Wednesday, August 25, 2010

ഓർമ്മകൾ


മറവി എനിക്കിന്നൊരു അനുഗ്രഹമാണ്.  അത് ചിലപ്പോളെങ്കിലും എനിക്കൊരു ശാപവും ആകാറുണ്ട്. എങ്കിലും ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. എല്ലാം!! എന്റെ സ്വപ്നങ്ങളും, ഓർമ്മകളും, പിന്നിട്ട ഒറ്റയടിപാതകളും.. എല്ലാം

തിരിച്ചു പോകാനു് എനിക്കു കഴിയില്ല. കാരണം വന്ന വഴികൾ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ മന:പൂർവ്വം!! തിരിച്ചു പോകാൻ എനിക്കു സാധിക്കുകയുമില്ല എന്തെന്നാൽ ജീവിതത്തിനു ഒരു റിവൈൻഡ് ബട്ടൻ ഇല്ലല്ലോ!! വന്നവഴിയിൽ കണ്ട ഒരുപാടു മുഖങ്ങൾ എനിക്കു ഓർത്തുവെക്കണം എന്നു മോഹമുണ്ട്. പക്ഷെ അവയിൽ പലതും എനിക്കു ചീത്ത ഓർമ്മകൾ മാത്രം നൽകുന്നവയാണ് ഇനിയും കാണാൻ ഒരു സാധ്യതയുമില്ലാ‍ത്ത ആ മുഖങ്ങളും ഓർമ്മകളും മനസ്സിൽ വെക്കാൻ ഇന്നെനിക്കു ഭയമാണ്.

ഞാൻ ആലോചിക്കുകയായിരുന്നു, മറവി എനിക്കു നൽകുന്ന സ്വാത്രന്ത്ര്യത്തെ പറ്റി. അതെനിക്കു എനിക്കു നൽകുന്ന ഏകാന്തതയുടെ അപാരതയെ പറ്റി. ആരെ ചൊല്ലിയും കലഹിക്കാനില്ലാ‍തെ, കരയാനില്ലാതെ, കുത്തി നോവിക്കാതെ എന്റെ മനസ്സു നയിക്കുന്ന വഴിയിലൂടെ ആരുടെയും മുഖം നോക്കാതെ നടന്നു നീങ്ങാനുള്ള എന്റെ മാത്രം സ്വാതന്ത്ര്യം. എന്നെനിക്കതു പ്രപ്തമാകും എന്ന ചിന്ത എന്നെ ഒരിത്തിരിയെങ്കിലും അസ്വസ്ഥനാക്കുന്നുണ്ട്‌.

മഷിത്തണ്ട് പൊട്ടിച്ചു മായ്ച്ചു മേനി കൂട്ടിയ ഒന്നാം ക്ലാസ്സുകാരന്റെ മരപ്പിടിയുള്ള സ്ലേറ്റു പോലെ ഓർമ്മകൾ മരിച്ചു, പുതിയ പാഠങ്ങൾകായി മേനി കൂട്ടിയ ഒരു ഒന്നാം ക്ലാസുകാരന്റെ മനസ്സുമായി പുതിയ ജീവിതം. ഒരു പുതിയ മനുഷ്യനായി, പുതിയ ജീവനായി, ഒരു പുതിയ ഞാൻ.
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണു, എനിക്കു എന്നെ തന്നെ  മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

……

Sunday, August 1, 2010

സോമന്റെ വികൃതികൾ

ചിലതൊക്കെ അങ്ങനെയാണ്!! എവിടെയോ നഷ്ടപ്പെട്ടു പോയി എന്നു തോന്നുമെങ്കിലും, അതൊക്കെ തൊട്ടടുത്തു തന്നെ ഉണ്ടാവും. പലപ്പോഴും സുഹൃത്തുക്കളുടെ കാര്യവും അങ്ങനെത്തന്നെ. ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ പെട്ടന്ന് മറവിയിലാണ്ടു പോകുന്നു. പെട്ടന്നു ഒരു ദിവസം ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്നു.


എന്നെ സംബന്ധിച്ചിടത്തോളം സോമന്റെ കാര്യം അങ്ങനെ ആയിരുന്നു.പണ്ടു ഞങ്ങൾ സമാജത്തിലുണ്ടായിരുന്നപ്പോൾ സോമൻ ഒരു പ്രതിഭാസമായിരുന്നു. നക്ഷത്രങ്ങളായി, അനീഷും, ദീപക്കും, ദീപുവും, ജയ്ദേവും ഒക്കെ അങ്ങനെ. കൂട്ടത്തിൽ ഒരു നിശാഗർത്തത്തിന്റെ സ്വഭാവ വിശേഷം ജിജുവിന്റെ വ്യക്തിത്വത്തിനുണ്ടായിരുന്നു.ഇരുട്ടിൽ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും, പറയുന്നതെല്ലാം അവൻ കേട്ടിരിക്കും, ഒന്നും മിണ്ടാതെ!! ഇതിന്റെ നേരെ വിപരീതമായിരുന്നു അനീഷ്. നഗരത്തിലെ എഫ്.എം റേഡിയോ പോലെ അവൻ എപ്പോഴും കലപില കൂടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോൾ പോലും!!

