Thursday, December 30, 2010

നാട്ടിൻപുറം നന്മകളാൽ സമൃദ്ധം…..

മണ്ണിലിറങ്ങി കളിച്ചും പണിയെടുത്തുമല്ലാതെ ഒരു കുട്ടിയുടേയും വിദ്യാഭ്യാസം പൂർത്തിയാവുകയില്ലെന്ന്, എന്റെ അയൽകാരിയായ ഉഷടീച്ചർ എപ്പോഴും പറയാറുണ്ട്. വിദ്യഭ്യാസം എന്നുള്ളതു ഒരിക്കലും ക്ലാസ്സുമുറികൾക്കുള്ളിലിരുന്നു, പുസ്തകങ്ങളിൽ കൂടി മാത്രം നേടിയെടിക്കുന്ന അറിവുകളുടെ സംഗ്രഹം മാത്രമാ‍വരുത്, മറിച്ച് അതു പ്രായോഗിക അറിവുകളുടേയും, അറിവുകളുടെ പ്രായോഗികതയുടെയും സമജ്ജസസമ്മേളനമാകണംഎന്ന ഗാന്ധിയൻ ഉൽബോധനവും, ഇതിനോടു ചേർത്തു വായിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ എന്റെ വീടിനടുത്തു നടന്ന സേവന സംരംഭത്തേകുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞു വരുന്നത്. ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികളുടെ സേവന തല്പരതയെ ഒരു കുടക്കീഴിൽ അണി നിരത്തി, നിരർത്ഥകം എന്നു പറഞ്ഞു തള്ളിയിരുന്ന ഒരു പ്രവൃത്തി നാലഞ്ചു ദിവസം കൊണ്ടു ഉത്സവപ്രതീതിയിൽ ചെയ്തുതീർത്തതിൽ ചെർപ്പുളശ്ശേരി ഗവ: വി.എഛ്. എസ്സ് എസ്സിലെ വിദ്യാർത്ഥികൾക്കും, അവിടത്തെ NSS (National Service Scheme) യൂണിറ്റിനും അഭിമാനിക്കാം. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ, NSS ജില്ലാ കൺ‌വീനർ കൂടിയായ ശ്രീ. കൃഷ്ണനുണ്ണി മാഷും സഹപ്രവർത്തകരും, പ്രത്യേകം പ്രശംസയർഹിക്കുന്നു. ഈ പ്രവൃത്തിയിൽ ഭാഗഭാക്കായ മുഴുവൻ വിദ്യാർത്ഥികൾക്കും എന്റെ അഭിനന്ദനങ്ങൾ; ആശംസകൾ.
 


Applauding a Service-Oriented Effort.. A blog - Overdrive- by Usha teacher.








സർക്കാർ സംവിധാനം മുന്നോട്ടു വയ്ക്കുന്ന സിലബസ്സ്‌ കാണാപ്പാഠം ചവച്ചിറക്കി, പ്രായോഗിക വിജ്ഞാനരാഹിത്യത്തിന്റെ  ദഹനക്കേടിൽ വലയുന്ന ഇന്നത്തെ കുട്ടികൾക്ക്, NSS വളണ്ടിയർമാർ ഒരു ഉദാത്ത മാതൃകയാണ്. തങ്ങളുടെ ക്രിസ്മസ്-പുതുവത്സര അവധിക്ക് ധനുമാസ്സക്കുളിരിൽ പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാതെ, തങ്ങളൂടെ അയല്പക്കങ്ങളിൽ തങ്ങളാൽ എന്തു വികസനപ്രവർത്തനങ്ങൾനടത്താൻ കഴിയും എന്നോർത്തു മുന്നിട്ടിറങ്ങിയ ഇവർ തീർച്ചയായും, യശ്ശ:ശരീരനായ കുഞ്ഞുണ്ണിമാഷേ പോലെ ചെറിയ വലിയമനുഷ്യർതന്നെ. മൂന്നിലൊരാൾ ദാരിദ്ര്യത്തിൽ പിടയുന്ന നാട്ടിൽ, ഐ.പി.എൽ ക്രിക്കറ്റിന്റെ ധാരാളിത്തം പോലും വികസനമാതൃകയായി എഴുതിച്ചേർക്കപ്പെടുമ്പോൾ ഈ വിദ്യാർത്ഥികൾ നാലഞ്ചു ദിവസം കൊണ്ട് പണിതു തീർത്തത് തീർച്ചയായും വികസനത്തിന്റെ പാത തന്നെ.

ചെർപ്പുളശ്ശേരിയെന്ന വള്ളുവനാടൻ ഗ്രാമത്തിലെ തെക്കുമുറി ഭാഗത്ത്ക്കൂടി അറേക്കാവ് എന്ന ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയെ, ഒരു വണ്ടിക്കു സാമാന്യം തട്ടുംതലോടലും ഇല്ലാതെ കടന്നു പോകാവുന്ന ഒരു വഴിയാക്കി മാറ്റിയത് ഈവിദ്യാർത്ഥികളുടെ പരിശ്രമവും, പ്രദേശനിവാസികളുടെ സഹകരണവും മാത്രമാണ്. ഇതേ സ്കൂൾകുട്ടികളാണ് കഴിഞ്ഞവർഷം ഇവിടെ ഒരു കുടുംബം നൽകിയ നിലത്ത് നെൽകൃഷി നടത്തി ശ്രദ്ധാകേന്ദ്രമായത് എന്നത് അവരുടെ കാര്യക്ഷമതയും അർപ്പണ ബോധവും വെളിവാക്കുന്നു.
കുറച്ചു കാലമായി, പ്രസിദ്ധമായ ചെർപ്പുളശ്ശേരി അയ്യപ്പൻ കാവും ഇവിടത്തെ ആറേക്കാവു ഭഗവതി ക്ഷേത്രവുമായി ഇടവഴിയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ സമയത്താണ് അവധിക്കാലത്തെ ക്യാമ്പ് എന്ന ആശയവുമായ് സ്കൂൾ അധികൃധർ മുന്നിട്ടിറങ്ങീയതും. വഴിയുമായി ബന്ധപ്പെട്ട നിയമപരമായ നൂലാമാലകൾ ഒഴിവായപ്പോൾ കൃത്യസമയത്തു് കുട്ടികളും റെഡി! നാലു ദിവസം കൊണ്ട് വഴി റെഡി!! രണ്ട് അമ്പലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന വഴി എന്നതിലുപരി, ഈ അയല്പക്കത്തുള്ള ഒട്ടനവധി വീട്ടുകാർക്ക് രാഷ്ട്രീയ-മത-വൈജാത്യങ്ങൾക്കതീതമായി ഉപയോഗമുണ്ടാകുന്ന ഒരു സംരഭം എന്നുള്ളതരത്തിൽ ഈ പ്രവൃത്തി

Sunday, December 5, 2010

ഗതികം 4 രാത്രിമഴ!!!

രാത്രി വല്ലാതെ വൈകിയിരിക്കുന്നു. കൂടാതെ മഴയും. ഞങ്ങൾ കുറച്ചു നേരം കൂടി സ്റ്റേഷനിൽ കാത്തു നിന്നു. മഴ തോരുന്ന ലക്ഷണം ഇല്ല. ചന്തുവിനു ടെൻഷൻ കൂടി വന്നു. മഴക്കു ശക്തിയും.
അപ്പൊ അങ്ങനെയാണ് പട്ടാമ്പി റെയിൽ‌വേസ്റ്റേഷൻ ഉണ്ടായത്! ഏതോ ഒരാ‍ൾ അയാളുടെ സുഹൃത്തിനോട് പറയുന്നത് ഞങ്ങൾ കേട്ടു. പിന്നേയും അവർ തമ്മിൽ എന്തോക്കേയോ സംസാരിച്ചു കൊണ്ട് ഞങ്ങളെ കടന്നു പോയി. പിന്നാലെ കാതടപ്പിക്കുന്ന ഒരു ഇടിവെട്ടും.. മിന്നൽ മുന്നെപ്പോഴോ വന്നു പോയിക്കാണും. ഞാൻ മനസ്സിലോർത്തു. കുന്നുമ്പുറത്തെ പഴയ ഒരു സർകാർ കെട്ടിടം സാധാരണ എർത്തിങ് തന്നെ ഉണ്ടോ എന്നു സംശയമാണു പിന്നെയാണ് മിന്നൽ രക്ഷാ ചാലകവും സർ‌ജ്ജ് അറെസ്റ്ററും ഒക്കെ!! ഹൈ വോൾടേജ് ഇലൿട്രിക് ലെയിൻ തൊട്ടരികിൽ തലക്കു മുകളിലൂടെ പോകുന്നുണ്ട്. ഈ വന്ന പോലത്തെ രണ്ടെണ്ണം കൂടി കിട്ടിയാൽ!! ഹോ ആലോചിക്കാൻ കൂടി വയ്യ!! ദേവേന്ദ്രാ‍.. കാലമാടാ എന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികൾ.
ആകെപ്പാടെയുള്ള ഇൻഷ്വറൻസ് പോളിസിയാണെങ്കിൽ പ്രീമിയം തെറ്റി കിടക്കുകയാണ്! അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു, എന്തൊക്കെ ഉണ്ടായാലും നാളെ എന്നൊരു ദിവസം എനിക്കുണ്ടെങ്കിൽ ഞാൻ പ്രീമിയം അടച്ചു എന്റെ പോളിസി അപ്ഡേറ്റ് ചെയ്തിരിക്കും എന്ന്!! നോക്കട്ടെ പുതിയ നല്ല വല്ല പോളിസിയും ഉണ്ടെങ്കിൽ അതും ഒരെണ്ണം എടുത്തു വെക്കാം. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നത്??
ഈ സമയം ചന്തു എന്നെ ശരിക്കും തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണിലെ ഭയപ്പാട് കണ്ടപ്പോൾ എനിക്കു ഉള്ളിൽ ചിരി പൊട്ടി!! മനസ്സിൽ മറ്റൊരു ലഡ്ഡു പൊട്ടി

മഴ ഒന്നു കുറഞ്ഞിരിക്കുന്നു മുഴുവൻ തോരുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. കണ്ടിട്ടു മഴയ്ക്കു ഈ കൊല്ലത്തെ സ്റ്റോക്കു മുഴുവനും ഈ ഒരൊറ്റ രാത്രി തന്നെ പെയ്തുതീർത്ത് മരിക്കണം എന്നുള്ള പോലെ തോന്നി. തണുത്തു വട്ടാവുന്നു. ചായക്കാരൻ  കട പൂട്ടി സുഖ നിദ്ര പുൽകിയിരിക്കുന്നു. ഇപ്പോ അവിടെ ചെന്നു ചായ ചോദിച്ചാൽ തളച്ച വെള്ളം മുഖത്തേക്കെറിയും പഹയൻ. ഇൻഷ്വറൻസ് ഇല്ല്യാത്തതാണ്, വെറുതെ റിസ്ക് എടുക്കേണ്ട!! ഞാൻ ചന്തുവിനോട്  ഉവാചിച്ചു “ഡാചെറിയ ചാറലേ ഉള്ളൂ.. നമുക്കു പോയാലോ! എത്ര്യാച്ചിട്ടാ ഇങ്ങനെ ഇവിടെ ഇരിക്ക്യ? നീ മഴ നനഞ്ഞിട്ടു കൊറെ കാലായില്ലേ? എനിക്കാണെങ്കിൽ ഇത്രദിവസാ‍യിട്ടു മഴ നനഞ്ഞ് കൊതി തീർന്നിട്ടും ഇല്ല്യ!! നീ പോരെഡാ ചെക്കാ”
പ്രായത്തിനിളയതായതുകൊണ്ടും, കുറച്ചിട ബഹുമാ‍നം കയ്യിലുള്ളതു കൊണ്ടും ഒക്കെ മാത്രമാണ് അവൻ എന്നെ തല്ലാഞ്ഞതു. ഇത്തിരി ഈർഷ്യ കലർന്ന ശബ്ദത്തോടെ അവൻ എന്നോടു മൊഴിഞ്ഞു.
“ആകെപ്പാടെ ഒരാഴ്ചത്തെ ലീ‍വിലാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്.അതു പനിപിടിപ്പിച്ചാഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല!! മാന്യൻ കുറച്ചുനേരം കൂടി ഇവിടെ കുത്തിയിരിക്ക്യ!!” മനസ്സിലാണെങ്കിലും അവനേ അപ്പോൾ വിളിച്ച തെറിയുടെ അളവു ഇത്തിരി കൂടിപ്പോയില്ലേ എന്നു പിന്നീടു എനിക്കു തോന്നി. അതിന്റെ ഈടായിട്ടു ചെക്കനു ഞാൻ ഒരു മസാലദോശ വാങ്ങിക്കൊടുത്തു, ഗുരുവായൂര് ജ്യോതി കേഫിൽ നിന്നും.. (ഇന്നത്തെ ശീമതമ്പ്രാന്മാർ അതിനെ “ജ്യോതി കഫേ” എന്നും പറയും) കൂട്ടത്തിൽ രണ്ടെണ്ണം ഞാ‍ൻ കഴിക്കുകയും ചെയ്തു!!

മഴയുടെ ശക്തി കുറച്ചു കുറഞ്ഞു. പിന്നെ അവനും തോന്നിക്കാണണം ഇവിടെ ഇരിക്കുന്ന നേരം വീട്ടിൽ പോയി തല തോർത്താം എന്നു. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. റെയിൽ‌വേ ദൈവങ്ങളെ നിങ്ങൾക്കു നൻഡ്രി!! ഞങ്ങൾ ഇറങ്ങുന്ന നേരംഅനൊൺസർ വടക്കോട്ടുള്ള ഏതോ വണ്ടിയൂടെ വിവരങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആർകു വേണ്ടിയാണോ എന്തോ!!! യാത്രക്കാരായിട്ടു ഒരു കുട്ടി പോലും ആ പ്ലാറ്റ്ഫോമിൽ നിൽകുന്നതായി ഞങ്ങൾ കണ്ടില്ല. പുറത്തിറങ്ങി ഞാൻ എന്റെ ബൈക് സ്റ്റാർട്ട് ചെയ്തു. ചന്തു വന്നു പിന്നിൽ കയറി. ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.

