Sunday, October 3, 2010

ഗതികം-2 ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും പിന്നെ മൊബൈൽ ഫോണും….

ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും. ഇവ രണ്ടും തമ്മിൽ എന്താണ് ബന്ധം? എനിക്കാകെപ്പാടെ തോന്നിയത് അവയുടെ വാലിലുള്ള ‘ക്സ്’ ബന്ധം മാത്രമാണ്. എങ്കിലും ഇവതമ്മിൽ എന്തോ ഒരു സംഭവം ഉണ്ട്. തലപുകഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ബന്ധം ഇത്തിരി വളഞ്ഞ വഴിക്കാണ്. ചിന്ത പോയതു ഇങ്ങനെ- ഒരു പക്ഷെ ഇവർ രണ്ടു പേരും ഒരച്ഛനു രണ്ട് അമ്മമാരിൽ ജനിച്ച സന്തതികളാണെങ്കിലോ. ആ വഴിക്കാലോചിച്ചപ്പോൾ രണ്ടുമൂന്ന് രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. “ക്സ്”എന്ന കുറുകെനൂൽധാരിയും, രണ്ടു വൈശ്യ-ശൂദ്ര സ്ത്രീകളും.

ഇത്രയും ജീർണ്ണിതമാണോ എന്റെ മനസ്സു. ഞാൻ സ്വയം ശപിച്ചു. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അലമാരയുടെ വാതിലിൽ ഉള്ള കണ്ണാടിയിൽ തെളിഞ്ഞ ഞാൻ എന്നോടു് ഇങ്ങനെ മൊഴിഞ്ഞു. “നിനക്കു ഇതൊക്കെ അർദ്ധോക്തിയിൽ ആലോചിച്ചപ്പോൾ ഇത്രയും ജീർണ്ണത്വം തോന്നി. അപ്പോൾ ഇത്തരം വൈകൃത്യങ്ങൾ നിർല്ലോഭം ചെയ്തിരുന്ന ആ ശ്രേഷ്ഠകുലജാതരുടെ മനസ്സും, അവരുടെ പിന്മുറക്കാരുടെ മനസ്സും എത്രത്തോളം കലുഷിതമാകണം??” ഓം നമ:

ശരി ശരി വിഷയ വ്യതിചലനം വേണ്ട. സംഗതി നോക്കാം.

ചിക്കൻ പോക്സ് എന്താണെന്നു നമുക്കറിയാം. നമുക്കെല്ലാം ഒരിക്കൽ അനുഭവഭേദ്യമായ, അല്ലെങ്കിൽ ഒരിക്കലെങ്കിലും അനുഭവഭേദ്യമാവാൻ ഭാഗ്യം സിദ്ധിക്കേണ്ട ഒന്നാണ് ചിക്കൻ പോക്സ്. അതൊരു സംഭവമാണ്. ഇതൊരു വായുവിലൂടെ പകരുന്ന വൈറൽ രോഗം ആണ്. അലോപ്പതിയിലും, ആയുർവേദത്തിലും ഇതിനു ചികിത്സ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ഹോമിയോ മഹാന്മാർ ഇത് ചികിത്സിച്ചു ഒരു വഴിക്കാക്കുന്നുണ്ട് എന്നാണ് കേൾവി. അലോപ്പതിക്കാർ ചിക്കൻപോക്സിനെതിരായി വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ! കാരണം ഇപ്പോൾ വിപണിയിൽ കൂടുതൽ വില്പനയുള്ള മരുന്നു ഒരു ബഹുരാഷ്ട്രകുത്തകഭീമന്റെ സ്വന്തമായതുകൊണ്ട് മികച്ച ഫലപ്രാപ്തി ഷുവർ ആണ്. പക്ഷെ ആ മൂന്നു ഡോസ് ഫുൾ കോഴ്സ് വാക്സിന്റെ വില കേട്ടാൽ ഏതവനും തോന്നും, വാക്സിനേക്കാൾ നല്ലതു അസുഖം വന്നു പോകുന്നതാണെന്നു തോന്നും.

സംഭവം ഒന്ന് ദേഹത്തു കൂടിയാൽ, സംഗതി ഗംഭീരമാണ്. മേലാകെ പൊളുകം വന്നു പുളകം കൊള്ളും. വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ മുന്തിരിങ്ങയും ഓറഞ്ചും ഇളനീരും ഒക്കെ തരും. ആര്യവേപ്പില വിരിച്ച പായിലോ നിലത്തോ സ്വസ്ഥമായി കിടത്തി മുറിയുടെ വാതിൽ പുറത്തു നിന്നടച്ചു കുറ്റിയിടും.

തമിഴ് നാട്ടിൽ ഇതു വന്നാൽ പിന്നെ ആ വീട്ടിൽ ഉത്സവമാണത്രേ. എത്രത്തോളം ശരിയാണെന്നു ഒരു അറിവും ഇല്ലാട്ടോ!. വന്നാൽ പിന്നെ 15-20 ദിവസം സ്വാഹ:! ശരിക്കും അർമ്മാദിക്കാം. പ്രവാസിക്കാണെങ്കിൽ സഹമുറിയന്മാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങി അവരുടെ ഗംഭീരൻ അഭിനയ മുഹൂർത്തങ്ങൾ കണ്ടു പുളകിതനാവാം. അപ്പോൾ അതാണു സംഭവം.



രണ്ടാമത്തെ സന്തതി- വേവ് ഓപ്റ്റിക്സ്. ഇതു ഭൌതികശാസ്ത്രത്തിലെ ഒരു പഠന വിഭാഗമാണ്.ഇതിൽ തരംഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അവയുടെ സ്വഭാവവും, സ്വഭാവദൂഷ്യവും ഒക്കെ. അനുഭവത്തിന്റെ വെളിച്ചത്തിൽ അഹങ്കാരത്തോടുകൂടിത്തന്നെ പറയട്ടെ, ഇത് പഠിക്കാൻ എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ആത്മഹത്യതന്നെ രക്ഷ. പുസ്തകം തുറന്നു ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ നിങ്ങളുടെ കണ്ണിനുമുമ്പിൽ കൂടി വിവിധ തരം തരംഗങ്ങൾ പറന്നു നടക്കാൻ തുടങ്ങുന്നെങ്കിൽ, ഉടൻ പുസ്തകം അടച്ചു വെക്കേണ്ടതാണ്. തുടർച്ചയായി ഇതേ സംഗതി ആവർത്തിക്കുന്നെങ്കിൽ, നിങ്ങൾ വേറേ എന്തെങ്കിലും പഠിക്കാൻ തുടങ്ങുകയാണെ നല്ലതു. ഒരു സൈക്യാർട്രിസ്റ്റിന്റെ ഉപദേശം തേടുന്നതും നല്ലതയിരിക്കും.

