വളവ് ഇത്തിരി അഡ്ജസ്റ്റ് ചെയ്താമതി മഴവില്ലെന്നൊക്കെ പറഞ്ഞാൽ അലമ്പാവും.). എക്സെർസൈസും ഡയറ്റ് കണ്ട്രൊളും ഒക്കെ ചെയ്തു ടോൺഡ് ആയ ബോഡി ഷേയ്പ് ആണെങ്കിൽ, ഫാസ്റ്റ് ഫുഡ് ഡയറ്റ് കാരണം ഓവർവെയ്റ്റിന്റെ ബോർഡർലയിനിൽ ആണ്. മറ്റു സോഫ്റ്റ് അസ്സെറ്റ്സിനെ പറ്റിയൊന്നും പ്രതിപാദിക്കാൻ എനിക്കു അർഹതയും, അനുവാദവും, അറിവും ഇല്ല. പിന്നെ മറ്റേ ടീച്ചറേ പോലെ ഇവൻ അങ്ങനെ താമരപൂവിലൊന്നും ഇരിക്കില്ല. അവർക് വല്ല മതിലുമ്പിലോ, പ്ലാസ്റ്റിക് ചെയറിലോ ഒക്കെയ് തന്നേയേ ഇരിക്കാൻ കഴിയൂ. പിന്നെ ചിത്രത്തിൽ അവര് ഇരിക്കാറില്ല. മറിച്ചു ആ ബാഗ്പൈപ്പർ ചുമലിൽ ചാർത്തി ഒരു മതിലിൽ ചാരി നിൽകാറെ ഉള്ളൂ.. പടത്തിൽ അവർ സാധാരണ സോഫ്റ്റ് ലൈറ്റിങ്ങേ ഉപയോഗിക്കാറുള്ളൂ.. ഒരുമാതിരി സേപിയ എഫെക്റ്റിൽ ഫോട്ടോ എടുത്ത പോലെ. എന്തായാലും ആളൊരു ചുള്ളത്തി തന്ന്യാണ്. 

എന്നെങ്കിലും കാണാൻ പറ്റും എന്നാണ് എന്റെ വിശ്വാസം. പറ്റുമോ?? ബാക്കി ഡീറ്റേത്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലാ. ഇനി ഫേസ്ബുക്കിലോ, ഗൂഗ്ൾ ബസിലോ, ചാറ്റിലോ ഒക്കെവച്ചു പരിചയപ്പെടാൻ പറ്റിയാൽ ഭാഗ്യാമാവും.

Thursday, February 10, 2011

ഏക് നമ്പർ കി കഹാനീ.

ഒരു രസകരമായ സംഭവം ഇന്നെന്റെ മുന്നിലുണ്ടായി; സംഭവം വേറൊന്നും അല്ല.. ഒരു ബംഗാളിയും, പഞ്ചാബിയും തമ്മിലുള്ള തമ്മിലുള്ള വഴക്കായിരുന്നു വിഷയം.


പാത്രങ്ങൾ: 1 അക്കൌണ്ടന്റ്: മലയാളി 2. ഛോട്ടു-ബംഗാളി 3.ഗട്ടു - പഞ്ചാബി (പാകിസ്ഥാൻ)

സീൻ-1

അക്കൌണ്ടന്റ് ഒഫീസ് ബോയ് എന്ന വയോധികനായ ബംഗാളിയെ വിളിക്കുന്നു.
ഉദ്യോഗപ്പേരിൽ മാത്രമേ ബോയ് ഉള്ളൂ, ആളൊരു സീനിയർ സിറ്റിസൺ ആണ്‌.
അക്ക: ഹേയ് ഛോട്ടു, തും ഏക് കാം കരോ; ഉസ് ഗട്ടുകൊ നയാ വാൻ ദിയ ഹേ ന, ഉസ്കാ നമ്പർ പൂഛ് കെ ബതാ ദൊ മുഝെ. ജൽദി ചാഹിയേ.

ബംഗാ: ജീ സാബ്; ഹം അഭീ ലേക്കെ ആതാ



സീൻ -2

ബംഗൻ ഫോണെടുത്തു ഗട്ടുവിന്റെ നമ്പർ കറക്കുന്നു! അപ്പുറത്തു ഫോൺ ബെല്ലടിക്കുന്നു. ഗട്ടു കോൾ എടുക്കുന്നു.

ഗട്ടു: ഹാലൊ ഗട്ടു!

ഛോട്ടു: ഗട്ടു, യെ മേ ബോൽതാ! ബോൽ ക്യ ഹാൽ ഹെ? കിധർ ഹൊ?

ഗട്ടു: ഹാ ബോൽ, മേ ഇധർ ഹും, ഷോപ്ഫ്ലോർ പെ.

ചോട്ടു: മുഝെ ആപ്കെ ബേൻ കി നമ്പർ ദെ ദീജിയെ, ഉസ്ക ഥോഡാ കാം ഹൈ ഇധർ!!

ഗട്ടു: (അദ്ഭുത പരതന്ത്രനായി) ക്യാ മത്ലബ്?

ഛോട്ടു: ആപ്കെ ബേൻ കി നമ്പർ?

ഗട്ടു: (ഇത്തിരി ഈർഷ്യയോടെ) മെരാ ‘ബേൻ’ കി നമ്പർ? ക്യോം ചാഹിയെ തുംകോ മെരാ ‘ബേൻ’ കി നമ്പർ?

ഛോട്ടു: ഇധർസെ പൂഛാ ഗയാ ഹെ. ഉസ്കി ഇധർ കുഛ് കാം ഹെ. തു ബസ് നമ്പർ ദേ ദെ.

ഗട്ടു: അബെ സാലേ, ക്യാ കാം ഹെ ഉധർ മെരി ‘ബേൻ’ കി. നമ്പർ ലേക്കെ ? മേ തുഝെ ഉസ്കി നമ്പർ നഹി ദെ സക്താ.. ജിസ്നെ ഭി പൂഛാ ഹെ ഉസ്കൊ മെരെ പാസ് ആനെ ബൊലോ.

ഛോട്ടുവും വിട്ടു കൊടുക്കാൻ നിന്നില്ല. !!!

ഛോട്ടു; അരെ ഗട്ടു, വൊ കമ്പനി കി ബേൻ ഹേ. ഉസ്കി ഇധർ ക്യാ കാം ഹൈ, വൊ തുംസെ ബോൽനെ കാ സരൂരത് നഹിൻ ഹെ. സ്യാദാ ബക് ബക് നഹി കർ, തൂ ബേൻ കി നമ്പർ ബതാ. ഓർ യേ ഭീ സുൻ മേനെ തുംഹരെ നാംസെ പുകരാഹും, തു മുഝെ സാലെ വാലേ മത് ബുലാ. അകൽബിൻ സുവർ.

ഗട്ടു: അബ്ബെ, ഫോൺ രഖ് സാലെ **@## (മുഴുത്ത തെറി തള്ളക്കും പെങ്ങൾകും) മേരാ ഇധർകി കാം ഹോനെ ദേ, മേ തുംഹാരെ പാസ് ആതാ ഹും. തും ഗാലി ദേതേ ഹൊ മുഝേ?(ഫോൺ കട്ടു ചെയ്യുന്നു)



സീൻ -3

ഏകദേശം 40 മിനുട്ടിനു ശേഷം ദേഷ്യം കൊണ്ടു വിറക്കുന്ന ഗട്ടു ഓഫീസിലേക്കു പാഞ്ഞടുക്കുന്നു. ചോട്ടുവിന്റെ കുത്തിനു പിടിച്ചുനിൽകുന്നു.



ഗട്ടു: അബ്ബെ സുവർ കെ ഓലാത്ത്, തും ക്യാ സോച്ചെ ഹോ അപ്നെ ആപ്കോ? തും ഇധർ കെ ഓഫിസ് ബോയ് ഹൊ, പ്യൂ ൺ ഹൊ, ഇധർകാ മനേജർ നഹി ഹോ തും. ആദ്മി ദേഖ്കെ ബാത് നഹി കരേ തൊ തേരി ഠാംഗ് തോടൂംഗാ മെ. സംഝേ സാല ചോർ, ##@#$#$#$$ (തെറി- ദോഷം പറയരുതല്ലോ, ഹിന്ദിക്കാരു തെറി തള്ളക്കും, പെങ്ങൾകും നേരെ മാത്രെ പറയൂ.)

തുംകൊ ക്യോം ചാഹിയെ മേരി ബേൻ കി നമ്പർ? അഭി ആഗെ ബാത് കരോഗെ തൊ മേ തുംഹാരി ഏയ്സീ മാർ മാരൂംഗാ, ഏയ്സീ മാർ മാരൂംഗാ കി തു സിന്ദഗീ ഭർ “ബേൻ” കി ഹി നഹി, കിസീകി ഭി നമ്പർ നഹി പൂഛോഗേ.



അപകടാവസ്ഥ കണ്ട് ഓഫീസിലെ എല്ലാവരും അവിടെ കൂടി, അക്കൌണ്ടന്റും. എല്ലാവരും കൂടെ ഗട്ടുവിനെയും, ഛോട്ടുവിനെയും, പിടിച്ചു മാറ്റി സംഘർഷാവസ്ഥ ലഘൂകരിച്ചു. അക്കൌണ്ടന്റ് ഗട്ടുവിനെ വിളിച്ചു ചോദിച്ചു.

അക്ക: ഗട്ടൂ, ക്യാ ഹുവാ? മാർപീഢ് ക്യോം കർതേ ഹൊ?

ഗട്ടു: സർജീ, ആപ് ഇസ്സെ പൂഛോ, കി മെരി ബേൻ കി നമ്പർ ലേകെ ഉസ്കേ ക്യ കാം ഹെ?

അക്ക: ക്യാ ബോൽതേ ഹോ? യെ തുംഹാരി ബേൻ കി സാഥ് ക്യാ കർനെ ചാഹ്തെ ഹെ?

ഭയചകിതനായി നിൽകുന്ന ഛോട്ടു വിറക്കുന്നുണ്ടായിരുന്നു.

ഗട്ടു: ആപ് ഉസ് സെ ഹീ പൂഛോ നാ.. ഹം കൊ ക്യാ മാലൂം? വഹീ സവാൽ മേ ഉസ്സേ ഭീ പൂഛ് രഹാ ഹും.

അക്ക: ഛോട്ടൂ, യെ ക്യാ ഹോ രഹാ ഹെ ഇധർ? കുഛ് ബഡീ ഇഷ്യു കെ ബിനാ, വൊ ആപ്കൊ മാർനെ നഹി ആയെഗാ!! ബതാ ക്യാ പ്രോബ്ലം ഹെ…..

ഛോട്ടു: സർജീ, ആപ് ഹീ ആജ് സുബഹ് മുഝെ ബോലേ ഥെ കി ഇസെ ബേൻ കാ നമ്പർ പൂഛ് കെ ലാനെ !! വൊ ഹി അഭി യെ മജ്ലാ ഹുവാ!

ഗട്ടു:(രോഷത്തോടെ അക്കൌണ്ടന്റിനോട് പൂശാനോങ്ങിക്കൊണ്ട്) ക്യാ ആപ് മാംഗേ മെരി ബേൻ കി നമ്പർ?

അക്ക: (ഭീഭത്സിതനായി) ഛോട്ടൂ, യെഹ് ആപ് ക്യാ ബോൽതേ ഹെ? മേ നെ പൂഛാ ആപ്സെ ഗട്ടൂക്കെ “ബേഹ്ൻ” കെ നമ്പർ? ക്യൊം ചാഹിയെ മുഝെ ഉസ്കി നമ്പർ?

ഛോട്ടു: ഹാ ഫിർ. ആപ് ഹീ മാംഗേ ഥേ!! ആജ് സുബഹ്. ബേൻ കി നമ്പർ!!

അക്ക: ആജ് സുബഹ്? അരെ യാർ വൊ, മേനെ ആപ്സെ ബോലാ ഥാ കി ഗട്ടു കെ വാൻ കി നമ്പർ പൂഛേ. വൊ നയീ ഗാഡി ജൊ ഗട്ടു അഭി യൂസ് കർതേ ഹെ നാ! ഉസ്കെ ബേഹ്ൻ കി നമ്പർ നഹി.

ഛോട്ടു; ഹാ വാഘയീ, മേ ഭീ വഹീ നമ്പർ പൂഛാ ഥാ! “ബേൻ” കി നമ്പർ!!

അക്ക: യാർ, “ബേൻ” നഹി; “വാൻ” വി ഏ ൻ വാൻ!! മത്ലബ് ഗാഡീ.

