Monday, January 3, 2011

ഉറക്കമുണരാത്ത രാത്രി

ഒരുപാടു ദിവസങ്ങളായിരിക്കുന്നു. എന്തൊക്കെയോ കയ്യിൽനിന്നും വീണു പോയതുപോലെ. ചിന്തകളിൽ പോലും വിഭ്രാന്തി നിറഞ്ഞിരിക്കുന്നു. സ്വപ്നങ്ങളിൽ കാടത്തവും, ഭീകരതയും. മിഥ്യയിൽ വിടരുന്ന അഗ്നിക്കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു കാണുമ്പോൾ എനിക്കു ഭയം തോന്നുന്നുഉറങ്ങുമ്പോൾ ചെവിയിൽ ചിലമ്പിന്റെ കിലുക്കം ഞാൻ ഉറങ്ങുന്നതു മതിയാക്കി. എങ്കിലും കണ്ണു തുറക്കാൻ എനിക്കു ഭയമാണ്. മുറിയിലെ ഇരുട്ടും ഏകാന്തതയും എന്നെ പല്ലിളിച്ചു കാട്ടുന്നു.

ഞാൻ കോലായിലേക്കിറങ്ങി. നല്ല നിലാവുണ്ട്. പടിയിറങ്ങി നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു അമ്മ അകായിൽ നിന്നും ചോദിച്ചു;
രാത്രി നീയെങ്ങ്ട്ടാ പോണതു്, ഒറങ്ങണില്ലേ?
ഒന്നും മിണ്ടാതെ ഞാൻ പുറത്തിറങ്ങി. പാടത്തെ ൽമരച്ചോട്ടിലിരുന്നു. ശിശിരം  തുടങ്ങിയിരിക്കുന്നു. ആൽ മരത്തിലെ ഇലകൾ ഒട്ടുമുക്കാലും കൊഴിഞ്ഞിരിക്കുന്നു. പടിക്കിലെ അനക്കം കണ്ട് ഷാരത്തെ പാറു ഗേറ്റിൽ വന്നു നോക്കി. പടിക്കൽ തെളിഞ്ഞു നിന്ന അവളുടെ രണ്ടു വെള്ളാരം കണ്ണൂകൾ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. എന്നെ അവൾ തിരിച്ചറിഞ്ഞിരിക്കണം , അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞോടി ഷാരത്തെ കോലായിൽ കേറി കിടന്നു.തണുപ്പുകൂടാൻ തുടങ്ങിയിരിക്കുന്നു. മഞ്ഞിറങ്ങുന്നുണ്ടെന്നു തോന്നുന്നു. ചെവിക്കുടകളിലും, കവിളുകളിലും തണുപ്പ്. കൊഴിഞ്ഞു തുടങ്ങിയ മുടിയിഴകൾക്കിടയിലൂടെ തണുപ്പ് എന്റെ തലയോട്ടിൽ തട്ടുന്നുണ്ടായിരുന്നു. പണ്ടൊരു ദിവസം വീടിന്റെ വടക്കുപുറത്തെ നടക്കല്ല്ലിലിരുന്നു പല്ലു തേക്കുമ്പോൾ അമ്മയുടെ കൈ തെറ്റി ചുടുകഞ്ഞി നിറഞ്ഞ പാത്രം എന്റെ തലയിൽ ചെരിഞ്ഞതു ഞാൻ ഓർത്തു പോയി.
ഇലപൊഴിഞ്ഞതു കൊണ്ടെന്നു തോന്നുന്നു, കാറ്റിൽ ആലമരത്തിൽ നിന്നും ദലമർമ്മരങ്ങൾ ഒന്നും കേൾകാനുണ്ടായിരുന്നില്ല. പഴുത്ത ആലിൻകായ്കൾ ഇടക്കോരോന്നായി കൊഴിയുന്നുണ്ടായിരുന്നു. പഴുത്ത് ഇലകളും. ഞാൻ ഉള്ളിലൊന്നു ചിരിച്ചു. എന്നാണ് ഞാനും പഴുത്തു തുടങ്ങുക!!
ഞാൻ ആതറയിൽ കിടന്നു. എന്തോ ഈയിടെ ആയി എന്റെ മുറിയിൽ എനിക്കുറങ്ങാൻ കഴിയുന്നില്ല. അറുത്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ ചോരക്കറ മനസ്സിനെ കലുഷിതമാക്കുന്നുണ്ട്. കരിഞ്ഞ മാംസത്തിന്റെ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു. അമ്മ സന്ധ്യക്കു വാ‍യിക്കാറുള്ള നാരായണീയ സ്തോത്രങ്ങളിലും, നരായണ കവചത്തിലും മനസ്സുറക്കുന്നില്ല. ദൈവികതയിലെ മിഥ്യ എന്റെ മനസ്സിനെ കീഴടക്കിത്തുടങ്ങിയിരിക്കുന്നു.
ഈ ആലിൻ തറയിലിരിക്കുന്ന എന്റെ മനസ്സിലെ ചിന്തകൾ പരസപര വിരുദ്ധങ്ങളായി എന്നെ വിലയം ചെയ്യുകയാണ്. ഞാൻ ആലോചിച്ചു ഒരു പക്ഷെ ചിന്തകൾക്കും ഉണ്ടാകും ഒരു ക്വാണ്ടം മെകാനിക്സ്. അതി നൂതന ശാസ്ത്ര ശാഖയായ നോയെറ്റിക്സ് പറയുന്നതു ചിന്തകൾക്കും പ്രാർത്ഥനകൾക്കും ഉപേക്ഷണീയമെങ്കിലും ഒരു പ്രത്യേക പിണ്ഡവും വ്യാപതവും, ഉണ്ടെന്നാണ്. എങ്കിൽ അവയിൽ സബ്‌ആറ്റോമികങ്ങളേക്കാൽ ചെറുതെങ്കിലും ചില കണങ്ങൾ ഉണ്ടാവേണ്ടതും, അവക്ക് കൃത്യമായ ക്വാണ്ടം സ്വഭാവം ഉണ്ടാവേണ്ടതും അല്ലേ. കാടുകയറിത്തുടങ്ങുന്നു എന്റെ ചിന്തകൾ.
കാല്പനികത മാത്രമായിരുന്നു ഇതുവരെ മനസ്സിൽ ഉണ്ടായിരുന്നത്. നിതാന്തമായ വസന്തങ്ങളായിരുന്നു എന്റെ സ്വപ്നങ്ങളിൽ തെളിഞ്ഞിരുന്നത്. ഒർക്കലും മറക്കാനാവത്തവ!!പക്ഷേ ഈയിടെയായി സ്വപ്നങ്ങളിലും ഋതുവ്യത്യാസങ്ങൾ വന്നു തുടങ്ങിയിരിക്കുന്നുകൊടുങ്കാറ്റുകളും പേമരിയും, ഊഷരതയും ഒക്കെ. പൊടുന്നനെ ആയിരുന്നു മാറ്റം. മാറ്റം ആസന്നമായിരുന്നെങ്കിലും ഇത്രയും ചടുലമായി പ്രതീക്ഷിച്ചിരുന്നില്ല. ചിന്തകളിൽ പോലും വറുതി. ഓർമ്മകളിലും ക്ഷയിക്കുന്ന സന്തോഷങ്ങൾ.
സുകൃതക്ഷയം!! ഗുരുത്വ ദോഷം! അത്രമാത്രമേ എനിക്കും തോന്നിയുള്ളൂ. അസന്ദിഗ്ദ്ധമായ മനോവ്യാപരങ്ങൾ  ദിനചര്യകളിലും ഒരു പാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഉറക്കിലും, ഊണിലും സ്വഭാവത്തിലും ഒക്കെ. കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. ചുറ്റുമുള്ള കാഴ്ചകളുടെ സൌന്ദര്യം ഇനിയും ആസ്വദിക്കാനാവത്തവണ്ണം ഞാൻ അന്ധനായിരിക്കുന്നു.