ഇനീ എന്റെ സംശയത്തിലേക്കു.

ചിക്കൻപോക്സ് വായുവിലൂടെ പകരുന്നു. മൊബൈൽഫോണിന്റെ ബഹിർസ്ഫുരണ തരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കുന്നു. ഇത്രയും സങ്കല്പം,



എന്റെ ഒരു സുഹൃത്തിന്റെ ഏറ്റവും പുതിയ ഒരു സിദ്ധാന്തം ഗംഭീരമായിരുന്നു. ചിക്കൻപോക്സു മൊബൈൽ ഫോണിലൂടെ പകരാം. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെ ആയിരുന്നു.



ഞാൻ ടെക്നിക്കലി അത്ര സൌണ്ട് അല്ലാത്തതുകൊണ്ട് അദ്ദേഹം അനലോഗ് സാങ്കേതികതയുടെ അടിസ്ഥാന അറിവു മുതൽ എല്ലാം എനിക്കു പറഞ്ഞുതന്നു. അയാൾ ചോദിച്ചു. എടാ കുചേലാ, നിനക്കറിയോ ഈ വയർലെസ്സ് സംപ്രേഷണ രീതി എങ്ങനെ എന്നു. അയൾ ചിത്രസഹിതം വിവരിച്ചു. പണ്ടു ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സദ്ദാം മാഷിനെ വെറുതെ ഒന്നു ഓർത്തു.

ക്ലൈമാക്സ് ഇങ്ങനെ….

ഗുരുവര്യൻ തുടർന്നു: ഇനി ചിക്കൻപോക്സ് മൊബൈലിലൂടെ പകരുന്നതു നോക്കാം. ഒരു ചുക്കൻപോക്സ് രോഗിയുടെ കയ്യിൽ മൊബൈൽഫോൺ. അതിലേക്കു വിളിക്കുന്നതു രോഗം വരാത്ത ഒരു സാധാരണക്കാരൻ. രോഗി സംസാരിച്ചു തുടങ്ങി.അയാൾ സംസാരിക്കുന്നതിന്നിടയിൽ ഉമിനീർതുള്ളികളിലൂടെയും നിശ്വാസങ്ങളിലൂടേയും ഒക്കെ നിരവധി രോഗാണുക്കൾ ഫോണിലേക്കു തെറിച്ചു വീഴുന്നു. മനുഷ്യശരീരത്തിൽന്നും തെറിക്കുന്ന വൈറസുകൾ അർദ്ധസുഷുപ്തിയിൽ ഫോണിന്റെ പ്രൊസെസ്സിങ്ങ് സിസ്റ്റത്തിലൂടെ അതിൽനിന്നും ബഹിർഗ്ഗമിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രസ്റ്റുകളിലും, ട്രഫുകളിലും സന്നിവേശിക്കപ്പെടുന്നു. ആ തരംഗങ്ങൾ സേവനദാതാവിന്റെ ശൃംഘലയിലൂടെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ലക്ഷ്യത്തിലെ ഉപയോക്താവിന്റെ ഫോൺ തരംഗങ്ങളിൽ നിന്നു വൈദ്യുതസിഗ്നലുകളാക്കിവേർപെടുന്ന സമയത്ത് രോഗാണുക്കൾ ഫോണിൽ സ്വതന്ത്രമാക്കപ്പെടുകയും, അരോഗിയായ ഉപയോകതാവിൽ കുടിയേറുകയും ചെയ്യുന്നു. അവിടെ പ്രവർത്തിച്ചു പുതിയ രോഗിയെ സൃഷ്ടിക്കുന്നു.

അയാൾ ഇത്രയും ഭംഗിയായി സചിത്രം, തെളിവുകളോടുകൂടി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടാവുമോ??

അല്ല സോറി, ഇനിയിപ്പോ ഇങ്ങനേം അസുഖം പകരുമോ??പകർന്നാലോ!!

സംശയ നിവാരണത്തിനായി പാണ്ടിനാട്ടിലെ ഒരു കിടിലൻ സർവ്വകലാശാലയിൽ പഠിക്കുന്ന സുഹൃത്തിനോട് ഞാൻ ഇതൊന്നു ചോദിച്ചു. കഷ്ടകാലത്തിനു അയാൾ ഫിസിക്സ് ആണു പഠിക്കുന്നത്. ഞാൻ അല്ലേ സംശയം ചോദിക്കുന്നത്, ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാനും കുറച്ചു മസാല നിർബാധം ചേർത്തു. അയാൾകും സംശയം, ഇനി ബിരിയാണി കൊടുക്കുന്നുണ്ടാവുമോ???

ഇതുവരെ എനിക്കു സംശയ നിവാരണം ലഭിച്ചില്ലെങ്കിലും, നമ്മുടെ വിദ്യാർത്ഥി സുഹൃത്ത് തന്റെ പ്രൊഫസ്സറോട് കാര്യം തിരക്കുകയും, സാഹചര്യവശാൽ ഇന്റേർണൽ മാർകിന്റെ സമയത്ത് തന്നെ കളിയാക്കിയതാണെന്നു തെറ്റിദ്ധരിച്ചു പ്രൊഫസ്സർ അയാൾക് ഒപ്റ്റിക്സിൽ ആ സെമസ്റ്ററിൽ കിട്ടേണ്ട ഇന്റേർണൽ മാർക് തടഞ്ഞു വെയ്ക്കുകയും ചെയ്തു എന്നാണ്ട് കേട്ടത്…

പാവം എന്റെ സംശയത്തിന്റെ ഇര അയാളായിപ്പോയതിന്റെ വിഷമത്തിൽ ഞാൻ ബർദുബായിലെ കാമത്ത് റെസ്റ്റോറന്റിൽ കയറി രണ്ട് തൈരുവട കൂടുതൽ കഴിച്ചു തൃപ്തിയടഞ്ഞു.