ഗട്ടു: അഛാ തൊ ഇസ്കൊ മേരി ഗാഡി കി നമ്പർ ചാഹിയേ. മെരെ ബേഹ്ൻ കീ നമ്പർ നഹി!! അരെ യാർ ഇസ് ബന്ദെ കാ സബാൻ സുൻ കെ മെ ഗലത് സംഝാ !! യെ പൂഛ്താ ഹെ മെരി “ബേൻ” കി നമ്പർ. മേ നെ ഏസെ സുനാ യാർ!!

ഛോട്ടു: ഹാ മേ ഭീ ബേൻ കി ഹീ നമ്പർ പൂഛാ ഥാ ഉസ്കെ ലിയേ തൂ മുഝെ മാർനെ ആയേ!!

ഗട്ടു : യെ ദേഖോ യെ ഫിർ ശുരൂ….

അക്ക: ഹെയ് ഛോട്ടൂ. ആപ് ബേൻ നഹീ ബോലോ.. വാൻ ബോലോ! വാ‍ാ‍ാ‍ാ ൻ

അതിനിടയിൽ ഗട്ടു ചാടിക്കയറി..

ഗട്ടു: ഠീക് ഹെ, ഠീക് ഹെ ആപ്കൊ ഗാഡി കി നമ്പർ ചാഹിയെ നാ. യെഹ് ലോ മുൾകിയാ , ഉസ്മെ ലിഖാ ഹേ. ആപ്കൊ ജൊ കുഛ് ഭി ചാഹേ വൊ ലിഖ് ലീജിയേ. ഓർ ആഗേ സേ ഇസ് ബംഗാളീസെ യെഹ് ന ബോലിയെ.. ധിമാഗ് നാം കെ കൊയി ചീസ് ഹീ നഹീ ഹെ ഇസ്കൊ. ബത്തമീസ് .



അക്കൌണ്ടന്റ്, മുൾകിയ (റെജിസ്ട്രേഷൻ കാർഡ്) കോപ്പിയെടുത്തു തിരിച്ചു കൊടുത്തു.

പിന്നീട ഗട്ടു , ഛോട്ടുവിനോടു തനത് പഠാൻ സറ്റൈലിൽ ആലിംഗനം ചെയ്ത് ക്ഷമ പറഞ്ഞു് പുറത്തേക്കു പോയി. പോകുമ്പോൾ “തുംഹാരി സബാൻ ഠീക് കരോ, ബറാബർ ബാത് കർന്നാ സീഖോ. നഹിതൊ മാർ ഖായേഗാ” എന്നു ഓർമ്മിപ്പിക്കാനും മറന്നില്ല.



പാവം ബംഗാളി, അയാൾ അതിൽ പിന്നെ “ബേൻ” എന്ന വാക്കുപയോഗിച്ചിട്ടില്ല. “ഗാഡി” എന്നെ പറയാറുള്ളൂ.



കണ്ടു നിന്ന എനിക്കു തോന്നിയതു “ ഈ ഉഛാരണ പിശകുകൾ വരുത്തുന്ന വിനയേ” എന്നാണ്. ഇവിടെ ഉണ്ടായ വിന, “വ” എന്ന അക്ഷരത്തിനു പകരം സാധാരണ ബംഗാളികൾ ഉപയോഗിക്കാറുള്ള “ബ” എന്ന അക്ഷരമാണ്. കേട്ടിട്ടില്ലെ, രബീന്ദ്രനാഥ ടാഗോർ തുടങ്ങിയ ബംഗാളി എഴ്ത്തുകാരുടെ പേരുകൾ. പഞ്ചാബിയുടേതാണെങ്കിൽ ഒരുമാതിരി നീട്ടിക്കുറുക്കിയ ഹിന്ദിയും, ഉർദു പ്രാമുഖ്യം ഒരുപാടുണ്ടതിൽ. അവരുടെ കൊളൊക്യൽ രീതിയൽ “ബേൻ” ബേഹ്ൻ” എന്നിങ്ങനെ ഒക്കെയാണ്. നമ്മൾ അതു പഠിക്കുന്നതോ “ബഹൻ” എന്നും, ഗുജറാത്തികൾ പറയുമ്പോൾ “ബെൻ” എന്നും ആകുന്നു. ഭാഗ്യത്തിനാണ് അന്നു ഛോട്ടുവിനു തല്ലു കൊള്ളഞ്ഞത്. ഈ ബംഗാളികളുടെ ഒരു കാര്യം..

കൌതുകകരമാണ് ഈ ഭാഷാ വൈജാത്യങ്ങൾ. ഒത്തിരി പഠിക്കാനുണ്ടതിൽ.



തൽകാലം ഇവിടെ നിർത്തട്ടെ!!.

Monday, January 3, 2011

ഉറക്കമുണരാത്ത രാത്രി

ഒരുപാടു ദിവസങ്ങളായിരിക്കുന്നു. എന്തൊക്കെയോ കയ്യിൽനിന്നും വീണു പോയതുപോലെ. ചിന്തകളിൽ പോലും വിഭ്രാന്തി നിറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളിൽ കാടത്തവും, ഭീകരതയും. മിഥ്യയിൽ വിടരുന്ന അഗ്നിക്കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു കാണുമ്പോൾ എനിക്കു ഭയം തോന്നുന്നുഉറങ്ങുമ്പോൾ ചെവിയിൽ ചിലമ്പിന്റെ കിലുക്കം ഞാൻ ഉറങ്ങുന്നതു മതിയാക്കി. എങ്കിലും കണ്ണു തുറക്കാൻ എനിക്കു ഭയമാണ്. മുറിയിലെ ഇരുട്ടും ഏകാന്തതയും എന്നെ പല്ലിളിച്ചു കാട്ടുന്നു.

ഞാൻ കോലായിലേക്കിറങ്ങി. നല്ല നിലാവുണ്ട്. പടിയിറങ്ങി നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അമ്മ അകായിൽ നിന്നും ചോദിച്ചു;
രാത്രി നീയെങ്ങ്ട്ടാ പോണതു്, ഒറങ്ങണില്ലേ?
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി. പാടത്തെ ൽമരച്ചോട്ടിലിരുന്നു. ശിശിരം  തുടങ്ങിയിരിക്കുന്നു. ആൽ മരത്തിലെ ഇലകൾ ഒട്ടുമുക്കാലും കൊഴിഞ്ഞിരിക്കുന്നു. പടിക്കിലെ അനക്കം കണ്ട് ഷാരത്തെ പാറു ഗേറ്റിൽ വന്നു നോക്കി. പടിക്കൽ തെളിഞ്ഞു നിന്ന അവളുടെ രണ്ടു വെള്ളാരം കണ്ണൂകൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നെ അവൾ തിരിച്ചറിഞ്ഞിരിക്കണം , അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി ഷാരത്തെ കോലായിൽ കേറി കിടന്നു.തണുപ്പുകൂടാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞിറങ്ങുന്നുണ്ടെന്നു തോന്നുന്നു. ചെവിക്കുടകളിലും, കവിളുകളിലും തണുപ്പ്. കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകൾക്കിടയിലൂടെ തണുപ്പ് എന്റെ തലയോട്ടിൽ തട്ടുന്നുണ്ടായിരുന്നു. പണ്ടൊരു ദിവസം വീടിന്റെ വടക്കുപുറത്തെ നടക്കല്ല്ലിലിരുന്നു പല്ലു തേക്കുമ്പോൾ അമ്മയുടെ കൈ തെറ്റി ചുടുകഞ്ഞി നിറഞ്ഞ പാത്രം എന്റെ തലയിൽ ചെരിഞ്ഞതു ഞാൻ ഓർത്തു പോയി.
ഇലപൊഴിഞ്ഞതു കൊണ്ടെന്നു തോന്നുന്നു, കാറ്റിൽ ആലമരത്തിൽ നിന്നും ദലമർമ്മരങ്ങൾ ഒന്നും കേൾകാനുണ്ടായിരുന്നില്ല. പഴുത്ത ആലിൻകായ്കൾ ഇടക്കോരോന്നായി കൊഴിയുന്നുണ്ടായിരുന്നു. പഴുത്ത് ഇലകളും. ഞാൻ ഉള്ളിലൊന്നു ചിരിച്ചു. എന്നാണ് ഞാനും പഴുത്തു തുടങ്ങുക!!
ഞാൻ ആതറയിൽ കിടന്നു. എന്തോ ഈയിടെ ആയി എന്റെ മുറിയിൽ എനിക്കുറങ്ങാൻ കഴിയുന്നില്ല. അറുത്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ ചോരക്കറ മനസ്സിനെ കലുഷിതമാക്കുന്നുണ്ട്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു. അമ്മ സന്ധ്യക്കു വാ‍യിക്കാറുള്ള നാരായണീയ സ്തോത്രങ്ങളിലും, നരായണ കവചത്തിലും മനസ്സുറക്കുന്നില്ല. ദൈവികതയിലെ മിഥ്യ എന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു.
ഈ ആലിൻ തറയിലിരിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ പരസപര വിരുദ്ധങ്ങളായി എന്നെ വിലയം ചെയ്യുകയാണ്. ഞാൻ ആലോചിച്ചു ഒരു പക്ഷെ ചിന്തകൾക്കും ഉണ്ടാകും ഒരു ക്വാണ്ടം മെകാനിക്സ്. അതി നൂതന ശാസ്ത്ര ശാഖയായ നോയെറ്റിക്സ് പറയുന്നതു ചിന്തകൾക്കും പ്രാർത്ഥനകൾക്കും ഉപേക്ഷണീയമെങ്കിലും ഒരു പ്രത്യേക പിണ്ഡവും വ്യാപതവും, ഉണ്ടെന്നാണ്. എങ്കിൽ അവയിൽ സബ്‌ആറ്റോമികങ്ങളേക്കാൽ ചെറുതെങ്കിലും ചില കണങ്ങൾ ഉണ്ടാവേണ്ടതും, അവക്ക് കൃത്യമായ ക്വാണ്ടം സ്വഭാവം ഉണ്ടാവേണ്ടതും അല്ലേ. കാടുകയറിത്തുടങ്ങുന്നു എന്റെ ചിന്തകൾ.
കാല്പനികത മാത്രമായിരുന്നു ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നത്. നിതാന്തമായ വസന്തങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞിരുന്നത്. ഒർക്കലും മറക്കാനാവത്തവ!!പക്ഷേ ഈയിടെയായി സ്വപ്നങ്ങളിലും ഋതുവ്യത്യാസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നുകൊടുങ്കാറ്റുകളും പേമരിയും, ഊഷരതയും ഒക്കെ. പൊടുന്നനെ ആയിരുന്നു മാറ്റം. മാറ്റം ആസന്നമായിരുന്നെങ്കിലും ഇത്രയും ചടുലമായി പ്രതീക്ഷിച്ചിരുന്നില്ല. ചിന്തകളിൽ പോലും വറുതി. ഓർമ്മകളിലും ക്ഷയിക്കുന്ന സന്തോഷങ്ങൾ.
സുകൃതക്ഷയം!! ഗുരുത്വ ദോഷം! അത്രമാത്രമേ എനിക്കും തോന്നിയുള്ളൂ. അസന്ദിഗ്ദ്ധമായ മനോവ്യാപരങ്ങൾ  ദിനചര്യകളിലും ഒരു പാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഉറക്കിലും, ഊണിലും സ്വഭാവത്തിലും ഒക്കെ. കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളുടെ സൌന്ദര്യം ഇനിയും ആസ്വദിക്കാനാവത്തവണ്ണം ഞാൻ അന്ധനായിരിക്കുന്നു.