ഈയിടെ സോമന്റെ വിവാഹക്ഷണക്കത്തു ഇ-മെയ്ലിൽ കിട്ടുന്നതോടെയാണ് പോയകാലത്തിന്റെ ഓർമ്മ പുതുക്കലിനു തുടക്കമായത്. സോമന്റെ സന്ദേശ്ത്തിനും ഉണ്ടായിരുന്നു ഒരു കൌതുകം. വിവഹനിശ്ചയത്തിനു ശേഷം സ്വന്തം വിവാഹത്തിന്റെ ദിനവും തീയ്യതിയും ഒക്കെ ഒരുമാതിരി സാധാരണക്കാരനു മന:പ്പാഠമായിരീക്കും ചിലർക്കു അതിനെ പറ്റി ഒട്ടും ധാരണയേ ഉണ്ടാവില്ല. അതായതു ഒന്നുകിൽ അതു ഇന്നദിവസം ഇന്നനേരത്തു നടക്കും എന്നോ അല്ലെങ്കിൽ അതു നടക്കാൻ സാധ്യതയേ ഇല്ലെന്നോ ഒരു ധാരണ അവർക്കുണ്ടാകും. മറ്റു ചിലർക്കു അതൊരു വേദനയും ആയിരിക്കും- ഹയ്യൊ എന്റെ കല്യാണമായല്ലോ എന്നു!!! നമ്മുടെ കഥാപാത്രത്തിന്റെ നമ്പർ അതൊന്നും ആയിരുന്നില്ല. മൂപ്പരുടെ ധാരണയിൽ അതു ഒരു പ്രത്യേക തീയ്യതിക്കും, ദിവസപ്രകാരം രണ്ടു ദിവസം മുമ്പോ അല്ലെങ്കിൽ നാല് ദിവസം കഴിഞ്ഞിട്ടൊ ആണ് മംഗല്യം. തന്ന സന്ദേശത്തിൽ ദിവസവും തീയ്യതിയും തമ്മിൽ ഒരു തരത്തിലും മാചിങ്ങ് ഇല്ല. പിന്നെ മനസ്സിലായി സംഭവം എന്നാണെന്നു അങ്ങോർക്കു തന്നെ വല്യ നിശ്ചയം ഉണ്ടായിരുന്നില്ല്യാ എന്നു്!!!

ഇതു കണ്ടപ്പോൾ മെയിൽ വായിച്ച വിശിഷ്ട വ്യക്തികൾകൊരു സംശയം. ഇതിൽ ഏതു ദിവസം പോയാലാണു പാലടകൂട്ടി ഒരു ഊണ് തരാവുക! എന്തായാലും സോമനോടു ചോദിച്ചപ്പോൾ ദേ പറയുണു ഇതൊന്നും അല്ലാത്ത ഒരു മൂന്നാം ദിവസം. ഭാഗ്യം, മാസവശാലും, ദിവസവശാലും തിയ്യതിവശാലും അത് നല്ല പൊരുത്തം ഉണ്ട്. അപ്പോൾ അതു തെറ്റാവാൻ വഴിയില്ല എന്ന് അനീഷും വിധിച്ചു. എന്നാൽ പിന്നെ അപ്പീലിനു സമയം കളയണ്ടാ എന്നു ജയ്ദേവും. എന്നാൽ അങ്ങനെ ആവട്ടെ എന്നു മറ്റെല്ലാരും കൂടി ഒത്തൊരുമിച്ചൊരു കുരവകൂടിയിട്ടതോടെ ആ നാടകത്തിന്റെ തിരശീല വീണു.

എന്തായാലും, “ഇങ്ങനെ ഒരു ട്വിസ്റ്റിടാൻ എന്തു കാരണം സോമാ??” എന്നു ചോദിച്ചപ്പോൾ സോമന്റെ മറുപടി ഇങ്ങനെ “നിങ്ങളിൽ എത്രപേർ ഞാൻ അയക്കുന്ന മെസ്സേജ് വായിക്കുന്നുണ്ട് എന്നറിയാൻ ചെയ്തതായിരുന്നു- എങ്ങനുണ്ട് എന്റെ പുത്തി??” ആ ചോദ്യത്തിന്റെ അവസാനം സോമൻ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽകുന്നതു കണ്ടപ്പോൾ, കണ്ണു നിറഞ്ഞു പോയി.