നാളെ വേറൊന്നു, യക്ഷികൾ ശരിക്കും ഉണ്ടോ?? ഉള്ളതാണോ….

Thursday, September 30, 2010

ഗതികം-1

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. കുറേശ്ശേ കാറ്റും ഉണ്ട്. പതിവില്ലാത്ത നേരത്തണ് ഈ മഴ. കാറ്റിൽ ഉമ്മറത്തേക്കു നന്നായി ഊത്താലടിക്കുന്നുണ്ട്. അതു ഞാൻ ആസദിക്കുന്നുണ്ട്. നനുത്ത വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ, മുഖത്തു പതിക്കുന്നതിൽ ഒരു പ്രത്യേക സുഖം ഉണ്ട്. മുഖത്തു ഓരോ തുള്ളി വീഴുന്നതും എനിക്കനുഭവഭേദ്യമായിരുന്നു.


ഇറയത്തെ തിണ്ണയിലിരുന്നു ഞാൻ മഴയെ നോക്കി. ആയിരക്കണക്കിനു വെള്ളത്തുള്ളികൾ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നു. അവയുടെ ഗതികോർജ്ജം മണ്ണിലും വീടിന്റെ ബഹിർപ്രതലങ്ങളിലും തട്ടി ശബ്ദവീചികളാകുന്നതു ഞാൻ ശ്രദ്ധിച്ചു. നടക്കല്ലിൽ വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ മനോഹരങ്ങളായ ചിത്രപ്പണികൾ ചെയ്യുന്നുണ്ടായിരുന്നു.

ചെറുതായി വീശിയിരുന്ന കാറ്റിന്റെ ശ്കതി കൂടി വരുന്നുണ്ട്. മഴയും പുഞ്ചിരിവിട്ടു ഗൌരവം കൂടിത്തുടങ്ങി. മുറ്റത്തു മഴവെള്ളം തളം കെട്ടി നിൽകാൻ തുടങ്ങിയിരിക്കുന്നു.

എന്റെ പനി കുറേശ്ശെ വിട്ടു തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പിയും, രണ്ടുമൂന്നു റസ്കും കൊണ്ടുതന്നു. മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ട്.

അമ്മ നെറ്റിയിൽ കയ്‌വെച്ചു  നോക്കി പറഞ്ഞു.: ആഹ്! പനി കീഴ്പട്ടായീർക്കുണു. ഇനി വേം വിട്ടോളും!! ഈ കാപ്പി കുടിച്ചോ ഒന്നു വെയർത്തോട്ടെ!!

മഴ വീണ്ടും കൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ തുലാവർഷം നല്ലോണം പിടിച്ചീർക്കുണു.!! അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു പറയുന്നുണ്ട്. കുറേശ്ശെ മിന്നലും ഇടിയും ഉണ്ട്. ഈയിടെ പുറത്തു വന്ന കാലാവസ്ഥ സ്ഥിതിവിവരണ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഇവിടത്തെ വർഷപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു എന്നു പത്രങ്ങളിൽ വായിച്ചതോർത്തു. പിന്നെ മിണ്ടാതിരുന്നു. ഒരു വാക്കു തർക്കത്തിനു വയ്യാ എന്നു മനസ്സിൽ തോന്നി.

മുറ്റത്ത് കെട്ടിനിന്ന മഴവെള്ളം അതിരിലൂടെ പാടത്തേക്കു തിരിച്ചു വിട്ടു. വെള്ളത്തിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളുന്നതു പോലെ തോന്നി. പനിയുടെ മറ്റൊരു വികൃതി. ഐസ് വെച്ചു കെട്ടിയതുപോലെ കണങ്കാൽ കടയുന്നുണ്ടായിരുന്നു. വെള്ളം കുറേശ്ശേആയി ഒഴുകിയിറങ്ങി തുടങ്ങി. പനിയും കൊണ്ടെന്തിനാ മഴയ്ത്തു പോയതെന്നു ചോദിച്ചു അമ്മ ദേഷ്യപ്പെട്ടു.

കോലായിൽ കയറിയിരുന്നു ഞാൻ കാപ്പി കുടിക്കാൻ തുടങ്ങി. ചുക്ക് പൊടിച്ചിട്ട് ശർകര ചേർത്ത കാപ്പിക്കൊരു പ്രത്രേക സ്വാദുണ്ടായിരുന്നു. അതിറങ്ങിയ വഴിമുഴുവനും ഞാൻ അറിഞ്ഞു. അന്നനാളത്തിലും വയറ്റിലും ചെറിയ നീറ്റൽ തോന്നിയിരുന്നു. അതിന്റെ ചൂടു ചെറുകുടൽ വരെ ഞാൻ അറിഞ്ഞ്. നെഞ്ചെരിച്ചിലിനൊടുവിലെ ഒരു കുളിർ എന്റെ ശരീരത്തിൽ രോമകൂപങ്ങളെ ഉദ്ദീപിപ്പിച്ചു. ഏതോ ഏകകോശജീവിയിലെ സീലിയകൾ പോലെ അവ എഴുന്നു നിന്നു. അപ്പോൾ വീശിയ കുളിർകാറ്റിൽ ഞാൻ തണുത്തു മരവിച്ചു പോയി. അമ്മ തന്ന റസ്കെടുത്തു ഞാൻ കടിച്ചു. അതിൽ കോണിലായുണ്ടായിരുന്ന ഉണക്കമുന്തിരി ഞാൻ ചൂഴ്ന്നെടുത്തു തിന്നു. ഹാ!! എന്തു സ്വാദ്‌! ഒരു മിടുക്കു കൂടി കാപ്പി ഞാൻ കുടിച്ചു. ചുക്കിട്ട കാപ്പിയിൽ മുക്കി റസ്ക് തിന്നാൻ എന്തൊരു സ്വാദാണ്!!