ഞാൻ ഇപ്പോൾ ഞാനല്ലാതാവുകയാണ്. ഞാൻ ആഗ്രഹിക്കാത്തതാണീ മാറ്റം. പക്ഷേ അതെന്നെ അത്രമേൽ കീഴ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരു തിരിച്ചു പോക്കില്ലാത്തവിധം!  ഇടിഞ്ഞ അൽതറയുടെ പഴയകല്ലുകൾക്കിടയിലെ കരിയിലകളിൽ ഒരു അനക്കം ഞാൻ കേട്ടു. നിലാവിൽ ഒരു മൂർഖന്റെ ശൽകങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. ആൽ‌തറയിൽ കിടക്കുന്ന എന്റെ ഇടത്തേ കയ്തണ്ടക്കരികിലൂടെ അതു ഇഴഞ്ഞു പോയി. ഉള്ളിലുള്ള ഭയത്തേ അമർത്തിപ്പിടിച്ചു ഞാൻ അനാങ്ങാതെ കിടന്നു. അപകടങ്ങളേതും ഏല്പിക്കാതെ ആ ഉരഗം ദൂരേക്കു പോയി. ആൽ‌ഖിരത്തിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പറന്നിറങ്ങി ആ പാമ്പിനെ കാൽ നഖങ്ങളിൽ തൂക്കിയെടുത്തു കിഴക്കേ അറ്റത്തുള്ള മുളംകൂട്ടിലേക്കു ഞിടിയിടയിൽ പറന്നകന്നു. കടവാതിലുകൾ പറന്നെത്തി തുടങ്ങിയിരിക്കുന്നു. അതിൽ ചിലവ കരയുന്നുണ്ടായിരുന്നു.  ഒരു ഭീകരത അവിടെ തോന്നിത്തുടങ്ങി. എഴുന്നേറ്റു നിന്ന എന്റെ കാലുകളെ ഭയം ചലിപ്പിച്ചു.
ഗേറ്റ് അടച്ചു ഞാൻ കോലായിൽ കയറി ഇരുന്നു. ഉറക്കം എന്നെ വിട്ടകന്നിരിക്കുന്നു. ഞാൻ ആകുലനാണ്. ടൌണിലെ മെഡിക്കൽ ഷോപ്പിൽ നിന്നും കുറപ്പടിയില്ലാതെ വാങ്ങിയ ന്യൂജനറേഷൻ ആൻ‌ക്സിയോളിറ്റിക് രണ്ടെണ്ണമെടുത്തു കഴിച്ചു ഞാൻ ഉമ്മറത്തെ ചാരുകസേരയിൽ കിടന്നു എന്റെ കണ്ണിന്റെ പടിവാതിലിൽ വരുന്ന നിദ്രാദേവിയേ കാത്ത്‌. രാത്രിയുടേ അധോയാ‍മങ്ങളിലെപ്പോഴോ അവൾ എന്റെ കണ്ണുകളെ ആലിംഗനം ചെയ്തു. അപ്പോൾ ഞാൻ ഓർത്തു ഇനിയൊരിക്കലും ഈ നിദ്രയിൽ നിന്നുണരാതിരുന്നെങ്കിൽ എന്നു.
ആൻ‌ക്സിയോളിറ്റികിന്റെ ആധിഖ്യത്തിൽ എന്റെ മാംസ പേശികൾ തളർന്നു തുടങ്ങിയിരിക്കുന്നു. എന്റെ ഇടത്തേ തോളിലൂടെ ഒരു തണുപ്പരിച്ചിറങ്ങുന്നതു ഞാൻ അറിഞ്ഞു. കസേരയുടെ കൈപടിയിൽ നിന്നും എന്റെ കയ് താഴെ വീണു. കൈതണ്ടയിൽ നിന്നും തണുത്ത ഭാരവും വീണിരിക്കുന്നു. പതിഞ്ഞ ഒരു “ഹിസ്സ്” ശബ്ദം കേട്ടു പിന്നെ എന്റെ കൈപടത്തിൽ ഒരു നീറ്റലും. കറുപ്പു തേച്ചതെങ്കിലും മിനുത്ത നിലത്ത്  തെളിഞ്ഞ നിലാശകലത്തിലൂടെ തിളങ്ങുന്ന ശൽകങ്ങൾ അരിച്ചകലുന്നതു പാതിയടഞ്ഞ മിഴിയിലൂടെ ഞാൻ കണ്ടു. മിനിട്ടുകൾക്കുള്ളിൽ ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആരുമറിയാതെ!!

ഞാൻ ആഗ്രഹിച്ച പോലെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു




Thursday, December 30, 2010

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…..

മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാ‍വരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണംഎന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വീടിനടുത്തു നടന്ന സേവന സംരംഭത്തേകുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ സേവന തല്പരതയെ ഒരു കുടക്കീഴിൽ അണി നിരത്തി, നിരർത്ഥകം എന്നു പറഞ്ഞു തള്ളിയിരുന്ന ഒരു പ്രവൃത്തി നാലഞ്ചു ദിവസം കൊണ്ടു ഉത്സവപ്രതീതിയിൽ ചെയ്തുതീർത്തതിൽ ചെർപ്പുളശ്ശേരി ഗവ: വി.എഛ്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾക്കും, അവിടത്തെ NSS (National Service Scheme) യൂണിറ്റിനും അഭിമാനിക്കാം. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ, NSS ജില്ലാ കൺ‌വീനർ കൂടിയായ ശ്രീ. കൃഷ്ണനുണ്ണി മാഷും സഹപ്രവർത്തകരും, പ്രത്യേകം പ്രശംസയർഹിക്കുന്നു. ഈ പ്രവൃത്തിയിൽ ഭാഗഭാക്കായ മുഴുവൻ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങൾ; ആശംസകൾ.
 


Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.








സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ്‌ കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ  ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു വികസനപ്രവർത്തനങ്ങൾനടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ വലിയമനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും വികസനമാതൃകയായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.

ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി

Sunday, December 5, 2010

ഗതികം 4 രാത്രിമഴ!!!

രാത്രി വല്ലാതെ വൈകിയിരിക്കുന്നു. കൂടാതെ മഴയും. ഞങ്ങൾ കുറച്ചു നേരം കൂടി സ്റ്റേഷനിൽ കാത്തു നിന്നു. മഴ തോരുന്ന ലക്ഷണം ഇല്ല. ചന്തുവിനു ടെൻഷൻ കൂടി വന്നു. മഴക്കു ശക്തിയും.
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽ‌വേസ്റ്റേഷൻ ഉണ്ടായത്! ഏതോ ഒരാ‍ൾ അയാളുടെ സുഹൃത്തിനോട് പറയുന്നത് ഞങ്ങൾ കേട്ടു. പിന്നേയും അവർ തമ്മിൽ എന്തോക്കേയോ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോയി. പിന്നാലെ കാതടപ്പിക്കുന്ന ഒരു ഇടിവെട്ടും.. മിന്നൽ മുന്നെപ്പോഴോ വന്നു പോയിക്കാണും. ഞാൻ മനസ്സിലോർത്തു. കുന്നുമ്പുറത്തെ പഴയ ഒരു സർകാർ കെട്ടിടം സാധാരണ എർത്തിങ് തന്നെ ഉണ്ടോ എന്നു സംശയമാണു പിന്നെയാണ് മിന്നൽ രക്ഷാ ചാലകവും സർ‌ജ്ജ് അറെസ്റ്ററും ഒക്കെ!! ഹൈ വോൾടേജ് ഇലൿട്രിക് ലെയിൻ തൊട്ടരികിൽ തലക്കു മുകളിലൂടെ പോകുന്നുണ്ട്. ഈ വന്ന പോലത്തെ രണ്ടെണ്ണം കൂടി കിട്ടിയാൽ!! ഹോ ആലോചിക്കാൻ കൂടി വയ്യ!! ദേവേന്ദ്രാ‍.. കാലമാടാ എന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികൾ.
ആകെപ്പാടെയുള്ള ഇൻഷ്വറൻസ് പോളിസിയാണെങ്കിൽ പ്രീമിയം തെറ്റി കിടക്കുകയാണ്! അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്തൊക്കെ ഉണ്ടായാലും നാളെ എന്നൊരു ദിവസം എനിക്കുണ്ടെങ്കിൽ ഞാൻ പ്രീമിയം അടച്ചു എന്റെ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കും എന്ന്!! നോക്കട്ടെ പുതിയ നല്ല വല്ല പോളിസിയും ഉണ്ടെങ്കിൽ അതും ഒരെണ്ണം എടുത്തു വെക്കാം. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്??
ഈ സമയം ചന്തു എന്നെ ശരിക്കും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിലെ ഭയപ്പാട് കണ്ടപ്പോൾ എനിക്കു ഉള്ളിൽ ചിരി പൊട്ടി!! മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി

മഴ ഒന്നു കുറഞ്ഞിരിക്കുന്നു മുഴുവൻ തോരുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. കണ്ടിട്ടു മഴയ്ക്കു ഈ കൊല്ലത്തെ സ്റ്റോക്കു മുഴുവനും ഈ ഒരൊറ്റ രാത്രി തന്നെ പെയ്തുതീർത്ത് മരിക്കണം എന്നുള്ള പോലെ തോന്നി. തണുത്തു വട്ടാവുന്നു. ചായക്കാരൻ  കട പൂട്ടി സുഖ നിദ്ര പുൽകിയിരിക്കുന്നു. ഇപ്പോ അവിടെ ചെന്നു ചായ ചോദിച്ചാൽ തളച്ച വെള്ളം മുഖത്തേക്കെറിയും പഹയൻ. ഇൻഷ്വറൻസ് ഇല്ല്യാത്തതാണ്, വെറുതെ റിസ്ക് എടുക്കേണ്ട!! ഞാൻ ചന്തുവിനോട്  ഉവാചിച്ചു “ഡാചെറിയ ചാറലേ ഉള്ളൂ.. നമുക്കു പോയാലോ! എത്ര്യാച്ചിട്ടാ ഇങ്ങനെ ഇവിടെ ഇരിക്ക്യ? നീ മഴ നനഞ്ഞിട്ടു കൊറെ കാലായില്ലേ? എനിക്കാണെങ്കിൽ ഇത്രദിവസാ‍യിട്ടു മഴ നനഞ്ഞ് കൊതി തീർന്നിട്ടും ഇല്ല്യ!! നീ പോരെഡാ ചെക്കാ”
പ്രായത്തിനിളയതായതുകൊണ്ടും, കുറച്ചിട ബഹുമാ‍നം കയ്യിലുള്ളതു കൊണ്ടും ഒക്കെ മാത്രമാണ് അവൻ എന്നെ തല്ലാഞ്ഞതു. ഇത്തിരി ഈർഷ്യ കലർന്ന ശബ്ദത്തോടെ അവൻ എന്നോടു മൊഴിഞ്ഞു.
“ആകെപ്പാടെ ഒരാഴ്ചത്തെ ലീ‍വിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.അതു പനിപിടിപ്പിച്ചാഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!! മാന്യൻ കുറച്ചുനേരം കൂടി ഇവിടെ കുത്തിയിരിക്ക്യ!!” മനസ്സിലാണെങ്കിലും അവനേ അപ്പോൾ വിളിച്ച തെറിയുടെ അളവു ഇത്തിരി കൂടിപ്പോയില്ലേ എന്നു പിന്നീടു എനിക്കു തോന്നി. അതിന്റെ ഈടായിട്ടു ചെക്കനു ഞാൻ ഒരു മസാലദോശ വാങ്ങിക്കൊടുത്തു, ഗുരുവായൂര് ജ്യോതി കേഫിൽ നിന്നും.. (ഇന്നത്തെ ശീമതമ്പ്രാന്മാർ അതിനെ “ജ്യോതി കഫേ” എന്നും പറയും) കൂട്ടത്തിൽ രണ്ടെണ്ണം ഞാ‍ൻ കഴിക്കുകയും ചെയ്തു!!

മഴയുടെ ശക്തി കുറച്ചു കുറഞ്ഞു. പിന്നെ അവനും തോന്നിക്കാണണം ഇവിടെ ഇരിക്കുന്ന നേരം വീട്ടിൽ പോയി തല തോർത്താം എന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. റെയിൽ‌വേ ദൈവങ്ങളെ നിങ്ങൾക്കു നൻഡ്രി!! ഞങ്ങൾ ഇറങ്ങുന്ന നേരംഅനൊൺസർ വടക്കോട്ടുള്ള ഏതോ വണ്ടിയൂടെ വിവരങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർകു വേണ്ടിയാണോ എന്തോ!!! യാത്രക്കാരായിട്ടു ഒരു കുട്ടി പോലും ആ പ്ലാറ്റ്ഫോമിൽ നിൽകുന്നതായി ഞങ്ങൾ കണ്ടില്ല. പുറത്തിറങ്ങി ഞാൻ എന്റെ ബൈക് സ്റ്റാർട്ട് ചെയ്തു. ചന്തു വന്നു പിന്നിൽ കയറി. ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.

ചെറുതല്ലാത്ത ചാറ്റൽ മഴയുണ്ട്. മഴത്തുള്ളികൾ മുഖത്തടിച്ചു വീഴുന്നതു ഒരു സുഖമുള്ള സംഭവം തന്നെ! മഴയുള്ള രാത്രി ഈവഴി വന്നിട്ടില്ലാത്തതു കൊണ്ടൊ അതോ,  റോട്ടിലെ കുഴികളുടെ കാര്യത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ല എന്നതിനാലോ, എന്തോ, ഞാൻ ഓവർ കോഷ്യസ് ആയിരുന്നു. മേലേപട്ടാമ്പി കഴിഞ്ഞു ആമയൂരെത്തിയപ്പോൾ മുന്നിലും പിന്നിലും ഒരൊറ്റ വണ്ടിയോ, മനുഷ്യനോ, രത്രിഞ്ചരൻ‌മാരാ‍യ പട്ടികളൊ ഇല്ല.കൃത്യം ബസ്റ്റോപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഓഫ് ആയി. ഒരോ ഇരുപതു മീറ്ററിലും, വൈദ്യുതിബോർഡ് പോസ്റ്റ് കുഴ്ച്ചിട്ടിട്ടുണ്ട്, അതിന്മേലൊക്കെ ബൾബായും, ട്യൂബായും, സി.എഫ്, എല്ലായും ഒക്കെ ലൈറ്റുകൾ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ!! ഒറ്റെണ്ണം ഈവഴിക്കു കത്തുന്നില്ല. ഞങ്ങടെ നാട്ടിലൊക്കെയാണെങ്കിൽ അറ്റ് ലീസ്റ്റ് 10 എണ്ണത്തിൽ 4 ട്യൂബുകളെങ്കിലും വെറുതെ മിന്നുമെങ്കിലും ചെയ്യാ‍റുണ്ട്.

ബൈ ദ വേ, റോട്ടിൽ ഞാനും ചന്തുവും, പിന്നെ ഞങ്ങൾ വന്ന ബൈക്കും അല്ലാറ്റെ വേറൊന്നും ഇല്ല. ഒരു ആനവണ്ടി പോലും വരുന്നില്ല.  പെട്ടെന്നു ഒരു സ്ത്രീയുടെ അലർച്ച !! ഒരു പത്തിരുന്നൂറ് മീറ്ററെങ്കിലും അകലേ നിന്നും!! പേടിയൊന്നും ആയില്ലെങ്കിലും, ഉള്ളിലൊരു ആന്തൽ!!! സർവ്വശക്തിയുമെടുത്തു കിക്കറിൽ ഒരു ചവിട്ടു കൊടുത്തു. എത്ര ബാർ പ്രെഷർ കൊടുത്തെന്നറിയില്ല, ഗിയറിലായിരുന്ന വണ്ടി  ഒരു ചാട്ടത്തോടെ മുന്നോട്ട്. ക്ലച്ചിലും ആക്സിലറേറ്ററിലും ഞാൻ എന്തൊക്കെയാണ് ചെയ്തതെന്നു ഒരു ഓർമ്മയുമില്ല. വണ്ടി സ്റ്റാർട്ടായി, ഞങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങി. വേഗം പോകണം എന്നുണ്ടായിരുന്നെങ്കിലും, ആ കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ അതിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കാനാവില്ലായിരുന്നു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ കൊപ്പം കവലയിലെത്തി. മഴകൂടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വണ്ടി ബസ്റ്റോപ്പിൽ നിറുത്തി ഇറയത്തു കയറി നിന്നു. പീടികകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കടയുടെ കോലായിൽ കട്ടൻ ചായയും, ചുക്കുകാപ്പിയും ഒക്കെയായി ഒരാൾ തട്ടുകട നടത്തുന്നു. തണുപ്പകറ്റാം, എന്നു കരുതി  ഞാനും ചന്തുവും ഓരോ ചുക്കുകാപ്പി വാങ്ങി. അക്രാന്തം കാരണമോ എന്തോ, ചന്തു ഒറ്റവലിക്കു അതുകുടിക്കാൻ തുനിഞ്ഞു. ഗ്ലാസ്സ് ചുണ്ടത്തു വെച്ചതേ ഞാൻ കണ്ടുള്ളൂ.. പിന്നെ ചുമയും, കൊരയും  തിരിഞ്ഞു മറിയലും, കുനിഞ്ഞു നിൽക്കലും ഒക്കെ ആയി പുതിയ എതാണ്ട് മുദ്രകളും സിനിമാറ്റിക് സ്റ്റെപ്പും!!! അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെകിടപ്പുണ്ട്. കുനിഞ്ഞു നിവർന്ന ചന്തുവിന്റെ കണ്ണൊക്കെ കഥകളിക്കാരു കണ്ണിൽ ചുണ്ടപ്പൂവിട്ടതു പോലെ കലങ്ങി മറഞ്ഞിരിക്കുന്നു. വായിലൊഴിച്ച കാപ്പി മൂക്കിലൂടെ പുറത്തൊലിക്കുന്നു. തട്ടുകടക്കാരന്റെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നല്ല വ്യക്തമായിക്കാണാം.
എന്തൂട്ട് ആക്രാന്താട ചെക്കാ നണക്കു്, പ്രാന്താണ്ട്രാ‍???
ഒരു മിടുക്കു കാപ്പി ഞാനും കുടിച്ചു. ഈ കണ്ട കോപ്രായങ്ങൾ കണ്ടതുകൊണ്ട്, സാവധാനത്തിൽ, ഞാൻ കാപ്പി വായിലൊഴിച്ചു.
 ദൈവമേ!!, എന്റെ നവദ്വാരങ്ങളും തുറന്നു ഞാൻ ദൈവത്തെ വിളിച്ചു. വെള്ളത്തിന്റെ തിളനിലയേക്കാട്ടിലും രണ്ടെരട്ടി ചൂട്‌, കൂടാതെ മനുഷ്യന്റെ ഊപ്പാടെളകുന്ന എരിവും, നാക്കിന്റെ ഒരു മൈക്രോമീറ്ററൊഴിവില്ലാതെ പൊള്ളി, അതു പോയവഴി ഇനി അടുത്ത പത്തു കൊല്ലത്തേക്കു എനിക്കോർമ്മയുമുണ്ടാകും. ഇടിവെട്ടു കൊണ്ടപോലെ നിൽകുന്ന ചന്തുവിനെ കണ്ട് എനിക്കു സഹതാപം മാത്രമല്ല, വേറേയും തോന്നലുകൾ ഉണ്ടായി.
തട്ട്കടച്ചേട്ടനോട് ഞാൻ ചോദിച്ചു, എന്തൂട്ടാ ചേട്ടാ ഇതു്?? കാപ്പി ചോദിച്ചപ്പോ തളച്ച അച്ചാറെടുത്തു തരുന്നോ?? ഹോ ഇതെന്തൂട്ട് കാപ്പി?? അങ്ങേരുടെ പുഞ്ചിരി എനിക്കു കാലന്റെ അട്ടഹാസം പോലെയാണ് തോന്നിയത്.
ഞങ്ങൾ യാത്ര തുടർന്നു. മഴ പിന്നേയും ചാറുന്നുണ്ടായിരുന്നു. ഞാൻ ഹെൽമെറ്റ് ഊരി ചന്തുവിന്റെ കയ്യിൽ കൊടുത്തു. കരിങ്ങനാടെത്തിയപ്പോൾ വീണ്ടും കൂരിരുട്ടു!! ഞാൻ ചന്തുവിനോടു ചോദിച്ചു, എടാ നിനക്കു പ്രേതത്തിൽ വിശ്വാസമുണ്ടോ?? പ്രേതം ഉണ്ടെന്നു നീകരുതുന്നുണ്ടോ??
അവൻ കളിയാക്കി, ഏട്ടനെന്തിന്റെ കേടാ?? പ്രേതമോ? അങ്ങനൊന്നും ഇല്യാന്നറിയില്ലേ ഇത്രേം കാലമായിട്ട്‌??
ആത്മവിശ്വാസത്തോടെയാണ് അവൻ അതു പറഞ്ഞതെങ്കിലും, ആ വാക്യത്തിന്റെ അറ്റത്തൊളിഞ്ഞിരിപ്പുണ്ടായിരുന്ന ഉൽകണ്ഠ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവുമായിരുന്നില്ല!!

