Sunday, October 3, 2010

ഗതികം-2 ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും പിന്നെ മൊബൈൽ ഫോണും….

ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും. ഇവ രണ്ടും തമ്മിൽ എന്താണ് ബന്ധം? എനിക്കാകെപ്പാടെ തോന്നിയത് അവയുടെ വാലിലുള്ള ‘ക്സ്’ ബന്ധം മാത്രമാണ്. എങ്കിലും ഇവതമ്മിൽ എന്തോ ഒരു സംഭവം ഉണ്ട്. തലപുകഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ബന്ധം ഇത്തിരി വളഞ്ഞ വഴിക്കാണ്. ചിന്ത പോയതു ഇങ്ങനെ- ഒരു പക്ഷെ ഇവർ രണ്ടു പേരും ഒരച്ഛനു രണ്ട് അമ്മമാരിൽ ജനിച്ച സന്തതികളാണെങ്കിലോ. ആ വഴിക്കാലോചിച്ചപ്പോൾ രണ്ടുമൂന്ന് രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. “ക്സ്”എന്ന കുറുകെനൂൽധാരിയും, രണ്ടു വൈശ്യ-ശൂദ്ര സ്ത്രീകളും.

ഇത്രയും ജീർണ്ണിതമാണോ എന്റെ മനസ്സു. ഞാൻ സ്വയം ശപിച്ചു. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അലമാരയുടെ വാതിലിൽ ഉള്ള കണ്ണാടിയിൽ തെളിഞ്ഞ ഞാൻ എന്നോടു് ഇങ്ങനെ മൊഴിഞ്ഞു. “നിനക്കു ഇതൊക്കെ അർദ്ധോക്തിയിൽ ആലോചിച്ചപ്പോൾ ഇത്രയും ജീർണ്ണത്വം തോന്നി. അപ്പോൾ ഇത്തരം വൈകൃത്യങ്ങൾ നിർല്ലോഭം ചെയ്തിരുന്ന ആ ശ്രേഷ്ഠകുലജാതരുടെ മനസ്സും, അവരുടെ പിന്മുറക്കാരുടെ മനസ്സും എത്രത്തോളം കലുഷിതമാകണം??” ഓം നമ:

ശരി ശരി വിഷയ വ്യതിചലനം വേണ്ട. സംഗതി നോക്കാം.

ചിക്കൻ പോക്സ് എന്താണെന്നു നമുക്കറിയാം. നമുക്കെല്ലാം ഒരിക്കൽ അനുഭവഭേദ്യമായ, അല്ലെങ്കിൽ ഒരിക്കലെങ്കിലും അനുഭവഭേദ്യമാവാൻ ഭാഗ്യം സിദ്ധിക്കേണ്ട ഒന്നാണ് ചിക്കൻ പോക്സ്. അതൊരു സംഭവമാണ്. ഇതൊരു വായുവിലൂടെ പകരുന്ന വൈറൽ രോഗം ആണ്. അലോപ്പതിയിലും, ആയുർവേദത്തിലും ഇതിനു ചികിത്സ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ഹോമിയോ മഹാന്മാർ ഇത് ചികിത്സിച്ചു ഒരു വഴിക്കാക്കുന്നുണ്ട് എന്നാണ് കേൾവി. അലോപ്പതിക്കാർ ചിക്കൻപോക്സിനെതിരായി വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ! കാരണം ഇപ്പോൾ വിപണിയിൽ കൂടുതൽ വില്പനയുള്ള മരുന്നു ഒരു ബഹുരാഷ്ട്രകുത്തകഭീമന്റെ സ്വന്തമായതുകൊണ്ട് മികച്ച ഫലപ്രാപ്തി ഷുവർ ആണ്. പക്ഷെ ആ മൂന്നു ഡോസ് ഫുൾ കോഴ്സ് വാക്സിന്റെ വില കേട്ടാൽ ഏതവനും തോന്നും, വാക്സിനേക്കാൾ നല്ലതു അസുഖം വന്നു പോകുന്നതാണെന്നു തോന്നും.