ഈ പനി എനിക്കു അരോചകമായി തോന്നിത്തുടങ്ങി. ഇപ്പോൾ ഈ മഴയും!! ഞാൻ അകായിലേക്കു നടന്നു. എന്റെ മുറിയിലേക്കു്. മഴമേഘങ്ങൾ മൂടി നിൽകുന്ന ആകാശത്തുനിന്നുള്ള ഇരുണ്ടവെളിച്ചം എന്റെ മുറിയിലൂണ്ടായിരുന്നു. ജനൽ പാളികൾ തുറന്നു കിടന്നു. പക്ഷേ മഴ വെള്ളം ഊത്താലടിക്കുന്നുണ്ടായിരുന്നില്ല. കരണ്ട് പോയിരിക്കുകയാണ്. കുറച്ചു സമയത്തിനുള്ളിൽ വരുമായിരിക്കും. എന്റെ മുറിയിൽ ഒരു പ്രത്യേക ഗന്ധം ഉള്ളതു പോലെ. പനിയുടെ ഗന്ധമാണോ? അല്ല, അതല്ല. ഇനി പപ്പടം ചുട്ടമണം ആണോ? ഞാൻ ഉള്ളിലൊന്നു ഭയന്നു. അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. പപ്പടം ചുട്ടമണം കേൾകുന്നു എങ്കിൽ അടുത്തെവിടെയോ ഒരു സർപ്പം ഉണ്ടാവുമത്രെ. പക്ഷേ ഇതു ആ മണം അല്ല.ഇതു ചെമ്പകപൂക്കളുടേതാണ്. ഇതു മണം അല്ല. സുഗന്ധം ആകുന്നു.

മേശപ്പുറത്തെ ഒരു ചെറിയ കിണ്ണത്തിൽ അഞ്ചാറു ചെമ്പകപൂക്കൾ വെച്ചിരിക്കുന്നു.ഞാൻ രാവിലെ കൊണ്ടു വെച്ചതാണ്. ഉമ്മറ മുറ്റത്ത്, ഇടത്തേ അതിരിലായി, നിൽകുന്ന വെളുത്ത ചെമ്പക മരത്തിൽ നിന്നും വീണാതാണ് അവയൊക്കെ. അവയുടെ മണം എന്നെ ചില പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. പുഴക്കരയിലെ ചെമ്പകമരച്ചുവട്ടിലെ സൌഹൃദത്തിന്റെ ഓർമ്മകളിലേക്കു, ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു മുഖബിംബത്തിന്റെ ഓർമ്മയിലേക്കു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. തൊടിയിൽ ഒരു ചാത്തൻ കോഴി, ഒരു പിടയെ പ്രാപിക്കാൻ ഒരുമ്പെടുന്നുണ്ടായിരുന്നു, അവൾ അതി വിദഗ്ദ്ധമായി ചാത്തനിൽ നിന്നും കുതറി മാറി. പെട്ടെന്നെന്തൊ, ഖസാക്കിലെ രവിയും മൈമുനയും, ചെതലിമലയും ഒക്കെ എന്റെ ചിന്തകളിൽ ഓടിയെത്തി, ഒരു നിമിഷാർദ്ധത്തിൽ.

വിവാഹ ശേഷം അവളുടെ ജീവിതസഹയാത്രികനൊപ്പം വടക്കെവിടെയോ ആണ് എന്നു മറ്റൊരു സുഹൃത്തു പറഞ്ഞറിഞ്ഞു. ഒരിക്കൽ ടെലിഫോണിൽ സംസാരിച്ചിരുന്നു, ക്ഷണം ലഭിച്ചിരുന്നെങ്കിലും അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ജോലിത്തിരക്ക്!! അതോ ഞാൻ മന:പൂർവ്വം പൂവാതിരുന്നതോ? അവൾക്കായി വാങ്ങിവെച്ച കൊച്ചു സമ്മാനം നൽകാനും കഴിഞ്ഞില്ല. ചുവന്ന നനുത്ത പട്ടുതുണിയിൽ പൊതിഞ്ഞ് ആ സമ്മാനം എന്റെ അലമാരിക്കുള്ളിൽ ഇരിക്കുന്നതു കണ്ട് അമ്മ കഴിഞ്ഞ ദിവസം അതു തുറക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അതു തടഞ്ഞു. ഞാൻ പറഞ്ഞു. “അതു തുറക്കണ്ട്, വേറെ ഒരാൾകുള്ളതാണ്, അയാളെ കാണുമ്പോൾ ഞാൻ അതു കൊടുക്കുന്നുണ്ട്. എപ്പോൾ എന്നെനിക്കറിയില്ല” അലോസരപ്പെടുത്തുന്ന ഒരു നോട്ടം തന്നിട്ടു അമ്മ പുറത്തേക്കു പോയി.

മഴ കുറഞ്ഞു തുടങ്ങി. കറണ്ടു വന്നു. ഇട നേരത്തെപ്പോഴോ കട്ടിലിൽ കിടന്ന ഞാൻ മയക്കത്തിലേക്കു വീണതറിഞ്ഞില്ല. സന്ധ്യമയങ്ങിയപ്പോൾ വിളക്കു വെച്ച് അമ്മ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. അതുകേട്ടാണ് ഞാൻ ഉണർന്നത്. നന്നായി വിയർത്തിരിക്കുന്നു, തലക്കു തോന്നിയിരുന്ന ഭാരവും വേദനയും കുറഞ്ഞിരിക്കുന്നു. പനിയും വിട്ടു.ശീവോതിക്കൂട്ടിൽ വെച്ചിരിക്കുന്ന വിളക്കിന്റെ വെട്ടം ചുവരിൽകാണാമായിരുന്നു. തിരിനാളത്തിന്റെ ആട്ടത്തിനൊത്തു, വാതിൽ പടിയുടെ നിഴൽ ആടുന്നതു നോക്കി ഞാൻ അവിടെ തന്നെ കിടന്നു. എനിക്കൊരു സംശയം തോന്നി, ഇരുട്ടിന്റെ സന്തതിയാണോ വെളിച്ചം അതോ വെളിച്ചത്തിന്റെ സന്തതിയോ ഇരുട്ട്!



തുടരും....

Wednesday, August 25, 2010

ചരമം.