തുടരും!!!

എന്റെ മോഹം!!

വിരിയുന്നതെന്തിതെൻ ചുറ്റിലും,
വാടിവീണുള്ള തൈനാമ്പുകളിൽ??
സ്വപ്നത്തിൻ നിറമുള്ള പൂക്കളെങ്കിലും; ക്ഷണ-
ഭംഗുരമിവയൊക്കെയും ഞാൻ കണ്മിഴിക്കുകിൽ!!

ചിറകടിച്ചുയരുന്നതെന്തിതെൻ മനസ്സിന്റെ-
ആഴങ്ങളിൽ നിന്നാർത്തലച്ചിങ്ങനെ??
പ്രണയമാണെന്നു തോന്നിയെങ്കിലുമാച്ചൂടിൽ-
വീണു ഞാൻ കാമത്തിൻ പൊള്ളലേറ്റിങ്ങനെ!!

അറിയില്ലെനിക്കിന്നിന്നതേ ചെയ്തുകൂടൂ; തത്ര-
യറയ്ക്കുന്നതൊക്കെയും പറഞ്ഞു കൂട്ടി ഞാൻ.
അറയ്ക്കുന്നെനിക്കിന്നീയിഹത്തിൽ കഴിയുവാൻ
മോഹമെനിക്കിന്നിന്നെയരക്കില്ലത്തിൽ ചുട്ടെടുക്കാൻ!!