ചെറുതല്ലാത്ത ചാറ്റൽ മഴയുണ്ട്. മഴത്തുള്ളികൾ മുഖത്തടിച്ചു വീഴുന്നതു ഒരു സുഖമുള്ള സംഭവം തന്നെ! മഴയുള്ള രാത്രി ഈവഴി വന്നിട്ടില്ലാത്തതു കൊണ്ടൊ അതോ,  റോട്ടിലെ കുഴികളുടെ കാര്യത്തിൽ ഒരു സ്റ്റാറ്റിസ്റ്റിക്സും കയ്യിലില്ല എന്നതിനാലോ, എന്തോ, ഞാൻ ഓവർ കോഷ്യസ് ആയിരുന്നു. മേലേപട്ടാമ്പി കഴിഞ്ഞു ആമയൂരെത്തിയപ്പോൾ മുന്നിലും പിന്നിലും ഒരൊറ്റ വണ്ടിയോ, മനുഷ്യനോ, രത്രിഞ്ചരൻ‌മാരാ‍യ പട്ടികളൊ ഇല്ല.കൃത്യം ബസ്റ്റോപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടി ഓഫ് ആയി. ഒരോ ഇരുപതു മീറ്ററിലും, വൈദ്യുതിബോർഡ് പോസ്റ്റ് കുഴ്ച്ചിട്ടിട്ടുണ്ട്, അതിന്മേലൊക്കെ ബൾബായും, ട്യൂബായും, സി.എഫ്, എല്ലായും ഒക്കെ ലൈറ്റുകൾ വെച്ചു പിടിപ്പിച്ചിട്ടുമുണ്ട്. ദോഷം പറയരുതല്ലോ!! ഒറ്റെണ്ണം ഈവഴിക്കു കത്തുന്നില്ല. ഞങ്ങടെ നാട്ടിലൊക്കെയാണെങ്കിൽ അറ്റ് ലീസ്റ്റ് 10 എണ്ണത്തിൽ 4 ട്യൂബുകളെങ്കിലും വെറുതെ മിന്നുമെങ്കിലും ചെയ്യാ‍റുണ്ട്.

ബൈ ദ വേ, റോട്ടിൽ ഞാനും ചന്തുവും, പിന്നെ ഞങ്ങൾ വന്ന ബൈക്കും അല്ലാറ്റെ വേറൊന്നും ഇല്ല. ഒരു ആനവണ്ടി പോലും വരുന്നില്ല.  പെട്ടെന്നു ഒരു സ്ത്രീയുടെ അലർച്ച !! ഒരു പത്തിരുന്നൂറ് മീറ്ററെങ്കിലും അകലേ നിന്നും!! പേടിയൊന്നും ആയില്ലെങ്കിലും, ഉള്ളിലൊരു ആന്തൽ!!! സർവ്വശക്തിയുമെടുത്തു കിക്കറിൽ ഒരു ചവിട്ടു കൊടുത്തു. എത്ര ബാർ പ്രെഷർ കൊടുത്തെന്നറിയില്ല, ഗിയറിലായിരുന്ന വണ്ടി  ഒരു ചാട്ടത്തോടെ മുന്നോട്ട്. ക്ലച്ചിലും ആക്സിലറേറ്ററിലും ഞാൻ എന്തൊക്കെയാണ് ചെയ്തതെന്നു ഒരു ഓർമ്മയുമില്ല. വണ്ടി സ്റ്റാർട്ടായി, ഞങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങി. വേഗം പോകണം എന്നുണ്ടായിരുന്നെങ്കിലും, ആ കുണ്ടും കുഴിയും ഉള്ള വഴിയിലൂടെ അതിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കാനാവില്ലായിരുന്നു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ കൊപ്പം കവലയിലെത്തി. മഴകൂടിത്തുടങ്ങിയിരിക്കുന്നു. ഞങ്ങൾ വണ്ടി ബസ്റ്റോപ്പിൽ നിറുത്തി ഇറയത്തു കയറി നിന്നു. പീടികകളെല്ലാം അടച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കടയുടെ കോലായിൽ കട്ടൻ ചായയും, ചുക്കുകാപ്പിയും ഒക്കെയായി ഒരാൾ തട്ടുകട നടത്തുന്നു. തണുപ്പകറ്റാം, എന്നു കരുതി  ഞാനും ചന്തുവും ഓരോ ചുക്കുകാപ്പി വാങ്ങി. അക്രാന്തം കാരണമോ എന്തോ, ചന്തു ഒറ്റവലിക്കു അതുകുടിക്കാൻ തുനിഞ്ഞു. ഗ്ലാസ്സ് ചുണ്ടത്തു വെച്ചതേ ഞാൻ കണ്ടുള്ളൂ.. പിന്നെ ചുമയും, കൊരയും  തിരിഞ്ഞു മറിയലും, കുനിഞ്ഞു നിൽക്കലും ഒക്കെ ആയി പുതിയ എതാണ്ട് മുദ്രകളും സിനിമാറ്റിക് സ്റ്റെപ്പും!!! അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ് താഴെകിടപ്പുണ്ട്. കുനിഞ്ഞു നിവർന്ന ചന്തുവിന്റെ കണ്ണൊക്കെ കഥകളിക്കാരു കണ്ണിൽ ചുണ്ടപ്പൂവിട്ടതു പോലെ കലങ്ങി മറഞ്ഞിരിക്കുന്നു. വായിലൊഴിച്ച കാപ്പി മൂക്കിലൂടെ പുറത്തൊലിക്കുന്നു. തട്ടുകടക്കാരന്റെ പെട്രോമാക്സിന്റെ വെളിച്ചത്തിൽ നല്ല വ്യക്തമായിക്കാണാം.
എന്തൂട്ട് ആക്രാന്താട ചെക്കാ നണക്കു്, പ്രാന്താണ്ട്രാ‍???
ഒരു മിടുക്കു കാപ്പി ഞാനും കുടിച്ചു. ഈ കണ്ട കോപ്രായങ്ങൾ കണ്ടതുകൊണ്ട്, സാവധാനത്തിൽ, ഞാൻ കാപ്പി വായിലൊഴിച്ചു.
 ദൈവമേ!!, എന്റെ നവദ്വാരങ്ങളും തുറന്നു ഞാൻ ദൈവത്തെ വിളിച്ചു. വെള്ളത്തിന്റെ തിളനിലയേക്കാട്ടിലും രണ്ടെരട്ടി ചൂട്‌, കൂടാതെ മനുഷ്യന്റെ ഊപ്പാടെളകുന്ന എരിവും, നാക്കിന്റെ ഒരു മൈക്രോമീറ്ററൊഴിവില്ലാതെ പൊള്ളി, അതു പോയവഴി ഇനി അടുത്ത പത്തു കൊല്ലത്തേക്കു എനിക്കോർമ്മയുമുണ്ടാകും. ഇടിവെട്ടു കൊണ്ടപോലെ നിൽകുന്ന ചന്തുവിനെ കണ്ട് എനിക്കു സഹതാപം മാത്രമല്ല, വേറേയും തോന്നലുകൾ ഉണ്ടായി.
തട്ട്കടച്ചേട്ടനോട് ഞാൻ ചോദിച്ചു, എന്തൂട്ടാ ചേട്ടാ ഇതു്?? കാപ്പി ചോദിച്ചപ്പോ തളച്ച അച്ചാറെടുത്തു തരുന്നോ?? ഹോ ഇതെന്തൂട്ട് കാപ്പി?? അങ്ങേരുടെ പുഞ്ചിരി എനിക്കു കാലന്റെ അട്ടഹാസം പോലെയാണ് തോന്നിയത്.
ഞങ്ങൾ യാത്ര തുടർന്നു. മഴ പിന്നേയും ചാറുന്നുണ്ടായിരുന്നു. ഞാൻ ഹെൽമെറ്റ് ഊരി ചന്തുവിന്റെ കയ്യിൽ കൊടുത്തു. കരിങ്ങനാടെത്തിയപ്പോൾ വീണ്ടും കൂരിരുട്ടു!! ഞാൻ ചന്തുവിനോടു ചോദിച്ചു, എടാ നിനക്കു പ്രേതത്തിൽ വിശ്വാസമുണ്ടോ?? പ്രേതം ഉണ്ടെന്നു നീകരുതുന്നുണ്ടോ??
അവൻ കളിയാക്കി, ഏട്ടനെന്തിന്റെ കേടാ?? പ്രേതമോ? അങ്ങനൊന്നും ഇല്യാന്നറിയില്ലേ ഇത്രേം കാലമായിട്ട്‌??
ആത്മവിശ്വാസത്തോടെയാണ് അവൻ അതു പറഞ്ഞതെങ്കിലും, ആ വാക്യത്തിന്റെ അറ്റത്തൊളിഞ്ഞിരിപ്പുണ്ടായിരുന്ന ഉൽകണ്ഠ കണ്ടില്ലെന്നു വയ്ക്കാൻ എനിക്കാവുമായിരുന്നില്ല!!

തുടരും!!!

എന്റെ മോഹം!!

വിരിയുന്നതെന്തിതെൻ ചുറ്റിലും,
വാടിവീണുള്ള തൈനാമ്പുകളിൽ??
സ്വപ്നത്തിൻ നിറമുള്ള പൂക്കളെങ്കിലും; ക്ഷണ-
ഭംഗുരമിവയൊക്കെയും ഞാൻ കണ്മിഴിക്കുകിൽ!!

ചിറകടിച്ചുയരുന്നതെന്തിതെൻ മനസ്സിന്റെ-
ആഴങ്ങളിൽ നിന്നാർത്തലച്ചിങ്ങനെ??
പ്രണയമാണെന്നു തോന്നിയെങ്കിലുമാച്ചൂടിൽ-
വീണു ഞാൻ കാമത്തിൻ പൊള്ളലേറ്റിങ്ങനെ!!

അറിയില്ലെനിക്കിന്നിന്നതേ ചെയ്തുകൂടൂ; തത്ര-
യറയ്ക്കുന്നതൊക്കെയും പറഞ്ഞു കൂട്ടി ഞാൻ.
അറയ്ക്കുന്നെനിക്കിന്നീയിഹത്തിൽ കഴിയുവാൻ
മോഹമെനിക്കിന്നിന്നെയരക്കില്ലത്തിൽ ചുട്ടെടുക്കാൻ!!