ഞാൻ ഇപ്പോൾ ഞാനല്ലാതാവുകയാണ്. ഞാൻ ആഗ്രഹിക്കാത്തതാണീ മാറ്റം. പക്ഷേ അതെന്നെ അത്രമേൽ കീഴ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം!  ഇടിഞ്ഞ അൽതറയുടെ പഴയകല്ലുകൾക്കിടയിലെ കരിയിലകളിൽ ഒരു അനക്കം ഞാൻ കേട്ടു. നിലാവിൽ ഒരു മൂർഖന്റെ ശൽകങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. ആൽ‌തറയിൽ കിടക്കുന്ന എന്റെ ഇടത്തേ കയ്തണ്ടക്കരികിലൂടെ അതു ഇഴഞ്ഞു പോയി. ഉള്ളിലുള്ള ഭയത്തേ അമർത്തിപ്പിടിച്ചു ഞാൻ അനാങ്ങാതെ കിടന്നു. അപകടങ്ങളേതും ഏല്പിക്കാതെ ആ ഉരഗം ദൂരേക്കു പോയി. ആൽ‌ഖിരത്തിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പറന്നിറങ്ങി ആ പാമ്പിനെ കാൽ നഖങ്ങളിൽ തൂക്കിയെടുത്തു കിഴക്കേ അറ്റത്തുള്ള മുളംകൂട്ടിലേക്കു ഞിടിയിടയിൽ പറന്നകന്നു. കടവാതിലുകൾ പറന്നെത്തി തുടങ്ങിയിരിക്കുന്നു. അതിൽ ചിലവ കരയുന്നുണ്ടായിരുന്നു.  ഒരു ഭീകരത അവിടെ തോന്നിത്തുടങ്ങി. എഴുന്നേറ്റു നിന്ന എന്റെ കാലുകളെ ഭയം ചലിപ്പിച്ചു.
ഗേറ്റ് അടച്ചു ഞാൻ കോലായിൽ കയറി ഇരുന്നു. ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു. ഞാൻ ആകുലനാണ്. ടൌണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും കുറപ്പടിയില്ലാതെ വാങ്ങിയ ന്യൂജനറേഷൻ ആൻ‌ക്സിയോളിറ്റിക് രണ്ടെണ്ണമെടുത്തു കഴിച്ചു ഞാൻ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു എന്റെ കണ്ണിന്റെ പടിവാതിലിൽ വരുന്ന നിദ്രാദേവിയേ കാത്ത്‌. രാത്രിയുടേ അധോയാ‍മങ്ങളിലെപ്പോഴോ അവൾ എന്റെ കണ്ണുകളെ ആലിംഗനം ചെയ്തു. അപ്പോൾ ഞാൻ ഓർത്തു ഇനിയൊരിക്കലും ഈ നിദ്രയിൽ നിന്നുണരാതിരുന്നെങ്കിൽ എന്നു.
ആൻ‌ക്സിയോളിറ്റികിന്റെ ആധിഖ്യത്തിൽ എന്റെ മാംസ പേശികൾ തളർന്നു തുടങ്ങിയിരിക്കുന്നു. എന്റെ ഇടത്തേ തോളിലൂടെ ഒരു തണുപ്പരിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു. കസേരയുടെ കൈപടിയിൽ നിന്നും എന്റെ കയ് താഴെ വീണു. കൈതണ്ടയിൽ നിന്നും തണുത്ത ഭാരവും വീണിരിക്കുന്നു. പതിഞ്ഞ ഒരു “ഹിസ്സ്” ശബ്ദം കേട്ടു പിന്നെ എന്റെ കൈപടത്തിൽ ഒരു നീറ്റലും. കറുപ്പു തേച്ചതെങ്കിലും മിനുത്ത നിലത്ത്  തെളിഞ്ഞ നിലാശകലത്തിലൂടെ തിളങ്ങുന്ന ശൽകങ്ങൾ അരിച്ചകലുന്നതു പാതിയടഞ്ഞ മിഴിയിലൂടെ ഞാൻ കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആരുമറിയാതെ!!

ഞാൻ ആഗ്രഹിച്ച പോലെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു




Sunday, December 5, 2010

ഗതികം 4 രാത്രിമഴ!!!

രാത്രി വല്ലാതെ വൈകിയിരിക്കുന്നു. കൂടാതെ മഴയും. ഞങ്ങൾ കുറച്ചു നേരം കൂടി സ്റ്റേഷനിൽ കാത്തു നിന്നു. മഴ തോരുന്ന ലക്ഷണം ഇല്ല. ചന്തുവിനു ടെൻഷൻ കൂടി വന്നു. മഴക്കു ശക്തിയും.
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽ‌വേസ്റ്റേഷൻ ഉണ്ടായത്! ഏതോ ഒരാ‍ൾ അയാളുടെ സുഹൃത്തിനോട് പറയുന്നത് ഞങ്ങൾ കേട്ടു. പിന്നേയും അവർ തമ്മിൽ എന്തോക്കേയോ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോയി. പിന്നാലെ കാതടപ്പിക്കുന്ന ഒരു ഇടിവെട്ടും.. മിന്നൽ മുന്നെപ്പോഴോ വന്നു പോയിക്കാണും. ഞാൻ മനസ്സിലോർത്തു. കുന്നുമ്പുറത്തെ പഴയ ഒരു സർകാർ കെട്ടിടം സാധാരണ എർത്തിങ് തന്നെ ഉണ്ടോ എന്നു സംശയമാണു പിന്നെയാണ് മിന്നൽ രക്ഷാ ചാലകവും സർ‌ജ്ജ് അറെസ്റ്ററും ഒക്കെ!! ഹൈ വോൾടേജ് ഇലൿട്രിക് ലെയിൻ തൊട്ടരികിൽ തലക്കു മുകളിലൂടെ പോകുന്നുണ്ട്. ഈ വന്ന പോലത്തെ രണ്ടെണ്ണം കൂടി കിട്ടിയാൽ!! ഹോ ആലോചിക്കാൻ കൂടി വയ്യ!! ദേവേന്ദ്രാ‍.. കാലമാടാ എന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികൾ.
ആകെപ്പാടെയുള്ള ഇൻഷ്വറൻസ് പോളിസിയാണെങ്കിൽ പ്രീമിയം തെറ്റി കിടക്കുകയാണ്! അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്തൊക്കെ ഉണ്ടായാലും നാളെ എന്നൊരു ദിവസം എനിക്കുണ്ടെങ്കിൽ ഞാൻ പ്രീമിയം അടച്ചു എന്റെ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കും എന്ന്!! നോക്കട്ടെ പുതിയ നല്ല വല്ല പോളിസിയും ഉണ്ടെങ്കിൽ അതും ഒരെണ്ണം എടുത്തു വെക്കാം. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്??
ഈ സമയം ചന്തു എന്നെ ശരിക്കും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിലെ ഭയപ്പാട് കണ്ടപ്പോൾ എനിക്കു ഉള്ളിൽ ചിരി പൊട്ടി!! മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി

മഴ ഒന്നു കുറഞ്ഞിരിക്കുന്നു മുഴുവൻ തോരുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. കണ്ടിട്ടു മഴയ്ക്കു ഈ കൊല്ലത്തെ സ്റ്റോക്കു മുഴുവനും ഈ ഒരൊറ്റ രാത്രി തന്നെ പെയ്തുതീർത്ത് മരിക്കണം എന്നുള്ള പോലെ തോന്നി. തണുത്തു വട്ടാവുന്നു. ചായക്കാരൻ  കട പൂട്ടി സുഖ നിദ്ര പുൽകിയിരിക്കുന്നു. ഇപ്പോ അവിടെ ചെന്നു ചായ ചോദിച്ചാൽ തളച്ച വെള്ളം മുഖത്തേക്കെറിയും പഹയൻ. ഇൻഷ്വറൻസ് ഇല്ല്യാത്തതാണ്, വെറുതെ റിസ്ക് എടുക്കേണ്ട!! ഞാൻ ചന്തുവിനോട്  ഉവാചിച്ചു “ഡാചെറിയ ചാറലേ ഉള്ളൂ.. നമുക്കു പോയാലോ! എത്ര്യാച്ചിട്ടാ ഇങ്ങനെ ഇവിടെ ഇരിക്ക്യ? നീ മഴ നനഞ്ഞിട്ടു കൊറെ കാലായില്ലേ? എനിക്കാണെങ്കിൽ ഇത്രദിവസാ‍യിട്ടു മഴ നനഞ്ഞ് കൊതി തീർന്നിട്ടും ഇല്ല്യ!! നീ പോരെഡാ ചെക്കാ”
പ്രായത്തിനിളയതായതുകൊണ്ടും, കുറച്ചിട ബഹുമാ‍നം കയ്യിലുള്ളതു കൊണ്ടും ഒക്കെ മാത്രമാണ് അവൻ എന്നെ തല്ലാഞ്ഞതു. ഇത്തിരി ഈർഷ്യ കലർന്ന ശബ്ദത്തോടെ അവൻ എന്നോടു മൊഴിഞ്ഞു.
“ആകെപ്പാടെ ഒരാഴ്ചത്തെ ലീ‍വിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.അതു പനിപിടിപ്പിച്ചാഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!! മാന്യൻ കുറച്ചുനേരം കൂടി ഇവിടെ കുത്തിയിരിക്ക്യ!!” മനസ്സിലാണെങ്കിലും അവനേ അപ്പോൾ വിളിച്ച തെറിയുടെ അളവു ഇത്തിരി കൂടിപ്പോയില്ലേ എന്നു പിന്നീടു എനിക്കു തോന്നി. അതിന്റെ ഈടായിട്ടു ചെക്കനു ഞാൻ ഒരു മസാലദോശ വാങ്ങിക്കൊടുത്തു, ഗുരുവായൂര് ജ്യോതി കേഫിൽ നിന്നും.. (ഇന്നത്തെ ശീമതമ്പ്രാന്മാർ അതിനെ “ജ്യോതി കഫേ” എന്നും പറയും) കൂട്ടത്തിൽ രണ്ടെണ്ണം ഞാ‍ൻ കഴിക്കുകയും ചെയ്തു!!

മഴയുടെ ശക്തി കുറച്ചു കുറഞ്ഞു. പിന്നെ അവനും തോന്നിക്കാണണം ഇവിടെ ഇരിക്കുന്ന നേരം വീട്ടിൽ പോയി തല തോർത്താം എന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. റെയിൽ‌വേ ദൈവങ്ങളെ നിങ്ങൾക്കു നൻഡ്രി!! ഞങ്ങൾ ഇറങ്ങുന്ന നേരംഅനൊൺസർ വടക്കോട്ടുള്ള ഏതോ വണ്ടിയൂടെ വിവരങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർകു വേണ്ടിയാണോ എന്തോ!!! യാത്രക്കാരായിട്ടു ഒരു കുട്ടി പോലും ആ പ്ലാറ്റ്ഫോമിൽ നിൽകുന്നതായി ഞങ്ങൾ കണ്ടില്ല. പുറത്തിറങ്ങി ഞാൻ എന്റെ ബൈക് സ്റ്റാർട്ട് ചെയ്തു. ചന്തു വന്നു പിന്നിൽ കയറി. ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.

ചെറുതല്ലാത്ത ചാറ്റൽ മഴയുണ്ട്. മഴത്തുള്ളികൾ മുഖത്തടിച്ചു വീഴുന്നതു ഒരു സുഖമുള്ള സംഭവം തന്നെ! മഴയുള്ള രാത്രി ഈവഴി വന്നിട്ടില്ലാത്തതു കൊണ്ടൊ അതോ,  റോട്ടിലെ കുഴികളുടെ കാര്യത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ല എന്നതിനാലോ, എന്തോ, ഞാൻ ഓവർ കോഷ്യസ് ആയിരുന്നു. മേലേപട്ടാമ്പി കഴിഞ്ഞു ആമയൂരെത്തിയപ്പോൾ മുന്നിലും പിന്നിലും ഒരൊറ്റ വണ്ടിയോ, മനുഷ്യനോ, രത്രിഞ്ചരൻ‌മാരാ‍യ പട്ടികളൊ ഇല്ല.കൃത്യം ബസ്റ്റോപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഓഫ് ആയി. ഒരോ ഇരുപതു മീറ്ററിലും, വൈദ്യുതിബോർഡ് പോസ്റ്റ് കുഴ്ച്ചിട്ടിട്ടുണ്ട്, അതിന്മേലൊക്കെ ബൾബായും, ട്യൂബായും, സി.എഫ്, എല്ലായും ഒക്കെ ലൈറ്റുകൾ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ!! ഒറ്റെണ്ണം ഈവഴിക്കു കത്തുന്നില്ല. ഞങ്ങടെ നാട്ടിലൊക്കെയാണെങ്കിൽ അറ്റ് ലീസ്റ്റ് 10 എണ്ണത്തിൽ 4 ട്യൂബുകളെങ്കിലും വെറുതെ മിന്നുമെങ്കിലും ചെയ്യാ‍റുണ്ട്.