Monday, October 4, 2010

ഗതികം-3 ആഗമനം…

സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടുത്ത തീവണ്ടിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്.  ഉച്ചക്കു തുടങ്ങിയ മഴയാണ്. അനവസരത്തിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡു മുഴുവനും വെള്ളക്കെട്ടാണ്. അതിലൂടെ പാഞ്ഞും പറന്നും പോകുന്ന സ്വകാര്യ ബസ്സുകളും, ആ‍നവണ്ടികളും, ഇന്ന് സാധാരണക്കാരായ വഴിയാത്രക്കാർക്കു ഒരു  പേടിസ്വപ്നം തന്നെയാണ്.
വണ്ടി നാലു മണിക്കൂർ വൈകിയാണോടുന്നത് എന്ന കാര്യം സ്റ്റേഷനിൽ വന്നപ്പോഴാണ് അറിഞ്ഞത്. അല്ലെങ്കിലേ മൺസൂൺ ടൈമിംഗാ, അതിന്റെ മുകളിൽ ലേറ്റും... എനിക്കു ഭ്രാന്തായി..
 മഴയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ചാറ്റൽ മഴയിൽ ബൈക്ക് ഓടിക്കുന്നത് ഒരു ഹരമാ‍ണ്. നനുത്ത മഴത്തുള്ളികൾ വേഗത്തിൽ മുഖത്തു വന്നടിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ. ഞാൻ ആസ്വദിച്ചു തന്നെ വണ്ടി ഓടിച്ചു.
കാത്തിരുന്നെനിക്കു മുഷിപ്പ് തോന്നിത്തുടങ്ങി. എങ്കിലും ഈ കാത്തിരിപ്പിനൊടുവിൽ ഞാൻ ശന്തുവിനെ കാണുന്നു എന്നതു എനിക്കാഹ്ലാദം പകർന്നു.  തണുത്തു വിറച്ചു നിൽക്കുമ്പോൾ ഒരു കവിൾ കട്ടൻ‌ചായ കുടിക്കുമ്പോൾ ഉള്ള സുഖം. (കള്ളുകുടിയന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, തണുത്തു വിറച്ചു നിൽകുമ്പോൾ ഒരു നൂറ് മില്ലി നാടൻ അകത്തു ചെന്നാൽ ഉള്ള സുഖം; ഉല്പ്രേക്ഷ കൃത്യമാണോ എന്നുള്ളതു പുറത്തു ചോദിച്ചിട്ടു പറയാം!!) എങ്കിലും ആ പൈലനു എന്നെ ഒന്നു വിളിച്ചു പറഞ്ഞൂടെ ട്രെയിൻ ലേറ്റ് ആണെന്നു. വരുന്നതിനു മുമ്പേ ട്രെയിൻസ് എൻ‌ക്വയറിയിൽ ഒന്നു വിളിച്ചു ചോദിക്കാനും തോന്നീല്ല. ഞാൻ എന്റെ മഴ നനഞ്ഞ പോക്കറ്റിൽ ഫോണിന് വേണ്ടു പരതി. ഹയ്യോ കാണുന്നില്ലല്ലോ, കൊണ്ട് കളഞ്ഞോ!! ദൈവമേ, പുതിയ ഫോണാ‍ണ്. കണ്ടു കൊതി തീർന്നിട്ടു പോലും ഇല്ല.
പെട്ടന്ന് തലക്കുമുകളിൽ ഒരു ലൈറ്റ് കത്തി. ബാലരമയിലെ മായാവിയിൽ കാണുന്ന പോലത്തെ ലൈറ്റ് അല്ല.. ക്രോം‌പ്ടന്റെ നല്ല ഒന്നാന്തരം നിയോൺ ലാമ്പ്. അതിന്റെ നല്ല ചുവപ്പു കലർന്ന ഓറഞ്ചു വെളിച്ചത്തിൽ എനിക്കോർമ്മവന്നു. ഉച്ചക്കു വീട്ടിൽ നിന്നിറങ്ങാൻ നേരത്താണ് ദേവിക്കുട്ടി വിളിക്കുന്നതു. കോൾ എടുത്തു സംസാരിച്ചു ഫോൺ അമ്മക്കു കൊടുത്തു ഞാൻ ഇങ്ങു വരികയാണുണ്ടായതു.. ഹോ!! ഈ നിയോൺ ലാമ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനേ!! ഇനിയിപ്പോ നമ്മുടെ പയ്യൻസിന്റെ വിളിക്കാം എന്നു വച്ചാൽ നല്ലകാലത്തിനു അവന്റെ നമ്പർ ഞാൻ കാണാപാഠം ആക്കിയിട്ടില്ല. വേറെ പണിയില്ലല്ലൊ! അപ്പോ വണ്ടി വരുന്നതു വരെ ഞാൻ വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
ബൈ ദ വേ, ശന്തു എന്റെ പിതൃസഹോദരപുത്രൻ ആണ്. ഇന്നത്തെ മലയാളത്തിൽ പറഞ്ഞാൽ എന്റെ കസിൻ. ലവൻ വല്യ പഠിപ്പിന്റെ ആളാണ്. കണ്ടാൽ ഒരു അശു. മെലിഞ്ഞ്, എല്ലൊക്കെ പൊന്തി, മൊത്തത്തിൽ ഒരു സ്ലംഡോഗ് മില്ല്യണയർ രൂപം. പക്ഷേ ഗഡി ഉഷാറാ‍ണ്. എന്തൊക്കേയോ വല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞ്, മുംബൈ മഹാനഗരത്തിലെ ഒരു വൻ‌കിട കമ്പനിയിൽ ജോലി ഒക്കെ കിട്ടി വലിയ ഹീറോ ആയുള്ള വരവാണ്. ഞാനും പഹയനെ കണ്ടിട്ടു ശ്ശി കാലായീർക്കുണു. രണ്ടുകൊല്ലം മുമ്പ് ജോലിക്കു ചേരുന്നതിനും മുമ്പെ ആണ് ഞാൻ അയാളെ അവസാനമാ‍യി കണ്ടതു. ദൈവമേ അവനെ കണ്ടാൽ എനിക്കും എന്നെ കണ്ടാൽ അവനും തിരിച്ചറിയണേ.
പ്ലാറ്റ്ഫോം വിജനമായിരുന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തായി രണ്ട് തെരുവുപട്ടികൾ മാത്രം ഉണ്ട്. പിന്നെ സ്റ്റേഷനിലെ സ്റ്റാളിലെ ജീവനക്കാരനും. ഇടക്കിടക്കു ഒരു റെയിൽ‌വേപോലീസുകാരൻ വന്നെത്തി നോക്കി പോകുന്നുണ്ട്.
വണ്ടി കാത്തിരുന്നു ഞാൻ പതിയെ മയങ്ങിപോയി. മഴ നനഞ്ഞ കുപ്പായവും, റൈൽ‌വേ പ്ലാറ്റ്ഫോമിലെ തണുത്ത കാറ്റും ഉറക്കത്തിനു ഉൽ‌പ്രേരകങ്ങളായി. നാരീശബ്ദത്തിലുള്ള ഒരു അറിയിപ്പു കേട്ടാണ് ഞാൻ ഉണർന്നത്.
ക്ലിംക്ലും ക്ല്ക്ലൂ‍ങ്ങ്ങ്ങ് യാത്രക്കാരുടെ ശ്രദ്ധക്കു്, ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരം സെന്റ്റൽ വരെ പോകുന്ന ട്രേയിൻ നം. 6345 നേത്രാവതി എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നം.  ഒന്നിൽ അല്പസമയത്തിനുള്ളിൽ എത്തിചേരുന്നതാണ്. ക്ലിക്ലൂങ് ക്ലിക്ലൂങ്ങ്!!
ഞാ‍ൻ കണ്ണ് തിരുമ്മി ഒന്നു ഞെളിഞ്ഞിരുന്നു. തണുപ്പത്ത് അത്രയല്ലെ പറ്റൂ!  അരമണിക്കൂറിനുള്ളിൽ ഒരേ അനൌൺസ്മെന്റ് 4 പ്രാവശ്യം ആവർത്തിച്ചു. പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് ഒരു തെരുവുപട്ടിയുടെ രണ്ട് തിളങ്ങുന്ന കണ്ണുകളും ട്രാക്കിന്റെ അരികിൽ തെളിഞ്ഞു നിൽകുന്ന ഒരു ആമ്പർ കളർ ലൈറ്റും അല്ലാതെ വേറൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. വീണ്ടും ഒരു ഇരുപതു മിനിട്ടിന്റെ മുഷിപ്പിന്റെ അന്ത്യത്തിൽ വടക്കെ അറ്റത്തായി വെളുത്ത വെളിച്ചം വരുന്നതു കണ്ടു. അതിന്റെ പ്രകാശതീവ്രത അനുനിമിഷം വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൂരെ തിരിവിലായി ഒരു വെളുത്ത പൊട്ട് എന്റെ നേർക്ക് നീങ്ങി വന്നു തുടങ്ങി.അടുത്ത കുറച്ചു നിമിഷങ്ങളിൽ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ഒരു കാത്തിരുപ്പിന്റെ അന്ത്യം. എന്റെ മുന്നിൽ വന്നുനിന്ന ട്രെയിനിലെ അക്ഷമരായ യാത്രക്കാരുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന രോഷവും, വിഷമവും ഒക്കെ എന്റെ നേർക്കാണെന്ന് എനിക്കു തോന്നി. ഇങ്ങനെ നോക്കാൻ ഞാൻ എന്തു തെറ്റാ ചെയ്തെ  എന്റെ ദൈവേ!!!
ഞാൻ അവിടെ തന്നെ ഇരുന്നു. ട്രെയിനിൽ നിന്നും ആകെ മൂന്നു നാലു ആൾകാർ ഇറങ്ങി പോയി, എന്റെ മുന്നിൽ നിന്ന എസ്-6 കമ്പാർട്മെന്റിൽ നിന്നും നമ്മുടെ കഥാ നായകൻ ശന്തു ഒരു ചെറു പുഞ്ചിരിയോടെ ഇറങ്ങി വന്നു.
ചെറു ഈർഷ്യയോടെ ഞാൻ ശന്തുവിനോട് തട്ടിക്കയറി, ട്രെയിൻ ലേറ്റാച്ചാ ഒന്നു വിളിച്ചു പറ്ഞ്ഞൂഡ്രാ‍ കൂതറ ചെക്കാ!!
അവനും വിട്ടില്ല!! ഞാൻ എന്താ ചീയ്യാ!! ഞാൻ കൊറെ വിളിച്ചതാ.. കണ്ണൂർ മുതൽക്കു. കോഴിക്കോടെത്ത്യപ്ലേക്കും അതിന്റെ ബാട്രി തീർന്നു. ഞാൻ വിളിച്ചപ്പൊ ഏട്ടനെന്താ ഫോണെടുക്കഞ്ഞേ? വീണ്ടും ലൈറ്റ് കത്തി; ഇത്തവണ ബാലരമ ടൈപ്!!!!. പുതിയ ഫോണിൽ എങ്ങനെയാ കോൾ എടുക്കുക, വിളിക്കുക എന്നൊന്നും അമ്മയ്ക്കു അറിയില്ല, പറഞ്ഞു കൊടുത്തപ്പോ അതു മനസ്സിലാക്കനുള്ള ക്ഷമയും അമ്മ കാണിച്ചില്ല. അച്ഛൻ അതു തൊട്ടതു തന്നെ ഇപ്പൊ പെറ്റു വീണ പൂച്ചകുട്ടീനെ തൊടണപോലെ ആയിരുന്നു. കയ്യൊക്കെ വിറച്ചു വിറച്ചു്!!
അപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. ഏട്ടൻ എന്ന നിലക്കു നമ്മൾ അതൊന്നും സമ്മതിച്ചു കൊടുക്കാൻ പാടില്ല്യല്ലൊ! ഞാൻ തിരിച്ചടിച്ചു.
ഞാൻ:  നീ എതു നമ്പർലിക്കാ ചെക്കാ വിളിച്ചേ, എനിക്ക് നിന്റെ ഒരു കാളും കിട്ടീല്യല്ലൊ, ഒരു മിസ്ഡ്കോൾ പോലും.ഞാൻ ഇത്രേം നേരം ഇവിടെ ഇരുന്നു നിമ്പസിൽ ചാറ്റി ഇരിക്ക്യാർന്നൂ..അതിന്റെടേലു, വിനീതും ദേവികുട്ടീം ഒക്കെ എന്നെ വിളിച്ചതാല്ലോ! നിനക്കു മാത്രം കിട്ടീല്യല്ലെ!! നീ വല്ല റോങ് നമ്പർലേക്കും ആവും വിളിച്ചതു.
ശന്തു:  പിന്നേ  ഒരു 20 വട്ടം റോങ്ങ് നമ്പറിൽക്കു വിളിച്ചാൽ ആരും എടുക്കാതിരിക്ക്യല്ലെ? അതും ഫുൾ സൈകിൾ റിങ് അടിക്കുമ്പോ!! ആളെ കളിയാ‍കാണ്ടെ പോ ഏട്ടാ!!.
ഞാൻ: എന്നാ ഇപ്പോ നീയൊന്നു വിളിച്ചെ, ഞാൻ നോക്കട്ടെ
ശന്തു: അതിനു ഫോൺ ചത്തിരിക്ക്യാ..  വീട്ടിൽ പോയിട്ടു കാണിച്ചു തരാം!!
ഞാൻ: “നീ 20 വട്ടം വിളിച്ചുട്ടും എടുത്തില്ല അല്ലെ. നീ വിളിക്കേം ചെയ്തു.  എനിക്കൊരു ഭയം നിനക്കു പണി കിട്ടീ എന്നാ തോന്നണേ.
മിക്കവാറും ആൽമഹത്യ ആവും മോനേ,  അതു വല്ല പെങ്കുട്ടീം ആണെങ്കിൽ തീർന്നു, നിന്റെ പണി.!! ആത്മഹത്യ ചെയ്യണ സമയത്തു നീ അവളെ വിളിച്ചു, നിന്റെ ആണ് അവസാനത്തെ കോൾ. നീ ആ സിം ഊരി കളഞ്ഞേക്കു ചെക്കാ.
നീ ആ പെങ്കുട്ടീനെ പറ്റിച്ചു, വേറെ എന്തൊക്ക്യോ ചെയ്തു(???), ആ കുട്ടീനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. നാളെ കാക്കിയുടുപ്പുകാരു നിന്ന തപ്പി വന്നോളും. പിടിച്ചാ, ജാമ്യം കൂടി കിട്ടാത്ത വകുപ്പാ ഹോ!! നിന്നെ ഒളിപ്പിക്കാൻ നിന്നൂ എന്ന് പറഞ്ഞ് എന്നെ കൂടി പൂട്ടൂല്ലൊ എന്റെ ഈശ്വരാ