Monday, October 4, 2010

ഗതികം-3 ആഗമനം…

സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നു. ഞാൻ പട്ടാമ്പി റെയിൽ‌വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അടുത്ത തീവണ്ടിയുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്.  ഉച്ചക്കു തുടങ്ങിയ മഴയാണ്. അനവസരത്തിലുള്ളത്. പൊട്ടിപ്പൊളിഞ്ഞ റോഡു മുഴുവനും വെള്ളക്കെട്ടാണ്. അതിലൂടെ പാഞ്ഞും പറന്നും പോകുന്ന സ്വകാര്യ ബസ്സുകളും, ആ‍നവണ്ടികളും, ഇന്ന് സാധാരണക്കാരായ വഴിയാത്രക്കാർക്കു ഒരു  പേടിസ്വപ്നം തന്നെയാണ്.
വണ്ടി നാലു മണിക്കൂർ വൈകിയാണോടുന്നത് എന്ന കാര്യം സ്റ്റേഷനിൽ വന്നപ്പോഴാണ് അറിഞ്ഞത്. അല്ലെങ്കിലേ മൺസൂൺ ടൈമിംഗാ, അതിന്റെ മുകളിൽ ലേറ്റും... എനിക്കു ഭ്രാന്തായി..
 മഴയൊന്നു കുറഞ്ഞപ്പോഴാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ചാറ്റൽ മഴയിൽ ബൈക്ക് ഓടിക്കുന്നത് ഒരു ഹരമാ‍ണ്. നനുത്ത മഴത്തുള്ളികൾ വേഗത്തിൽ മുഖത്തു വന്നടിക്കുന്നതു ഒരു പ്രത്യേക സുഖം തന്നെ. ഞാൻ ആസ്വദിച്ചു തന്നെ വണ്ടി ഓടിച്ചു.
കാത്തിരുന്നെനിക്കു മുഷിപ്പ് തോന്നിത്തുടങ്ങി. എങ്കിലും ഈ കാത്തിരിപ്പിനൊടുവിൽ ഞാൻ ശന്തുവിനെ കാണുന്നു എന്നതു എനിക്കാഹ്ലാദം പകർന്നു.  തണുത്തു വിറച്ചു നിൽക്കുമ്പോൾ ഒരു കവിൾ കട്ടൻ‌ചായ കുടിക്കുമ്പോൾ ഉള്ള സുഖം. (കള്ളുകുടിയന്മാരുടെ ഭാഷയിൽ പറഞ്ഞാൽ, തണുത്തു വിറച്ചു നിൽകുമ്പോൾ ഒരു നൂറ് മില്ലി നാടൻ അകത്തു ചെന്നാൽ ഉള്ള സുഖം; ഉല്പ്രേക്ഷ കൃത്യമാണോ എന്നുള്ളതു പുറത്തു ചോദിച്ചിട്ടു പറയാം!!) എങ്കിലും ആ പൈലനു എന്നെ ഒന്നു വിളിച്ചു പറഞ്ഞൂടെ ട്രെയിൻ ലേറ്റ് ആണെന്നു. വരുന്നതിനു മുമ്പേ ട്രെയിൻസ് എൻ‌ക്വയറിയിൽ ഒന്നു വിളിച്ചു ചോദിക്കാനും തോന്നീല്ല. ഞാൻ എന്റെ മഴ നനഞ്ഞ പോക്കറ്റിൽ ഫോണിന് വേണ്ടു പരതി. ഹയ്യോ കാണുന്നില്ലല്ലോ, കൊണ്ട് കളഞ്ഞോ!! ദൈവമേ, പുതിയ ഫോണാ‍ണ്. കണ്ടു കൊതി തീർന്നിട്ടു പോലും ഇല്ല.
പെട്ടന്ന് തലക്കുമുകളിൽ ഒരു ലൈറ്റ് കത്തി. ബാലരമയിലെ മായാവിയിൽ കാണുന്ന പോലത്തെ ലൈറ്റ് അല്ല.. ക്രോം‌പ്ടന്റെ നല്ല ഒന്നാന്തരം നിയോൺ ലാമ്പ്. അതിന്റെ നല്ല ചുവപ്പു കലർന്ന ഓറഞ്ചു വെളിച്ചത്തിൽ എനിക്കോർമ്മവന്നു. ഉച്ചക്കു വീട്ടിൽ നിന്നിറങ്ങാൻ നേരത്താണ് ദേവിക്കുട്ടി വിളിക്കുന്നതു. കോൾ എടുത്തു സംസാരിച്ചു ഫോൺ അമ്മക്കു കൊടുത്തു ഞാൻ ഇങ്ങു വരികയാണുണ്ടായതു.. ഹോ!! ഈ നിയോൺ ലാമ്പ് ഇല്ലായിരുന്നെങ്കിൽ ഞാൻ ടെൻഷൻ അടിച്ചു ചത്തേനേ!! ഇനിയിപ്പോ നമ്മുടെ പയ്യൻസിന്റെ വിളിക്കാം എന്നു വച്ചാൽ നല്ലകാലത്തിനു അവന്റെ നമ്പർ ഞാൻ കാണാപാഠം ആക്കിയിട്ടില്ല. വേറെ പണിയില്ലല്ലൊ! അപ്പോ വണ്ടി വരുന്നതു വരെ ഞാൻ വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു.
ബൈ ദ വേ, ശന്തു എന്റെ പിതൃസഹോദരപുത്രൻ ആണ്. ഇന്നത്തെ മലയാളത്തിൽ പറഞ്ഞാൽ എന്റെ കസിൻ. ലവൻ വല്യ പഠിപ്പിന്റെ ആളാണ്. കണ്ടാൽ ഒരു അശു. മെലിഞ്ഞ്, എല്ലൊക്കെ പൊന്തി, മൊത്തത്തിൽ ഒരു സ്ലംഡോഗ് മില്ല്യണയർ രൂപം. പക്ഷേ ഗഡി ഉഷാറാ‍ണ്. എന്തൊക്കേയോ വല്ല്യ പഠിത്തം ഒക്കെ കഴിഞ്ഞ്, മുംബൈ മഹാനഗരത്തിലെ ഒരു വൻ‌കിട കമ്പനിയിൽ ജോലി ഒക്കെ കിട്ടി വലിയ ഹീറോ ആയുള്ള വരവാണ്. ഞാനും പഹയനെ കണ്ടിട്ടു ശ്ശി കാലായീർക്കുണു. രണ്ടുകൊല്ലം മുമ്പ് ജോലിക്കു ചേരുന്നതിനും മുമ്പെ ആണ് ഞാൻ അയാളെ അവസാനമാ‍യി കണ്ടതു. ദൈവമേ അവനെ കണ്ടാൽ എനിക്കും എന്നെ കണ്ടാൽ അവനും തിരിച്ചറിയണേ.
പ്ലാറ്റ്ഫോം വിജനമായിരുന്നു. പ്ലാറ്റ്ഫോമിന്റെ അങ്ങേ അറ്റത്തായി രണ്ട് തെരുവുപട്ടികൾ മാത്രം ഉണ്ട്. പിന്നെ സ്റ്റേഷനിലെ സ്റ്റാളിലെ ജീവനക്കാരനും. ഇടക്കിടക്കു ഒരു റെയിൽ‌വേപോലീസുകാരൻ വന്നെത്തി നോക്കി പോകുന്നുണ്ട്.
വണ്ടി കാത്തിരുന്നു ഞാൻ പതിയെ മയങ്ങിപോയി. മഴ നനഞ്ഞ കുപ്പായവും, റൈൽ‌വേ പ്ലാറ്റ്ഫോമിലെ തണുത്ത കാറ്റും ഉറക്കത്തിനു ഉൽ‌പ്രേരകങ്ങളായി. നാരീശബ്ദത്തിലുള്ള ഒരു അറിയിപ്പു കേട്ടാണ് ഞാൻ ഉണർന്നത്.
ക്ലിംക്ലും ക്ല്ക്ലൂ‍ങ്ങ്ങ്ങ് യാത്രക്കാരുടെ ശ്രദ്ധക്കു്, ലോകമാന്യതിലകിൽ നിന്നും തിരുവനന്തപുരം സെന്റ്റൽ വരെ പോകുന്ന ട്രേയിൻ നം. 6345 നേത്രാവതി എക്സ്പ്രസ്സ് പ്ലാറ്റ്ഫോം നം.  ഒന്നിൽ അല്പസമയത്തിനുള്ളിൽ എത്തിചേരുന്നതാണ്. ക്ലിക്ലൂങ് ക്ലിക്ലൂങ്ങ്!!
ഞാ‍ൻ കണ്ണ് തിരുമ്മി ഒന്നു ഞെളിഞ്ഞിരുന്നു. തണുപ്പത്ത് അത്രയല്ലെ പറ്റൂ!  അരമണിക്കൂറിനുള്ളിൽ ഒരേ അനൌൺസ്മെന്റ് 4 പ്രാവശ്യം ആവർത്തിച്ചു. പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് ഒരു തെരുവുപട്ടിയുടെ രണ്ട് തിളങ്ങുന്ന കണ്ണുകളും ട്രാക്കിന്റെ അരികിൽ തെളിഞ്ഞു നിൽകുന്ന ഒരു ആമ്പർ കളർ ലൈറ്റും അല്ലാതെ വേറൊന്നും എനിക്കു കാണാൻ കഴിഞ്ഞില്ല. വീണ്ടും ഒരു ഇരുപതു മിനിട്ടിന്റെ മുഷിപ്പിന്റെ അന്ത്യത്തിൽ വടക്കെ അറ്റത്തായി വെളുത്ത വെളിച്ചം വരുന്നതു കണ്ടു. അതിന്റെ പ്രകാശതീവ്രത അനുനിമിഷം വർദ്ധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ദൂരെ തിരിവിലായി ഒരു വെളുത്ത പൊട്ട് എന്റെ നേർക്ക് നീങ്ങി വന്നു തുടങ്ങി.അടുത്ത കുറച്ചു നിമിഷങ്ങളിൽ ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്നു നിന്നു. ഒരു കാത്തിരുപ്പിന്റെ അന്ത്യം. എന്റെ മുന്നിൽ വന്നുനിന്ന ട്രെയിനിലെ അക്ഷമരായ യാത്രക്കാരുടെ കണ്ണുകളിൽ നിറഞ്ഞു നിന്ന രോഷവും, വിഷമവും ഒക്കെ എന്റെ നേർക്കാണെന്ന് എനിക്കു തോന്നി. ഇങ്ങനെ നോക്കാൻ ഞാൻ എന്തു തെറ്റാ ചെയ്തെ  എന്റെ ദൈവേ!!!
ഞാൻ അവിടെ തന്നെ ഇരുന്നു. ട്രെയിനിൽ നിന്നും ആകെ മൂന്നു നാലു ആൾകാർ ഇറങ്ങി പോയി, എന്റെ മുന്നിൽ നിന്ന എസ്-6 കമ്പാർട്മെന്റിൽ നിന്നും നമ്മുടെ കഥാ നായകൻ ശന്തു ഒരു ചെറു പുഞ്ചിരിയോടെ ഇറങ്ങി വന്നു.
ചെറു ഈർഷ്യയോടെ ഞാൻ ശന്തുവിനോട് തട്ടിക്കയറി, ട്രെയിൻ ലേറ്റാച്ചാ ഒന്നു വിളിച്ചു പറ്ഞ്ഞൂഡ്രാ‍ കൂതറ ചെക്കാ!!
അവനും വിട്ടില്ല!! ഞാൻ എന്താ ചീയ്യാ!! ഞാൻ കൊറെ വിളിച്ചതാ.. കണ്ണൂർ മുതൽക്കു. കോഴിക്കോടെത്ത്യപ്ലേക്കും അതിന്റെ ബാട്രി തീർന്നു. ഞാൻ വിളിച്ചപ്പൊ ഏട്ടനെന്താ ഫോണെടുക്കഞ്ഞേ? വീണ്ടും ലൈറ്റ് കത്തി; ഇത്തവണ ബാലരമ ടൈപ്!!!!. പുതിയ ഫോണിൽ എങ്ങനെയാ കോൾ എടുക്കുക, വിളിക്കുക എന്നൊന്നും അമ്മയ്ക്കു അറിയില്ല, പറഞ്ഞു കൊടുത്തപ്പോ അതു മനസ്സിലാക്കനുള്ള ക്ഷമയും അമ്മ കാണിച്ചില്ല. അച്ഛൻ അതു തൊട്ടതു തന്നെ ഇപ്പൊ പെറ്റു വീണ പൂച്ചകുട്ടീനെ തൊടണപോലെ ആയിരുന്നു. കയ്യൊക്കെ വിറച്ചു വിറച്ചു്!!
അപ്പോൾ അവൻ എന്നെ വിളിച്ചിരുന്നു. ഏട്ടൻ എന്ന നിലക്കു നമ്മൾ അതൊന്നും സമ്മതിച്ചു കൊടുക്കാൻ പാടില്ല്യല്ലൊ! ഞാൻ തിരിച്ചടിച്ചു.
ഞാൻ:  നീ എതു നമ്പർലിക്കാ ചെക്കാ വിളിച്ചേ, എനിക്ക് നിന്റെ ഒരു കാളും കിട്ടീല്യല്ലൊ, ഒരു മിസ്ഡ്കോൾ പോലും.ഞാൻ ഇത്രേം നേരം ഇവിടെ ഇരുന്നു നിമ്പസിൽ ചാറ്റി ഇരിക്ക്യാർന്നൂ..അതിന്റെടേലു, വിനീതും ദേവികുട്ടീം ഒക്കെ എന്നെ വിളിച്ചതാല്ലോ! നിനക്കു മാത്രം കിട്ടീല്യല്ലെ!! നീ വല്ല റോങ് നമ്പർലേക്കും ആവും വിളിച്ചതു.
ശന്തു:  പിന്നേ  ഒരു 20 വട്ടം റോങ്ങ് നമ്പറിൽക്കു വിളിച്ചാൽ ആരും എടുക്കാതിരിക്ക്യല്ലെ? അതും ഫുൾ സൈകിൾ റിങ് അടിക്കുമ്പോ!! ആളെ കളിയാ‍കാണ്ടെ പോ ഏട്ടാ!!.
ഞാൻ: എന്നാ ഇപ്പോ നീയൊന്നു വിളിച്ചെ, ഞാൻ നോക്കട്ടെ
ശന്തു: അതിനു ഫോൺ ചത്തിരിക്ക്യാ..  വീട്ടിൽ പോയിട്ടു കാണിച്ചു തരാം!!
ഞാൻ: “നീ 20 വട്ടം വിളിച്ചുട്ടും എടുത്തില്ല അല്ലെ. നീ വിളിക്കേം ചെയ്തു.  എനിക്കൊരു ഭയം നിനക്കു പണി കിട്ടീ എന്നാ തോന്നണേ.
മിക്കവാറും ആൽമഹത്യ ആവും മോനേ,  അതു വല്ല പെങ്കുട്ടീം ആണെങ്കിൽ തീർന്നു, നിന്റെ പണി.!! ആത്മഹത്യ ചെയ്യണ സമയത്തു നീ അവളെ വിളിച്ചു, നിന്റെ ആണ് അവസാനത്തെ കോൾ. നീ ആ സിം ഊരി കളഞ്ഞേക്കു ചെക്കാ.
നീ ആ പെങ്കുട്ടീനെ പറ്റിച്ചു, വേറെ എന്തൊക്ക്യോ ചെയ്തു(???), ആ കുട്ടീനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. നാളെ കാക്കിയുടുപ്പുകാരു നിന്ന തപ്പി വന്നോളും. പിടിച്ചാ, ജാമ്യം കൂടി കിട്ടാത്ത വകുപ്പാ ഹോ!! നിന്നെ ഒളിപ്പിക്കാൻ നിന്നൂ എന്ന് പറഞ്ഞ് എന്നെ കൂടി പൂട്ടൂല്ലൊ എന്റെ ഈശ്വരാ

വന്നെറങ്ങിയപ്പോഴേക്കും ഈ മാതിരി ഡയലോഗ് കേട്ടപ്പോൾ ശന്തുവിന്റെ മുഖത്തു ചോരയുടെ ഒരു കണം പോലും ഇല്ലാതി ഒക്കെ ആവി ആയി പൊയി. ചെക്കനു ടെൻഷൻ ആയി.
ഫ്രെഷ് ആപ്പിൾ പോലെ ഇരുന്ന പയ്യൻസ്, തൃശൂര് ശ്കതൻ മാർകെറ്റിലെ ഫ്രൂട്സ് സ്റ്റാളിൽ വെയിലത്തു വെച്ചു നന്നായി വാടിയ ആപ്പിൾ പോലെ ആയി. അവന്റെ കണ്ണുകളിൽ സംശയവും, അങ്കലാപ്പും, ഭയവും,ദേഷ്യവും ഒക്കെ ഉത്സവത്തിന് അമ്പലത്തിലിടുന്ന മാലബൾബ് പോലെ മിന്നിത്തെളിയുന്നുണ്ടായിരുന്നു.

തുടരും..

യക്ഷി ഉണ്ടോ ഉണ്ടാവുമോ നമുക്കു കാത്തിരിക്കാം

Sunday, October 3, 2010

ഗതികം-2 ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും പിന്നെ മൊബൈൽ ഫോണും….

ചിക്കൻ പോക്സും, വേവ് ഒപ്റ്റിക്സും. ഇവ രണ്ടും തമ്മിൽ എന്താണ് ബന്ധം? എനിക്കാകെപ്പാടെ തോന്നിയത് അവയുടെ വാലിലുള്ള ‘ക്സ്’ ബന്ധം മാത്രമാണ്. എങ്കിലും ഇവതമ്മിൽ എന്തോ ഒരു സംഭവം ഉണ്ട്. തലപുകഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞ ബന്ധം ഇത്തിരി വളഞ്ഞ വഴിക്കാണ്. ചിന്ത പോയതു ഇങ്ങനെ- ഒരു പക്ഷെ ഇവർ രണ്ടു പേരും ഒരച്ഛനു രണ്ട് അമ്മമാരിൽ ജനിച്ച സന്തതികളാണെങ്കിലോ. ആ വഴിക്കാലോചിച്ചപ്പോൾ രണ്ടുമൂന്ന് രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു. “ക്സ്”എന്ന കുറുകെനൂൽധാരിയും, രണ്ടു വൈശ്യ-ശൂദ്ര സ്ത്രീകളും.

ഇത്രയും ജീർണ്ണിതമാണോ എന്റെ മനസ്സു. ഞാൻ സ്വയം ശപിച്ചു. ഇടത്തോട്ടു തിരിഞ്ഞു നോക്കിയപ്പോൾ എന്റെ അലമാരയുടെ വാതിലിൽ ഉള്ള കണ്ണാടിയിൽ തെളിഞ്ഞ ഞാൻ എന്നോടു് ഇങ്ങനെ മൊഴിഞ്ഞു. “നിനക്കു ഇതൊക്കെ അർദ്ധോക്തിയിൽ ആലോചിച്ചപ്പോൾ ഇത്രയും ജീർണ്ണത്വം തോന്നി. അപ്പോൾ ഇത്തരം വൈകൃത്യങ്ങൾ നിർല്ലോഭം ചെയ്തിരുന്ന ആ ശ്രേഷ്ഠകുലജാതരുടെ മനസ്സും, അവരുടെ പിന്മുറക്കാരുടെ മനസ്സും എത്രത്തോളം കലുഷിതമാകണം??” ഓം നമ:

ശരി ശരി വിഷയ വ്യതിചലനം വേണ്ട. സംഗതി നോക്കാം.

ചിക്കൻ പോക്സ് എന്താണെന്നു നമുക്കറിയാം. നമുക്കെല്ലാം ഒരിക്കൽ അനുഭവഭേദ്യമായ, അല്ലെങ്കിൽ ഒരിക്കലെങ്കിലും അനുഭവഭേദ്യമാവാൻ ഭാഗ്യം സിദ്ധിക്കേണ്ട ഒന്നാണ് ചിക്കൻ പോക്സ്. അതൊരു സംഭവമാണ്. ഇതൊരു വായുവിലൂടെ പകരുന്ന വൈറൽ രോഗം ആണ്. അലോപ്പതിയിലും, ആയുർവേദത്തിലും ഇതിനു ചികിത്സ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ഹോമിയോ മഹാന്മാർ ഇത് ചികിത്സിച്ചു ഒരു വഴിക്കാക്കുന്നുണ്ട് എന്നാണ് കേൾവി. അലോപ്പതിക്കാർ ചിക്കൻപോക്സിനെതിരായി വാക്സിൻ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. അങ്ങനെ ആവാതിരിക്കാൻ തരമില്ലല്ലോ! കാരണം ഇപ്പോൾ വിപണിയിൽ കൂടുതൽ വില്പനയുള്ള മരുന്നു ഒരു ബഹുരാഷ്ട്രകുത്തകഭീമന്റെ സ്വന്തമായതുകൊണ്ട് മികച്ച ഫലപ്രാപ്തി ഷുവർ ആണ്. പക്ഷെ ആ മൂന്നു ഡോസ് ഫുൾ കോഴ്സ് വാക്സിന്റെ വില കേട്ടാൽ ഏതവനും തോന്നും, വാക്സിനേക്കാൾ നല്ലതു അസുഖം വന്നു പോകുന്നതാണെന്നു തോന്നും.