ഒരു പെൺകുട്ടി കൂടി……… !!

സോമാ എന്നാലും നിനക്കു ഇവിടെ ഇത്രയും ദൂരത്തിരുന്നു വിവാഹമംഗളാശംസകൾ നേരാൻ മാത്രമേ ഞങ്ങളിൽ പലർക്കും കഴിയുകയുള്ളൂ എന്നാലോചിക്കുമ്പോൾ മനസ്സിൽ നൊമ്പരങ്ങളുടെ ഒരു പിടി കനകാമ്പരപ്പൂക്കൾ വിരിയുന്നു. കൂടെ ഒരു സദ്യകൂടി പോയതിന്റെ നഷ്ടബോധവും.

സോമാ, ആകാശത്തോളം സന്തോഷവും, മൺതരിയോളം നൊമ്പരങ്ങളും, കോടമഞ്ഞു പോലുള്ള നനുത്ത പിണക്കങ്ങളും, കടലോളം പ്രണയവും ഒക്കെയുള്ള ഒരു ഗാർഹസ്ഥ്യം നിനക്കുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.!

Friday, July 16, 2010

നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!

ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണം. നമ്മുടെ ജീവതം അതാണെന്നാണ് ഞാൻ കരുതുന്നത്. ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും, ചുടലച്ചാരത്തിലെ കൂരിരുട്ടിലേക്കുള്ള യാത്ര. അതിനിടയിലെ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, വൃഥാവിലുള്ള വിലാപങ്ങൾ. അനാവശ്യമായ അധിനിവേശങ്ങൾ. നാട്യമാകുന്ന പ്രണയം. നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!


അകത്തെ ഇരുട്ടിൽ നിന്നും ഞാൻ പുറത്തു വന്നത് വെളിച്ചമുള്ള ലോകത്തേക്കായിരുന്നു. കണ്ണുതുറക്കാൻ പോലും നന്നേ വിഷമിച്ചിരുന്നു, ആദ്യമൊക്കെ കഷ്ടപെട്ടെങ്കിലും വെളിച്ചമുള്ള ലോകത്തേക്കു വന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു. പക്ഷെ വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ള വെളിച്ചം നഷടപ്പെടുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ എന്റെ കാഴ്ചയുടെ പ്രശ്നമെന്നു കരുതി കണ്ണുവൈദ്യനെ കണ്ടപ്പോൾ അദ്ദേഹം ഒരു കണ്ണട തന്നു. എങ്കിലും എന്റെ കാഴ്ച തെളിയുന്നില്ലായിരുന്നു.

വെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ വഴിയിൽ മെഴുകുതിരിവെട്ടവുമായി വന്നത് ഗുരുക്കന്മാരായിരുന്നു. ടീച്ചർമാരും മാഷുമാരും. അവരിൽ ചിലരുടെ കയ്യിലെ വിളക്കിൽ തിരിനാളം കെട്ടുപോയിരുന്നു. മറ്റുചിലർ പ്രകാശദായകർ നടിച്ചിരുന്ന കരിവിളക്കുകൾ മാത്രവും. അവരെ മാനിക്കാൻ എനിക്കാകുമായിരുന്നില്ല. അവരിൽ ചിലർ വെളിച്ചം വരുന്ന ജാലകങ്ങളായിരുന്നു. അവർ കാണിച്ചു തന്ന വഴിയിൽ വെളിച്ചമുണ്ടായിരുന്നു. നിറങ്ങളുണ്ടായിരുന്നു.പൂക്കളും, പൂമ്പാറ്റകളും, പക്ഷികളും, കായ്കനികളും ഉണ്ടായിരുന്നു.

ബാല്യവും കൌമാരവും കടന്നു സ്വപ്നങ്ങൾ വിരിയുന്ന യൌവ്വനത്തിലെത്തിയപ്പോഴേക്കും അന്ധത കണ്ണുകളേയും, മനസ്സിനേയും ഏകദേശം പൂർണ്ണമായും കീഴടക്കിയിരുന്നു. സ്വപ്നങ്ങളും നിർവർണ്ണമായിരിക്കുന്നു.