ഗുരുവായൂർ കാരക്കാട് ശ്രീകൃപയിൽ താമസിക്കുന്ന ഹരി നെടുങ്ങാടി ഇന്നലെ അന്തരിച്ചു. ഇരുപത്തെട്ടു വയസ്സായിരുന്നു. അവിവാഹിതനായിരുന്നു. ദീർഘകാലമായി തലക്കസുഖമായി ചികിത്സയിലായിരുന്നു.

മികച്ച ഒരു തല്ലുകൊള്ളിയായിരുന്നു എന്നു ഹരിയെ ദുബായിൽ നിന്നും സുഹൃത്തുക്കളായിരുന്ന റിനോഷും രതേഷും അനുസ്മരിച്ചു. കയ്യിലിരുപ്പിന്റെ കുരുത്തകേടിൽ അനുപമനായിരുന്നു ഹരി എന്നു അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന പ്രശാന്ത് മുംബൈയിൽ നിന്നും അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഒട്ടനേകം ചാറ്റ് സുഹൃത്തുക്കൾ ഹരിയുടെ ആത്മശാന്തിക്കായി ഇന്നലെ ഒരു നിമിഷം നിശബ്ദരായി. ചിലർ ആദരാഞ്ചലികൾ അർപ്പിച്ചു ലോഗൌട്ടായി.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിശിഷ്ട വ്യക്തികൾ ഹരിക്കു അന്തിമോപചാരം അർപ്പിക്കാൻ കാരക്കാട്ടെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം മൃതദേഹം പമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് നവമ്പർ ഒന്നാംതീയ്യതി ഗുരുവായൂരിലായിരുന്നു ഹരിയുടെ ജനനം. ഗുരുവായൂരിൽ പരിസരത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രാഥമിക അഭ്യാസങ്ങൾ പഠിച്ച ശേഷം പല തലതിരിപ്പൻ പരിപാടികളുമായി കാലം കഴിക്കുകയായിരുന്നു. അതിനിടയിലാണ് പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഹരിക്കു നൊസ്സു തുടങ്ങുന്നത്. ജന്മനാ ഉള്ളതാണീ അസുഖം എന്നും അയൽവാസികളിൽ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.



*********

ഓർമ്മകൾ


മറവി എനിക്കിന്നൊരു അനുഗ്രഹമാണ്.  അത് ചിലപ്പോളെങ്കിലും എനിക്കൊരു ശാപവും ആകാറുണ്ട്. എങ്കിലും ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. എല്ലാം!! എന്റെ സ്വപ്നങ്ങളും, ഓർമ്മകളും, പിന്നിട്ട ഒറ്റയടിപാതകളും.. എല്ലാം

തിരിച്ചു പോകാനു് എനിക്കു കഴിയില്ല. കാരണം വന്ന വഴികൾ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ മന:പൂർവ്വം!! തിരിച്ചു പോകാൻ എനിക്കു സാധിക്കുകയുമില്ല എന്തെന്നാൽ ജീവിതത്തിനു ഒരു റിവൈൻഡ് ബട്ടൻ ഇല്ലല്ലോ!! വന്നവഴിയിൽ കണ്ട ഒരുപാടു മുഖങ്ങൾ എനിക്കു ഓർത്തുവെക്കണം എന്നു മോഹമുണ്ട്. പക്ഷെ അവയിൽ പലതും എനിക്കു ചീത്ത ഓർമ്മകൾ മാത്രം നൽകുന്നവയാണ് ഇനിയും കാണാൻ ഒരു സാധ്യതയുമില്ലാ‍ത്ത ആ മുഖങ്ങളും ഓർമ്മകളും മനസ്സിൽ വെക്കാൻ ഇന്നെനിക്കു ഭയമാണ്.

ഞാൻ ആലോചിക്കുകയായിരുന്നു, മറവി എനിക്കു നൽകുന്ന സ്വാത്രന്ത്ര്യത്തെ പറ്റി. അതെനിക്കു എനിക്കു നൽകുന്ന ഏകാന്തതയുടെ അപാരതയെ പറ്റി. ആരെ ചൊല്ലിയും കലഹിക്കാനില്ലാ‍തെ, കരയാനില്ലാതെ, കുത്തി നോവിക്കാതെ എന്റെ മനസ്സു നയിക്കുന്ന വഴിയിലൂടെ ആരുടെയും മുഖം നോക്കാതെ നടന്നു നീങ്ങാനുള്ള എന്റെ മാത്രം സ്വാതന്ത്ര്യം. എന്നെനിക്കതു പ്രപ്തമാകും എന്ന ചിന്ത എന്നെ ഒരിത്തിരിയെങ്കിലും അസ്വസ്ഥനാക്കുന്നുണ്ട്‌.

മഷിത്തണ്ട് പൊട്ടിച്ചു മായ്ച്ചു മേനി കൂട്ടിയ ഒന്നാം ക്ലാസ്സുകാരന്റെ മരപ്പിടിയുള്ള സ്ലേറ്റു പോലെ ഓർമ്മകൾ മരിച്ചു, പുതിയ പാഠങ്ങൾകായി മേനി കൂട്ടിയ ഒരു ഒന്നാം ക്ലാസുകാരന്റെ മനസ്സുമായി പുതിയ ജീവിതം. ഒരു പുതിയ മനുഷ്യനായി, പുതിയ ജീവനായി, ഒരു പുതിയ ഞാൻ.
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണു, എനിക്കു എന്നെ തന്നെ  മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

……

Sunday, August 1, 2010

സോമന്റെ വികൃതികൾ

ചിലതൊക്കെ അങ്ങനെയാണ്!! എവിടെയോ നഷ്ടപ്പെട്ടു പോയി എന്നു തോന്നുമെങ്കിലും, അതൊക്കെ തൊട്ടടുത്തു തന്നെ ഉണ്ടാവും. പലപ്പോഴും സുഹൃത്തുക്കളുടെ കാര്യവും അങ്ങനെത്തന്നെ. ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ പെട്ടന്ന് മറവിയിലാണ്ടു പോകുന്നു. പെട്ടന്നു ഒരു ദിവസം ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്നു.