സംഭവം ഒന്ന് ദേഹത്തു കൂടിയാൽ, സംഗതി ഗംഭീരമാണ്. മേലാകെ പൊളുകം വന്നു പുളകം കൊള്ളും. വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ മുന്തിരിങ്ങയും ഓറഞ്ചും ഇളനീരും ഒക്കെ തരും. ആര്യവേപ്പില വിരിച്ച പായിലോ നിലത്തോ സ്വസ്ഥമായി കിടത്തി മുറിയുടെ വാതിൽ പുറത്തു നിന്നടച്ചു കുറ്റിയിടും.

തമിഴ് നാട്ടിൽ ഇതു വന്നാൽ പിന്നെ ആ വീട്ടിൽ ഉത്സവമാണത്രേ. എത്രത്തോളം ശരിയാണെന്നു ഒരു അറിവും ഇല്ലാട്ടോ!. വന്നാൽ പിന്നെ 15-20 ദിവസം സ്വാഹ:! ശരിക്കും അർമ്മാദിക്കാം. പ്രവാസിക്കാണെങ്കിൽ സഹമുറിയന്മാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങി അവരുടെ ഗംഭീരൻ അഭിനയ മുഹൂർത്തങ്ങൾ കണ്ടു പുളകിതനാവാം. അപ്പോൾ അതാണു സംഭവം.



രണ്ടാമത്തെ സന്തതി- വേവ് ഓപ്റ്റിക്സ്. ഇതു ഭൌതികശാസ്ത്രത്തിലെ ഒരു പഠന വിഭാഗമാണ്.ഇതിൽ തരംഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അവയുടെ സ്വഭാവവും, സ്വഭാവദൂഷ്യവും ഒക്കെ. അനുഭവത്തിന്റെ വെളിച്ചത്തിൽ അഹങ്കാരത്തോടുകൂടിത്തന്നെ പറയട്ടെ, ഇത് പഠിക്കാൻ എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ആത്മഹത്യതന്നെ രക്ഷ. പുസ്തകം തുറന്നു ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ നിങ്ങളുടെ കണ്ണിനുമുമ്പിൽ കൂടി വിവിധ തരം തരംഗങ്ങൾ പറന്നു നടക്കാൻ തുടങ്ങുന്നെങ്കിൽ, ഉടൻ പുസ്തകം അടച്ചു വെക്കേണ്ടതാണ്. തുടർച്ചയായി ഇതേ സംഗതി ആവർത്തിക്കുന്നെങ്കിൽ, നിങ്ങൾ വേറേ എന്തെങ്കിലും പഠിക്കാൻ തുടങ്ങുകയാണെ നല്ലതു. ഒരു സൈക്യാർട്രിസ്റ്റിന്റെ ഉപദേശം തേടുന്നതും നല്ലതയിരിക്കും.

ഇനീ എന്റെ സംശയത്തിലേക്കു.

ചിക്കൻപോക്സ് വായുവിലൂടെ പകരുന്നു. മൊബൈൽഫോണിന്റെ ബഹിർസ്ഫുരണ തരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കുന്നു. ഇത്രയും സങ്കല്പം,



എന്റെ ഒരു സുഹൃത്തിന്റെ ഏറ്റവും പുതിയ ഒരു സിദ്ധാന്തം ഗംഭീരമായിരുന്നു. ചിക്കൻപോക്സു മൊബൈൽ ഫോണിലൂടെ പകരാം. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെ ആയിരുന്നു.



ഞാൻ ടെക്നിക്കലി അത്ര സൌണ്ട് അല്ലാത്തതുകൊണ്ട് അദ്ദേഹം അനലോഗ് സാങ്കേതികതയുടെ അടിസ്ഥാന അറിവു മുതൽ എല്ലാം എനിക്കു പറഞ്ഞുതന്നു. അയാൾ ചോദിച്ചു. എടാ കുചേലാ, നിനക്കറിയോ ഈ വയർലെസ്സ് സംപ്രേഷണ രീതി എങ്ങനെ എന്നു. അയൾ ചിത്രസഹിതം വിവരിച്ചു. പണ്ടു ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സദ്ദാം മാഷിനെ വെറുതെ ഒന്നു ഓർത്തു.

ക്ലൈമാക്സ് ഇങ്ങനെ….