കുറുകെയിട്ടിരിക്കുന്ന പൂണുനൂലിൽ ഹൃദയത്തിന്റെ അതിർത്തിനിർണ്ണയിക്കുന്ന സവർണ്ണന്റെയും, കീഴാളന്റെ അവകാശങ്ങൾ അനുവദിച്ചു നൽകുന്നില്ലെന്ന് വിലപിക്കുന്ന അവർണ്ണന്റെയും, ജാതിതിരിച്ച് അവകാശങ്ങൾ പങ്കുവെക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റെയും ലോകം. നാനാത്വത്തിലും ഏകത്വം ഉണ്ടെന്ന് നുണ പറയുന്ന നാട്ടുകാരന്റെ ലോകം. ബാല്യത്തിലെ കൂട്ടുകാർക്കിടയിൽ മുതിർന്നവർ വേലികെട്ടിയപ്പോളായിരുന്നു ചുറ്റുമുള്ള വെളിച്ചം നഷ്ടപ്പെടുന്നതു ഞാൻ ആദ്യമായി അറിയുന്നത്. അപ്പോൾ മുതലായിരുന്നു ഞാൻ വർണ്ണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. ഒരുപക്ഷേ ഞാൻ ആസ്വദിച്ച ആദ്യത്തേയും അവസാനത്തേയും വർണ്ണ വിവേചനം മഴവില്ലിലെ വർണ്ണരാജിമാത്രമായിരുന്നു. ഒന്നലിഞ്ഞു മറ്റൊന്നിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന രീതി അതുല്യമാണ്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും, കൊണ്ടറിഞ്ഞതുമായ ഒരുപാടു വിവേചനങ്ങൾ, എല്ലാം വർണ്ണാധിഷ്ഠിതമായത്. എന്ത്കൊണ്ടിതു നമ്മുടെ സമൂഹത്തിൽ മാത്രമായി നിൽകുന്നു? എനിക്കുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഒന്നാണിത്.

ഇവിടെ എന്തു വെളിച്ചമാണുള്ളതു്. എനിക്കിവിടെ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. സൃഷ്ടികർത്താവേ, നന്ദി!! അങ്ങെനിക്കു കാഴ്ച നൽകാഞ്ഞതെത്ര നന്നായി?

Monday, June 14, 2010

അയഥാർത്ഥനായ ഒരുവൻ

ഞാൻ ആ ലേഖനം വായീക്കുകയായിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി. അവരുടെ മൾടിപ്പ്ൾ ഐഡന്റിറ്റിയോടുള്ള അഭിനിവേശം എനിക്കിഷ്ടമായി. ദണ്ഡകാരണ്യത്തിൽ നിറയെ ഉള്ള പലവിധം പേരുകളുള്ള ഒരുപാടു പേരെപോലെ. എനിക്കും തോന്നി കുറച്ചു ദിവസത്തേക്കു ഞാനും ആളുമാറിയാലോ എന്നു. പക്ഷെ ഇവിടത്തെ നിയമ സംഹിതകൾ നിയമപരമായിട്ടതിനെ അംഗീകരിക്കുന്നില്ലല്ലോ!. മനസ്സിൽ തോന്നിയ ഇച്ഛാഭംഗത്തിന്റെ അളവു കുറച്ചൊന്നുമല്ലായിരുന്നു.


ഞാൻ ഞാനല്ലാതെ നിന്ന് എന്നെയും എന്റെ ചുറ്റുപാടുകളെയും നോക്കികാണുക. ഒരുപക്ഷെ ഒരു സിനിമ കാണുന്നപോലെ. ആൽമരത്തിന്റെ ഉത്തുംഗത്തിലുള്ള ഇളംതളിരിലകളുടെ മുകളിൽ നിന്നും, താഴേക്കു ഊർന്നിറങ്ങുന്ന ക്യാമറ കണ്ണുകളിൽ കൂടി കാണുന്ന പോലെ.

ഞാൻ ഞാനല്ലാതെ തന്നെ എന്റെ പെരുമാറ്റത്തെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, വിമർശിക്കുക, ഒത്താൽ ക്രൂശിക്കുക കൂടി ആവാം. ഭാരമേറിയ മരകുരിശിനു പകരം വാർപുകുരിശോ മറ്റോ ഉപയോഗിക്കാം. നെഞ്ചിലും കൈ, കാല്പാദങ്ങളിലും ആണി തറക്കുന്നതിനു പകരം ഒരു ഡ്രില്ലർ കൊണ്ട് തുളച്ചു നട്ടും ബോൾടുമുടാം. ചാട്ടവാറടിക്കു പകരം ഇലക്ട്രിക് ഷോക്കേല്പിക്കാം.. ഒരുയർത്തെഴുന്നേല്പുണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർടം കൂടി നടത്താം. കുഴിച്ചിടുന്നതിനു പകരം പെട്രോളൊഴിച്ചു കത്തിക്കാം