എന്നെ സംബന്ധിച്ചിടത്തോളം സോമന്റെ കാര്യം അങ്ങനെ ആയിരുന്നു.പണ്ടു ഞങ്ങൾ സമാജത്തിലുണ്ടായിരുന്നപ്പോൾ സോമൻ ഒരു പ്രതിഭാസമായിരുന്നു. നക്ഷത്രങ്ങളായി, അനീഷും, ദീപക്കും, ദീപുവും, ജയ്ദേവും ഒക്കെ അങ്ങനെ. കൂട്ടത്തിൽ ഒരു നിശാഗർത്തത്തിന്റെ സ്വഭാവ വിശേഷം ജിജുവിന്റെ വ്യക്തിത്വത്തിനുണ്ടായിരുന്നു.ഇരുട്ടിൽ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും, പറയുന്നതെല്ലാം അവൻ കേട്ടിരിക്കും, ഒന്നും മിണ്ടാതെ!! ഇതിന്റെ നേരെ വിപരീതമായിരുന്നു അനീഷ്. നഗരത്തിലെ എഫ്.എം റേഡിയോ പോലെ അവൻ എപ്പോഴും കലപില കൂടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോൾ പോലും!!

ഈയിടെ സോമന്റെ വിവാഹക്ഷണക്കത്തു ഇ-മെയ്ലിൽ കിട്ടുന്നതോടെയാണ് പോയകാലത്തിന്റെ ഓർമ്മ പുതുക്കലിനു തുടക്കമായത്. സോമന്റെ സന്ദേശ്ത്തിനും ഉണ്ടായിരുന്നു ഒരു കൌതുകം. വിവഹനിശ്ചയത്തിനു ശേഷം സ്വന്തം വിവാഹത്തിന്റെ ദിനവും തീയ്യതിയും ഒക്കെ ഒരുമാതിരി സാധാരണക്കാരനു മന:പ്പാഠമായിരീക്കും ചിലർക്കു അതിനെ പറ്റി ഒട്ടും ധാരണയേ ഉണ്ടാവില്ല. അതായതു ഒന്നുകിൽ അതു ഇന്നദിവസം ഇന്നനേരത്തു നടക്കും എന്നോ അല്ലെങ്കിൽ അതു നടക്കാൻ സാധ്യതയേ ഇല്ലെന്നോ ഒരു ധാരണ അവർക്കുണ്ടാകും. മറ്റു ചിലർക്കു അതൊരു വേദനയും ആയിരിക്കും- ഹയ്യൊ എന്റെ കല്യാണമായല്ലോ എന്നു!!! നമ്മുടെ കഥാപാത്രത്തിന്റെ നമ്പർ അതൊന്നും ആയിരുന്നില്ല. മൂപ്പരുടെ ധാരണയിൽ അതു ഒരു പ്രത്യേക തീയ്യതിക്കും, ദിവസപ്രകാരം രണ്ടു ദിവസം മുമ്പോ അല്ലെങ്കിൽ നാല് ദിവസം കഴിഞ്ഞിട്ടൊ ആണ് മംഗല്യം. തന്ന സന്ദേശത്തിൽ ദിവസവും തീയ്യതിയും തമ്മിൽ ഒരു തരത്തിലും മാചിങ്ങ് ഇല്ല. പിന്നെ മനസ്സിലായി സംഭവം എന്നാണെന്നു അങ്ങോർക്കു തന്നെ വല്യ നിശ്ചയം ഉണ്ടായിരുന്നില്ല്യാ എന്നു്!!!

ഇതു കണ്ടപ്പോൾ മെയിൽ വായിച്ച വിശിഷ്ട വ്യക്തികൾകൊരു സംശയം. ഇതിൽ ഏതു ദിവസം പോയാലാണു പാലടകൂട്ടി ഒരു ഊണ് തരാവുക! എന്തായാലും സോമനോടു ചോദിച്ചപ്പോൾ ദേ പറയുണു ഇതൊന്നും അല്ലാത്ത ഒരു മൂന്നാം ദിവസം. ഭാഗ്യം, മാസവശാലും, ദിവസവശാലും തിയ്യതിവശാലും അത് നല്ല പൊരുത്തം ഉണ്ട്. അപ്പോൾ അതു തെറ്റാവാൻ വഴിയില്ല എന്ന് അനീഷും വിധിച്ചു. എന്നാൽ പിന്നെ അപ്പീലിനു സമയം കളയണ്ടാ എന്നു ജയ്ദേവും. എന്നാൽ അങ്ങനെ ആവട്ടെ എന്നു മറ്റെല്ലാരും കൂടി ഒത്തൊരുമിച്ചൊരു കുരവകൂടിയിട്ടതോടെ ആ നാടകത്തിന്റെ തിരശീല വീണു.

എന്തായാലും, “ഇങ്ങനെ ഒരു ട്വിസ്റ്റിടാൻ എന്തു കാരണം സോമാ??” എന്നു ചോദിച്ചപ്പോൾ സോമന്റെ മറുപടി ഇങ്ങനെ “നിങ്ങളിൽ എത്രപേർ ഞാൻ അയക്കുന്ന മെസ്സേജ് വായിക്കുന്നുണ്ട് എന്നറിയാൻ ചെയ്തതായിരുന്നു- എങ്ങനുണ്ട് എന്റെ പുത്തി??” ആ ചോദ്യത്തിന്റെ അവസാനം സോമൻ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽകുന്നതു കണ്ടപ്പോൾ, കണ്ണു നിറഞ്ഞു പോയി.

ഒരു പെൺകുട്ടി കൂടി……… !!

സോമാ എന്നാലും നിനക്കു ഇവിടെ ഇത്രയും ദൂരത്തിരുന്നു വിവാഹമംഗളാശംസകൾ നേരാൻ മാത്രമേ ഞങ്ങളിൽ പലർക്കും കഴിയുകയുള്ളൂ എന്നാലോചിക്കുമ്പോൾ മനസ്സിൽ നൊമ്പരങ്ങളുടെ ഒരു പിടി കനകാമ്പരപ്പൂക്കൾ വിരിയുന്നു. കൂടെ ഒരു സദ്യകൂടി പോയതിന്റെ നഷ്ടബോധവും.

സോമാ, ആകാശത്തോളം സന്തോഷവും, മൺതരിയോളം നൊമ്പരങ്ങളും, കോടമഞ്ഞു പോലുള്ള നനുത്ത പിണക്കങ്ങളും, കടലോളം പ്രണയവും ഒക്കെയുള്ള ഒരു ഗാർഹസ്ഥ്യം നിനക്കുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.!