ബൈ ദ വേ, റോട്ടിൽ ഞാനും ചന്തുവും, പിന്നെ ഞങ്ങൾ വന്ന ബൈക്കും അല്ലാറ്റെ വേറൊന്നും ഇല്ല. ഒരു ആനവണ്ടി പോലും വരുന്നില്ല.  പെട്ടെന്നു ഒരു സ്ത്രീയുടെ അലർച്ച !! ഒരു പത്തിരുന്നൂറ് മീറ്ററെങ്കിലും അകലേ നിന്നും!! പേടിയൊന്നും ആയില്ലെങ്കിലും, ഉള്ളിലൊരു ആന്തൽ!!! സർവ്വശക്തിയുമെടുത്തു കിക്കറിൽ ഒരു ചവിട്ടു കൊടുത്തു. എത്ര ബാർ പ്രെഷർ കൊടുത്തെന്നറിയില്ല, ഗിയറിലായിരുന്ന വണ്ടി  ഒരു ചാട്ടത്തോടെ മുന്നോട്ട്. ക്ലച്ചിലും ആക്സിലറേറ്ററിലും ഞാൻ എന്തൊക്കെയാണ് ചെയ്തതെന്നു ഒരു ഓർമ്മയുമില്ല. വണ്ടി സ്റ്റാർട്ടായി, ഞങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങി. വേഗം പോകണം എന്നുണ്ടായിരുന്നെങ്കിലും, ആ കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ അതിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കാനാവില്ലായിരുന്നു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ കൊപ്പം കവലയിലെത്തി. മഴകൂടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വണ്ടി ബസ്റ്റോപ്പിൽ നിറുത്തി ഇറയത്തു കയറി നിന്നു. പീടികകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കടയുടെ കോലായിൽ കട്ടൻ ചായയും, ചുക്കുകാപ്പിയും ഒക്കെയായി ഒരാൾ തട്ടുകട നടത്തുന്നു. തണുപ്പകറ്റാം, എന്നു കരുതി  ഞാനും ചന്തുവും ഓരോ ചുക്കുകാപ്പി വാങ്ങി. അക്രാന്തം കാരണമോ എന്തോ, ചന്തു ഒറ്റവലിക്കു അതുകുടിക്കാൻ തുനിഞ്ഞു. ഗ്ലാസ്സ് ചുണ്ടത്തു വെച്ചതേ ഞാൻ കണ്ടുള്ളൂ.. പിന്നെ ചുമയും, കൊരയും  തിരിഞ്ഞു മറിയലും, കുനിഞ്ഞു നിൽക്കലും ഒക്കെ ആയി പുതിയ എതാണ്ട് മുദ്രകളും സിനിമാറ്റിക് സ്റ്റെപ്പും!!! അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെകിടപ്പുണ്ട്. കുനിഞ്ഞു നിവർന്ന ചന്തുവിന്റെ കണ്ണൊക്കെ കഥകളിക്കാരു കണ്ണിൽ ചുണ്ടപ്പൂവിട്ടതു പോലെ കലങ്ങി മറഞ്ഞിരിക്കുന്നു. വായിലൊഴിച്ച കാപ്പി മൂക്കിലൂടെ പുറത്തൊലിക്കുന്നു. തട്ടുകടക്കാരന്റെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നല്ല വ്യക്തമായിക്കാണാം.
എന്തൂട്ട് ആക്രാന്താട ചെക്കാ നണക്കു്, പ്രാന്താണ്ട്രാ‍???
ഒരു മിടുക്കു കാപ്പി ഞാനും കുടിച്ചു. ഈ കണ്ട കോപ്രായങ്ങൾ കണ്ടതുകൊണ്ട്, സാവധാനത്തിൽ, ഞാൻ കാപ്പി വായിലൊഴിച്ചു.
 ദൈവമേ!!, എന്റെ നവദ്വാരങ്ങളും തുറന്നു ഞാൻ ദൈവത്തെ വിളിച്ചു. വെള്ളത്തിന്റെ തിളനിലയേക്കാട്ടിലും രണ്ടെരട്ടി ചൂട്‌, കൂടാതെ മനുഷ്യന്റെ ഊപ്പാടെളകുന്ന എരിവും, നാക്കിന്റെ ഒരു മൈക്രോമീറ്ററൊഴിവില്ലാതെ പൊള്ളി, അതു പോയവഴി ഇനി അടുത്ത പത്തു കൊല്ലത്തേക്കു എനിക്കോർമ്മയുമുണ്ടാകും. ഇടിവെട്ടു കൊണ്ടപോലെ നിൽകുന്ന ചന്തുവിനെ കണ്ട് എനിക്കു സഹതാപം മാത്രമല്ല, വേറേയും തോന്നലുകൾ ഉണ്ടായി.
തട്ട്കടച്ചേട്ടനോട് ഞാൻ ചോദിച്ചു, എന്തൂട്ടാ ചേട്ടാ ഇതു്?? കാപ്പി ചോദിച്ചപ്പോ തളച്ച അച്ചാറെടുത്തു തരുന്നോ?? ഹോ ഇതെന്തൂട്ട് കാപ്പി?? അങ്ങേരുടെ പുഞ്ചിരി എനിക്കു കാലന്റെ അട്ടഹാസം പോലെയാണ് തോന്നിയത്.
ഞങ്ങൾ യാത്ര തുടർന്നു. മഴ പിന്നേയും ചാറുന്നുണ്ടായിരുന്നു. ഞാൻ ഹെൽമെറ്റ് ഊരി ചന്തുവിന്റെ കയ്യിൽ കൊടുത്തു. കരിങ്ങനാടെത്തിയപ്പോൾ വീണ്ടും കൂരിരുട്ടു!! ഞാൻ ചന്തുവിനോടു ചോദിച്ചു, എടാ നിനക്കു പ്രേതത്തിൽ വിശ്വാസമുണ്ടോ?? പ്രേതം ഉണ്ടെന്നു നീകരുതുന്നുണ്ടോ??
അവൻ കളിയാക്കി, ഏട്ടനെന്തിന്റെ കേടാ?? പ്രേതമോ? അങ്ങനൊന്നും ഇല്യാന്നറിയില്ലേ ഇത്രേം കാലമായിട്ട്‌??
ആത്മവിശ്വാസത്തോടെയാണ് അവൻ അതു പറഞ്ഞതെങ്കിലും, ആ വാക്യത്തിന്റെ അറ്റത്തൊളിഞ്ഞിരിപ്പുണ്ടായിരുന്ന ഉൽകണ്ഠ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവുമായിരുന്നില്ല!!

തുടരും!!!

Thursday, September 30, 2010

ഗതികം-1

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. കുറേശ്ശേ കാറ്റും ഉണ്ട്. പതിവില്ലാത്ത നേരത്തണ് ഈ മഴ. കാറ്റിൽ ഉമ്മറത്തേക്കു നന്നായി ഊത്താലടിക്കുന്നുണ്ട്. അതു ഞാൻ ആസദിക്കുന്നുണ്ട്. നനുത്ത വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ, മുഖത്തു പതിക്കുന്നതിൽ ഒരു പ്രത്യേക സുഖം ഉണ്ട്. മുഖത്തു ഓരോ തുള്ളി വീഴുന്നതും എനിക്കനുഭവഭേദ്യമായിരുന്നു.


ഇറയത്തെ തിണ്ണയിലിരുന്നു ഞാൻ മഴയെ നോക്കി. ആയിരക്കണക്കിനു വെള്ളത്തുള്ളികൾ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നു. അവയുടെ ഗതികോർജ്ജം മണ്ണിലും വീടിന്റെ ബഹിർപ്രതലങ്ങളിലും തട്ടി ശബ്ദവീചികളാകുന്നതു ഞാൻ ശ്രദ്ധിച്ചു. നടക്കല്ലിൽ വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ മനോഹരങ്ങളായ ചിത്രപ്പണികൾ ചെയ്യുന്നുണ്ടായിരുന്നു.

ചെറുതായി വീശിയിരുന്ന കാറ്റിന്റെ ശ്കതി കൂടി വരുന്നുണ്ട്. മഴയും പുഞ്ചിരിവിട്ടു ഗൌരവം കൂടിത്തുടങ്ങി. മുറ്റത്തു മഴവെള്ളം തളം കെട്ടി നിൽകാൻ തുടങ്ങിയിരിക്കുന്നു.

എന്റെ പനി കുറേശ്ശെ വിട്ടു തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പിയും, രണ്ടുമൂന്നു റസ്കും കൊണ്ടുതന്നു. മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ട്.

അമ്മ നെറ്റിയിൽ കയ്‌വെച്ചു  നോക്കി പറഞ്ഞു.: ആഹ്! പനി കീഴ്പട്ടായീർക്കുണു. ഇനി വേം വിട്ടോളും!! ഈ കാപ്പി കുടിച്ചോ ഒന്നു വെയർത്തോട്ടെ!!

മഴ വീണ്ടും കൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ തുലാവർഷം നല്ലോണം പിടിച്ചീർക്കുണു.!! അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു പറയുന്നുണ്ട്. കുറേശ്ശെ മിന്നലും ഇടിയും ഉണ്ട്. ഈയിടെ പുറത്തു വന്ന കാലാവസ്ഥ സ്ഥിതിവിവരണ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഇവിടത്തെ വർഷപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു എന്നു പത്രങ്ങളിൽ വായിച്ചതോർത്തു. പിന്നെ മിണ്ടാതിരുന്നു. ഒരു വാക്കു തർക്കത്തിനു വയ്യാ എന്നു മനസ്സിൽ തോന്നി.

മുറ്റത്ത് കെട്ടിനിന്ന മഴവെള്ളം അതിരിലൂടെ പാടത്തേക്കു തിരിച്ചു വിട്ടു. വെള്ളത്തിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളുന്നതു പോലെ തോന്നി. പനിയുടെ മറ്റൊരു വികൃതി. ഐസ് വെച്ചു കെട്ടിയതുപോലെ കണങ്കാൽ കടയുന്നുണ്ടായിരുന്നു. വെള്ളം കുറേശ്ശേആയി ഒഴുകിയിറങ്ങി തുടങ്ങി. പനിയും കൊണ്ടെന്തിനാ മഴയ്ത്തു പോയതെന്നു ചോദിച്ചു അമ്മ ദേഷ്യപ്പെട്ടു.

കോലായിൽ കയറിയിരുന്നു ഞാൻ കാപ്പി കുടിക്കാൻ തുടങ്ങി. ചുക്ക് പൊടിച്ചിട്ട് ശർകര ചേർത്ത കാപ്പിക്കൊരു പ്രത്രേക സ്വാദുണ്ടായിരുന്നു. അതിറങ്ങിയ വഴിമുഴുവനും ഞാൻ അറിഞ്ഞു. അന്നനാളത്തിലും വയറ്റിലും ചെറിയ നീറ്റൽ തോന്നിയിരുന്നു. അതിന്റെ ചൂടു ചെറുകുടൽ വരെ ഞാൻ അറിഞ്ഞ്. നെഞ്ചെരിച്ചിലിനൊടുവിലെ ഒരു കുളിർ എന്റെ ശരീരത്തിൽ രോമകൂപങ്ങളെ ഉദ്ദീപിപ്പിച്ചു. ഏതോ ഏകകോശജീവിയിലെ സീലിയകൾ പോലെ അവ എഴുന്നു നിന്നു. അപ്പോൾ വീശിയ കുളിർകാറ്റിൽ ഞാൻ തണുത്തു മരവിച്ചു പോയി. അമ്മ തന്ന റസ്കെടുത്തു ഞാൻ കടിച്ചു. അതിൽ കോണിലായുണ്ടായിരുന്ന ഉണക്കമുന്തിരി ഞാൻ ചൂഴ്ന്നെടുത്തു തിന്നു. ഹാ!! എന്തു സ്വാദ്‌! ഒരു മിടുക്കു കൂടി കാപ്പി ഞാൻ കുടിച്ചു. ചുക്കിട്ട കാപ്പിയിൽ മുക്കി റസ്ക് തിന്നാൻ എന്തൊരു സ്വാദാണ്!!

ഈ പനി എനിക്കു അരോചകമായി തോന്നിത്തുടങ്ങി. ഇപ്പോൾ ഈ മഴയും!! ഞാൻ അകായിലേക്കു നടന്നു. എന്റെ മുറിയിലേക്കു്. മഴമേഘങ്ങൾ മൂടി നിൽകുന്ന ആകാശത്തുനിന്നുള്ള ഇരുണ്ടവെളിച്ചം എന്റെ മുറിയിലൂണ്ടായിരുന്നു. ജനൽ പാളികൾ തുറന്നു കിടന്നു. പക്ഷേ മഴ വെള്ളം ഊത്താലടിക്കുന്നുണ്ടായിരുന്നില്ല. കരണ്ട് പോയിരിക്കുകയാണ്. കുറച്ചു സമയത്തിനുള്ളിൽ വരുമായിരിക്കും. എന്റെ മുറിയിൽ ഒരു പ്രത്യേക ഗന്ധം ഉള്ളതു പോലെ. പനിയുടെ ഗന്ധമാണോ? അല്ല, അതല്ല. ഇനി പപ്പടം ചുട്ടമണം ആണോ? ഞാൻ ഉള്ളിലൊന്നു ഭയന്നു. അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. പപ്പടം ചുട്ടമണം കേൾകുന്നു എങ്കിൽ അടുത്തെവിടെയോ ഒരു സർപ്പം ഉണ്ടാവുമത്രെ. പക്ഷേ ഇതു ആ മണം അല്ല.ഇതു ചെമ്പകപൂക്കളുടേതാണ്. ഇതു മണം അല്ല. സുഗന്ധം ആകുന്നു.