വന്നെറങ്ങിയപ്പോഴേക്കും ഈ മാതിരി ഡയലോഗ് കേട്ടപ്പോൾ ശന്തുവിന്റെ മുഖത്തു ചോരയുടെ ഒരു കണം പോലും ഇല്ലാതി ഒക്കെ ആവി ആയി പൊയി. ചെക്കനു ടെൻഷൻ ആയി.
ഫ്രെഷ് ആപ്പിൾ പോലെ ഇരുന്ന പയ്യൻസ്, തൃശൂര് ശ്കതൻ മാർകെറ്റിലെ ഫ്രൂട്സ് സ്റ്റാളിൽ വെയിലത്തു വെച്ചു നന്നായി വാടിയ ആപ്പിൾ പോലെ ആയി. അവന്റെ കണ്ണുകളിൽ സംശയവും, അങ്കലാപ്പും, ഭയവും,ദേഷ്യവും ഒക്കെ ഉത്സവത്തിന് അമ്പലത്തിലിടുന്ന മാലബൾബ് പോലെ മിന്നിത്തെളിയുന്നുണ്ടായിരുന്നു.

തുടരും..

യക്ഷി ഉണ്ടോ ഉണ്ടാവുമോ നമുക്കു കാത്തിരിക്കാം

Sunday, October 3, 2010

ഗതികം-2 ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും പിന്നെ മൊബൈൽ ഫോണും….

ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും. ഇവ രണ്ടും തമ്മിൽ എന്താണ് ബന്ധം? എനിക്കാകെപ്പാടെ തോന്നിയത് അവയുടെ വാലിലുള്ള ‘ക്സ്’ ബന്ധം മാത്രമാണ്. എങ്കിലും ഇവതമ്മിൽ എന്തോ ഒരു സംഭവം ഉണ്ട്. തലപുകഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ബന്ധം ഇത്തിരി വളഞ്ഞ വഴിക്കാണ്. ചിന്ത പോയതു ഇങ്ങനെ- ഒരു പക്ഷെ ഇവർ രണ്ടു പേരും ഒരച്ഛനു രണ്ട് അമ്മമാരിൽ ജനിച്ച സന്തതികളാണെങ്കിലോ. ആ വഴിക്കാലോചിച്ചപ്പോൾ രണ്ടുമൂന്ന് രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. “ക്സ്”എന്ന കുറുകെനൂൽധാരിയും, രണ്ടു വൈശ്യ-ശൂദ്ര സ്ത്രീകളും.

ഇത്രയും ജീർണ്ണിതമാണോ എന്റെ മനസ്സു. ഞാൻ സ്വയം ശപിച്ചു. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അലമാരയുടെ വാതിലിൽ ഉള്ള കണ്ണാടിയിൽ തെളിഞ്ഞ ഞാൻ എന്നോടു് ഇങ്ങനെ മൊഴിഞ്ഞു. “നിനക്കു ഇതൊക്കെ അർദ്ധോക്തിയിൽ ആലോചിച്ചപ്പോൾ ഇത്രയും ജീർണ്ണത്വം തോന്നി. അപ്പോൾ ഇത്തരം വൈകൃത്യങ്ങൾ നിർല്ലോഭം ചെയ്തിരുന്ന ആ ശ്രേഷ്ഠകുലജാതരുടെ മനസ്സും, അവരുടെ പിന്മുറക്കാരുടെ മനസ്സും എത്രത്തോളം കലുഷിതമാകണം??” ഓം നമ:

ശരി ശരി വിഷയ വ്യതിചലനം വേണ്ട. സംഗതി നോക്കാം.

ചിക്കൻ പോക്സ് എന്താണെന്നു നമുക്കറിയാം. നമുക്കെല്ലാം ഒരിക്കൽ അനുഭവഭേദ്യമായ, അല്ലെങ്കിൽ ഒരിക്കലെങ്കിലും അനുഭവഭേദ്യമാവാൻ ഭാഗ്യം സിദ്ധിക്കേണ്ട ഒന്നാണ് ചിക്കൻ പോക്സ്. അതൊരു സംഭവമാണ്. ഇതൊരു വായുവിലൂടെ പകരുന്ന വൈറൽ രോഗം ആണ്. അലോപ്പതിയിലും, ആയുർവേദത്തിലും ഇതിനു ചികിത്സ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ഹോമിയോ മഹാന്മാർ ഇത് ചികിത്സിച്ചു ഒരു വഴിക്കാക്കുന്നുണ്ട് എന്നാണ് കേൾവി. അലോപ്പതിക്കാർ ചിക്കൻപോക്സിനെതിരായി വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ! കാരണം ഇപ്പോൾ വിപണിയിൽ കൂടുതൽ വില്പനയുള്ള മരുന്നു ഒരു ബഹുരാഷ്ട്രകുത്തകഭീമന്റെ സ്വന്തമായതുകൊണ്ട് മികച്ച ഫലപ്രാപ്തി ഷുവർ ആണ്. പക്ഷെ ആ മൂന്നു ഡോസ് ഫുൾ കോഴ്സ് വാക്സിന്റെ വില കേട്ടാൽ ഏതവനും തോന്നും, വാക്സിനേക്കാൾ നല്ലതു അസുഖം വന്നു പോകുന്നതാണെന്നു തോന്നും.

സംഭവം ഒന്ന് ദേഹത്തു കൂടിയാൽ, സംഗതി ഗംഭീരമാണ്. മേലാകെ പൊളുകം വന്നു പുളകം കൊള്ളും. വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ മുന്തിരിങ്ങയും ഓറഞ്ചും ഇളനീരും ഒക്കെ തരും. ആര്യവേപ്പില വിരിച്ച പായിലോ നിലത്തോ സ്വസ്ഥമായി കിടത്തി മുറിയുടെ വാതിൽ പുറത്തു നിന്നടച്ചു കുറ്റിയിടും.

തമിഴ് നാട്ടിൽ ഇതു വന്നാൽ പിന്നെ ആ വീട്ടിൽ ഉത്സവമാണത്രേ. എത്രത്തോളം ശരിയാണെന്നു ഒരു അറിവും ഇല്ലാട്ടോ!. വന്നാൽ പിന്നെ 15-20 ദിവസം സ്വാഹ:! ശരിക്കും അർമ്മാദിക്കാം. പ്രവാസിക്കാണെങ്കിൽ സഹമുറിയന്മാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങി അവരുടെ ഗംഭീരൻ അഭിനയ മുഹൂർത്തങ്ങൾ കണ്ടു പുളകിതനാവാം. അപ്പോൾ അതാണു സംഭവം.



രണ്ടാമത്തെ സന്തതി- വേവ് ഓപ്റ്റിക്സ്. ഇതു ഭൌതികശാസ്ത്രത്തിലെ ഒരു പഠന വിഭാഗമാണ്.ഇതിൽ തരംഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അവയുടെ സ്വഭാവവും, സ്വഭാവദൂഷ്യവും ഒക്കെ. അനുഭവത്തിന്റെ വെളിച്ചത്തിൽ അഹങ്കാരത്തോടുകൂടിത്തന്നെ പറയട്ടെ, ഇത് പഠിക്കാൻ എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ആത്മഹത്യതന്നെ രക്ഷ. പുസ്തകം തുറന്നു ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ നിങ്ങളുടെ കണ്ണിനുമുമ്പിൽ കൂടി വിവിധ തരം തരംഗങ്ങൾ പറന്നു നടക്കാൻ തുടങ്ങുന്നെങ്കിൽ, ഉടൻ പുസ്തകം അടച്ചു വെക്കേണ്ടതാണ്. തുടർച്ചയായി ഇതേ സംഗതി ആവർത്തിക്കുന്നെങ്കിൽ, നിങ്ങൾ വേറേ എന്തെങ്കിലും പഠിക്കാൻ തുടങ്ങുകയാണെ നല്ലതു. ഒരു സൈക്യാർട്രിസ്റ്റിന്റെ ഉപദേശം തേടുന്നതും നല്ലതയിരിക്കും.