ഞാൻ എന്ന എന്നെ എനിക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. എന്നെ ഉൾകൊള്ളാനെനിക്കു ഈ ശരീരം പോരാ എന്നൊരു തോന്നൽ. ഒരു ഗൃഹസ്ഥാശ്രമിയെന്ന നിലയിൽ ഞാൻ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും ഇനിയും ചെയ്തു തീർന്നിട്ടില്ല എന്നത് എന്നെ സ്വയഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. വാനപ്രസ്ഥം ഏൽകേണ്ട സമയമാകുമ്പോഴെക്കും എന്റെ നാട്ടിൽ എത്ര വനങ്ങൾ ശേഷിക്കുമെന്ന് എനിക്കിനിയും തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പക്ഷെ വനപ്രദേശങ്ങളിൽ നിന്നും ആദിവാസികളെന്നു വിളിക്കപ്പെടുന്നവരെ തുരത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് എന്റേത്! അടുത്ത തലമുറ ചോദിക്കും, mamma, what is a forest? How does it look like? എന്നൊക്കെ! പിന്നെ നേരിട്ടെടുക്കാവുന്ന സംന്യാസം അർത്ഥവശാലും, കർമ്മവശാലും കാപട്യം മാത്രമായി തീരും എന്നു എനിക്കുറപ്പുണ്ട്. ഒരു ഗാന്ധിക്കോ, വിവേകാനന്ദനോ, ശ്രീനാരായാണനോ, അല്ലെങ്കിൽ ശ്രീശങ്കരനോ ഇനി ഈ നാട്ടിൽ സ്കോപ്പില്ലല്ലോ. സന്തോഷമാധവനും, നിത്യാനന്ദ മഹാമുനിക്കും, പിന്നെ യന്ത്രവില്പനക്കാരായ ജ്യോതിഷിമാർക്കും മാത്രമല്ലേ സ്കോപുള്ളൂ. അതിനുള്ള കോപാണെങ്കിൽ, എന്റെ കയ്യിലില്ല താനും, ഒരു മതസന്യാസിയാകാനാണെങ്കിൽ, ദൈവങ്ങളെ പറ്റി കളവും പോയിട്ടു അവരുടെ നല്ലഭാഗങ്ങൾ പോലും പറയാൻ എനിക്കറപ്പാണ്.

അതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് ബന്ധങ്ങളുടെ ബന്ധനങ്ങൾ എന്ന്. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും ഒരുപാടു സ്നേഹം ലഭിക്കുമ്പോൾ ബന്ധങ്ങളുടെ ഗാഢത ബന്ധനങ്ങളുടേതു പോലെ ആകുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുക്കന്മാർ, സഹപ്രവർത്തകൾ, തുടങ്ങി എല്ലാവരും. നടിക്കാനും, നൽകുന്നു എന്നു വരുത്തി തീർക്കുവാനും ഏറ്റവും എളുപ്പമുള്ളതാണല്ലോ സ്നേഹം. ശ്രത്രുത നടിച്ചു നടക്കാൻ എളുപ്പമല്ല. അതിനൊരു പ്രത്യേക ചാതുര്യം തന്നെ വേണം. സ്നേഹം നടിക്കാൻ അത്രക്കു ചതുരനാവണ്ടതില്ല. ആർക്കും സാധിക്കും, എപ്പോഴും കഴിയും. എനിക്കു തോന്നാറുണ്ട്, ഞാൻ എന്തിനാണിങ്ങനെ സ്നേഹം നടിക്കുന്നതെന്നു്, അതും ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്രുത്തിനോട്. അവൾക് അതു മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ അഭിനയം, നാട്യ ധാർമികതയുടെ പ്രത്യയശാസ്ത്രങ്ങൾ, മുഖംമൂടികളിട്ട കഥാപാത്രങ്ങൾ. പാവം ആ കുട്ടിയെ ഞാൻ പറ്റിക്കുക്കയായിരുന്നു. അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ലേഖനത്തിലെ പോലെ ഞാനും പല പേരുള്ള ഒരു അയഥാർത്ഥനാണെന്ന് മനസ്സിലായത്. ഉള്ളിലുള്ളതു തുറന്നു കാട്ടാതെ കാപട്യങ്ങൾ മാത്രം പറയുകയും, ചെയ്യുകയും ചെയ്യുന്ന തികച്ചും അയഥാർത്ഥനായ ഒരുവൻ. ഗുരു എന്ന പേരിൽ.