സംഭവം ഒന്ന് ദേഹത്തു കൂടിയാൽ, സംഗതി ഗംഭീരമാണ്. മേലാകെ പൊളുകം വന്നു പുളകം കൊള്ളും. വീട്ടിലാണെങ്കിൽ ഇഷ്ടംപോലെ മുന്തിരിങ്ങയും ഓറഞ്ചും ഇളനീരും ഒക്കെ തരും. ആര്യവേപ്പില വിരിച്ച പായിലോ നിലത്തോ സ്വസ്ഥമായി കിടത്തി മുറിയുടെ വാതിൽ പുറത്തു നിന്നടച്ചു കുറ്റിയിടും.

തമിഴ് നാട്ടിൽ ഇതു വന്നാൽ പിന്നെ ആ വീട്ടിൽ ഉത്സവമാണത്രേ. എത്രത്തോളം ശരിയാണെന്നു ഒരു അറിവും ഇല്ലാട്ടോ!. വന്നാൽ പിന്നെ 15-20 ദിവസം സ്വാഹ:! ശരിക്കും അർമ്മാദിക്കാം. പ്രവാസിക്കാണെങ്കിൽ സഹമുറിയന്മാരുടെ ശാപവാക്കുകൾ ഏറ്റുവാങ്ങി അവരുടെ ഗംഭീരൻ അഭിനയ മുഹൂർത്തങ്ങൾ കണ്ടു പുളകിതനാവാം. അപ്പോൾ അതാണു സംഭവം.



രണ്ടാമത്തെ സന്തതി- വേവ് ഓപ്റ്റിക്സ്. ഇതു ഭൌതികശാസ്ത്രത്തിലെ ഒരു പഠന വിഭാഗമാണ്.ഇതിൽ തരംഗങ്ങളെ പറ്റി പ്രതിപാദിക്കുന്നു. അവയുടെ സ്വഭാവവും, സ്വഭാവദൂഷ്യവും ഒക്കെ. അനുഭവത്തിന്റെ വെളിച്ചത്തിൽ അഹങ്കാരത്തോടുകൂടിത്തന്നെ പറയട്ടെ, ഇത് പഠിക്കാൻ എപ്പോഴെങ്കിലും തോന്നിയാൽ പിന്നെ അമാന്തിക്കരുത്. ആത്മഹത്യതന്നെ രക്ഷ. പുസ്തകം തുറന്നു ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ നിങ്ങളുടെ കണ്ണിനുമുമ്പിൽ കൂടി വിവിധ തരം തരംഗങ്ങൾ പറന്നു നടക്കാൻ തുടങ്ങുന്നെങ്കിൽ, ഉടൻ പുസ്തകം അടച്ചു വെക്കേണ്ടതാണ്. തുടർച്ചയായി ഇതേ സംഗതി ആവർത്തിക്കുന്നെങ്കിൽ, നിങ്ങൾ വേറേ എന്തെങ്കിലും പഠിക്കാൻ തുടങ്ങുകയാണെ നല്ലതു. ഒരു സൈക്യാർട്രിസ്റ്റിന്റെ ഉപദേശം തേടുന്നതും നല്ലതയിരിക്കും.

ഇനീ എന്റെ സംശയത്തിലേക്കു.

ചിക്കൻപോക്സ് വായുവിലൂടെ പകരുന്നു. മൊബൈൽഫോണിന്റെ ബഹിർസ്ഫുരണ തരംഗങ്ങൾ വായുവിലൂടെ സഞ്ചരിക്കുന്നു. ഇത്രയും സങ്കല്പം,



എന്റെ ഒരു സുഹൃത്തിന്റെ ഏറ്റവും പുതിയ ഒരു സിദ്ധാന്തം ഗംഭീരമായിരുന്നു. ചിക്കൻപോക്സു മൊബൈൽ ഫോണിലൂടെ പകരാം. അദ്ദേഹത്തിന്റെ വിവരണം ഇങ്ങനെ ആയിരുന്നു.



ഞാൻ ടെക്നിക്കലി അത്ര സൌണ്ട് അല്ലാത്തതുകൊണ്ട് അദ്ദേഹം അനലോഗ് സാങ്കേതികതയുടെ അടിസ്ഥാന അറിവു മുതൽ എല്ലാം എനിക്കു പറഞ്ഞുതന്നു. അയാൾ ചോദിച്ചു. എടാ കുചേലാ, നിനക്കറിയോ ഈ വയർലെസ്സ് സംപ്രേഷണ രീതി എങ്ങനെ എന്നു. അയൾ ചിത്രസഹിതം വിവരിച്ചു. പണ്ടു ഹൈസ്കൂളിൽ ഫിസിക്സ് പഠിപ്പിച്ച സദ്ദാം മാഷിനെ വെറുതെ ഒന്നു ഓർത്തു.

ക്ലൈമാക്സ് ഇങ്ങനെ….

ഗുരുവര്യൻ തുടർന്നു: ഇനി ചിക്കൻപോക്സ് മൊബൈലിലൂടെ പകരുന്നതു നോക്കാം. ഒരു ചുക്കൻപോക്സ് രോഗിയുടെ കയ്യിൽ മൊബൈൽഫോൺ. അതിലേക്കു വിളിക്കുന്നതു രോഗം വരാത്ത ഒരു സാധാരണക്കാരൻ. രോഗി സംസാരിച്ചു തുടങ്ങി.അയാൾ സംസാരിക്കുന്നതിന്നിടയിൽ ഉമിനീർതുള്ളികളിലൂടെയും നിശ്വാസങ്ങളിലൂടേയും ഒക്കെ നിരവധി രോഗാണുക്കൾ ഫോണിലേക്കു തെറിച്ചു വീഴുന്നു. മനുഷ്യശരീരത്തിൽന്നും തെറിക്കുന്ന വൈറസുകൾ അർദ്ധസുഷുപ്തിയിൽ ഫോണിന്റെ പ്രൊസെസ്സിങ്ങ് സിസ്റ്റത്തിലൂടെ അതിൽനിന്നും ബഹിർഗ്ഗമിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങളുടെ ക്രസ്റ്റുകളിലും, ട്രഫുകളിലും സന്നിവേശിക്കപ്പെടുന്നു. ആ തരംഗങ്ങൾ സേവനദാതാവിന്റെ ശൃംഘലയിലൂടെ ലക്ഷ്യസ്ഥാനത്തെത്തുന്നു. ലക്ഷ്യത്തിലെ ഉപയോക്താവിന്റെ ഫോൺ തരംഗങ്ങളിൽ നിന്നു വൈദ്യുതസിഗ്നലുകളാക്കിവേർപെടുന്ന സമയത്ത് രോഗാണുക്കൾ ഫോണിൽ സ്വതന്ത്രമാക്കപ്പെടുകയും, അരോഗിയായ ഉപയോകതാവിൽ കുടിയേറുകയും ചെയ്യുന്നു. അവിടെ പ്രവർത്തിച്ചു പുതിയ രോഗിയെ സൃഷ്ടിക്കുന്നു.

അയാൾ ഇത്രയും ഭംഗിയായി സചിത്രം, തെളിവുകളോടുകൂടി ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ എനിക്കും ഒരു സംശയം. ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടാവുമോ??

അല്ല സോറി, ഇനിയിപ്പോ ഇങ്ങനേം അസുഖം പകരുമോ??പകർന്നാലോ!!

സംശയ നിവാരണത്തിനായി പാണ്ടിനാട്ടിലെ ഒരു കിടിലൻ സർവ്വകലാശാലയിൽ പഠിക്കുന്ന സുഹൃത്തിനോട് ഞാൻ ഇതൊന്നു ചോദിച്ചു. കഷ്ടകാലത്തിനു അയാൾ ഫിസിക്സ് ആണു പഠിക്കുന്നത്. ഞാൻ അല്ലേ സംശയം ചോദിക്കുന്നത്, ഒട്ടും കുറക്കണ്ടാ എന്നു കരുതി ഞാനും കുറച്ചു മസാല നിർബാധം ചേർത്തു. അയാൾകും സംശയം, ഇനി ബിരിയാണി കൊടുക്കുന്നുണ്ടാവുമോ???

ഇതുവരെ എനിക്കു സംശയ നിവാരണം ലഭിച്ചില്ലെങ്കിലും, നമ്മുടെ വിദ്യാർത്ഥി സുഹൃത്ത് തന്റെ പ്രൊഫസ്സറോട് കാര്യം തിരക്കുകയും, സാഹചര്യവശാൽ ഇന്റേർണൽ മാർകിന്റെ സമയത്ത് തന്നെ കളിയാക്കിയതാണെന്നു തെറ്റിദ്ധരിച്ചു പ്രൊഫസ്സർ അയാൾക് ഒപ്റ്റിക്സിൽ ആ സെമസ്റ്ററിൽ കിട്ടേണ്ട ഇന്റേർണൽ മാർക് തടഞ്ഞു വെയ്ക്കുകയും ചെയ്തു എന്നാണ്ട് കേട്ടത്…

പാവം എന്റെ സംശയത്തിന്റെ ഇര അയാളായിപ്പോയതിന്റെ വിഷമത്തിൽ ഞാൻ ബർദുബായിലെ കാമത്ത് റെസ്റ്റോറന്റിൽ കയറി രണ്ട് തൈരുവട കൂടുതൽ കഴിച്ചു തൃപ്തിയടഞ്ഞു.





നാളെ വേറൊന്നു, യക്ഷികൾ ശരിക്കും ഉണ്ടോ?? ഉള്ളതാണോ….

Thursday, September 30, 2010

ഗതികം-1

മഴ പെയ്തു തുടങ്ങിയിരിക്കുന്നു. കുറേശ്ശേ കാറ്റും ഉണ്ട്. പതിവില്ലാത്ത നേരത്തണ് ഈ മഴ. കാറ്റിൽ ഉമ്മറത്തേക്കു നന്നായി ഊത്താലടിക്കുന്നുണ്ട്. അതു ഞാൻ ആസദിക്കുന്നുണ്ട്. നനുത്ത വെള്ളത്തുള്ളികൾ മഞ്ഞുകണങ്ങൾ പോലെ, മുഖത്തു പതിക്കുന്നതിൽ ഒരു പ്രത്യേക സുഖം ഉണ്ട്. മുഖത്തു ഓരോ തുള്ളി വീഴുന്നതും എനിക്കനുഭവഭേദ്യമായിരുന്നു.


ഇറയത്തെ തിണ്ണയിലിരുന്നു ഞാൻ മഴയെ നോക്കി. ആയിരക്കണക്കിനു വെള്ളത്തുള്ളികൾ അതിവേഗം ഭൂമിയിലേക്ക് പതിക്കുന്നു. അവയുടെ ഗതികോർജ്ജം മണ്ണിലും വീടിന്റെ ബഹിർപ്രതലങ്ങളിലും തട്ടി ശബ്ദവീചികളാകുന്നതു ഞാൻ ശ്രദ്ധിച്ചു. നടക്കല്ലിൽ വീണു ചിതറിത്തെറിക്കുന്ന മഴത്തുള്ളികൾ മനോഹരങ്ങളായ ചിത്രപ്പണികൾ ചെയ്യുന്നുണ്ടായിരുന്നു.

ചെറുതായി വീശിയിരുന്ന കാറ്റിന്റെ ശ്കതി കൂടി വരുന്നുണ്ട്. മഴയും പുഞ്ചിരിവിട്ടു ഗൌരവം കൂടിത്തുടങ്ങി. മുറ്റത്തു മഴവെള്ളം തളം കെട്ടി നിൽകാൻ തുടങ്ങിയിരിക്കുന്നു.

എന്റെ പനി കുറേശ്ശെ വിട്ടു തുടങ്ങിയിരിക്കുന്നു. അമ്മ ഒരു ഗ്ലാസ് കട്ടൻ കാപ്പിയും, രണ്ടുമൂന്നു റസ്കും കൊണ്ടുതന്നു. മൂന്നു ദിവസം ആയി പനി തുടങ്ങിയിട്ട്.

അമ്മ നെറ്റിയിൽ കയ്‌വെച്ചു  നോക്കി പറഞ്ഞു.: ആഹ്! പനി കീഴ്പട്ടായീർക്കുണു. ഇനി വേം വിട്ടോളും!! ഈ കാപ്പി കുടിച്ചോ ഒന്നു വെയർത്തോട്ടെ!!

മഴ വീണ്ടും കൂടിയിരിക്കുന്നു. ഇക്കൊല്ലത്തെ തുലാവർഷം നല്ലോണം പിടിച്ചീർക്കുണു.!! അച്ഛൻ ഉമ്മറത്തെ ചാരുകസേരയിലിരുന്നു പറയുന്നുണ്ട്. കുറേശ്ശെ മിന്നലും ഇടിയും ഉണ്ട്. ഈയിടെ പുറത്തു വന്ന കാലാവസ്ഥ സ്ഥിതിവിവരണ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഇവിടത്തെ വർഷപാതം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു എന്നു പത്രങ്ങളിൽ വായിച്ചതോർത്തു. പിന്നെ മിണ്ടാതിരുന്നു. ഒരു വാക്കു തർക്കത്തിനു വയ്യാ എന്നു മനസ്സിൽ തോന്നി.

മുറ്റത്ത് കെട്ടിനിന്ന മഴവെള്ളം അതിരിലൂടെ പാടത്തേക്കു തിരിച്ചു വിട്ടു. വെള്ളത്തിൽ ചവിട്ടിയപ്പോൾ കാൽ പൊള്ളുന്നതു പോലെ തോന്നി. പനിയുടെ മറ്റൊരു വികൃതി. ഐസ് വെച്ചു കെട്ടിയതുപോലെ കണങ്കാൽ കടയുന്നുണ്ടായിരുന്നു. വെള്ളം കുറേശ്ശേആയി ഒഴുകിയിറങ്ങി തുടങ്ങി. പനിയും കൊണ്ടെന്തിനാ മഴയ്ത്തു പോയതെന്നു ചോദിച്ചു അമ്മ ദേഷ്യപ്പെട്ടു.