ഇനീ എന്റെ സംശയത്തിലേക്കു.

ചിക്കൻപോക്സ് വായുവിലൂടെ പകരുന്നു. മൊബൈൽഫോണിന്റെ ബഹിർസ്ഫുരണ തരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കുന്നു. ഇത്രയും സങ്കല്പം,



എന്റെ ഒരു സുഹൃത്തിന്റെ ഏറ്റവും പുതിയ ഒരു സിദ്ധാന്തം ഗംഭീരമായിരുന്നു. ചിക്കൻപോക്സു മൊബൈൽ ഫോണിലൂടെ പകരാം. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെ ആയിരുന്നു.



ഞാൻ ടെക്നിക്കലി അത്ര സൌണ്ട് അല്ലാത്തതുകൊണ്ട് അദ്ദേഹം അനലോഗ് സാങ്കേതികതയുടെ അടിസ്ഥാന അറിവു മുതൽ എല്ലാം എനിക്കു പറഞ്ഞുതന്നു. അയാൾ ചോദിച്ചു. എടാ കുചേലാ, നിനക്കറിയോ ഈ വയർലെസ്സ് സംപ്രേഷണ രീതി എങ്ങനെ എന്നു. അയൾ ചിത്രസഹിതം വിവരിച്ചു. പണ്ടു ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സദ്ദാം മാഷിനെ വെറുതെ ഒന്നു ഓർത്തു.

ക്ലൈമാക്സ് ഇങ്ങനെ….

ഗുരുവര്യൻ തുടർന്നു: ഇനി ചിക്കൻപോക്സ് മൊബൈലിലൂടെ പകരുന്നതു നോക്കാം. ഒരു ചുക്കൻപോക്സ് രോഗിയുടെ കയ്യിൽ മൊബൈൽഫോൺ. അതിലേക്കു വിളിക്കുന്നതു രോഗം വരാത്ത ഒരു സാധാരണക്കാരൻ. രോഗി സംസാരിച്ചു തുടങ്ങി.അയാൾ സംസാരിക്കുന്നതിന്നിടയിൽ ഉമിനീർതുള്ളികളിലൂടെയും നിശ്വാസങ്ങളിലൂടേയും ഒക്കെ നിരവധി രോഗാണുക്കൾ ഫോണിലേക്കു തെറിച്ചു വീഴുന്നു. മനുഷ്യശരീരത്തിൽന്നും തെറിക്കുന്ന വൈറസുകൾ അർദ്ധസുഷുപ്തിയിൽ ഫോണിന്റെ പ്രൊസെസ്സിങ്ങ് സിസ്റ്റത്തിലൂടെ അതിൽനിന്നും ബഹിർഗ്ഗമിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രസ്റ്റുകളിലും, ട്രഫുകളിലും സന്നിവേശിക്കപ്പെടുന്നു. ആ തരംഗങ്ങൾ സേവനദാതാവിന്റെ ശൃംഘലയിലൂടെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ലക്ഷ്യത്തിലെ ഉപയോക്താവിന്റെ ഫോൺ തരംഗങ്ങളിൽ നിന്നു വൈദ്യുതസിഗ്നലുകളാക്കിവേർപെടുന്ന സമയത്ത് രോഗാണുക്കൾ ഫോണിൽ സ്വതന്ത്രമാക്കപ്പെടുകയും, അരോഗിയായ ഉപയോകതാവിൽ കുടിയേറുകയും ചെയ്യുന്നു. അവിടെ പ്രവർത്തിച്ചു പുതിയ രോഗിയെ സൃഷ്ടിക്കുന്നു.

അയാൾ ഇത്രയും ഭംഗിയായി സചിത്രം, തെളിവുകളോടുകൂടി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടാവുമോ??

അല്ല സോറി, ഇനിയിപ്പോ ഇങ്ങനേം അസുഖം പകരുമോ??പകർന്നാലോ!!

സംശയ നിവാരണത്തിനായി പാണ്ടിനാട്ടിലെ ഒരു കിടിലൻ സർവ്വകലാശാലയിൽ പഠിക്കുന്ന സുഹൃത്തിനോട് ഞാൻ ഇതൊന്നു ചോദിച്ചു. കഷ്ടകാലത്തിനു അയാൾ ഫിസിക്സ് ആണു പഠിക്കുന്നത്. ഞാൻ അല്ലേ സംശയം ചോദിക്കുന്നത്, ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാനും കുറച്ചു മസാല നിർബാധം ചേർത്തു. അയാൾകും സംശയം, ഇനി ബിരിയാണി കൊടുക്കുന്നുണ്ടാവുമോ???

ഇതുവരെ എനിക്കു സംശയ നിവാരണം ലഭിച്ചില്ലെങ്കിലും, നമ്മുടെ വിദ്യാർത്ഥി സുഹൃത്ത് തന്റെ പ്രൊഫസ്സറോട് കാര്യം തിരക്കുകയും, സാഹചര്യവശാൽ ഇന്റേർണൽ മാർകിന്റെ സമയത്ത് തന്നെ കളിയാക്കിയതാണെന്നു തെറ്റിദ്ധരിച്ചു പ്രൊഫസ്സർ അയാൾക് ഒപ്റ്റിക്സിൽ ആ സെമസ്റ്ററിൽ കിട്ടേണ്ട ഇന്റേർണൽ മാർക് തടഞ്ഞു വെയ്ക്കുകയും ചെയ്തു എന്നാണ്ട് കേട്ടത്…

പാവം എന്റെ സംശയത്തിന്റെ ഇര അയാളായിപ്പോയതിന്റെ വിഷമത്തിൽ ഞാൻ ബർദുബായിലെ കാമത്ത് റെസ്റ്റോറന്റിൽ കയറി രണ്ട് തൈരുവട കൂടുതൽ കഴിച്ചു തൃപ്തിയടഞ്ഞു.





നാളെ വേറൊന്നു, യക്ഷികൾ ശരിക്കും ഉണ്ടോ?? ഉള്ളതാണോ….

Thursday, September 30, 2010

ഗതികം-1

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. കുറേശ്ശേ കാറ്റും ഉണ്ട്. പതിവില്ലാത്ത നേരത്തണ് ഈ മഴ. കാറ്റിൽ ഉമ്മറത്തേക്കു നന്നായി ഊത്താലടിക്കുന്നുണ്ട്. അതു ഞാൻ ആസദിക്കുന്നുണ്ട്. നനുത്ത വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ, മുഖത്തു പതിക്കുന്നതിൽ ഒരു പ്രത്യേക സുഖം ഉണ്ട്. മുഖത്തു ഓരോ തുള്ളി വീഴുന്നതും എനിക്കനുഭവഭേദ്യമായിരുന്നു.


ഇറയത്തെ തിണ്ണയിലിരുന്നു ഞാൻ മഴയെ നോക്കി. ആയിരക്കണക്കിനു വെള്ളത്തുള്ളികൾ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നു. അവയുടെ ഗതികോർജ്ജം മണ്ണിലും വീടിന്റെ ബഹിർപ്രതലങ്ങളിലും തട്ടി ശബ്ദവീചികളാകുന്നതു ഞാൻ ശ്രദ്ധിച്ചു. നടക്കല്ലിൽ വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ മനോഹരങ്ങളായ ചിത്രപ്പണികൾ ചെയ്യുന്നുണ്ടായിരുന്നു.

ചെറുതായി വീശിയിരുന്ന കാറ്റിന്റെ ശ്കതി കൂടി വരുന്നുണ്ട്. മഴയും പുഞ്ചിരിവിട്ടു ഗൌരവം കൂടിത്തുടങ്ങി. മുറ്റത്തു മഴവെള്ളം തളം കെട്ടി നിൽകാൻ തുടങ്ങിയിരിക്കുന്നു.

എന്റെ പനി കുറേശ്ശെ വിട്ടു തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പിയും, രണ്ടുമൂന്നു റസ്കും കൊണ്ടുതന്നു. മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ട്.

അമ്മ നെറ്റിയിൽ കയ്‌വെച്ചു  നോക്കി പറഞ്ഞു.: ആഹ്! പനി കീഴ്പട്ടായീർക്കുണു. ഇനി വേം വിട്ടോളും!! ഈ കാപ്പി കുടിച്ചോ ഒന്നു വെയർത്തോട്ടെ!!

മഴ വീണ്ടും കൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ തുലാവർഷം നല്ലോണം പിടിച്ചീർക്കുണു.!! അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു പറയുന്നുണ്ട്. കുറേശ്ശെ മിന്നലും ഇടിയും ഉണ്ട്. ഈയിടെ പുറത്തു വന്ന കാലാവസ്ഥ സ്ഥിതിവിവരണ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഇവിടത്തെ വർഷപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു എന്നു പത്രങ്ങളിൽ വായിച്ചതോർത്തു. പിന്നെ മിണ്ടാതിരുന്നു. ഒരു വാക്കു തർക്കത്തിനു വയ്യാ എന്നു മനസ്സിൽ തോന്നി.