മേശപ്പുറത്തെ ഒരു ചെറിയ കിണ്ണത്തിൽ അഞ്ചാറു ചെമ്പകപൂക്കൾ വെച്ചിരിക്കുന്നു.ഞാൻ രാവിലെ കൊണ്ടു വെച്ചതാണ്. ഉമ്മറ മുറ്റത്ത്, ഇടത്തേ അതിരിലായി, നിൽകുന്ന വെളുത്ത ചെമ്പക മരത്തിൽ നിന്നും വീണാതാണ് അവയൊക്കെ. അവയുടെ മണം എന്നെ ചില പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. പുഴക്കരയിലെ ചെമ്പകമരച്ചുവട്ടിലെ സൌഹൃദത്തിന്റെ ഓർമ്മകളിലേക്കു, ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു മുഖബിംബത്തിന്റെ ഓർമ്മയിലേക്കു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. തൊടിയിൽ ഒരു ചാത്തൻ കോഴി, ഒരു പിടയെ പ്രാപിക്കാൻ ഒരുമ്പെടുന്നുണ്ടായിരുന്നു, അവൾ അതി വിദഗ്ദ്ധമായി ചാത്തനിൽ നിന്നും കുതറി മാറി. പെട്ടെന്നെന്തൊ, ഖസാക്കിലെ രവിയും മൈമുനയും, ചെതലിമലയും ഒക്കെ എന്റെ ചിന്തകളിൽ ഓടിയെത്തി, ഒരു നിമിഷാർദ്ധത്തിൽ.

വിവാഹ ശേഷം അവളുടെ ജീവിതസഹയാത്രികനൊപ്പം വടക്കെവിടെയോ ആണ് എന്നു മറ്റൊരു സുഹൃത്തു പറഞ്ഞറിഞ്ഞു. ഒരിക്കൽ ടെലിഫോണിൽ സംസാരിച്ചിരുന്നു, ക്ഷണം ലഭിച്ചിരുന്നെങ്കിലും അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ജോലിത്തിരക്ക്!! അതോ ഞാൻ മന:പൂർവ്വം പൂവാതിരുന്നതോ? അവൾക്കായി വാങ്ങിവെച്ച കൊച്ചു സമ്മാനം നൽകാനും കഴിഞ്ഞില്ല. ചുവന്ന നനുത്ത പട്ടുതുണിയിൽ പൊതിഞ്ഞ് ആ സമ്മാനം എന്റെ അലമാരിക്കുള്ളിൽ ഇരിക്കുന്നതു കണ്ട് അമ്മ കഴിഞ്ഞ ദിവസം അതു തുറക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അതു തടഞ്ഞു. ഞാൻ പറഞ്ഞു. “അതു തുറക്കണ്ട്, വേറെ ഒരാൾകുള്ളതാണ്, അയാളെ കാണുമ്പോൾ ഞാൻ അതു കൊടുക്കുന്നുണ്ട്. എപ്പോൾ എന്നെനിക്കറിയില്ല” അലോസരപ്പെടുത്തുന്ന ഒരു നോട്ടം തന്നിട്ടു അമ്മ പുറത്തേക്കു പോയി.

മഴ കുറഞ്ഞു തുടങ്ങി. കറണ്ടു വന്നു. ഇട നേരത്തെപ്പോഴോ കട്ടിലിൽ കിടന്ന ഞാൻ മയക്കത്തിലേക്കു വീണതറിഞ്ഞില്ല. സന്ധ്യമയങ്ങിയപ്പോൾ വിളക്കു വെച്ച് അമ്മ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. അതുകേട്ടാണ് ഞാൻ ഉണർന്നത്. നന്നായി വിയർത്തിരിക്കുന്നു, തലക്കു തോന്നിയിരുന്ന ഭാരവും വേദനയും കുറഞ്ഞിരിക്കുന്നു. പനിയും വിട്ടു.ശീവോതിക്കൂട്ടിൽ വെച്ചിരിക്കുന്ന വിളക്കിന്റെ വെട്ടം ചുവരിൽകാണാമായിരുന്നു. തിരിനാളത്തിന്റെ ആട്ടത്തിനൊത്തു, വാതിൽ പടിയുടെ നിഴൽ ആടുന്നതു നോക്കി ഞാൻ അവിടെ തന്നെ കിടന്നു. എനിക്കൊരു സംശയം തോന്നി, ഇരുട്ടിന്റെ സന്തതിയാണോ വെളിച്ചം അതോ വെളിച്ചത്തിന്റെ സന്തതിയോ ഇരുട്ട്!



തുടരും....

Wednesday, August 25, 2010

ഓർമ്മകൾ


മറവി എനിക്കിന്നൊരു അനുഗ്രഹമാണ്.  അത് ചിലപ്പോളെങ്കിലും എനിക്കൊരു ശാപവും ആകാറുണ്ട്. എങ്കിലും ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. എല്ലാം!! എന്റെ സ്വപ്നങ്ങളും, ഓർമ്മകളും, പിന്നിട്ട ഒറ്റയടിപാതകളും.. എല്ലാം

തിരിച്ചു പോകാനു് എനിക്കു കഴിയില്ല. കാരണം വന്ന വഴികൾ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ മന:പൂർവ്വം!! തിരിച്ചു പോകാൻ എനിക്കു സാധിക്കുകയുമില്ല എന്തെന്നാൽ ജീവിതത്തിനു ഒരു റിവൈൻഡ് ബട്ടൻ ഇല്ലല്ലോ!! വന്നവഴിയിൽ കണ്ട ഒരുപാടു മുഖങ്ങൾ എനിക്കു ഓർത്തുവെക്കണം എന്നു മോഹമുണ്ട്. പക്ഷെ അവയിൽ പലതും എനിക്കു ചീത്ത ഓർമ്മകൾ മാത്രം നൽകുന്നവയാണ് ഇനിയും കാണാൻ ഒരു സാധ്യതയുമില്ലാ‍ത്ത ആ മുഖങ്ങളും ഓർമ്മകളും മനസ്സിൽ വെക്കാൻ ഇന്നെനിക്കു ഭയമാണ്.

ഞാൻ ആലോചിക്കുകയായിരുന്നു, മറവി എനിക്കു നൽകുന്ന സ്വാത്രന്ത്ര്യത്തെ പറ്റി. അതെനിക്കു എനിക്കു നൽകുന്ന ഏകാന്തതയുടെ അപാരതയെ പറ്റി. ആരെ ചൊല്ലിയും കലഹിക്കാനില്ലാ‍തെ, കരയാനില്ലാതെ, കുത്തി നോവിക്കാതെ എന്റെ മനസ്സു നയിക്കുന്ന വഴിയിലൂടെ ആരുടെയും മുഖം നോക്കാതെ നടന്നു നീങ്ങാനുള്ള എന്റെ മാത്രം സ്വാതന്ത്ര്യം. എന്നെനിക്കതു പ്രപ്തമാകും എന്ന ചിന്ത എന്നെ ഒരിത്തിരിയെങ്കിലും അസ്വസ്ഥനാക്കുന്നുണ്ട്‌.

മഷിത്തണ്ട് പൊട്ടിച്ചു മായ്ച്ചു മേനി കൂട്ടിയ ഒന്നാം ക്ലാസ്സുകാരന്റെ മരപ്പിടിയുള്ള സ്ലേറ്റു പോലെ ഓർമ്മകൾ മരിച്ചു, പുതിയ പാഠങ്ങൾകായി മേനി കൂട്ടിയ ഒരു ഒന്നാം ക്ലാസുകാരന്റെ മനസ്സുമായി പുതിയ ജീവിതം. ഒരു പുതിയ മനുഷ്യനായി, പുതിയ ജീവനായി, ഒരു പുതിയ ഞാൻ.
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണു, എനിക്കു എന്നെ തന്നെ  മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

……

Friday, July 16, 2010

നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!

ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണം. നമ്മുടെ ജീവതം അതാണെന്നാണ് ഞാൻ കരുതുന്നത്. ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും, ചുടലച്ചാരത്തിലെ കൂരിരുട്ടിലേക്കുള്ള യാത്ര. അതിനിടയിലെ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, വൃഥാവിലുള്ള വിലാപങ്ങൾ. അനാവശ്യമായ അധിനിവേശങ്ങൾ. നാട്യമാകുന്ന പ്രണയം. നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!


അകത്തെ ഇരുട്ടിൽ നിന്നും ഞാൻ പുറത്തു വന്നത് വെളിച്ചമുള്ള ലോകത്തേക്കായിരുന്നു. കണ്ണുതുറക്കാൻ പോലും നന്നേ വിഷമിച്ചിരുന്നു, ആദ്യമൊക്കെ കഷ്ടപെട്ടെങ്കിലും വെളിച്ചമുള്ള ലോകത്തേക്കു വന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു. പക്ഷെ വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ള വെളിച്ചം നഷടപ്പെടുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ എന്റെ കാഴ്ചയുടെ പ്രശ്നമെന്നു കരുതി കണ്ണുവൈദ്യനെ കണ്ടപ്പോൾ അദ്ദേഹം ഒരു കണ്ണട തന്നു. എങ്കിലും എന്റെ കാഴ്ച തെളിയുന്നില്ലായിരുന്നു.

വെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ വഴിയിൽ മെഴുകുതിരിവെട്ടവുമായി വന്നത് ഗുരുക്കന്മാരായിരുന്നു. ടീച്ചർമാരും മാഷുമാരും. അവരിൽ ചിലരുടെ കയ്യിലെ വിളക്കിൽ തിരിനാളം കെട്ടുപോയിരുന്നു. മറ്റുചിലർ പ്രകാശദായകർ നടിച്ചിരുന്ന കരിവിളക്കുകൾ മാത്രവും. അവരെ മാനിക്കാൻ എനിക്കാകുമായിരുന്നില്ല. അവരിൽ ചിലർ വെളിച്ചം വരുന്ന ജാലകങ്ങളായിരുന്നു. അവർ കാണിച്ചു തന്ന വഴിയിൽ വെളിച്ചമുണ്ടായിരുന്നു. നിറങ്ങളുണ്ടായിരുന്നു.പൂക്കളും, പൂമ്പാറ്റകളും, പക്ഷികളും, കായ്കനികളും ഉണ്ടായിരുന്നു.

ബാല്യവും കൌമാരവും കടന്നു സ്വപ്നങ്ങൾ വിരിയുന്ന യൌവ്വനത്തിലെത്തിയപ്പോഴേക്കും അന്ധത കണ്ണുകളേയും, മനസ്സിനേയും ഏകദേശം പൂർണ്ണമായും കീഴടക്കിയിരുന്നു. സ്വപ്നങ്ങളും നിർവർണ്ണമായിരിക്കുന്നു.

കുറുകെയിട്ടിരിക്കുന്ന പൂണുനൂലിൽ ഹൃദയത്തിന്റെ അതിർത്തിനിർണ്ണയിക്കുന്ന സവർണ്ണന്റെയും, കീഴാളന്റെ അവകാശങ്ങൾ അനുവദിച്ചു നൽകുന്നില്ലെന്ന് വിലപിക്കുന്ന അവർണ്ണന്റെയും, ജാതിതിരിച്ച് അവകാശങ്ങൾ പങ്കുവെക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റെയും ലോകം. നാനാത്വത്തിലും ഏകത്വം ഉണ്ടെന്ന് നുണ പറയുന്ന നാട്ടുകാരന്റെ ലോകം. ബാല്യത്തിലെ കൂട്ടുകാർക്കിടയിൽ മുതിർന്നവർ വേലികെട്ടിയപ്പോളായിരുന്നു ചുറ്റുമുള്ള വെളിച്ചം നഷ്ടപ്പെടുന്നതു ഞാൻ ആദ്യമായി അറിയുന്നത്. അപ്പോൾ മുതലായിരുന്നു ഞാൻ വർണ്ണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. ഒരുപക്ഷേ ഞാൻ ആസ്വദിച്ച ആദ്യത്തേയും അവസാനത്തേയും വർണ്ണ വിവേചനം മഴവില്ലിലെ വർണ്ണരാജിമാത്രമായിരുന്നു. ഒന്നലിഞ്ഞു മറ്റൊന്നിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന രീതി അതുല്യമാണ്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും, കൊണ്ടറിഞ്ഞതുമായ ഒരുപാടു വിവേചനങ്ങൾ, എല്ലാം വർണ്ണാധിഷ്ഠിതമായത്. എന്ത്കൊണ്ടിതു നമ്മുടെ സമൂഹത്തിൽ മാത്രമായി നിൽകുന്നു? എനിക്കുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഒന്നാണിത്.