കോലായിൽ കയറിയിരുന്നു ഞാൻ കാപ്പി കുടിക്കാൻ തുടങ്ങി. ചുക്ക് പൊടിച്ചിട്ട് ശർകര ചേർത്ത കാപ്പിക്കൊരു പ്രത്രേക സ്വാദുണ്ടായിരുന്നു. അതിറങ്ങിയ വഴിമുഴുവനും ഞാൻ അറിഞ്ഞു. അന്നനാളത്തിലും വയറ്റിലും ചെറിയ നീറ്റൽ തോന്നിയിരുന്നു. അതിന്റെ ചൂടു ചെറുകുടൽ വരെ ഞാൻ അറിഞ്ഞ്. നെഞ്ചെരിച്ചിലിനൊടുവിലെ ഒരു കുളിർ എന്റെ ശരീരത്തിൽ രോമകൂപങ്ങളെ ഉദ്ദീപിപ്പിച്ചു. ഏതോ ഏകകോശജീവിയിലെ സീലിയകൾ പോലെ അവ എഴുന്നു നിന്നു. അപ്പോൾ വീശിയ കുളിർകാറ്റിൽ ഞാൻ തണുത്തു മരവിച്ചു പോയി. അമ്മ തന്ന റസ്കെടുത്തു ഞാൻ കടിച്ചു. അതിൽ കോണിലായുണ്ടായിരുന്ന ഉണക്കമുന്തിരി ഞാൻ ചൂഴ്ന്നെടുത്തു തിന്നു. ഹാ!! എന്തു സ്വാദ്‌! ഒരു മിടുക്കു കൂടി കാപ്പി ഞാൻ കുടിച്ചു. ചുക്കിട്ട കാപ്പിയിൽ മുക്കി റസ്ക് തിന്നാൻ എന്തൊരു സ്വാദാണ്!!

ഈ പനി എനിക്കു അരോചകമായി തോന്നിത്തുടങ്ങി. ഇപ്പോൾ ഈ മഴയും!! ഞാൻ അകായിലേക്കു നടന്നു. എന്റെ മുറിയിലേക്കു്. മഴമേഘങ്ങൾ മൂടി നിൽകുന്ന ആകാശത്തുനിന്നുള്ള ഇരുണ്ടവെളിച്ചം എന്റെ മുറിയിലൂണ്ടായിരുന്നു. ജനൽ പാളികൾ തുറന്നു കിടന്നു. പക്ഷേ മഴ വെള്ളം ഊത്താലടിക്കുന്നുണ്ടായിരുന്നില്ല. കരണ്ട് പോയിരിക്കുകയാണ്. കുറച്ചു സമയത്തിനുള്ളിൽ വരുമായിരിക്കും. എന്റെ മുറിയിൽ ഒരു പ്രത്യേക ഗന്ധം ഉള്ളതു പോലെ. പനിയുടെ ഗന്ധമാണോ? അല്ല, അതല്ല. ഇനി പപ്പടം ചുട്ടമണം ആണോ? ഞാൻ ഉള്ളിലൊന്നു ഭയന്നു. അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. പപ്പടം ചുട്ടമണം കേൾകുന്നു എങ്കിൽ അടുത്തെവിടെയോ ഒരു സർപ്പം ഉണ്ടാവുമത്രെ. പക്ഷേ ഇതു ആ മണം അല്ല.ഇതു ചെമ്പകപൂക്കളുടേതാണ്. ഇതു മണം അല്ല. സുഗന്ധം ആകുന്നു.

മേശപ്പുറത്തെ ഒരു ചെറിയ കിണ്ണത്തിൽ അഞ്ചാറു ചെമ്പകപൂക്കൾ വെച്ചിരിക്കുന്നു.ഞാൻ രാവിലെ കൊണ്ടു വെച്ചതാണ്. ഉമ്മറ മുറ്റത്ത്, ഇടത്തേ അതിരിലായി, നിൽകുന്ന വെളുത്ത ചെമ്പക മരത്തിൽ നിന്നും വീണാതാണ് അവയൊക്കെ. അവയുടെ മണം എന്നെ ചില പഴയ ഓർമ്മകളിലേക്കു കൊണ്ടുപോയി. പുഴക്കരയിലെ ചെമ്പകമരച്ചുവട്ടിലെ സൌഹൃദത്തിന്റെ ഓർമ്മകളിലേക്കു, ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ഒരു മുഖബിംബത്തിന്റെ ഓർമ്മയിലേക്കു. ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി നിന്നു. തൊടിയിൽ ഒരു ചാത്തൻ കോഴി, ഒരു പിടയെ പ്രാപിക്കാൻ ഒരുമ്പെടുന്നുണ്ടായിരുന്നു, അവൾ അതി വിദഗ്ദ്ധമായി ചാത്തനിൽ നിന്നും കുതറി മാറി. പെട്ടെന്നെന്തൊ, ഖസാക്കിലെ രവിയും മൈമുനയും, ചെതലിമലയും ഒക്കെ എന്റെ ചിന്തകളിൽ ഓടിയെത്തി, ഒരു നിമിഷാർദ്ധത്തിൽ.

വിവാഹ ശേഷം അവളുടെ ജീവിതസഹയാത്രികനൊപ്പം വടക്കെവിടെയോ ആണ് എന്നു മറ്റൊരു സുഹൃത്തു പറഞ്ഞറിഞ്ഞു. ഒരിക്കൽ ടെലിഫോണിൽ സംസാരിച്ചിരുന്നു, ക്ഷണം ലഭിച്ചിരുന്നെങ്കിലും അവളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ജോലിത്തിരക്ക്!! അതോ ഞാൻ മന:പൂർവ്വം പൂവാതിരുന്നതോ? അവൾക്കായി വാങ്ങിവെച്ച കൊച്ചു സമ്മാനം നൽകാനും കഴിഞ്ഞില്ല. ചുവന്ന നനുത്ത പട്ടുതുണിയിൽ പൊതിഞ്ഞ് ആ സമ്മാനം എന്റെ അലമാരിക്കുള്ളിൽ ഇരിക്കുന്നതു കണ്ട് അമ്മ കഴിഞ്ഞ ദിവസം അതു തുറക്കാൻ ശ്രമിച്ചിരുന്നു. ഞാൻ അതു തടഞ്ഞു. ഞാൻ പറഞ്ഞു. “അതു തുറക്കണ്ട്, വേറെ ഒരാൾകുള്ളതാണ്, അയാളെ കാണുമ്പോൾ ഞാൻ അതു കൊടുക്കുന്നുണ്ട്. എപ്പോൾ എന്നെനിക്കറിയില്ല” അലോസരപ്പെടുത്തുന്ന ഒരു നോട്ടം തന്നിട്ടു അമ്മ പുറത്തേക്കു പോയി.

മഴ കുറഞ്ഞു തുടങ്ങി. കറണ്ടു വന്നു. ഇട നേരത്തെപ്പോഴോ കട്ടിലിൽ കിടന്ന ഞാൻ മയക്കത്തിലേക്കു വീണതറിഞ്ഞില്ല. സന്ധ്യമയങ്ങിയപ്പോൾ വിളക്കു വെച്ച് അമ്മ നാരായണീയത്തിലെ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. അതുകേട്ടാണ് ഞാൻ ഉണർന്നത്. നന്നായി വിയർത്തിരിക്കുന്നു, തലക്കു തോന്നിയിരുന്ന ഭാരവും വേദനയും കുറഞ്ഞിരിക്കുന്നു. പനിയും വിട്ടു.ശീവോതിക്കൂട്ടിൽ വെച്ചിരിക്കുന്ന വിളക്കിന്റെ വെട്ടം ചുവരിൽകാണാമായിരുന്നു. തിരിനാളത്തിന്റെ ആട്ടത്തിനൊത്തു, വാതിൽ പടിയുടെ നിഴൽ ആടുന്നതു നോക്കി ഞാൻ അവിടെ തന്നെ കിടന്നു. എനിക്കൊരു സംശയം തോന്നി, ഇരുട്ടിന്റെ സന്തതിയാണോ വെളിച്ചം അതോ വെളിച്ചത്തിന്റെ സന്തതിയോ ഇരുട്ട്!



തുടരും....

Wednesday, August 25, 2010

ചരമം.

ഗുരുവായൂർ കാരക്കാട് ശ്രീകൃപയിൽ താമസിക്കുന്ന ഹരി നെടുങ്ങാടി ഇന്നലെ അന്തരിച്ചു. ഇരുപത്തെട്ടു വയസ്സായിരുന്നു. അവിവാഹിതനായിരുന്നു. ദീർഘകാലമായി തലക്കസുഖമായി ചികിത്സയിലായിരുന്നു.

മികച്ച ഒരു തല്ലുകൊള്ളിയായിരുന്നു എന്നു ഹരിയെ ദുബായിൽ നിന്നും സുഹൃത്തുക്കളായിരുന്ന റിനോഷും രതേഷും അനുസ്മരിച്ചു. കയ്യിലിരുപ്പിന്റെ കുരുത്തകേടിൽ അനുപമനായിരുന്നു ഹരി എന്നു അടുത്ത ബന്ധുവും സുഹൃത്തുമായിരുന്ന പ്രശാന്ത് മുംബൈയിൽ നിന്നും അയച്ച അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. ഒട്ടനേകം ചാറ്റ് സുഹൃത്തുക്കൾ ഹരിയുടെ ആത്മശാന്തിക്കായി ഇന്നലെ ഒരു നിമിഷം നിശബ്ദരായി. ചിലർ ആദരാഞ്ചലികൾ അർപ്പിച്ചു ലോഗൌട്ടായി.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വിശിഷ്ട വ്യക്തികൾ ഹരിക്കു അന്തിമോപചാരം അർപ്പിക്കാൻ കാരക്കാട്ടെ വീട്ടിൽ എത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം മൃതദേഹം പമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.

ആയിരത്തി തൊള്ളായിരത്തി എൺപത്തിരണ്ട് നവമ്പർ ഒന്നാംതീയ്യതി ഗുരുവായൂരിലായിരുന്നു ഹരിയുടെ ജനനം. ഗുരുവായൂരിൽ പരിസരത്തുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രാഥമിക അഭ്യാസങ്ങൾ പഠിച്ച ശേഷം പല തലതിരിപ്പൻ പരിപാടികളുമായി കാലം കഴിക്കുകയായിരുന്നു. അതിനിടയിലാണ് പ്രത്യേകിച്ചൊരു കാരണവും കൂടാതെ ഹരിക്കു നൊസ്സു തുടങ്ങുന്നത്. ജന്മനാ ഉള്ളതാണീ അസുഖം എന്നും അയൽവാസികളിൽ പലരും സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.



*********

ഓർമ്മകൾ


മറവി എനിക്കിന്നൊരു അനുഗ്രഹമാണ്.  അത് ചിലപ്പോളെങ്കിലും എനിക്കൊരു ശാപവും ആകാറുണ്ട്. എങ്കിലും ഞാൻ മറക്കാൻ ആഗ്രഹിക്കുന്നു. എല്ലാം!! എന്റെ സ്വപ്നങ്ങളും, ഓർമ്മകളും, പിന്നിട്ട ഒറ്റയടിപാതകളും.. എല്ലാം

തിരിച്ചു പോകാനു് എനിക്കു കഴിയില്ല. കാരണം വന്ന വഴികൾ ഞാൻ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ മന:പൂർവ്വം!! തിരിച്ചു പോകാൻ എനിക്കു സാധിക്കുകയുമില്ല എന്തെന്നാൽ ജീവിതത്തിനു ഒരു റിവൈൻഡ് ബട്ടൻ ഇല്ലല്ലോ!! വന്നവഴിയിൽ കണ്ട ഒരുപാടു മുഖങ്ങൾ എനിക്കു ഓർത്തുവെക്കണം എന്നു മോഹമുണ്ട്. പക്ഷെ അവയിൽ പലതും എനിക്കു ചീത്ത ഓർമ്മകൾ മാത്രം നൽകുന്നവയാണ് ഇനിയും കാണാൻ ഒരു സാധ്യതയുമില്ലാ‍ത്ത ആ മുഖങ്ങളും ഓർമ്മകളും മനസ്സിൽ വെക്കാൻ ഇന്നെനിക്കു ഭയമാണ്.

ഞാൻ ആലോചിക്കുകയായിരുന്നു, മറവി എനിക്കു നൽകുന്ന സ്വാത്രന്ത്ര്യത്തെ പറ്റി. അതെനിക്കു എനിക്കു നൽകുന്ന ഏകാന്തതയുടെ അപാരതയെ പറ്റി. ആരെ ചൊല്ലിയും കലഹിക്കാനില്ലാ‍തെ, കരയാനില്ലാതെ, കുത്തി നോവിക്കാതെ എന്റെ മനസ്സു നയിക്കുന്ന വഴിയിലൂടെ ആരുടെയും മുഖം നോക്കാതെ നടന്നു നീങ്ങാനുള്ള എന്റെ മാത്രം സ്വാതന്ത്ര്യം. എന്നെനിക്കതു പ്രപ്തമാകും എന്ന ചിന്ത എന്നെ ഒരിത്തിരിയെങ്കിലും അസ്വസ്ഥനാക്കുന്നുണ്ട്‌.

മഷിത്തണ്ട് പൊട്ടിച്ചു മായ്ച്ചു മേനി കൂട്ടിയ ഒന്നാം ക്ലാസ്സുകാരന്റെ മരപ്പിടിയുള്ള സ്ലേറ്റു പോലെ ഓർമ്മകൾ മരിച്ചു, പുതിയ പാഠങ്ങൾകായി മേനി കൂട്ടിയ ഒരു ഒന്നാം ക്ലാസുകാരന്റെ മനസ്സുമായി പുതിയ ജീവിതം. ഒരു പുതിയ മനുഷ്യനായി, പുതിയ ജീവനായി, ഒരു പുതിയ ഞാൻ.
ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോവുകയാണു, എനിക്കു എന്നെ തന്നെ  മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!!!

……

Sunday, August 1, 2010

സോമന്റെ വികൃതികൾ

ചിലതൊക്കെ അങ്ങനെയാണ്!! എവിടെയോ നഷ്ടപ്പെട്ടു പോയി എന്നു തോന്നുമെങ്കിലും, അതൊക്കെ തൊട്ടടുത്തു തന്നെ ഉണ്ടാവും. പലപ്പോഴും സുഹൃത്തുക്കളുടെ കാര്യവും അങ്ങനെത്തന്നെ. ഇന്നലെ വരെ കൂടെയുണ്ടായിരുന്നവർ പെട്ടന്ന് മറവിയിലാണ്ടു പോകുന്നു. പെട്ടന്നു ഒരു ദിവസം ഓർമ്മകളിൽ പ്രത്യക്ഷപ്പെടുന്നു.


എന്നെ സംബന്ധിച്ചിടത്തോളം സോമന്റെ കാര്യം അങ്ങനെ ആയിരുന്നു.പണ്ടു ഞങ്ങൾ സമാജത്തിലുണ്ടായിരുന്നപ്പോൾ സോമൻ ഒരു പ്രതിഭാസമായിരുന്നു. നക്ഷത്രങ്ങളായി, അനീഷും, ദീപക്കും, ദീപുവും, ജയ്ദേവും ഒക്കെ അങ്ങനെ. കൂട്ടത്തിൽ ഒരു നിശാഗർത്തത്തിന്റെ സ്വഭാവ വിശേഷം ജിജുവിന്റെ വ്യക്തിത്വത്തിനുണ്ടായിരുന്നു.ഇരുട്ടിൽ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും, പറയുന്നതെല്ലാം അവൻ കേട്ടിരിക്കും, ഒന്നും മിണ്ടാതെ!! ഇതിന്റെ നേരെ വിപരീതമായിരുന്നു അനീഷ്. നഗരത്തിലെ എഫ്.എം റേഡിയോ പോലെ അവൻ എപ്പോഴും കലപില കൂടിക്കൊണ്ടിരിക്കും. ഉറങ്ങുമ്പോൾ പോലും!!