ഗുരുവര്യൻ തുടർന്നു: ഇനി ചിക്കൻപോക്സ് മൊബൈലിലൂടെ പകരുന്നതു നോക്കാം. ഒരു ചുക്കൻപോക്സ് രോഗിയുടെ കയ്യിൽ മൊബൈൽഫോൺ. അതിലേക്കു വിളിക്കുന്നതു രോഗം വരാത്ത ഒരു സാധാരണക്കാരൻ. രോഗി സംസാരിച്ചു തുടങ്ങി.അയാൾ സംസാരിക്കുന്നതിന്നിടയിൽ ഉമിനീർതുള്ളികളിലൂടെയും നിശ്വാസങ്ങളിലൂടേയും ഒക്കെ നിരവധി രോഗാണുക്കൾ ഫോണിലേക്കു തെറിച്ചു വീഴുന്നു. മനുഷ്യശരീരത്തിൽന്നും തെറിക്കുന്ന വൈറസുകൾ അർദ്ധസുഷുപ്തിയിൽ ഫോണിന്റെ പ്രൊസെസ്സിങ്ങ് സിസ്റ്റത്തിലൂടെ അതിൽനിന്നും ബഹിർഗ്ഗമിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രസ്റ്റുകളിലും, ട്രഫുകളിലും സന്നിവേശിക്കപ്പെടുന്നു. ആ തരംഗങ്ങൾ സേവനദാതാവിന്റെ ശൃംഘലയിലൂടെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ലക്ഷ്യത്തിലെ ഉപയോക്താവിന്റെ ഫോൺ തരംഗങ്ങളിൽ നിന്നു വൈദ്യുതസിഗ്നലുകളാക്കിവേർപെടുന്ന സമയത്ത് രോഗാണുക്കൾ ഫോണിൽ സ്വതന്ത്രമാക്കപ്പെടുകയും, അരോഗിയായ ഉപയോകതാവിൽ കുടിയേറുകയും ചെയ്യുന്നു. അവിടെ പ്രവർത്തിച്ചു പുതിയ രോഗിയെ സൃഷ്ടിക്കുന്നു.

അയാൾ ഇത്രയും ഭംഗിയായി സചിത്രം, തെളിവുകളോടുകൂടി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടാവുമോ??

അല്ല സോറി, ഇനിയിപ്പോ ഇങ്ങനേം അസുഖം പകരുമോ??പകർന്നാലോ!!

സംശയ നിവാരണത്തിനായി പാണ്ടിനാട്ടിലെ ഒരു കിടിലൻ സർവ്വകലാശാലയിൽ പഠിക്കുന്ന സുഹൃത്തിനോട് ഞാൻ ഇതൊന്നു ചോദിച്ചു. കഷ്ടകാലത്തിനു അയാൾ ഫിസിക്സ് ആണു പഠിക്കുന്നത്. ഞാൻ അല്ലേ സംശയം ചോദിക്കുന്നത്, ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാനും കുറച്ചു മസാല നിർബാധം ചേർത്തു. അയാൾകും സംശയം, ഇനി ബിരിയാണി കൊടുക്കുന്നുണ്ടാവുമോ???

ഇതുവരെ എനിക്കു സംശയ നിവാരണം ലഭിച്ചില്ലെങ്കിലും, നമ്മുടെ വിദ്യാർത്ഥി സുഹൃത്ത് തന്റെ പ്രൊഫസ്സറോട് കാര്യം തിരക്കുകയും, സാഹചര്യവശാൽ ഇന്റേർണൽ മാർകിന്റെ സമയത്ത് തന്നെ കളിയാക്കിയതാണെന്നു തെറ്റിദ്ധരിച്ചു പ്രൊഫസ്സർ അയാൾക് ഒപ്റ്റിക്സിൽ ആ സെമസ്റ്ററിൽ കിട്ടേണ്ട ഇന്റേർണൽ മാർക് തടഞ്ഞു വെയ്ക്കുകയും ചെയ്തു എന്നാണ്ട് കേട്ടത്…

പാവം എന്റെ സംശയത്തിന്റെ ഇര അയാളായിപ്പോയതിന്റെ വിഷമത്തിൽ ഞാൻ ബർദുബായിലെ കാമത്ത് റെസ്റ്റോറന്റിൽ കയറി രണ്ട് തൈരുവട കൂടുതൽ കഴിച്ചു തൃപ്തിയടഞ്ഞു.





നാളെ വേറൊന്നു, യക്ഷികൾ ശരിക്കും ഉണ്ടോ?? ഉള്ളതാണോ….

No comments:

Post a Comment