ഇവിടെ എന്തു വെളിച്ചമാണുള്ളതു്. എനിക്കിവിടെ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. സൃഷ്ടികർത്താവേ, നന്ദി!! അങ്ങെനിക്കു കാഴ്ച നൽകാഞ്ഞതെത്ര നന്നായി?

Monday, June 14, 2010

അയഥാർത്ഥനായ ഒരുവൻ

ഞാൻ ആ ലേഖനം വായീക്കുകയായിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി. അവരുടെ മൾടിപ്പ്ൾ ഐഡന്റിറ്റിയോടുള്ള അഭിനിവേശം എനിക്കിഷ്ടമായി. ദണ്ഡകാരണ്യത്തിൽ നിറയെ ഉള്ള പലവിധം പേരുകളുള്ള ഒരുപാടു പേരെപോലെ. എനിക്കും തോന്നി കുറച്ചു ദിവസത്തേക്കു ഞാനും ആളുമാറിയാലോ എന്നു. പക്ഷെ ഇവിടത്തെ നിയമ സംഹിതകൾ നിയമപരമായിട്ടതിനെ അംഗീകരിക്കുന്നില്ലല്ലോ!. മനസ്സിൽ തോന്നിയ ഇച്ഛാഭംഗത്തിന്റെ അളവു കുറച്ചൊന്നുമല്ലായിരുന്നു.


ഞാൻ ഞാനല്ലാതെ നിന്ന് എന്നെയും എന്റെ ചുറ്റുപാടുകളെയും നോക്കികാണുക. ഒരുപക്ഷെ ഒരു സിനിമ കാണുന്നപോലെ. ആൽമരത്തിന്റെ ഉത്തുംഗത്തിലുള്ള ഇളംതളിരിലകളുടെ മുകളിൽ നിന്നും, താഴേക്കു ഊർന്നിറങ്ങുന്ന ക്യാമറ കണ്ണുകളിൽ കൂടി കാണുന്ന പോലെ.

ഞാൻ ഞാനല്ലാതെ തന്നെ എന്റെ പെരുമാറ്റത്തെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, വിമർശിക്കുക, ഒത്താൽ ക്രൂശിക്കുക കൂടി ആവാം. ഭാരമേറിയ മരകുരിശിനു പകരം വാർപുകുരിശോ മറ്റോ ഉപയോഗിക്കാം. നെഞ്ചിലും കൈ, കാല്പാദങ്ങളിലും ആണി തറക്കുന്നതിനു പകരം ഒരു ഡ്രില്ലർ കൊണ്ട് തുളച്ചു നട്ടും ബോൾടുമുടാം. ചാട്ടവാറടിക്കു പകരം ഇലക്ട്രിക് ഷോക്കേല്പിക്കാം.. ഒരുയർത്തെഴുന്നേല്പുണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർടം കൂടി നടത്താം. കുഴിച്ചിടുന്നതിനു പകരം പെട്രോളൊഴിച്ചു കത്തിക്കാം

ഞാൻ എന്ന എന്നെ എനിക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. എന്നെ ഉൾകൊള്ളാനെനിക്കു ഈ ശരീരം പോരാ എന്നൊരു തോന്നൽ. ഒരു ഗൃഹസ്ഥാശ്രമിയെന്ന നിലയിൽ ഞാൻ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും ഇനിയും ചെയ്തു തീർന്നിട്ടില്ല എന്നത് എന്നെ സ്വയഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. വാനപ്രസ്ഥം ഏൽകേണ്ട സമയമാകുമ്പോഴെക്കും എന്റെ നാട്ടിൽ എത്ര വനങ്ങൾ ശേഷിക്കുമെന്ന് എനിക്കിനിയും തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പക്ഷെ വനപ്രദേശങ്ങളിൽ നിന്നും ആദിവാസികളെന്നു വിളിക്കപ്പെടുന്നവരെ തുരത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് എന്റേത്! അടുത്ത തലമുറ ചോദിക്കും, mamma, what is a forest? How does it look like? എന്നൊക്കെ! പിന്നെ നേരിട്ടെടുക്കാവുന്ന സംന്യാസം അർത്ഥവശാലും, കർമ്മവശാലും കാപട്യം മാത്രമായി തീരും എന്നു എനിക്കുറപ്പുണ്ട്. ഒരു ഗാന്ധിക്കോ, വിവേകാനന്ദനോ, ശ്രീനാരായാണനോ, അല്ലെങ്കിൽ ശ്രീശങ്കരനോ ഇനി ഈ നാട്ടിൽ സ്കോപ്പില്ലല്ലോ. സന്തോഷമാധവനും, നിത്യാനന്ദ മഹാമുനിക്കും, പിന്നെ യന്ത്രവില്പനക്കാരായ ജ്യോതിഷിമാർക്കും മാത്രമല്ലേ സ്കോപുള്ളൂ. അതിനുള്ള കോപാണെങ്കിൽ, എന്റെ കയ്യിലില്ല താനും, ഒരു മതസന്യാസിയാകാനാണെങ്കിൽ, ദൈവങ്ങളെ പറ്റി കളവും പോയിട്ടു അവരുടെ നല്ലഭാഗങ്ങൾ പോലും പറയാൻ എനിക്കറപ്പാണ്.

അതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് ബന്ധങ്ങളുടെ ബന്ധനങ്ങൾ എന്ന്. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും ഒരുപാടു സ്നേഹം ലഭിക്കുമ്പോൾ ബന്ധങ്ങളുടെ ഗാഢത ബന്ധനങ്ങളുടേതു പോലെ ആകുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുക്കന്മാർ, സഹപ്രവർത്തകൾ, തുടങ്ങി എല്ലാവരും. നടിക്കാനും, നൽകുന്നു എന്നു വരുത്തി തീർക്കുവാനും ഏറ്റവും എളുപ്പമുള്ളതാണല്ലോ സ്നേഹം. ശ്രത്രുത നടിച്ചു നടക്കാൻ എളുപ്പമല്ല. അതിനൊരു പ്രത്യേക ചാതുര്യം തന്നെ വേണം. സ്നേഹം നടിക്കാൻ അത്രക്കു ചതുരനാവണ്ടതില്ല. ആർക്കും സാധിക്കും, എപ്പോഴും കഴിയും. എനിക്കു തോന്നാറുണ്ട്, ഞാൻ എന്തിനാണിങ്ങനെ സ്നേഹം നടിക്കുന്നതെന്നു്, അതും ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്രുത്തിനോട്. അവൾക് അതു മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ അഭിനയം, നാട്യ ധാർമികതയുടെ പ്രത്യയശാസ്ത്രങ്ങൾ, മുഖംമൂടികളിട്ട കഥാപാത്രങ്ങൾ. പാവം ആ കുട്ടിയെ ഞാൻ പറ്റിക്കുക്കയായിരുന്നു. അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ലേഖനത്തിലെ പോലെ ഞാനും പല പേരുള്ള ഒരു അയഥാർത്ഥനാണെന്ന് മനസ്സിലായത്. ഉള്ളിലുള്ളതു തുറന്നു കാട്ടാതെ കാപട്യങ്ങൾ മാത്രം പറയുകയും, ചെയ്യുകയും ചെയ്യുന്ന തികച്ചും അയഥാർത്ഥനായ ഒരുവൻ. ഗുരു എന്ന പേരിൽ.

Thursday, April 8, 2010

ഉത്തരമില്ലാതെ !!!

ഗുരു ഇങ്ങനെ എഴുതി..
“കുറച്ചു നാൾ മുമ്പുവരെ ഞാൻ ആഹ്ലാദിക്കാറുണ്ടായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും ഉന്മാദാവസ്ഥയിൽണ്ടാവറുള്ള പോലെ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്തു കിഴക്കെ തൊടിയിലെ നീർമാതളം പൂത്തപ്പോൾ അഹ്ലാദോന്മത്തനായി ഓടിച്ചെന്നു പാടത്തെ ചിറയിൽചാടിയതൊക്കെയും ഇന്നിപ്പൊൾ ചിതലരിച്ച ബാല്യകാല സ്മൃതികളായിക്കഴിഞ്ഞു. ചിലതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം എന്നെ വിരക്തനാക്കിയിരിക്കുന്നു.
പഴയസുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ, ചിലരോടു സംസാരിക്കാൻ സാധിക്കുമ്പോൾ ഒക്കെയും എനിക്കു സന്തോഷം തോന്നാറുണ്ടായിരുന്നു.
പക്വത കാണിക്കേണ്ട പ്രായമായെന്നൊക്കെയുള്ള വീട്ടുകാരുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ ചെവികൊണ്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. എന്റെ വികാരപ്രകടനങ്ങൾ പോലും നാട്യശാസ്ത്രത്തിന്റെ വരെ ഉദാഹരണങ്ങളാക്കപ്പെട്ടത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു.
ഞാൻ ഏറെ സ്നേഹിച്ചിരുന്ന കൂട്ടുകാരിയും എന്നെ വിട്ടുപിരിയികയായി. എന്റെ സ്നേഹം പോലും അഭിനയമായിരുന്നു എന്നാണവൾ പറഞ്ഞതു”.
ഗുരുവിന്റെ വാചകങ്ങളിൽ സാധാരണക്കാരന്റെ പ്രയോഗങ്ങളായിരുന്നു ഞാൻ കണ്ടത്.

വിടവാങ്ങലിനു കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു എന്നെയും കൂട്ടി ഈ പുഴക്കരയിലേക്കു ഗുരു നടന്നു വന്നത്. അയാൾ പറഞ്ഞു, ഇവിടത്തെ ചെമ്പക മരച്ചുവട്ടിലിരുന്നു അവർ പങ്കുവച്ചതു അവരുടെ സ്വപ്നങ്ങളായിരുന്നില്ല, ജീവിതം തന്നെആയിരുന്നു.

അന്നയാൾ എന്നോടു പറഞ്ഞതു അയാൾക്കു ജീവിതത്തിൽ നേരിടേണ്ടിവന്ന നഷ്ടങ്ങളെ പറ്റിയായിരുന്നു.
അയാൾ പറഞ്ഞു: “അയൽകാരുമായുള്ള കുടുംബവഴക്കിനെ ചൊല്ലി അതുവരെ കൂടെ കളിച്ച് നടന്നിരുന്ന ഒന്നിച്ചു സ്കൂളിൽ പോയിരുന്ന കളിക്കൂട്ടുകാരെ വരെ വീട്ടുകാർ കണ്ടാൽ മിണ്ടരുതെന്നു വിലക്കി. അഭിനവ ശകുന്തളാദേവിയായി ഓപ്പോളും,അവരുടെ കൂട്ടുകാരി മേരി ക്യുറിയാവാൻ അവതാരമെടുത്തിരുന്ന ചിരുതയും, മലയാള പാഠപുസ്തകത്തിലെ പദ്യമാലകൾ തെല്ലിടകൊണ്ട് മനഃപാഠമാക്കിയിരുന്ന എച്മിയും, മണിയനും, അജയനും, സോനുട്ടനും ഒക്കെ പരസ്പരം വൈരികളെന്ന പോലെയായി. ഇവരെല്ലാരും കൂടി അച്ചുത്തികളിച്ചിരുന്ന വലിയ പ്രിയ്യൂർ മാവ്ന്റെ ചുറ്റിലും നീരോലിക്കാടുകൾ വളർന്നു. അവർ കളിച്ചിരുന്ന ഉണ്ടിക്കുഴികൾ തൂർന്നു. തീപ്പട്ടിച്ചിത്രങ്ങളും പേരൊട്ടികളും അവർ പരസ്പരം കൈമാറാൻ മറന്നു.എനിക്കു കിട്ടിയ പുതിയ റബ്ബറിന്റെ പുതുമണം കാട്ടി അവരെ കൊതിപ്പിക്കാൻ കഴിയാഞ്ഞതു എനിക്കു ഒരുപാടു വിഷമമുണ്ടാക്കി. ഒരിക്കൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന അപ്പത്തിന്റെ ഒരു കഷ്ണം എന്റെ കൂട്ടുകാരി എച്മിക്കു കൊടുത്തതുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും എന്റെ പേരിൽ ഒരു വധശ്രമാരോപണം വരെയെത്തി.ഇതൊക്കെയാണെങ്കിലും ഞങ്ങൾ സ്കൂളിൽ ഒന്നിച്ചിരുന്നാണു പഠിച്ചത്. പിന്നീടാലോചിക്കൂമ്പോൾ തോന്നുമായിരുന്നു അന്നത്തെ നിയന്ത്രണങ്ങൾ അടിയന്തരാവസ്ഥകാലത്തു പോലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയുണ്ടായിട്ടുണ്ടാവില്ലെന്നു്.”
ശരീരം കാർന്നു തിന്നുന്ന വേദനക്കിടയിലും അയാളുടെ കുട്ടിക്കാലത്തെ ഒർമ്മകൾ ഗുരുവിനു ആശ്വാസം പകരുന്നുണ്ടായിരുന്നു.