ഈയിടെ സോമന്റെ വിവാഹക്ഷണക്കത്തു ഇ-മെയ്ലിൽ കിട്ടുന്നതോടെയാണ് പോയകാലത്തിന്റെ ഓർമ്മ പുതുക്കലിനു തുടക്കമായത്. സോമന്റെ സന്ദേശ്ത്തിനും ഉണ്ടായിരുന്നു ഒരു കൌതുകം. വിവഹനിശ്ചയത്തിനു ശേഷം സ്വന്തം വിവാഹത്തിന്റെ ദിനവും തീയ്യതിയും ഒക്കെ ഒരുമാതിരി സാധാരണക്കാരനു മന:പ്പാഠമായിരീക്കും ചിലർക്കു അതിനെ പറ്റി ഒട്ടും ധാരണയേ ഉണ്ടാവില്ല. അതായതു ഒന്നുകിൽ അതു ഇന്നദിവസം ഇന്നനേരത്തു നടക്കും എന്നോ അല്ലെങ്കിൽ അതു നടക്കാൻ സാധ്യതയേ ഇല്ലെന്നോ ഒരു ധാരണ അവർക്കുണ്ടാകും. മറ്റു ചിലർക്കു അതൊരു വേദനയും ആയിരിക്കും- ഹയ്യൊ എന്റെ കല്യാണമായല്ലോ എന്നു!!! നമ്മുടെ കഥാപാത്രത്തിന്റെ നമ്പർ അതൊന്നും ആയിരുന്നില്ല. മൂപ്പരുടെ ധാരണയിൽ അതു ഒരു പ്രത്യേക തീയ്യതിക്കും, ദിവസപ്രകാരം രണ്ടു ദിവസം മുമ്പോ അല്ലെങ്കിൽ നാല് ദിവസം കഴിഞ്ഞിട്ടൊ ആണ് മംഗല്യം. തന്ന സന്ദേശത്തിൽ ദിവസവും തീയ്യതിയും തമ്മിൽ ഒരു തരത്തിലും മാചിങ്ങ് ഇല്ല. പിന്നെ മനസ്സിലായി സംഭവം എന്നാണെന്നു അങ്ങോർക്കു തന്നെ വല്യ നിശ്ചയം ഉണ്ടായിരുന്നില്ല്യാ എന്നു്!!!

ഇതു കണ്ടപ്പോൾ മെയിൽ വായിച്ച വിശിഷ്ട വ്യക്തികൾകൊരു സംശയം. ഇതിൽ ഏതു ദിവസം പോയാലാണു പാലടകൂട്ടി ഒരു ഊണ് തരാവുക! എന്തായാലും സോമനോടു ചോദിച്ചപ്പോൾ ദേ പറയുണു ഇതൊന്നും അല്ലാത്ത ഒരു മൂന്നാം ദിവസം. ഭാഗ്യം, മാസവശാലും, ദിവസവശാലും തിയ്യതിവശാലും അത് നല്ല പൊരുത്തം ഉണ്ട്. അപ്പോൾ അതു തെറ്റാവാൻ വഴിയില്ല എന്ന് അനീഷും വിധിച്ചു. എന്നാൽ പിന്നെ അപ്പീലിനു സമയം കളയണ്ടാ എന്നു ജയ്ദേവും. എന്നാൽ അങ്ങനെ ആവട്ടെ എന്നു മറ്റെല്ലാരും കൂടി ഒത്തൊരുമിച്ചൊരു കുരവകൂടിയിട്ടതോടെ ആ നാടകത്തിന്റെ തിരശീല വീണു.

എന്തായാലും, “ഇങ്ങനെ ഒരു ട്വിസ്റ്റിടാൻ എന്തു കാരണം സോമാ??” എന്നു ചോദിച്ചപ്പോൾ സോമന്റെ മറുപടി ഇങ്ങനെ “നിങ്ങളിൽ എത്രപേർ ഞാൻ അയക്കുന്ന മെസ്സേജ് വായിക്കുന്നുണ്ട് എന്നറിയാൻ ചെയ്തതായിരുന്നു- എങ്ങനുണ്ട് എന്റെ പുത്തി??” ആ ചോദ്യത്തിന്റെ അവസാനം സോമൻ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞു നിൽകുന്നതു കണ്ടപ്പോൾ, കണ്ണു നിറഞ്ഞു പോയി.

ഒരു പെൺകുട്ടി കൂടി……… !!

സോമാ എന്നാലും നിനക്കു ഇവിടെ ഇത്രയും ദൂരത്തിരുന്നു വിവാഹമംഗളാശംസകൾ നേരാൻ മാത്രമേ ഞങ്ങളിൽ പലർക്കും കഴിയുകയുള്ളൂ എന്നാലോചിക്കുമ്പോൾ മനസ്സിൽ നൊമ്പരങ്ങളുടെ ഒരു പിടി കനകാമ്പരപ്പൂക്കൾ വിരിയുന്നു. കൂടെ ഒരു സദ്യകൂടി പോയതിന്റെ നഷ്ടബോധവും.

സോമാ, ആകാശത്തോളം സന്തോഷവും, മൺതരിയോളം നൊമ്പരങ്ങളും, കോടമഞ്ഞു പോലുള്ള നനുത്ത പിണക്കങ്ങളും, കടലോളം പ്രണയവും ഒക്കെയുള്ള ഒരു ഗാർഹസ്ഥ്യം നിനക്കുണ്ടാവട്ടെ എന്നു ആശംസിക്കുന്നു.!

Friday, July 16, 2010

നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!

ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കുള്ള പ്രയാണം. നമ്മുടെ ജീവതം അതാണെന്നാണ് ഞാൻ കരുതുന്നത്. ഗർഭപാത്രത്തിലെ ഇരുട്ടിൽ നിന്നും, ചുടലച്ചാരത്തിലെ കൂരിരുട്ടിലേക്കുള്ള യാത്ര. അതിനിടയിലെ മാറ്റങ്ങൾ, പരിവർത്തനങ്ങൾ, വൃഥാവിലുള്ള വിലാപങ്ങൾ. അനാവശ്യമായ അധിനിവേശങ്ങൾ. നാട്യമാകുന്ന പ്രണയം. നിറങ്ങൾ നഷ്ടപ്പെടുന്ന ലോകം!


അകത്തെ ഇരുട്ടിൽ നിന്നും ഞാൻ പുറത്തു വന്നത് വെളിച്ചമുള്ള ലോകത്തേക്കായിരുന്നു. കണ്ണുതുറക്കാൻ പോലും നന്നേ വിഷമിച്ചിരുന്നു, ആദ്യമൊക്കെ കഷ്ടപെട്ടെങ്കിലും വെളിച്ചമുള്ള ലോകത്തേക്കു വന്നതിൽ ഞാൻ സന്തോഷിച്ചിരുന്നു. പക്ഷെ വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ള വെളിച്ചം നഷടപ്പെടുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു. ഒരുപക്ഷേ എന്റെ കാഴ്ചയുടെ പ്രശ്നമെന്നു കരുതി കണ്ണുവൈദ്യനെ കണ്ടപ്പോൾ അദ്ദേഹം ഒരു കണ്ണട തന്നു. എങ്കിലും എന്റെ കാഴ്ച തെളിയുന്നില്ലായിരുന്നു.

വെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ വഴിയിൽ മെഴുകുതിരിവെട്ടവുമായി വന്നത് ഗുരുക്കന്മാരായിരുന്നു. ടീച്ചർമാരും മാഷുമാരും. അവരിൽ ചിലരുടെ കയ്യിലെ വിളക്കിൽ തിരിനാളം കെട്ടുപോയിരുന്നു. മറ്റുചിലർ പ്രകാശദായകർ നടിച്ചിരുന്ന കരിവിളക്കുകൾ മാത്രവും. അവരെ മാനിക്കാൻ എനിക്കാകുമായിരുന്നില്ല. അവരിൽ ചിലർ വെളിച്ചം വരുന്ന ജാലകങ്ങളായിരുന്നു. അവർ കാണിച്ചു തന്ന വഴിയിൽ വെളിച്ചമുണ്ടായിരുന്നു. നിറങ്ങളുണ്ടായിരുന്നു.പൂക്കളും, പൂമ്പാറ്റകളും, പക്ഷികളും, കായ്കനികളും ഉണ്ടായിരുന്നു.

ബാല്യവും കൌമാരവും കടന്നു സ്വപ്നങ്ങൾ വിരിയുന്ന യൌവ്വനത്തിലെത്തിയപ്പോഴേക്കും അന്ധത കണ്ണുകളേയും, മനസ്സിനേയും ഏകദേശം പൂർണ്ണമായും കീഴടക്കിയിരുന്നു. സ്വപ്നങ്ങളും നിർവർണ്ണമായിരിക്കുന്നു.

കുറുകെയിട്ടിരിക്കുന്ന പൂണുനൂലിൽ ഹൃദയത്തിന്റെ അതിർത്തിനിർണ്ണയിക്കുന്ന സവർണ്ണന്റെയും, കീഴാളന്റെ അവകാശങ്ങൾ അനുവദിച്ചു നൽകുന്നില്ലെന്ന് വിലപിക്കുന്ന അവർണ്ണന്റെയും, ജാതിതിരിച്ച് അവകാശങ്ങൾ പങ്കുവെക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റെയും ലോകം. നാനാത്വത്തിലും ഏകത്വം ഉണ്ടെന്ന് നുണ പറയുന്ന നാട്ടുകാരന്റെ ലോകം. ബാല്യത്തിലെ കൂട്ടുകാർക്കിടയിൽ മുതിർന്നവർ വേലികെട്ടിയപ്പോളായിരുന്നു ചുറ്റുമുള്ള വെളിച്ചം നഷ്ടപ്പെടുന്നതു ഞാൻ ആദ്യമായി അറിയുന്നത്. അപ്പോൾ മുതലായിരുന്നു ഞാൻ വർണ്ണങ്ങൾ തിരിച്ചറിയാൻ തുടങ്ങിയത്. ഒരുപക്ഷേ ഞാൻ ആസ്വദിച്ച ആദ്യത്തേയും അവസാനത്തേയും വർണ്ണ വിവേചനം മഴവില്ലിലെ വർണ്ണരാജിമാത്രമായിരുന്നു. ഒന്നലിഞ്ഞു മറ്റൊന്നിലേക്കു പരിവർത്തനം ചെയ്യപ്പെടുന്ന രീതി അതുല്യമാണ്.

വായിച്ചറിഞ്ഞതും, കേട്ടറിഞ്ഞതും, കണ്ടറിഞ്ഞതും, കൊണ്ടറിഞ്ഞതുമായ ഒരുപാടു വിവേചനങ്ങൾ, എല്ലാം വർണ്ണാധിഷ്ഠിതമായത്. എന്ത്കൊണ്ടിതു നമ്മുടെ സമൂഹത്തിൽ മാത്രമായി നിൽകുന്നു? എനിക്കുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളിൽ ഒന്നാണിത്.

ഇവിടെ എന്തു വെളിച്ചമാണുള്ളതു്. എനിക്കിവിടെ ഇരുട്ടുമാത്രമേ കാണുന്നുള്ളൂ. സൃഷ്ടികർത്താവേ, നന്ദി!! അങ്ങെനിക്കു കാഴ്ച നൽകാഞ്ഞതെത്ര നന്നായി?

Monday, June 14, 2010

അയഥാർത്ഥനായ ഒരുവൻ

ഞാൻ ആ ലേഖനം വായീക്കുകയായിരുന്നു. അതിലെ ഒരു വാചകം എന്റെ മനസ്സിലുടക്കി. അവരുടെ മൾടിപ്പ്ൾ ഐഡന്റിറ്റിയോടുള്ള അഭിനിവേശം എനിക്കിഷ്ടമായി. ദണ്ഡകാരണ്യത്തിൽ നിറയെ ഉള്ള പലവിധം പേരുകളുള്ള ഒരുപാടു പേരെപോലെ. എനിക്കും തോന്നി കുറച്ചു ദിവസത്തേക്കു ഞാനും ആളുമാറിയാലോ എന്നു. പക്ഷെ ഇവിടത്തെ നിയമ സംഹിതകൾ നിയമപരമായിട്ടതിനെ അംഗീകരിക്കുന്നില്ലല്ലോ!. മനസ്സിൽ തോന്നിയ ഇച്ഛാഭംഗത്തിന്റെ അളവു കുറച്ചൊന്നുമല്ലായിരുന്നു.


ഞാൻ ഞാനല്ലാതെ നിന്ന് എന്നെയും എന്റെ ചുറ്റുപാടുകളെയും നോക്കികാണുക. ഒരുപക്ഷെ ഒരു സിനിമ കാണുന്നപോലെ. ആൽമരത്തിന്റെ ഉത്തുംഗത്തിലുള്ള ഇളംതളിരിലകളുടെ മുകളിൽ നിന്നും, താഴേക്കു ഊർന്നിറങ്ങുന്ന ക്യാമറ കണ്ണുകളിൽ കൂടി കാണുന്ന പോലെ.