Saturday, May 29, 2010

വർഷഗാഢം

നീർമാതളപ്പൂക്കളുടെ കഥാകാരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മെയ് 31ന് ഒരു വർഷം തികയുന്നു. മലയാളം ആ വിടവാങ്ങലിന്റെ ഞെട്ടലിൽ നിന്നും ഇനിയും മുക്തിനേടിയിട്ടില്ല. എത്ര വേഗത്തിലാണ് ഒരു വർഷം നീങ്ങിയത്. ആ ശൂന്യത ഇന്നും അതേപോലെ. ഒരു നിശാഗർത്തം പോലെ ആ ശൂന്യത.
കമലയായും, കമലാ ദാസ് ആയും, പിന്നെ, മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയായും, പിന്നീട് വിവാദങ്ങളുടെ സഹയാത്രികയായ കമലാസുരയ്യയായും അവർ നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഓരോ കഥാപാത്രങ്ങളിലൂടേയും അവർ മലയാളിയുടെ കപട മൌലികതയെ ചോദ്യം ചെയ്തു. വെട്ടിത്തുറന്നു പറഞ്ഞ അവരുടെ അഭിപ്രായങ്ങൾ കല്ലേറുകളോടും, അസഭ്യവർഷ്ത്തോടും കൂടി സ്വീകരിച്ചു. പിന്നീടു പറഞ്ഞു, അതെ! അവർ ശരിയായിരുന്നു.
മലയാളം, പലരോടും ചെയ്ത ആ തെറ്റ്, കമലയോടും ആവർത്തിച്ചു. അവരുടെ പ്രണയത്തിനും, സ്നേഹത്തിനും, നൽകിയ സമ്മാനം!! നാം ഇതൊക്കെ എവിടെ കുഴിച്ചുമൂടും?

അവർ നമ്മോടു ക്ഷമിക്കും, അവരുടെ മനസ്സിൽ നിറയേ സ്നേഹം മാത്രമേയുള്ളൂ, ഒരു അമ്മയേപ്പൊലെ അവർ നമുക്കു മാപ്പു നൽകും!! നമുക്കു പ്രാർഥിക്കാം

Monday, May 17, 2010

സന്താറ

ഈയിടെ വായിച്ച ഒരു ലേഖനത്തിന്റെ കാതൽ ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല. അതിന്റെ ചുറ്റിപ്പറ്റി എന്തൊക്കേയോ അരുതായ്മ മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.
സന്താറകളെപ്പറ്റിയായിരുന്നു ഞാൻ അന്നു വായിച്ചത്. ജൈന വിശ്വാസപ്രകാരം സന്താറ എന്നതു ഏറ്റവു സവിശേഷമായ മരണമാകുന്നു. സന്താറ അല്ലെങ്കിൽ സല്ലേഖനം. എല്ലാ പ്രാകൃതിക ചേദനകളേയും നിരസിച്ചുകൊണ്ട്, സ്വമേധയാ സ്വീകരിക്കുന്ന മരണം. പ്രധാനമായും, ഭക്ഷണ വിരക്തി പ്രായോഗികമാക്കിയാണ് സന്താറ അല്ലെങ്കിൽ സല്ലേഖനം സ്വീകരിക്കുന്നത്. ഉപവാസത്തിലൂടെ ഇഹവാസം വെടിയുന്ന രീതി. സാധ്വി ചരൺ പ്രഗ്യാജിയുടെ മരണം അതിനൊരു ഉദാഹരണമാണ്.
ഇതു ഒരുതരം ആത്മഹത്യയല്ലേ എന്ന് ചോദിച്ചാൽ പ്രായോഗികമായി അതേ എന്നു പറയാനേ നിർവ്വാഹമുള്ളൂ. പക്ഷേ ഇന്ത്യയിൽ മാത്രം വർഷത്തിൽ ലക്ഷത്തോളം സന്താറ അനുഷ്ഠിക്കപ്പെടുന്നുണ്ടത്രേ. പക്ഷേ മതാധിഷ്ടിതമായ ഒരു പ്രവർത്തിയെ നിയമസംഹിതക്കിടയിലേക്കു കൊണ്ടുവന്നു തടയിടാനും നിരോധം നടപ്പിലാക്കാനും ഇനിയൊരു രാജാറാം മോഹൻ റായിയോ, ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവോ പുനർജ്ജന്മമെടുക്കും എന്നു പറയാൻ ഞാൻ ആളല്ല. അത്തരം ആർജ്ജവമുള്ള ഒരു ഭരണകർത്താവു ഇനിയൊട്ടു വരും എന്നും ഞാൻ കാംക്ഷിക്കുന്നില്ല.
മറിച്ച്, ഒരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ, ആത്മഹത്യയും, ദയാവധവും ഒക്കെ നിയമവിധേയമാക്കാൻ പുതിയ ഭരണഭേദഗതി പാർലമെന്റിലോ നിയമസഭകളിലോ അവതരിപ്പിക്കപ്പെടുമോ എന്നു മാത്രമേ ആശങ്കയുള്ളൂ.
വീണ്ടും സന്താറയിലേക്കു. ഭക്ഷണവും, വെള്ളവുംമടക്കമുള്ള ബാഹ്യചോദനകളെ ഉപേക്ഷിച്ചു, സന്താറ അനുഷ്ഠിക്കുമ്പോൾ വ്യക്തി, സ്വയം തിരഞ്ഞെടുക്കുന്നതാണ് ആ രീതി. ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. ആത്മഹത്യ ഏകാന്തതയിലൂടെയുള്ള പരിസമാപ്തിയെങ്കിൽ, സന്താറയുടെ അവസാന ദിനങ്ങളിൽ, പ്രാർത്ഥനയും, നാമജപവും ഒക്കെ ആയി, ഒരുപാടു സജ്ജനങ്ങൾ വന്നു ചേരുന്നു. അവരുടെ സാമീപ്യം, അവസാന ദിനങ്ങളിൽ, വ്യക്തിയുടെ സന്തോഷത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. സംതൃപ്തമായ ഒരു ജീവതത്തിന്റെ പരിസമാപ്തിയാണ് സന്താറ. ഒന്നും നേടാൻ കഴിയാത്തവന്റെ, തോൽവിയുടെ കയ്പു നുണഞ്ഞ്, ഇനിയുള്ള ജീവിതത്തിനു അർത്ഥമില്ല എന്നു തോന്നുമ്പോൾ ഉള്ള കയ്ക്രിയയാണ് ആത്മഹത്യയെങ്കിൽ, തന്റെ കർമ്മം നിറ്വേറ്റിക്കഴിഞ്ഞു എന്നുള്ള തിരിച്ചറിവുനീ ശേഷമാണ് ഒരാൾ സന്താറയനുഷ്ഠിക്കുന്നതു്.
എനിക്കും ഇന്നൊരു ആഗ്രഹം തോന്നുന്നു, സന്താറ അനുഷ്ഠിക്കണം എന്ന്. പക്ഷേ എന്റെ കർമ്മം എന്താണെന്നു പോലും, ഞാൻ എന്നത് എന്താണെന്നുപോലും തിരിച്ചറിയാത്ത എനിക്കെങ്ങനെ സന്താറ ചെയ്യാൻ സാധിക്കും? അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ആവുക. ആത്മഹത്യയല്ലേ അതു്? അതിനു സന്താറയെന്നെ പാവനമായ അനുഷ്ഠാനത്തെ ഞാൻ കരിപൂശണോ?