ആ ഓർമ്മകൾക്കിടയിലേക്കു ലേഖ ഓടിയെത്തുമ്പോൾ അയാളുടെ ഓർമ്മചിത്രങ്ങളിൽ വർണ്ണരാജികൾ വിരിയുമായിരുന്നു. അവൾകെപ്പോഴും ചെമ്പകപ്പൂവിന്റെ മണമായിരുന്നു. പ്രണയിച്ചിരുന്നെങ്കിലും, മറ്റാരുടെയോ നിർബന്ധങ്ങൾക്കു വഴങ്ങി അവർ വഴിപിരിയുകയായിരുന്നുവത്രെ. ആരായിരുന്നിരിക്കാം അവരുടെ പ്രണയത്തെ അവരെകൊണ്ടു തന്നെ അറുത്തെറിയിച്ചത്? അയാൾ ഒരിക്കലും അതെന്നോടു പറഞ്ഞില്ല. സ്വയം പറിച്ചെറിയുമ്പോളുള്ള വേദന മറ്റൊരാളാൽ അറുത്തിറിയപ്പെടുമ്പോഴുള്ളതിനേക്കാൾ തുലോം കുറവാണെന്നുള്ള ഗുരുവിന്റെ വിവരണം എനിക്കു ദഹിക്കാവുന്നതിനപ്പുറത്തുള്ളതായിരുന്നു.

എന്തോ, ആ വഴിപിരിയലിനും ശേഷം അവർതമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അവസരം ഉണ്ടായപ്പൊഴൊക്കെയും ഇരുവരും പിൻതിരിയുകയായിരുന്നു.

ഒരിക്കലും ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യപ്പെടാതെ!!

അങ്ങനെ നഷ്ടപ്പെടലുകൾ പോലും ആഹ്ലാദമാക്കിയ ജീവിതം

Wednesday, March 31, 2010

ഓർമ്മക്കുറിപ്പുകൾ

ഗുരുവിന്റെ സഹായിയുടെ ഒരു ഫോൺ കാളാണ്‌ ഇന്നു കാലത്തു എന്നെ ഉണർത്തി. ഗുരുവിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എന്നെ ചകിതനാക്കിയിരുന്നു. ഏതു സമയത്തും ഇങ്ങനൊന്നു പ്രതീക്ഷിച്ചതാണെങ്കിലും കൂടി.
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാ‍ത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട്‌ വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.


പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്‌? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാ‍ഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാ‍ണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാ‍നം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.

പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.

വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.

ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാ‍തന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.

പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.

ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത്‌ അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാ‍ൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.

ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.