ഞാൻ ഞാനല്ലാതെ തന്നെ എന്റെ പെരുമാറ്റത്തെ നിരീക്ഷിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിക്കുക, വിമർശിക്കുക, ഒത്താൽ ക്രൂശിക്കുക കൂടി ആവാം. ഭാരമേറിയ മരകുരിശിനു പകരം വാർപുകുരിശോ മറ്റോ ഉപയോഗിക്കാം. നെഞ്ചിലും കൈ, കാല്പാദങ്ങളിലും ആണി തറക്കുന്നതിനു പകരം ഒരു ഡ്രില്ലർ കൊണ്ട് തുളച്ചു നട്ടും ബോൾടുമുടാം. ചാട്ടവാറടിക്കു പകരം ഇലക്ട്രിക് ഷോക്കേല്പിക്കാം.. ഒരുയർത്തെഴുന്നേല്പുണ്ടാവില്ലെന്ന് ഉറപ്പിക്കാൻ പോസ്റ്റ്മോർടം കൂടി നടത്താം. കുഴിച്ചിടുന്നതിനു പകരം പെട്രോളൊഴിച്ചു കത്തിക്കാം

ഞാൻ എന്ന എന്നെ എനിക്കു മടുത്തു കഴിഞ്ഞിരിക്കുന്നു. എന്നെ ഉൾകൊള്ളാനെനിക്കു ഈ ശരീരം പോരാ എന്നൊരു തോന്നൽ. ഒരു ഗൃഹസ്ഥാശ്രമിയെന്ന നിലയിൽ ഞാൻ ചെയ്യേണ്ടകാര്യങ്ങൾ ഒന്നും ഇനിയും ചെയ്തു തീർന്നിട്ടില്ല എന്നത് എന്നെ സ്വയഹത്യയിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. വാനപ്രസ്ഥം ഏൽകേണ്ട സമയമാകുമ്പോഴെക്കും എന്റെ നാട്ടിൽ എത്ര വനങ്ങൾ ശേഷിക്കുമെന്ന് എനിക്കിനിയും തിട്ടപ്പെടുത്താൻ കഴിയുന്നില്ല. പക്ഷെ വനപ്രദേശങ്ങളിൽ നിന്നും ആദിവാസികളെന്നു വിളിക്കപ്പെടുന്നവരെ തുരത്തികൊണ്ടിരിക്കുന്ന കാലഘട്ടമാണ് എന്റേത്! അടുത്ത തലമുറ ചോദിക്കും, mamma, what is a forest? How does it look like? എന്നൊക്കെ! പിന്നെ നേരിട്ടെടുക്കാവുന്ന സംന്യാസം അർത്ഥവശാലും, കർമ്മവശാലും കാപട്യം മാത്രമായി തീരും എന്നു എനിക്കുറപ്പുണ്ട്. ഒരു ഗാന്ധിക്കോ, വിവേകാനന്ദനോ, ശ്രീനാരായാണനോ, അല്ലെങ്കിൽ ശ്രീശങ്കരനോ ഇനി ഈ നാട്ടിൽ സ്കോപ്പില്ലല്ലോ. സന്തോഷമാധവനും, നിത്യാനന്ദ മഹാമുനിക്കും, പിന്നെ യന്ത്രവില്പനക്കാരായ ജ്യോതിഷിമാർക്കും മാത്രമല്ലേ സ്കോപുള്ളൂ. അതിനുള്ള കോപാണെങ്കിൽ, എന്റെ കയ്യിലില്ല താനും, ഒരു മതസന്യാസിയാകാനാണെങ്കിൽ, ദൈവങ്ങളെ പറ്റി കളവും പോയിട്ടു അവരുടെ നല്ലഭാഗങ്ങൾ പോലും പറയാൻ എനിക്കറപ്പാണ്.

അതൊക്കെ ആലോചിക്കുമ്പോൾ തോന്നാറുണ്ട് ബന്ധങ്ങളുടെ ബന്ധനങ്ങൾ എന്ന്. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്നും ഒരുപാടു സ്നേഹം ലഭിക്കുമ്പോൾ ബന്ധങ്ങളുടെ ഗാഢത ബന്ധനങ്ങളുടേതു പോലെ ആകുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ, ഗുരുക്കന്മാർ, സഹപ്രവർത്തകൾ, തുടങ്ങി എല്ലാവരും. നടിക്കാനും, നൽകുന്നു എന്നു വരുത്തി തീർക്കുവാനും ഏറ്റവും എളുപ്പമുള്ളതാണല്ലോ സ്നേഹം. ശ്രത്രുത നടിച്ചു നടക്കാൻ എളുപ്പമല്ല. അതിനൊരു പ്രത്യേക ചാതുര്യം തന്നെ വേണം. സ്നേഹം നടിക്കാൻ അത്രക്കു ചതുരനാവണ്ടതില്ല. ആർക്കും സാധിക്കും, എപ്പോഴും കഴിയും. എനിക്കു തോന്നാറുണ്ട്, ഞാൻ എന്തിനാണിങ്ങനെ സ്നേഹം നടിക്കുന്നതെന്നു്, അതും ഏറ്റവും പ്രിയപ്പെട്ട ഒരു സുഹ്രുത്തിനോട്. അവൾക് അതു മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു. എന്റെ അഭിനയം, നാട്യ ധാർമികതയുടെ പ്രത്യയശാസ്ത്രങ്ങൾ, മുഖംമൂടികളിട്ട കഥാപാത്രങ്ങൾ. പാവം ആ കുട്ടിയെ ഞാൻ പറ്റിക്കുക്കയായിരുന്നു. അപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ ലേഖനത്തിലെ പോലെ ഞാനും പല പേരുള്ള ഒരു അയഥാർത്ഥനാണെന്ന് മനസ്സിലായത്. ഉള്ളിലുള്ളതു തുറന്നു കാട്ടാതെ കാപട്യങ്ങൾ മാത്രം പറയുകയും, ചെയ്യുകയും ചെയ്യുന്ന തികച്ചും അയഥാർത്ഥനായ ഒരുവൻ. ഗുരു എന്ന പേരിൽ.

Saturday, May 29, 2010

വർഷഗാഢം

നീർമാതളപ്പൂക്കളുടെ കഥാകാരി നമ്മെ വിട്ടു പിരിഞ്ഞിട്ട് മെയ് 31ന് ഒരു വർഷം തികയുന്നു. മലയാളം ആ വിടവാങ്ങലിന്റെ ഞെട്ടലിൽ നിന്നും ഇനിയും മുക്തിനേടിയിട്ടില്ല. എത്ര വേഗത്തിലാണ് ഒരു വർഷം നീങ്ങിയത്. ആ ശൂന്യത ഇന്നും അതേപോലെ. ഒരു നിശാഗർത്തം പോലെ ആ ശൂന്യത.
കമലയായും, കമലാ ദാസ് ആയും, പിന്നെ, മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയായും, പിന്നീട് വിവാദങ്ങളുടെ സഹയാത്രികയായ കമലാസുരയ്യയായും അവർ നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഓരോ കഥാപാത്രങ്ങളിലൂടേയും അവർ മലയാളിയുടെ കപട മൌലികതയെ ചോദ്യം ചെയ്തു. വെട്ടിത്തുറന്നു പറഞ്ഞ അവരുടെ അഭിപ്രായങ്ങൾ കല്ലേറുകളോടും, അസഭ്യവർഷ്ത്തോടും കൂടി സ്വീകരിച്ചു. പിന്നീടു പറഞ്ഞു, അതെ! അവർ ശരിയായിരുന്നു.
മലയാളം, പലരോടും ചെയ്ത ആ തെറ്റ്, കമലയോടും ആവർത്തിച്ചു. അവരുടെ പ്രണയത്തിനും, സ്നേഹത്തിനും, നൽകിയ സമ്മാനം!! നാം ഇതൊക്കെ എവിടെ കുഴിച്ചുമൂടും?

അവർ നമ്മോടു ക്ഷമിക്കും, അവരുടെ മനസ്സിൽ നിറയേ സ്നേഹം മാത്രമേയുള്ളൂ, ഒരു അമ്മയേപ്പൊലെ അവർ നമുക്കു മാപ്പു നൽകും!! നമുക്കു പ്രാർഥിക്കാം

Monday, May 17, 2010

സന്താറ

ഈയിടെ വായിച്ച ഒരു ലേഖനത്തിന്റെ കാതൽ ദിവസങ്ങൾ കഴിഞ്ഞിട്ടു പോലും മനസ്സിൽ നിന്നും വിട്ടു മാറുന്നില്ല. അതിന്റെ ചുറ്റിപ്പറ്റി എന്തൊക്കേയോ അരുതായ്മ മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.
സന്താറകളെപ്പറ്റിയായിരുന്നു ഞാൻ അന്നു വായിച്ചത്. ജൈന വിശ്വാസപ്രകാരം സന്താറ എന്നതു ഏറ്റവു സവിശേഷമായ മരണമാകുന്നു. സന്താറ അല്ലെങ്കിൽ സല്ലേഖനം. എല്ലാ പ്രാകൃതിക ചേദനകളേയും നിരസിച്ചുകൊണ്ട്, സ്വമേധയാ സ്വീകരിക്കുന്ന മരണം. പ്രധാനമായും, ഭക്ഷണ വിരക്തി പ്രായോഗികമാക്കിയാണ് സന്താറ അല്ലെങ്കിൽ സല്ലേഖനം സ്വീകരിക്കുന്നത്. ഉപവാസത്തിലൂടെ ഇഹവാസം വെടിയുന്ന രീതി. സാധ്വി ചരൺ പ്രഗ്യാജിയുടെ മരണം അതിനൊരു ഉദാഹരണമാണ്.
ഇതു ഒരുതരം ആത്മഹത്യയല്ലേ എന്ന് ചോദിച്ചാൽ പ്രായോഗികമായി അതേ എന്നു പറയാനേ നിർവ്വാഹമുള്ളൂ. പക്ഷേ ഇന്ത്യയിൽ മാത്രം വർഷത്തിൽ ലക്ഷത്തോളം സന്താറ അനുഷ്ഠിക്കപ്പെടുന്നുണ്ടത്രേ. പക്ഷേ മതാധിഷ്ടിതമായ ഒരു പ്രവർത്തിയെ നിയമസംഹിതക്കിടയിലേക്കു കൊണ്ടുവന്നു തടയിടാനും നിരോധം നടപ്പിലാക്കാനും ഇനിയൊരു രാജാറാം മോഹൻ റായിയോ, ശ്രീചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവോ പുനർജ്ജന്മമെടുക്കും എന്നു പറയാൻ ഞാൻ ആളല്ല. അത്തരം ആർജ്ജവമുള്ള ഒരു ഭരണകർത്താവു ഇനിയൊട്ടു വരും എന്നും ഞാൻ കാംക്ഷിക്കുന്നില്ല.
മറിച്ച്, ഒരു വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ, ആത്മഹത്യയും, ദയാവധവും ഒക്കെ നിയമവിധേയമാക്കാൻ പുതിയ ഭരണഭേദഗതി പാർലമെന്റിലോ നിയമസഭകളിലോ അവതരിപ്പിക്കപ്പെടുമോ എന്നു മാത്രമേ ആശങ്കയുള്ളൂ.
വീണ്ടും സന്താറയിലേക്കു. ഭക്ഷണവും, വെള്ളവുംമടക്കമുള്ള ബാഹ്യചോദനകളെ ഉപേക്ഷിച്ചു, സന്താറ അനുഷ്ഠിക്കുമ്പോൾ വ്യക്തി, സ്വയം തിരഞ്ഞെടുക്കുന്നതാണ് ആ രീതി. ആത്മഹത്യ ഒരു വികാര പ്രക്ഷുബ്ധതയുടെ ബാക്കിപത്രമാകുമ്പോൾ, സന്താറയിൽ, പുനർവിചിന്തനത്തിനു സാധ്യതയുണ്ട്. ആത്മഹത്യ ഏകാന്തതയിലൂടെയുള്ള പരിസമാപ്തിയെങ്കിൽ, സന്താറയുടെ അവസാന ദിനങ്ങളിൽ, പ്രാർത്ഥനയും, നാമജപവും ഒക്കെ ആയി, ഒരുപാടു സജ്ജനങ്ങൾ വന്നു ചേരുന്നു. അവരുടെ സാമീപ്യം, അവസാന ദിനങ്ങളിൽ, വ്യക്തിയുടെ സന്തോഷത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു. സംതൃപ്തമായ ഒരു ജീവതത്തിന്റെ പരിസമാപ്തിയാണ് സന്താറ. ഒന്നും നേടാൻ കഴിയാത്തവന്റെ, തോൽവിയുടെ കയ്പു നുണഞ്ഞ്, ഇനിയുള്ള ജീവിതത്തിനു അർത്ഥമില്ല എന്നു തോന്നുമ്പോൾ ഉള്ള കയ്ക്രിയയാണ് ആത്മഹത്യയെങ്കിൽ, തന്റെ കർമ്മം നിറ്വേറ്റിക്കഴിഞ്ഞു എന്നുള്ള തിരിച്ചറിവുനീ ശേഷമാണ് ഒരാൾ സന്താറയനുഷ്ഠിക്കുന്നതു്.
എനിക്കും ഇന്നൊരു ആഗ്രഹം തോന്നുന്നു, സന്താറ അനുഷ്ഠിക്കണം എന്ന്. പക്ഷേ എന്റെ കർമ്മം എന്താണെന്നു പോലും, ഞാൻ എന്നത് എന്താണെന്നുപോലും തിരിച്ചറിയാത്ത എനിക്കെങ്ങനെ സന്താറ ചെയ്യാൻ സാധിക്കും? അത് ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ലേ ആവുക. ആത്മഹത്യയല്ലേ അതു്? അതിനു സന്താറയെന്നെ പാവനമായ അനുഷ്ഠാനത്തെ ഞാൻ കരിപൂശണോ?

Thursday, April 8, 2010

ഉത്തരമില്ലാതെ !!!

ഗുരു ഇങ്ങനെ എഴുതി..
“കുറച്ചു നാൾ മുമ്പുവരെ ഞാൻ ആഹ്ലാദിക്കാറുണ്ടായിരുന്നു. തീരെ ചെറിയ കാര്യങ്ങൾ പോലും ഉന്മാദാവസ്ഥയിൽണ്ടാവറുള്ള പോലെ എന്നെ ആഹ്ലാദിപ്പിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്തു കിഴക്കെ തൊടിയിലെ നീർമാതളം പൂത്തപ്പോൾ അഹ്ലാദോന്മത്തനായി ഓടിച്ചെന്നു പാടത്തെ ചിറയിൽചാടിയതൊക്കെയും ഇന്നിപ്പൊൾ ചിതലരിച്ച ബാല്യകാല സ്മൃതികളായിക്കഴിഞ്ഞു. ചിലതൊന്നും ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തവിധം എന്നെ വിരക്തനാക്കിയിരിക്കുന്നു.
പഴയസുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ, ചിലരോടു സംസാരിക്കാൻ സാധിക്കുമ്പോൾ ഒക്കെയും എനിക്കു സന്തോഷം തോന്നാറുണ്ടായിരുന്നു.
പക്വത കാണിക്കേണ്ട പ്രായമായെന്നൊക്കെയുള്ള വീട്ടുകാരുടെയും, ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ ചെവികൊണ്ടപ്പോൾ എനിക്കു നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. എന്റെ വികാരപ്രകടനങ്ങൾ പോലും നാട്യശാസ്ത്രത്തിന്റെ വരെ ഉദാഹരണങ്ങളാക്കപ്പെട്ടത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു.
ഞാൻ ഏറെ സ്നേഹിച്ചിരുന്ന കൂട്ടുകാരിയും എന്നെ വിട്ടുപിരിയികയായി. എന്റെ സ്നേഹം പോലും അഭിനയമായിരുന്നു എന്നാണവൾ പറഞ്ഞതു”.
ഗുരുവിന്റെ വാചകങ്ങളിൽ സാധാരണക്കാരന്റെ പ്രയോഗങ്ങളായിരുന്നു ഞാൻ കണ്ടത്.

വിടവാങ്ങലിനു കുറച്ചു ദിവസങ്ങൾക്കു മുമ്പായിരുന്നു എന്നെയും കൂട്ടി ഈ പുഴക്കരയിലേക്കു ഗുരു നടന്നു വന്നത്. അയാൾ പറഞ്ഞു, ഇവിടത്തെ ചെമ്പക മരച്ചുവട്ടിലിരുന്നു അവർ പങ്കുവച്ചതു അവരുടെ സ്വപ്നങ്ങളായിരുന്നില്ല, ജീവിതം തന്നെആയിരുന്നു.