Thursday, April 8, 2010

ഉത്തരമില്ലാതെ !!!

ഗുരു ഇങ്ങനെ എഴുതി..
“കുറച്ചു നാൾ മുമ്പുവരെ ഞാൻ ആഹ്ലാദിക്കാറുണ്ടായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും ഉന്മാദാവസ്ഥയിൽണ്ടാവറുള്ള പോലെ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്തു കിഴക്കെ തൊടിയിലെ നീർമാതളം പൂത്തപ്പോൾ അഹ്ലാദോന്മത്തനായി ഓടിച്ചെന്നു പാടത്തെ ചിറയിൽചാടിയതൊക്കെയും ഇന്നിപ്പൊൾ ചിതലരിച്ച ബാല്യകാല സ്മൃതികളായിക്കഴിഞ്ഞു. ചിലതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം എന്നെ വിരക്തനാക്കിയിരിക്കുന്നു.
പഴയസുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ, ചിലരോടു സംസാരിക്കാൻ സാധിക്കുമ്പോൾ ഒക്കെയും എനിക്കു സന്തോഷം തോന്നാറുണ്ടായിരുന്നു.
പക്വത കാണിക്കേണ്ട പ്രായമായെന്നൊക്കെയുള്ള വീട്ടുകാരുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ ചെവികൊണ്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. എന്റെ വികാരപ്രകടനങ്ങൾ പോലും നാട്യശാസ്ത്രത്തിന്റെ വരെ ഉദാഹരണങ്ങളാക്കപ്പെട്ടത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു.
ഞാൻ ഏറെ സ്നേഹിച്ചിരുന്ന കൂട്ടുകാരിയും എന്നെ വിട്ടുപിരിയികയായി. എന്റെ സ്നേഹം പോലും അഭിനയമായിരുന്നു എന്നാണവൾ പറഞ്ഞതു”.
ഗുരുവിന്റെ വാചകങ്ങളിൽ സാധാരണക്കാരന്റെ പ്രയോഗങ്ങളായിരുന്നു ഞാൻ കണ്ടത്.

വിടവാങ്ങലിനു കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു എന്നെയും കൂട്ടി ഈ പുഴക്കരയിലേക്കു ഗുരു നടന്നു വന്നത്. അയാൾ പറഞ്ഞു, ഇവിടത്തെ ചെമ്പക മരച്ചുവട്ടിലിരുന്നു അവർ പങ്കുവച്ചതു അവരുടെ സ്വപ്നങ്ങളായിരുന്നില്ല, ജീവിതം തന്നെആയിരുന്നു.

