Wednesday, March 31, 2010

ഓർമ്മക്കുറിപ്പുകൾ

ഗുരുവിന്റെ സഹായിയുടെ ഒരു ഫോൺ കാളാണ്‌ ഇന്നു കാലത്തു എന്നെ ഉണർത്തി. ഗുരുവിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എന്നെ ചകിതനാക്കിയിരുന്നു. ഏതു സമയത്തും ഇങ്ങനൊന്നു പ്രതീക്ഷിച്ചതാണെങ്കിലും കൂടി.
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാ‍ത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട്‌ വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.


പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്‌? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാ‍ഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാ‍ണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാ‍നം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.

പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.

വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.

ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാ‍തന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.

പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.

ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത്‌ അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാ‍ൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.

ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.

ശുഭരാത്രി……

Sunday, March 28, 2010

കാഴ്ച

ജനിച്ചിതെന്നാൽ ചാവുമൊരുറപ്പു തന്നെ!
തെക്കോട്ടെടുത്തെന്നോ ചുടുകാട്ടിൽ പോയെന്നോ പറയപ്പെടുന്നു.
നാടുനീങ്ങിയും കാലം ചെയ്തും, അന്തരിക്കുന്നോരും പലവിധം.
പിന്നൊരുകൂട്ടരോ രക്തസാക്ഷിത്വം പേറുന്നവർ!
ഞാനെന്ന സത്യം വർത്തമാനമെങ്കിലും,
ഞാനില്ലയെന്നതോ ഭൂതവും ഭാവിയും.
കണ്ണിമചിമ്മുന്ന വേഗമതിൽ പായുമ-സമയം-
കണ്ണിറുക്കുന്നിതെന്നെ നോക്കി, പല്ലിളിക്കുന്നിതെന്നെക്കളിയാക്കി
ഞാനൊന്നു നോക്കട്ടെ എൻചാരെയുള്ളോരെ,
കനിവുള്ളൊരമ്മയും, കാതുള്ളൊരച്ഛനും
കൈതപ്പൂ പോലുള്ള ഉടപ്പിറന്നോളും.
കാ‍ണാമറയത്തു പോയ് അവരൊക്കെയും.
കാണാനെനിക്കിന്നു കണ്ണില്ല.
കാഴ്ച തൻ കൂട്ടിൽ ഇരുട്ടിന്റെ ആഴിതന്നെ!
കാതിൽ ഇരുളിന്റെ സംഗീതവും കൂട്ടിന്നു
കടവാതിലിന്റെ ചിറകൊച്ചയും.
കണ്ടില്ല ഞാനെൻ ഗുരുക്കളെ, ഒട്ടുമേ
കേട്ടതുമില്ലവർതൻ പൊൻവാക്കുകൾ
കരണീയമെന്നുള്ളം ഉരചെയ്‌വതൊക്കെയും
കരുണയില്ലാതങ്ങു ചെയ്തുകൂട്ടി.
പിന്നെ തിരിച്ചറിയുന്നഞാൻ; അന്ധകാരം-
പുറത്തല്ല! ഹാ!! അതെന്നുള്ളിൽ തന്നെ.
ചേലൊത്ത കൺകളിൽ ഹുങ്കിന്റെയന്ധത
നിറമുള്ള കാഴ്ചകൾ മറയ്ക്കുന്നുവെന്നിൽ.
കൂടെയുള്ളോരൊക്കെയും ചൊല്ലുന്നു; നല്ലതു!
കാണാതെയിത്തരം ദുഷ്കാഴ്ചകൾ

Sunday, March 21, 2010



ഇന്ന് മാർച്ച് 22. ലോക ജല ദിനം. എന്താണു ലോക ജലദിനത്തിന്റെ പ്രത്യേകത?എന്താണു ഇതിനായി ഒരു പ്രത്യേക ദിനം? ചോദ്യങ്ങൾ പലതരം. പലവട്ടം മനസ്സിൽ ചോദിച്ചു നോക്കി.
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.

ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ കണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.
ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.

ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.

ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.

Image courtesy http://images.clipartof.com/