Friday, July 16, 2010

നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!

ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണം. നമ്മുടെ ജീവതം അതാണെന്നാണ് ഞാൻ കരുതുന്നത്. ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും, ചുടലച്ചാരത്തിലെ കൂരിരുട്ടിലേക്കുള്ള യാത്ര. അതിനിടയിലെ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, വൃഥാവിലുള്ള വിലാപങ്ങൾ. അനാവശ്യമായ അധിനിവേശങ്ങൾ. നാട്യമാകുന്ന പ്രണയം. നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!


അകത്തെ ഇരുട്ടിൽ നിന്നും ഞാൻ പുറത്തു വന്നത് വെളിച്ചമുള്ള ലോകത്തേക്കായിരുന്നു. കണ്ണുതുറക്കാൻ പോലും നന്നേ വിഷമിച്ചിരുന്നു, ആദ്യമൊക്കെ കഷ്ടപെട്ടെങ്കിലും വെളിച്ചമുള്ള ലോകത്തേക്കു വന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു. പക്ഷെ വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ള വെളിച്ചം നഷടപ്പെടുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ എന്റെ കാഴ്ചയുടെ പ്രശ്നമെന്നു കരുതി കണ്ണുവൈദ്യനെ കണ്ടപ്പോൾ അദ്ദേഹം ഒരു കണ്ണട തന്നു. എങ്കിലും എന്റെ കാഴ്ച തെളിയുന്നില്ലായിരുന്നു.

വെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ വഴിയിൽ മെഴുകുതിരിവെട്ടവുമായി വന്നത് ഗുരുക്കന്മാരായിരുന്നു. ടീച്ചർമാരും മാഷുമാരും. അവരിൽ ചിലരുടെ കയ്യിലെ വിളക്കിൽ തിരിനാളം കെട്ടുപോയിരുന്നു. മറ്റുചിലർ പ്രകാശദായകർ നടിച്ചിരുന്ന കരിവിളക്കുകൾ മാത്രവും. അവരെ മാനിക്കാൻ എനിക്കാകുമായിരുന്നില്ല. അവരിൽ ചിലർ വെളിച്ചം വരുന്ന ജാലകങ്ങളായിരുന്നു. അവർ കാണിച്ചു തന്ന വഴിയിൽ വെളിച്ചമുണ്ടായിരുന്നു. നിറങ്ങളുണ്ടായിരുന്നു.പൂക്കളും, പൂമ്പാറ്റകളും, പക്ഷികളും, കായ്കനികളും ഉണ്ടായിരുന്നു.

ബാല്യവും കൌമാരവും കടന്നു സ്വപ്നങ്ങൾ വിരിയുന്ന യൌവ്വനത്തിലെത്തിയപ്പോഴേക്കും അന്ധത കണ്ണുകളേയും, മനസ്സിനേയും ഏകദേശം പൂർണ്ണമായും കീഴടക്കിയിരുന്നു. സ്വപ്നങ്ങളും നിർവർണ്ണമായിരിക്കുന്നു.

കുറുകെയിട്ടിരിക്കുന്ന പൂണുനൂലിൽ ഹൃദയത്തിന്റെ അതിർത്തിനിർണ്ണയിക്കുന്ന സവർണ്ണന്റെയും, കീഴാളന്റെ അവകാശങ്ങൾ അനുവദിച്ചു നൽകുന്നില്ലെന്ന് വിലപിക്കുന്ന അവർണ്ണന്റെയും, ജാതിതിരിച്ച് അവകാശങ്ങൾ പങ്കുവെക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റെയും ലോകം. നാനാത്വത്തിലും ഏകത്വം ഉണ്ടെന്ന് നുണ പറയുന്ന നാട്ടുകാരന്റെ ലോകം. ബാല്യത്തിലെ കൂട്ടുകാർക്കിടയിൽ മുതിർന്നവർ വേലികെട്ടിയപ്പോളായിരുന്നു ചുറ്റുമുള്ള വെളിച്ചം നഷ്ടപ്പെടുന്നതു ഞാൻ ആദ്യമായി അറിയുന്നത്. അപ്പോൾ മുതലായിരുന്നു ഞാൻ വർണ്ണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. ഒരുപക്ഷേ ഞാൻ ആസ്വദിച്ച ആദ്യത്തേയും അവസാനത്തേയും വർണ്ണ വിവേചനം മഴവില്ലിലെ വർണ്ണരാജിമാത്രമായിരുന്നു. ഒന്നലിഞ്ഞു മറ്റൊന്നിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന രീതി അതുല്യമാണ്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും, കൊണ്ടറിഞ്ഞതുമായ ഒരുപാടു വിവേചനങ്ങൾ, എല്ലാം വർണ്ണാധിഷ്ഠിതമായത്. എന്ത്കൊണ്ടിതു നമ്മുടെ സമൂഹത്തിൽ മാത്രമായി നിൽകുന്നു? എനിക്കുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഒന്നാണിത്.

ഇവിടെ എന്തു വെളിച്ചമാണുള്ളതു്. എനിക്കിവിടെ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. സൃഷ്ടികർത്താവേ, നന്ദി!! അങ്ങെനിക്കു കാഴ്ച നൽകാഞ്ഞതെത്ര നന്നായി?

Monday, June 14, 2010

അയഥാർത്ഥനായ ഒരുവൻ

ഞാൻ ആ ലേഖനം വായീക്കുകയായിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി. അവരുടെ മൾടിപ്പ്ൾ ഐഡന്റിറ്റിയോടുള്ള അഭിനിവേശം എനിക്കിഷ്ടമായി. ദണ്ഡകാരണ്യത്തിൽ നിറയെ ഉള്ള പലവിധം പേരുകളുള്ള ഒരുപാടു പേരെപോലെ. എനിക്കും തോന്നി കുറച്ചു ദിവസത്തേക്കു ഞാനും ആളുമാറിയാലോ എന്നു. പക്ഷെ ഇവിടത്തെ നിയമ സംഹിതകൾ നിയമപരമായിട്ടതിനെ അംഗീകരിക്കുന്നില്ലല്ലോ!. മനസ്സിൽ തോന്നിയ ഇച്ഛാഭംഗത്തിന്റെ അളവു കുറച്ചൊന്നുമല്ലായിരുന്നു.