ശുഭരാത്രി……

Thursday, January 21, 2010

ഒരു ഒഴിവുകാലത്തിന്റെ തുടക്കം…

ഒരു തണുപ്പുകാലത്തു, പുലർനേരത്തു ഗുരു നാട്ടിലെത്തി. സാധാരണ പതിവുള്ളതാണു ആരോടും ഒന്നും പറയാതെ പെട്ടന്നങ്ങനെ വന്നു ചാടും. ഗുരുവിന്റെ ഒരു ശീലമാണത്. അതിൽ അയാൾ കുറച്ചൊക്കെ സന്തോഷം കണ്ടെത്താറുണ്ടായിരുന്നു. മിക്കവാറും ഇതുപോലെ പുലർച്ചനേരത്തു തന്ന്യാണു അയാൾ വീട്ടിൽ വരാരുള്ളത്. പ്രവാസം തുടങ്ങിയതു മുതൽ അതാണു ശീലം. ഓരോ സമയത്തും നാട്ടിൽ വരുമ്പോളും അയാൾ തന്റെ ചുറ്റുപാടും വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്. പുതിയ താമസക്കാർ, പുതിയ വീടുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കഴിഞ്ൻ തവണ വന്നപ്പോൾ വീടിനടുത്തു മണ്ണിട്ടു മൂടിയ കുളത്തിന്റെ വരമ്പത്തുകൂടി അയാൾ നടന്നു. ആ മണ്ണിനടിയിൽ ഞെരിഞ്ഞമർന്ന് ചത്തുകിടക്കുന്ന മത്സ്യങ്ങളെ അയാൾ ഓർത്തു. മണ്ണടിഞ്ഞ അവ ഇനി ഫോസിലുകളായി മാറും… വർഷങ്ങൾക്കു ശേഷം ഇവിടെ വീടുപണിയുന്നവരുടെ പണിക്കാർ അവയെ കുഴിച്ചെടുക്കും. വർഷങ്ങൾക്കു മുമ്പ്, തന്റെ വീടിന്റെ തറക്കുള്ള കുഴിയെടുക്കുമ്പോൾ, സൈമൺ മേസ്തിരിയുടെ തമിഴൻ പണിക്കാരൻ ഒരു പൂച്ചയുടെ “ഫോസ്സിൽ” പുറത്തെടുത്തത്, ഗുരു ഓർത്തു. ഒട്ടൊരു അറപ്പോടെ അതു തൊട്ടു നോക്കൊയതും,അതിനെ കൂട്ടിവെച്ചൊരു പൂച്ചയുടെ രൂപം ഉണ്ടാകാനുള്ള വിഫല ശ്രമവും, അതിനിടക്കു അറപ്പു മൂത്ത്, ഓക്കാനിച്ചതും ഒക്കെ…ഗുരു ഒന്നും കാർകിച്ചു തുപ്പി അറപ്പകറ്റി. ശർദ്ദിലിന്റെ മുൻപോടിയായുള്ള പോലെ വായിൽ ഉപ്പുരസമുള്ള ഉമിനീർ ഊറി. വലതുവശത്തു ചാഞ്ഞു നിന്നിരുന്ന ഒരു പുളികൊമ്പിൽ നിന്നും രണ്ടില പറിച്ചെടുത്തു ചവച്ച് തൽകാലം ഗുരു ദുസ്വാദകറ്റി.
വാകച്ചാർത്തായിട്ടെ ഉണ്ടാവുള്ളൂ ; വേണച്ചാൽ ഒന്നു കുളിച്ചു തൊഴുതു ശയനപ്രദക്ഷിണോം ചെയ്ത് വന്നോളൂ ഗുരുവിനോടു ഇനിയും വിടാത്ത ഉറക്കചടവോടെ അച്ഛൻ പറഞ്ഞു .. അവൻ ഇപ്പൊ അങ്ട്ടു വന്നേള്ളൂ, ഒറങ്ങീട്ടുംകൂടീണ്ടാവില്ല്യ, അവനൊന്നൊറങ്ങിക്കോട്ടെ! അമ്മയുടെ വീർപ്പുമുട്ടൽ അങ്ങനെ!!. എന്തായാലും രാവിലെ വന്നയുടൻ കാവിമുണ്ടും, ഒരു വേഷ്ടിയും എടുത്തു അയാൾ അമ്പലത്തിലേക്കു പോയി, പണ്ടു കളിച്ചു നടന്ന വഴിയിലൂടെ നടക്കുമ്പോൾ പലർക്കും തോന്നാറുള്ള ഗ്രുഹാതുരത്വം ഒന്നും അയാൾകു തോന്നിയില്ല, എങ്കിലും, ശ്വാസത്തിൽ ഒരു നൈർമല്യവും, സുഖവും അയാൾകു തോന്നിയിരുന്നു. അമ്പലക്കുളത്തിലെ വഴുക്കലുള്ള പടവുകൾ അത്ര പരിചയ ഭാവം കാണിച്ചില്ല, കുളത്തിലെ ക്ലോറിനേറ്റ് ചെയ്ത വെള്ളം അയാളെ അസ്വസ്ഥനാക്കി..താൻ കുളത്തിൽ നീന്തി തുടിച്ച കുട്ടിക്കാലം അയാളുടെ മനസ്സിൽ ഊളിയിട്ടു. നീന്തി മത്സരിച്ചതും, കുളത്തുനു മധ്യത്തിലുള്ള കാളിയമർദ്ധന വിഗ്രഹത്തെ തൊട്ടു അതിനെ കുളിപ്പിചു, കുളം കലക്കിയിരുന്ന ബാല്യം. അതിമനോഹരമായിരുന്നു. അതിനിടക്ക് ആ കുളം വലിച്ചെടുത്ത ചില ബാല്യകാല സുഹ്രുത്തുക്കളുടെ മുഖവും മനസ്സിൽ തെളിഞ്ഞു…
കുളത്തിൽ മുങ്ങുയെണീറ്റു തലയും ദേഹവും തോർത്താതെ, അയാൾ മുണ്ടിന്റെ രണ്ടു മുകളറ്റവും അരയിൽ ചുറ്റി കെട്ടി.ഉരുളുമ്പോൾ അഴിയാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഭഗവതികെട്ടിലൂടെ അയാൾ കൊടിമരച്ചുവട്ടിലേക്കു നടന്നു. അവിടെ നിന്നു ശ്രീലകത്തേക്കു നോക്കി പവനപുരേശനെ ധ്യാനിച്ചു നാരായണമന്ത്രം ജപിച്ചു സാഷ്ടാംഗം നമസകരിച്ചു. സമസ്താപരാധങ്ങൾകും ക്ഷമ യാചിച്ചു അയാൾ പ്രദക്ഷിണ വരിയിലൂടെ ഉരുണ്ടു നീങ്ങാൻ തുടങ്ങി. സ്വതേ തിരക്കു കുറഞ്ഞ പുലർകാലത്തു, ശയനപ്രദക്ഷിണം ചെയ്യാൻ അനവധി ഭക്തർ ഉണ്ടാകാറുണ്ട്. ഇവിടെ ശയനപ്രദക്ഷിണം നിഷിദ്ധരായ സ്ത്രീ ജനങ്ങൾ അടിപ്രദക്ഷിണം ചെയ്യാറാണുള്ളത്. കുട്ടിക്കാലം മുതൽകുള്ള ശീലമാണെങ്കിലും, ശയനപ്രദക്ഷിണത്തിന്റെ തിയോളജിക്കൽ സിഗ്നിഫികൻസ് എന്താണെന്നു ഇതു വരെ ഗുരുവിനു മനസ്സിലായിട്ടില്ല. ഒരുപക്ഷെ, സഹനത്തിലൂടെയുള്ള ആത്മസമർപ്പണം ആയിരിക്കും അതിന്റെ തത്വം എന്നു അയാൾ വിശ്വസിച്ചു.എന്തൊക്കെയെങ്കിലും, ഓരോ തവണ പ്രദക്ഷിണം ചെയ്യുമ്പോഴും, അയാൾകു ഒരു പ്രത്യേക ഉത്സാഹം തോന്നാറുണ്ടായിരുന്നു. പക്ഷെ ഇന്ന്, യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം അയാൾകു ഒരു പ്രദക്ഷിണം ചെയ്യാനെ സാധിച്ചുള്ളൂ. എങ്കിലും മനസ്സിലെ ചില ഭാരങ്ങൾ ഇറങ്ങിയപോലെ അയാൾകു തോന്നി. ഒരുപകഷെ ജന്മനാടിന്റെ സുരക്ഷിതത്വമായിരിക്കാം അതിന്നാധാരം.
ശയനപ്രദക്ഷിണത്തിനു ശേഷം അയാൾ വീണ്ടും കുളത്തിൽ പോയി കൂളിച്ചു.ദേഹത്തു പറ്റിയ മണൽ തരികൾ അയാൾ കഴുകിക്കളഞ്ഞു. അപ്പോൾ ഉണ്ടായ ഒരു ചെറിയ നീറ്റൽ അയാൾ ആസ്വദിച്ചു. വീണ്ടും അമ്പലത്തിനകത്തു പോയി, വരിയിൽ നിന്ന് നാലമ്പലത്തിനകത്തു ഭഗവദ് ദർശനം കഴിഞ്ഞ്, ഉപദേവതകളേയും വണങ്ങി അയാൾ വീട്ടിലേക്കു മടങ്ങി. അതിനിടയിൽ, പ്രസാദ വിതരണ കേന്ദ്രത്തിൽ നിന്നും, മലർ നിവേദ്യവും, പഴം പഞ്ചസാരയും വാങ്ങിയിരുന്നു. ഒരു ചെറിയ ഡബ്ബ സംഘടിപ്പിച്ചു കുറച്ചു നെയ്പായസവും, വാങ്ങി. തിരിച്ചു വീട്ടിലേക്കു പോരുംവഴി അയാൾ ക്ഷേത്രത്തിന്റെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. തിരക്കുണ്ടെങ്കിലും, അമ്പലത്തിന്റെ ചുറ്റുപാടു വിജനമായി തോന്നി, പണ്ടു ക്ഷേത്രത്തിനു ചേർന്നു നിന്നിരുന്ന, ജയശ്രീലോഡ്ജും, ദ്വാരക ഹോട്ടലും ഇന്നു, ചെറിയ ഒരു ആൽതറപോലെ കുറെ ദൂരെ മാറിനിൽകുന്നു. വടക്കു ഭാഗത്തുണ്ടായിരുന്ന ചില പുരാതന കെട്ടിടങ്ങൾ പോലും, പകുതിയായി മുറിഞ്ഞു നിൽകുന്നു.ഇന്നു ക്ഷേത്രം ഒറ്റപ്പെട്ടു നിൽകുന്നു. സുരക്ഷാപരമായ കാരണങ്ങളാലത്രെ ഇത്തരം മാറ്റങ്ങൾ. ദൈവത്തിനു നമ്മുടെ സുരക്ഷയോ? അതിലെ വൈരുധ്യം ഗുരുവിനു എന്തോ പോലെ തോന്നി. എങ്കിലും താൻ കളിച്ചു വളർന്ന ആ ക്ഷേത്രമുറ്റം അവനു അപരിചിതമായി തോന്നി.
കയ്യിലൂണ്ടായിരുന്ന മലർനിവേദ്യത്തിന്റെ കീശയിൽനിന്നും അയാൾ കുറച്ചു മലരെടുത്തു വായിലിട്ടു.മലർ മണികൾക്കിടയിൽ കിട്ടിയ ഒരു ശർകരപ്പൊട്ട് അയാളിൽ ആർതിഉളവാക്കി.. “വെറുംവൈറ്റിൽ ഇങ്ങനെ മലരുതിന്നു കൂട്ടണ്ടാ, വയറുറക്കൂം’ പിന്നിൽ നിന്നും അമ്മ പറയുന്നത് പോലെ. അതിനല്ലേ അമ്മേ, ഇതിൽ പഴം കൂടി ഉള്ളത്!! വായിൽ വന്ന തർകുത്തരം പറയാൻ തുനിഞ്ഞപ്പോളാണു അതു തൊന്നിയതാണെന്നു മനസ്സിലായത്!! കുറച്ചു പൊടിപഞ്ചാരകൂടി നുണഞ്ഞ് അയാൾ വീട്ടിലേക്കു നടന്നു. ഇരുട്ടുമാറി കുറേശ്ശേ വെളിച്ചം വന്നു തുടങ്ങിയിരുന്നു. വൈദ്യുതിബോഡിലെ ലൈന്മാൻ സൈകിളിൽ പറന്നിറങ്ങി, വഴിവിളക്കുകളുടെ ഫ്യൂസ് ഊരുന്നുണ്ടായിരുന്നു. ഇടവഴിയിൽ വെച്ചു നെയ്പായസ്സത്തിന്റെ സ്വാദു നോക്കാനുള്ള കൊതി മൂത്തു. അടപ്പു തുറന്നു ഡബ്ബ വായിലേക്കു ചെരിച്ചു.പിന്നത്തെ കഥ അതി ദാരുണമായിരുന്നു. നെയ്പായ്സം നാക്കിൽ വീണതും, കണ്ണു തുറിച്ചു. ശർകരയുടെ മധുരത്തിനു പകരം ചീനമുളകു കടിച്ച നീറ്റ്ലാണു ഉണ്ടായത്, പഴയ അനുഭവം കൂടി മനസ്സ്സിൽ ഫ്ലാഷ് ചെയ്തപ്പോൾ നാക്കു പൊള്ളിയതാണെന്നു മനസ്സിലാകാൻ അധിക സമയം എടുത്തുല്ല. ആകെപ്പാടെ വിറളിപിറ്റിച്ചു കയ്യിലെ പ്രസാദം അടുത്തുള്ള അരമതിലിൽ കൊണ്ടു വച്ചതും ഒരു സെകൻഡിൽ നടന്നു. ആതൊന്നും താഴെയിട്ടു കളയാഞ്ഞതു അതൊക്കെ വീട്ടിൽ കൊണ്ടുപോയി സാവധാനം ആർകും കൊടുക്കാതെ തിന്നാനുള്ള കൊതികൊണ്ടു മാത്രമായിരുന്നെന്നു കിംവദൻ!, പൊള്ളലിനിടയിലും, തുപ്പിക്കളയാതെ ഗുരു പായസം ഉള്ളിലേക്കിറക്കി. അതു പോയ വഴി മുഴുവൻ അടുത്ത രണ്ടു ദിവസത്തേക്കു അറിയാമായിരുന്നു.
എങ്കിലും മാരാത്തെ പടിക്കിലൂണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ ടാപ്പിൽ അപ്പോൾ കാറ്റിനു പകരം വെള്ളം തന്നെ വന്നത്, ദൈവം ഉണ്ടെന്നതിനുള്ള വലിയ തെളിവാണെന്ന് അമ്മ പിന്നീട് എന്നെ വിശ്വസിപ്പിച്ചു. പായസം കഴിച്ചു, ടാപ്പിലെ വെള്ളത്തിൽ വായും മുഖവും കഴുകി, വീട്ടിലേക്ക്. ഇത്രയൊക്കെ ആയെങ്കിലും, കയ്യിലെ മലരും പൊടിപഞ്ചസാരയും, കദളിപ്പഴവും വീട്ടിലെത്തുമ്പോഴേക്കും, സംഭവങ്ങൾ വാങ്ങി എന്നറിയിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാക്കിലെ നീറ്റലിനു ഒരു കുറവു ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടിലെത്തി ഈറൻ മാറി ഉമ്മറത്തെത്തിയപ്പോഴേക്കും, അമ്മയുടെ വക ആവിപറക്കുന്ന ചായ. എ.വി.ടി ചായയുടെ നറുമണം അസ്സലായിരുന്നു.അതുവാങ്ങി ആ ചൂടോടെ ആസ്വദിക്കാൻ കഴിയാത്തതിന്റെ കാരണം അമ്മയോടു പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ.. വരുണു, അടുത്തവീട്ടിലെ ആശയുടെ കമന്റ്.. ഹൊ ഇത്ര വയസ്സായിട്ടും കൊതി മാറീല്ല്യാ ല്ലേ…!!! കഷ്ടം…!!! എന്നു…. ഗുരുവിന്റെ മനസ്സിലെ പക്ഷെ കാഷ്ഠം എന്നാണു വന്നത്. അവൾകിട്ടു നാലു ചീത്തവിളിച്ചു, വീട്ടിലെത്തിയ മാത്രുഭൂമിയുടെ തലക്കെട്ടു വാർത്ത നോക്കി പത്രം പിറകിൽ നിന്നും തുറന്നു അന്നത്തെ വാർത്താധ്യയനം തുടങ്ങി.വിദേശം തുടങ്ങി, സ്പോർട്സിൽ ഒന്നു മുങ്ങിതപ്പി, വാണിജ്യവാർത്തകളിലൂടെ ചാടി മറഞ്ഞ്, ചരമത്തിൽ നമ്മുടെ പേരുണ്ടോ എന്നു പരതി, അഞ്ചാം പേജിലെ ഗോപീക്രിഷ്ണന്റെ അന്നത്തെ കാർട്ടൂൺ ആസ്വദിച്ച്, നാലാം പേജിലെ ലളിതമായ മുഖപ്രസംഗവും,ഏതോ രാഷ്ട്രീയക്കാരന്റെ നിരർത്ഥകമായ ഒരു ലേഖനവുംവായിച്ചു, പ്രാദേശികം പേജിൽ, പരിചയക്കാരെപറ്റിയുള്ള വാർത്തവല്ലതും ഉണ്ടൊ എന്നു നോക്കി, ക്ലസ്സിഫൈഡിനെ അവഗണിച്ചു മുൻ പേജിലേക്കെത്തിയപ്പോഴെക്കും അച്ഛൻ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവിടെ നിന്നും എണീറ്റു, അടുക്കളയിലേക്കൊരു പാലായനം. ചൂടുവിട്ട ചായ കുടിച്ചു, ഗ്ലാസു കഴുകിവച്ച്യ് തിഞ്ഞു നോക്കുമ്പോൾ വെള്ള ചെമ്പരത്തി പൂക്കൾ പോലെ ചിരിച്ചിരിക്കുന്ന ഇഡ്ഡ്ലിക്കുട്ടന്മാർ എന്നെ വിഷ് ചെയ്തു.. വെൽകം ഹോം ഡീയർ ഫ്രണ്ട്..!! അതിലേക്കു കൈ നീട്ടുമ്പോഴേക്കും അമ്മയുറ്റെ ശകാരം, ഒന്നു നിക്ക്ഡാ, ഈ സമ്മന്തികൂടി ആയാൽ കഴിക്കാം ട്ടൊ.!! അതു പറയുമ്പോഴേക്കും ഒരു പഴയ ലയ്ലാഡു ബസ്സു കയറ്റം കയരുന്ന ശബ്ദത്തിൽ മിക്സിയുടെ 800 വാട്ട്സ് മോട്ടോർ കരയാൻ തുടങ്ങി. അതിന്റെ ജാറിൽ നിന്നും വെളിച്ചെണ്ണയിൽ മൂപ്പിച്ച ചെറിയ ഉള്ളി ഞെരിഞ്ഞ്മർന്നു മുറിഞ്ഞു മുറിഞ്ഞു ഒരു സമ്മന്തിയായി മാറുന്നതു ഗുരു സങ്കല്പിച്ചു. വൈദുതോർജ്ജം യാന്ത്രികോർജ്ജവും, പിന്നെ സമ്മന്തിയൂർജ്ജവും ആകുന്നത്, ഗുരു മനസ്സിലാക്കി. പിന്നെ അടുക്കളയിലൂടെ പുക്ക്തപ്പിയപ്പോൾ കിട്ടിയതു അമൂല്യമായ നിധിയായിരുന്നു. ഇരുണ്ട ബ്രൌൺ നിറത്തിൽ അർദ്ധഗോളാക്രുതിയിലുള്ള ഈ ജഗത്തിലെ എറ്റവും സ്വാദുള്ള പലഹാരം.. വെറും അരിപ്പൊടിയും ശർകരയും, പഴവും, നാളികേരകൊത്തും മാത്രം ഇട്ടു, കാരോലിൽ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. പലഹാരങ്ങളുടെ രാജാവായ സാക്ഷാൽ കാരോലപ്പം, (ഉണ്ണിയപ്പം എന്നും പറയും). ഒളിപ്പിച്ചു വച്ച തൂക്കുപാത്രത്തിൽ നിന്നും രണ്ട് കയ്യിലും കിട്ടാവുന്ന അത്രയും, ദോഷം പറയരുതല്ലോ, ചെറിയ കയ്യായതൊണ്ട്, ആകപ്പാടെ അഞ്ചെട്ടെണ്ണം മാത്രെ കിട്ടീള്ളൂ ട്ടൊ.. അതും അകത്താക്കി
പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ആവിപറക്കുന്ന പൂളക്കെഴങ്ങ് ഇഷ്ടൂവും പൂവ് പോലുള്ള ഇഡ്ഡ്ലീം ഉള്ളി സമ്മന്തീം അമ്മ കൊണ്ടു വന്നു. അതും കഴിച്ചു ഒരു ഒഴിവുകാലം ആസ്വദിക്കാൻ ഗുരു പദ്ധതിയിട്ടു.