അന്നയാൾ എന്നോടു പറഞ്ഞതു അയാൾക്കു ജീവിതത്തിൽ നേരിടേണ്ടിവന്ന നഷ്ടങ്ങളെ പറ്റിയായിരുന്നു.
അയാൾ പറഞ്ഞു: “അയൽകാരുമായുള്ള കുടുംബവഴക്കിനെ ചൊല്ലി അതുവരെ കൂടെ കളിച്ച് നടന്നിരുന്ന ഒന്നിച്ചു സ്കൂളിൽ പോയിരുന്ന കളിക്കൂട്ടുകാരെ വരെ വീട്ടുകാർ കണ്ടാൽ മിണ്ടരുതെന്നു വിലക്കി. അഭിനവ ശകുന്തളാദേവിയായി ഓപ്പോളും,അവരുടെ കൂട്ടുകാരി മേരി ക്യുറിയാവാൻ അവതാരമെടുത്തിരുന്ന ചിരുതയും, മലയാള പാഠപുസ്തകത്തിലെ പദ്യമാലകൾ തെല്ലിടകൊണ്ട് മനഃപാഠമാക്കിയിരുന്ന എച്മിയും, മണിയനും, അജയനും, സോനുട്ടനും ഒക്കെ പരസ്പരം വൈരികളെന്ന പോലെയായി. ഇവരെല്ലാരും കൂടി അച്ചുത്തികളിച്ചിരുന്ന വലിയ പ്രിയ്യൂർ മാവ്ന്റെ ചുറ്റിലും നീരോലിക്കാടുകൾ വളർന്നു. അവർ കളിച്ചിരുന്ന ഉണ്ടിക്കുഴികൾ തൂർന്നു. തീപ്പട്ടിച്ചിത്രങ്ങളും പേരൊട്ടികളും അവർ പരസ്പരം കൈമാറാൻ മറന്നു.എനിക്കു കിട്ടിയ പുതിയ റബ്ബറിന്റെ പുതുമണം കാട്ടി അവരെ കൊതിപ്പിക്കാൻ കഴിയാഞ്ഞതു എനിക്കു ഒരുപാടു വിഷമമുണ്ടാക്കി. ഒരിക്കൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന അപ്പത്തിന്റെ ഒരു കഷ്ണം എന്റെ കൂട്ടുകാരി എച്മിക്കു കൊടുത്തതുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും എന്റെ പേരിൽ ഒരു വധശ്രമാരോപണം വരെയെത്തി.ഇതൊക്കെയാണെങ്കിലും ഞങ്ങൾ സ്കൂളിൽ ഒന്നിച്ചിരുന്നാണു പഠിച്ചത്. പിന്നീടാലോചിക്കൂമ്പോൾ തോന്നുമായിരുന്നു അന്നത്തെ നിയന്ത്രണങ്ങൾ അടിയന്തരാവസ്ഥകാലത്തു പോലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയുണ്ടായിട്ടുണ്ടാവില്ലെന്നു്.”
ശരീരം കാർന്നു തിന്നുന്ന വേദനക്കിടയിലും അയാളുടെ കുട്ടിക്കാലത്തെ ഒർമ്മകൾ ഗുരുവിനു ആശ്വാസം പകരുന്നുണ്ടായിരുന്നു.

ആ ഓർമ്മകൾക്കിടയിലേക്കു ലേഖ ഓടിയെത്തുമ്പോൾ അയാളുടെ ഓർമ്മചിത്രങ്ങളിൽ വർണ്ണരാജികൾ വിരിയുമായിരുന്നു. അവൾകെപ്പോഴും ചെമ്പകപ്പൂവിന്റെ മണമായിരുന്നു. പ്രണയിച്ചിരുന്നെങ്കിലും, മറ്റാരുടെയോ നിർബന്ധങ്ങൾക്കു വഴങ്ങി അവർ വഴിപിരിയുകയായിരുന്നുവത്രെ. ആരായിരുന്നിരിക്കാം അവരുടെ പ്രണയത്തെ അവരെകൊണ്ടു തന്നെ അറുത്തെറിയിച്ചത്? അയാൾ ഒരിക്കലും അതെന്നോടു പറഞ്ഞില്ല. സ്വയം പറിച്ചെറിയുമ്പോളുള്ള വേദന മറ്റൊരാളാൽ അറുത്തിറിയപ്പെടുമ്പോഴുള്ളതിനേക്കാൾ തുലോം കുറവാണെന്നുള്ള ഗുരുവിന്റെ വിവരണം എനിക്കു ദഹിക്കാവുന്നതിനപ്പുറത്തുള്ളതായിരുന്നു.

എന്തോ, ആ വഴിപിരിയലിനും ശേഷം അവർതമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അവസരം ഉണ്ടായപ്പൊഴൊക്കെയും ഇരുവരും പിൻതിരിയുകയായിരുന്നു.

ഒരിക്കലും ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യപ്പെടാതെ!!

അങ്ങനെ നഷ്ടപ്പെടലുകൾ പോലും ആഹ്ലാദമാക്കിയ ജീവിതം