ഞാൻ ഞാനല്ലാതെ നിന്ന് എന്നെയും എന്റെ ചുറ്റുപാടുകളെയും നോക്കികാണുക. ഒരുപക്ഷെ ഒരു സിനിമ കാണുന്നപോലെ. ആൽമരത്തിന്റെ ഉത്തുംഗത്തിലുള്ള ഇളംതളിരിലകളുടെ മുകളിൽ നിന്നും, താഴേക്കു ഊർന്നിറങ്ങുന്ന ക്യാമറ കണ്ണുകളിൽ കൂടി കാണുന്ന പോലെ.

ഞാൻ ഞാനല്ലാതെ തന്നെ എന്റെ പെരുമാറ്റത്തെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, വിമർശിക്കുക, ഒത്താൽ ക്രൂശിക്കുക കൂടി ആവാം. ഭാരമേറിയ മരകുരിശിനു പകരം വാർപുകുരിശോ മറ്റോ ഉപയോഗിക്കാം. നെഞ്ചിലും കൈ, കാല്പാദങ്ങളിലും ആണി തറക്കുന്നതിനു പകരം ഒരു ഡ്രില്ലർ കൊണ്ട് തുളച്ചു നട്ടും ബോൾടുമുടാം. ചാട്ടവാറടിക്കു പകരം ഇലക്ട്രിക് ഷോക്കേല്പിക്കാം.. ഒരുയർത്തെഴുന്നേല്പുണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർടം കൂടി നടത്താം. കുഴിച്ചിടുന്നതിനു പകരം പെട്രോളൊഴിച്ചു കത്തിക്കാം

ഞാൻ എന്ന എന്നെ എനിക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. എന്നെ ഉൾകൊള്ളാനെനിക്കു ഈ ശരീരം പോരാ എന്നൊരു തോന്നൽ. ഒരു ഗൃഹസ്ഥാശ്രമിയെന്ന നിലയിൽ ഞാൻ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും ഇനിയും ചെയ്തു തീർന്നിട്ടില്ല എന്നത് എന്നെ സ്വയഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. വാനപ്രസ്ഥം ഏൽകേണ്ട സമയമാകുമ്പോഴെക്കും എന്റെ നാട്ടിൽ എത്ര വനങ്ങൾ ശേഷിക്കുമെന്ന് എനിക്കിനിയും തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പക്ഷെ വനപ്രദേശങ്ങളിൽ നിന്നും ആദിവാസികളെന്നു വിളിക്കപ്പെടുന്നവരെ തുരത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് എന്റേത്! അടുത്ത തലമുറ ചോദിക്കും, mamma, what is a forest? How does it look like? എന്നൊക്കെ! പിന്നെ നേരിട്ടെടുക്കാവുന്ന സംന്യാസം അർത്ഥവശാലും, കർമ്മവശാലും കാപട്യം മാത്രമായി തീരും എന്നു എനിക്കുറപ്പുണ്ട്. ഒരു ഗാന്ധിക്കോ, വിവേകാനന്ദനോ, ശ്രീനാരായാണനോ, അല്ലെങ്കിൽ ശ്രീശങ്കരനോ ഇനി ഈ നാട്ടിൽ സ്കോപ്പില്ലല്ലോ. സന്തോഷമാധവനും, നിത്യാനന്ദ മഹാമുനിക്കും, പിന്നെ യന്ത്രവില്പനക്കാരായ ജ്യോതിഷിമാർക്കും മാത്രമല്ലേ സ്കോപുള്ളൂ. അതിനുള്ള കോപാണെങ്കിൽ, എന്റെ കയ്യിലില്ല താനും, ഒരു മതസന്യാസിയാകാനാണെങ്കിൽ, ദൈവങ്ങളെ പറ്റി കളവും പോയിട്ടു അവരുടെ നല്ലഭാഗങ്ങൾ പോലും പറയാൻ എനിക്കറപ്പാണ്.

അതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് ബന്ധങ്ങളുടെ ബന്ധനങ്ങൾ എന്ന്. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും ഒരുപാടു സ്നേഹം ലഭിക്കുമ്പോൾ ബന്ധങ്ങളുടെ ഗാഢത ബന്ധനങ്ങളുടേതു പോലെ ആകുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുക്കന്മാർ, സഹപ്രവർത്തകൾ, തുടങ്ങി എല്ലാവരും. നടിക്കാനും, നൽകുന്നു എന്നു വരുത്തി തീർക്കുവാനും ഏറ്റവും എളുപ്പമുള്ളതാണല്ലോ സ്നേഹം. ശ്രത്രുത നടിച്ചു നടക്കാൻ എളുപ്പമല്ല. അതിനൊരു പ്രത്യേക ചാതുര്യം തന്നെ വേണം. സ്നേഹം നടിക്കാൻ അത്രക്കു ചതുരനാവണ്ടതില്ല. ആർക്കും സാധിക്കും, എപ്പോഴും കഴിയും. എനിക്കു തോന്നാറുണ്ട്, ഞാൻ എന്തിനാണിങ്ങനെ സ്നേഹം നടിക്കുന്നതെന്നു്, അതും ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്രുത്തിനോട്. അവൾക് അതു മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ അഭിനയം, നാട്യ ധാർമികതയുടെ പ്രത്യയശാസ്ത്രങ്ങൾ, മുഖംമൂടികളിട്ട കഥാപാത്രങ്ങൾ. പാവം ആ കുട്ടിയെ ഞാൻ പറ്റിക്കുക്കയായിരുന്നു. അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ലേഖനത്തിലെ പോലെ ഞാനും പല പേരുള്ള ഒരു അയഥാർത്ഥനാണെന്ന് മനസ്സിലായത്. ഉള്ളിലുള്ളതു തുറന്നു കാട്ടാതെ കാപട്യങ്ങൾ മാത്രം പറയുകയും, ചെയ്യുകയും ചെയ്യുന്ന തികച്ചും അയഥാർത്ഥനായ ഒരുവൻ. ഗുരു എന്ന പേരിൽ.