മുറ്റത്ത് കെട്ടിനിന്ന മഴവെള്ളം അതിരിലൂടെ പാടത്തേക്കു തിരിച്ചു വിട്ടു. വെള്ളത്തിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളുന്നതു പോലെ തോന്നി. പനിയുടെ മറ്റൊരു വികൃതി. ഐസ് വെച്ചു കെട്ടിയതുപോലെ കണങ്കാൽ കടയുന്നുണ്ടായിരുന്നു. വെള്ളം കുറേശ്ശേആയി ഒഴുകിയിറങ്ങി തുടങ്ങി. പനിയും കൊണ്ടെന്തിനാ മഴയ്ത്തു പോയതെന്നു ചോദിച്ചു അമ്മ ദേഷ്യപ്പെട്ടു.

കോലായിൽ കയറിയിരുന്നു ഞാൻ കാപ്പി കുടിക്കാൻ തുടങ്ങി. ചുക്ക് പൊടിച്ചിട്ട് ശർകര ചേർത്ത കാപ്പിക്കൊരു പ്രത്രേക സ്വാദുണ്ടായിരുന്നു. അതിറങ്ങിയ വഴിമുഴുവനും ഞാൻ അറിഞ്ഞു. അന്നനാളത്തിലും വയറ്റിലും ചെറിയ നീറ്റൽ തോന്നിയിരുന്നു. അതിന്റെ ചൂടു ചെറുകുടൽ വരെ ഞാൻ അറിഞ്ഞ്. നെഞ്ചെരിച്ചിലിനൊടുവിലെ ഒരു കുളിർ എന്റെ ശരീരത്തിൽ രോമകൂപങ്ങളെ ഉദ്ദീപിപ്പിച്ചു. ഏതോ ഏകകോശജീവിയിലെ സീലിയകൾ പോലെ അവ എഴുന്നു നിന്നു. അപ്പോൾ വീശിയ കുളിർകാറ്റിൽ ഞാൻ തണുത്തു മരവിച്ചു പോയി. അമ്മ തന്ന റസ്കെടുത്തു ഞാൻ കടിച്ചു. അതിൽ കോണിലായുണ്ടായിരുന്ന ഉണക്കമുന്തിരി ഞാൻ ചൂഴ്ന്നെടുത്തു തിന്നു. ഹാ!! എന്തു സ്വാദ്‌! ഒരു മിടുക്കു കൂടി കാപ്പി ഞാൻ കുടിച്ചു. ചുക്കിട്ട കാപ്പിയിൽ മുക്കി റസ്ക് തിന്നാൻ എന്തൊരു സ്വാദാണ്!!

ഈ പനി എനിക്കു അരോചകമായി തോന്നിത്തുടങ്ങി. ഇപ്പോൾ ഈ മഴയും!! ഞാൻ അകായിലേക്കു നടന്നു. എന്റെ മുറിയിലേക്കു്. മഴമേഘങ്ങൾ മൂടി നിൽകുന്ന ആകാശത്തുനിന്നുള്ള ഇരുണ്ടവെളിച്ചം എന്റെ മുറിയിലൂണ്ടായിരുന്നു. ജനൽ പാളികൾ തുറന്നു കിടന്നു. പക്ഷേ മഴ വെള്ളം ഊത്താലടിക്കുന്നുണ്ടായിരുന്നില്ല. കരണ്ട് പോയിരിക്കുകയാണ്. കുറച്ചു സമയത്തിനുള്ളിൽ വരുമായിരിക്കും. എന്റെ മുറിയിൽ ഒരു പ്രത്യേക ഗന്ധം ഉള്ളതു പോലെ. പനിയുടെ ഗന്ധമാണോ? അല്ല, അതല്ല. ഇനി പപ്പടം ചുട്ടമണം ആണോ? ഞാൻ ഉള്ളിലൊന്നു ഭയന്നു. അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. പപ്പടം ചുട്ടമണം കേൾകുന്നു എങ്കിൽ അടുത്തെവിടെയോ ഒരു സർപ്പം ഉണ്ടാവുമത്രെ. പക്ഷേ ഇതു ആ മണം അല്ല.ഇതു ചെമ്പകപൂക്കളുടേതാണ്. ഇതു മണം അല്ല. സുഗന്ധം ആകുന്നു.

മേശപ്പുറത്തെ ഒരു ചെറിയ കിണ്ണത്തിൽ അഞ്ചാറു ചെമ്പകപൂക്കൾ വെച്ചിരിക്കുന്നു.ഞാൻ രാവിലെ കൊണ്ടു വെച്ചതാണ്. ഉമ്മറ മുറ്റത്ത്, ഇടത്തേ അതിരിലായി, നിൽകുന്ന വെളുത്ത ചെമ്പക മരത്തിൽ നിന്നും വീണാതാണ് അവയൊക്കെ. അവയുടെ മണം എന്നെ ചില പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. പുഴക്കരയിലെ ചെമ്പകമരച്ചുവട്ടിലെ സൌഹൃദത്തിന്റെ ഓർമ്മകളിലേക്കു, ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു മുഖബിംബത്തിന്റെ ഓർമ്മയിലേക്കു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. തൊടിയിൽ ഒരു ചാത്തൻ കോഴി, ഒരു പിടയെ പ്രാപിക്കാൻ ഒരുമ്പെടുന്നുണ്ടായിരുന്നു, അവൾ അതി വിദഗ്ദ്ധമായി ചാത്തനിൽ നിന്നും കുതറി മാറി. പെട്ടെന്നെന്തൊ, ഖസാക്കിലെ രവിയും മൈമുനയും, ചെതലിമലയും ഒക്കെ എന്റെ ചിന്തകളിൽ ഓടിയെത്തി, ഒരു നിമിഷാർദ്ധത്തിൽ.

വിവാഹ ശേഷം അവളുടെ ജീവിതസഹയാത്രികനൊപ്പം വടക്കെവിടെയോ ആണ് എന്നു മറ്റൊരു സുഹൃത്തു പറഞ്ഞറിഞ്ഞു. ഒരിക്കൽ ടെലിഫോണിൽ സംസാരിച്ചിരുന്നു, ക്ഷണം ലഭിച്ചിരുന്നെങ്കിലും അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ജോലിത്തിരക്ക്!! അതോ ഞാൻ മന:പൂർവ്വം പൂവാതിരുന്നതോ? അവൾക്കായി വാങ്ങിവെച്ച കൊച്ചു സമ്മാനം നൽകാനും കഴിഞ്ഞില്ല. ചുവന്ന നനുത്ത പട്ടുതുണിയിൽ പൊതിഞ്ഞ് ആ സമ്മാനം എന്റെ അലമാരിക്കുള്ളിൽ ഇരിക്കുന്നതു കണ്ട് അമ്മ കഴിഞ്ഞ ദിവസം അതു തുറക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അതു തടഞ്ഞു. ഞാൻ പറഞ്ഞു. “അതു തുറക്കണ്ട്, വേറെ ഒരാൾകുള്ളതാണ്, അയാളെ കാണുമ്പോൾ ഞാൻ അതു കൊടുക്കുന്നുണ്ട്. എപ്പോൾ എന്നെനിക്കറിയില്ല” അലോസരപ്പെടുത്തുന്ന ഒരു നോട്ടം തന്നിട്ടു അമ്മ പുറത്തേക്കു പോയി.

മഴ കുറഞ്ഞു തുടങ്ങി. കറണ്ടു വന്നു. ഇട നേരത്തെപ്പോഴോ കട്ടിലിൽ കിടന്ന ഞാൻ മയക്കത്തിലേക്കു വീണതറിഞ്ഞില്ല. സന്ധ്യമയങ്ങിയപ്പോൾ വിളക്കു വെച്ച് അമ്മ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. അതുകേട്ടാണ് ഞാൻ ഉണർന്നത്. നന്നായി വിയർത്തിരിക്കുന്നു, തലക്കു തോന്നിയിരുന്ന ഭാരവും വേദനയും കുറഞ്ഞിരിക്കുന്നു. പനിയും വിട്ടു.ശീവോതിക്കൂട്ടിൽ വെച്ചിരിക്കുന്ന വിളക്കിന്റെ വെട്ടം ചുവരിൽകാണാമായിരുന്നു. തിരിനാളത്തിന്റെ ആട്ടത്തിനൊത്തു, വാതിൽ പടിയുടെ നിഴൽ ആടുന്നതു നോക്കി ഞാൻ അവിടെ തന്നെ കിടന്നു. എനിക്കൊരു സംശയം തോന്നി, ഇരുട്ടിന്റെ സന്തതിയാണോ വെളിച്ചം അതോ വെളിച്ചത്തിന്റെ സന്തതിയോ ഇരുട്ട്!



തുടരും....