അന്നയാൾ എന്നോടു പറഞ്ഞതു അയാൾക്കു ജീവിതത്തിൽ നേരിടേണ്ടിവന്ന നഷ്ടങ്ങളെ പറ്റിയായിരുന്നു.
അയാൾ പറഞ്ഞു: “അയൽകാരുമായുള്ള കുടുംബവഴക്കിനെ ചൊല്ലി അതുവരെ കൂടെ കളിച്ച് നടന്നിരുന്ന ഒന്നിച്ചു സ്കൂളിൽ പോയിരുന്ന കളിക്കൂട്ടുകാരെ വരെ വീട്ടുകാർ കണ്ടാൽ മിണ്ടരുതെന്നു വിലക്കി. അഭിനവ ശകുന്തളാദേവിയായി ഓപ്പോളും,അവരുടെ കൂട്ടുകാരി മേരി ക്യുറിയാവാൻ അവതാരമെടുത്തിരുന്ന ചിരുതയും, മലയാള പാഠപുസ്തകത്തിലെ പദ്യമാലകൾ തെല്ലിടകൊണ്ട് മനഃപാഠമാക്കിയിരുന്ന എച്മിയും, മണിയനും, അജയനും, സോനുട്ടനും ഒക്കെ പരസ്പരം വൈരികളെന്ന പോലെയായി. ഇവരെല്ലാരും കൂടി അച്ചുത്തികളിച്ചിരുന്ന വലിയ പ്രിയ്യൂർ മാവ്ന്റെ ചുറ്റിലും നീരോലിക്കാടുകൾ വളർന്നു. അവർ കളിച്ചിരുന്ന ഉണ്ടിക്കുഴികൾ തൂർന്നു. തീപ്പട്ടിച്ചിത്രങ്ങളും പേരൊട്ടികളും അവർ പരസ്പരം കൈമാറാൻ മറന്നു.എനിക്കു കിട്ടിയ പുതിയ റബ്ബറിന്റെ പുതുമണം കാട്ടി അവരെ കൊതിപ്പിക്കാൻ കഴിയാഞ്ഞതു എനിക്കു ഒരുപാടു വിഷമമുണ്ടാക്കി. ഒരിക്കൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന അപ്പത്തിന്റെ ഒരു കഷ്ണം എന്റെ കൂട്ടുകാരി എച്മിക്കു കൊടുത്തതുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും എന്റെ പേരിൽ ഒരു വധശ്രമാരോപണം വരെയെത്തി.ഇതൊക്കെയാണെങ്കിലും ഞങ്ങൾ സ്കൂളിൽ ഒന്നിച്ചിരുന്നാണു പഠിച്ചത്. പിന്നീടാലോചിക്കൂമ്പോൾ തോന്നുമായിരുന്നു അന്നത്തെ നിയന്ത്രണങ്ങൾ അടിയന്തരാവസ്ഥകാലത്തു പോലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുകയുണ്ടായിട്ടുണ്ടാവില്ലെന്നു്.”
ശരീരം കാർന്നു തിന്നുന്ന വേദനക്കിടയിലും അയാളുടെ കുട്ടിക്കാലത്തെ ഒർമ്മകൾ ഗുരുവിനു ആശ്വാസം പകരുന്നുണ്ടായിരുന്നു.

ആ ഓർമ്മകൾക്കിടയിലേക്കു ലേഖ ഓടിയെത്തുമ്പോൾ അയാളുടെ ഓർമ്മചിത്രങ്ങളിൽ വർണ്ണരാജികൾ വിരിയുമായിരുന്നു. അവൾകെപ്പോഴും ചെമ്പകപ്പൂവിന്റെ മണമായിരുന്നു. പ്രണയിച്ചിരുന്നെങ്കിലും, മറ്റാരുടെയോ നിർബന്ധങ്ങൾക്കു വഴങ്ങി അവർ വഴിപിരിയുകയായിരുന്നുവത്രെ. ആരായിരുന്നിരിക്കാം അവരുടെ പ്രണയത്തെ അവരെകൊണ്ടു തന്നെ അറുത്തെറിയിച്ചത്? അയാൾ ഒരിക്കലും അതെന്നോടു പറഞ്ഞില്ല. സ്വയം പറിച്ചെറിയുമ്പോളുള്ള വേദന മറ്റൊരാളാൽ അറുത്തിറിയപ്പെടുമ്പോഴുള്ളതിനേക്കാൾ തുലോം കുറവാണെന്നുള്ള ഗുരുവിന്റെ വിവരണം എനിക്കു ദഹിക്കാവുന്നതിനപ്പുറത്തുള്ളതായിരുന്നു.

എന്തോ, ആ വഴിപിരിയലിനും ശേഷം അവർതമ്മിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല. അവസരം ഉണ്ടായപ്പൊഴൊക്കെയും ഇരുവരും പിൻതിരിയുകയായിരുന്നു.

ഒരിക്കലും ചോദ്യം ചെയ്യാതെ, ചോദ്യം ചെയ്യപ്പെടാതെ!!

അങ്ങനെ നഷ്ടപ്പെടലുകൾ പോലും ആഹ്ലാദമാക്കിയ ജീവിതം

Wednesday, March 31, 2010

ഓർമ്മക്കുറിപ്പുകൾ

ഗുരുവിന്റെ സഹായിയുടെ ഒരു ഫോൺ കാളാണ്‌ ഇന്നു കാലത്തു എന്നെ ഉണർത്തി. ഗുരുവിന്റെ മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എന്നെ ചകിതനാക്കിയിരുന്നു. ഏതു സമയത്തും ഇങ്ങനൊന്നു പ്രതീക്ഷിച്ചതാണെങ്കിലും കൂടി.
പിന്നീടു ഗുരുവിന്റെ വീട്ടിലേക്കെത്താൻ അധിക സമയം എടുത്തില്ല. ഞാൻ അവിടെ എത്തിയപ്പോഴെക്കും ആരൊക്കെയോ ചിലർ ഗുരുവിനെ കട്ടിലിൽനിന്നും എടുത്തു കിടത്തിയിരുന്നു. ആരേയും പ്രത്യേകിച്ചു കാ‍ത്തു നിൽകാൻ ഉണ്ടയിരുന്നില്ല. അകൽചയിലായിരുന്ന ചില അടുത്ത ബന്ധുക്കൾ എത്തിയിരുന്നു. അവർ ക്രിയകളെല്ലാം വളരെ വേഗം ചെയ്തു. ഉച്ചയോടുകൂടി ഗുരുവിന്റെ ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. വൈകീട്ട്‌ വീട്ടിലെത്തിയ ഞാൻ ഗുരുവിന്റെ സഹായി എനിക്കു തന്ന, എന്റെ പേരിൽ എഴുതിവച്ചിരുന്ന അദ്ദേഹത്തിന്റെ ഒർമ്മക്കുറിപ്പുകൾ ഒരു അടങ്ങിയ പുസ്തകം വായിക്കാൻ തുടങ്ങി.


പുലർകാലത്തു കണ്ട ഒരു സ്വപ്നം എന്റെ ഉറക്കമണർത്തി. ടൈംപീസിൽ നോക്കിയപ്പോൾ മണി നാലാകുന്നേയുള്ളൂ. കഴുത്തിലും നെഞ്ചിലും വിയർപ്പു പൊടിഞ്ഞിരുന്നു. ശ്വാസഗതിക്കു വേഗമേറി. ഇടനെഞ്ചിലെ താളം ചമ്പട കൊട്ടി . നെറ്റിയിലെ വിയർപ്പു തുള്ളികൾ തലയിണയിലേക്കൂർന്നു വീണു. ഇരുണ്ടചുണ്ടുകൾ വിറയാർന്നു. കണ്ണിൽ കൃഷ്ണമണികൾ വികസിച്ചു നിന്നു. അത്യപൂർവ്വമായേ ഞാൻ പുലർകാല സ്വപ്നങ്ങൾ കാണാറുള്ളൂ. അതും ഒരു ദു:സ്വപ്നം!
മരണത്തിനു ഗന്ധമുണ്ടാവുമോ? അതുവരുമ്പോൾ ശബ്ദമോ മറ്റോ? എന്തോ എന്റെ സംശയങ്ങൾക്കു അതിരില്ലായിരുന്നു. ചാവിനു ആരുടെ രൂപമാണ്‌? പോത്തിന്റെ പുറത്തു വരുന്ന യമധർമ്മന്റെ രൂപം ഹിന്ദുവിശ്വാസത്തിൽ മരണത്തിനു ചാർത്തികൊടുത്തിരിക്കുന്നു. കുട്ടിക്കാലത്തു വായിച്ച ചിത്രകഥാ പുസ്തകങ്ങളിൽ യമധർമ്മന്റെ ഭയപ്പെടുത്തുന്ന ചിത്രം ഞാൻ കണ്ടിട്ടുണ്ട്. ചുവന്നകണ്ണുകളുള്ള കറുത്ത പോത്തിന്റെ പുറത്തിരിക്കുന്ന യമധർമ്മൻ. ഇടംതോളിൽ കാരിരുമ്പുമുള്ളുകളുള്ള ഗദയും, വലംതോളിൽ ചുറ്റി വച്ചിരിക്കുന്ന കാലപാശവും. കാലന്റെ കണ്ണും സംഗതിവശാൽ വാ‍ഹനത്തിന്റേതു പോലെത്തന്നെ ചുവന്നിരുന്നു. കനൽകണ്ണുകൾ എന്നപോലെ! അദ്ദേഹം ധരിച്ചിരുന്ന ആഭരണങ്ങളും കാരിരുമ്പു തന്നെ.
മരണത്തിനു ഗന്ധമുണ്ടാവുമോ? യൌവ്വനത്തിലും എനിക്കു ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായില്ല. ആരും പറഞ്ഞു തന്നില്ല; ആരോടും ചോദിച്ചുമില്ല! കോളേജിൽ പഠിക്കുമ്പോൾ ഒന്നു രണ്ടു പേരോടു ചോദിച്ചിരുന്നു. അവർ തിരിച്ചൊരു ചോദ്യം ചോദിച്ചു. “നിനക്കെന്താ ഭ്രാന്തുണ്ടോ??”
ഒടുവിൽ ഞാൻ സ്വയം അതിനൊരു ഉത്തരം നൽകി. ചെമ്പകത്തിന്റെ മണമാ‍ണു മരണത്തിനു. ഞാൻ അതു കൂട്ടുകാരുടെ ഇടയിൽ പ്രഖ്യാപിച്ചു. തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന ലേഖയുടെ മുടിയിലിരുന്ന ചെമ്പകപ്പൂക്കൾക്കു സാധാരണയി കവിഞ്ഞ ഗന്ധമുണ്ടായിരുന്നു. അവളുടെ ചിണ്ടിലുണ്ടായിരുന്ന പുഞ്ചിരി അവളുടെ വ്യക്തിത്വത്തിനൊരു ദുരൂഹത നൽകിയിരുന്നു. ഒരുപക്ഷേ ഡാവിഞ്ചിയുടെ മോണലിസയെപ്പോലെ. കോളേജിൽ ഞങ്ങളുടെ അവസാന ദിനമായിരുന്നു അതു.
ഇനി ഈ കൂട്ടുകാരെ പരീക്ഷകൾകിടയിൽ കണ്ടുമുട്ടും. അതുകഴിഞ്ഞാൽ ഓരോരുത്തരും അവരവരുടെ വഴിക്കു. ഉപരിപഠനവും, ജീവിതോപാഖ്യാനവും ഒക്കെ ആയി ഒരു വഴിക്കു. അവസാ‍നം ഓരോരുത്തരായി ഒരേവാതിലിലൂടെ പുറത്തേക്കു. മരണം എന്ന വാതിലിലൂടെ. ചെമ്പകപ്പൂക്കളുടെ മണമുള്ള മരണത്തിന്റെ വാതിലിലൂടെ.
കൂട്ടുകാർ പലതും പറഞ്ഞു നിരുത്സാഹപ്പെടുത്തിയെങ്കിലു, ഞാൻ എന്റെ പ്രഖ്യാപനത്തിൽ ഉറച്ചു നിന്നു.
മരണത്തിനു ചെമ്പകപ്പൂക്കളുടെ മണം തന്നെ. കൂട്ടുകാർ എന്നെ ഭ്രാന്തനെന്നു വിളിച്ചു. അവർ പഠിച്ച ഫെർമാറ്റ്സ് സിദ്ധാന്തത്തിനു അതുവരെ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും, പക്ഷെ ആ സിദ്ധാന്തം ഒരു നിതാന്ത സത്യമാണെന്നും അവർ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മരണത്തിന്റെ മണം ഇങ്ങനെ ആയിക്കൂടാ?
ആരോടു ചോദിക്കും എന്നു ശങ്കിച്ചു.. ഞാൻ ആരോടും ചോദിച്ചില്ല. ആരും എന്നോടു പറഞ്ഞുമില്ല. പക്ഷെ അയാൾ ഇന്നും വിശ്വസിക്കുന്നു. മരണത്തിനു ചെമ്പകപ്പൂവിന്റെ ഗന്ധം തന്നെ. വൈകീട്ടു അയാൾ പുഴക്കരയിലേക്കു നടന്നു. ഇടവഴിയിലടക്കു വച്ചു ലേഖയും പതിവിനു വിപരീതമായി അയാൾകൊപ്പം ചേർന്നു. അപ്പോഴും അവളുടെ മുടിയിൽ രാവിലെ വെച്ച ചെമ്പകപ്പൂക്കളുണ്ടയിരുന്നു, ഒട്ടും വാടാതെ, മണം പോവാത!!
ഞങ്ങൾ മെല്ലെ നടന്നു പുഴക്കരയിലെ പുഷ്പിണിയായ ചെമ്പക മരച്ചുവട്ടിലെത്തി. അന്നവൾ പതിവിലധികം എന്നോടു സംസാരിച്ചിരുന്നു. സന്ധ്യാ സമയത്തെ ചുവന്ന പ്രകാശം അവളുടെ വശ്യത നൂറിരട്ടിയാക്കി. പ്രണയം മനസ്സിലുണ്ടെങ്കിലും അതുവരെ ഞങ്ങൾ അതു പങ്കുവെയ്ക്കാൻ മടിച്ചു.

പിന്നീടു ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളെപറ്റി അന്വേഷിക്കാനും ഞാൻ തയ്യാറായില്ല. എന്തിനു? ആർക്കു വേണ്ടി.

വർഷങ്ങൾകു ശേഷം ഇന്നു പുലർനേരത്തു കണ്ട ദുസ്വപ്നത്തിലാണു ഞാൻ പിന്നെ ലേഖയേ കാണുന്നത്. നീണ്ട പ്രവാസത്തിനിടയിൽ എപ്പോഴോ സ്വയം വരിച്ച ഏകാന്തതയിൽ അയാൾകു ഭ്രാന്തു പിടിച്ചെന്നു എന്റെ ബന്ധുക്കൾ പറഞ്ഞു. അവരോടു ഗുരു പറഞ്ഞു, വർഷങ്ങൾക്കു മുമ്പ് എന്റെ ഉറ്റസുഹൃത്തുക്കൾ അതു കണ്ടെത്തിയിട്ടുണ്ടായിരുന്നു എന്ന്.

ഇന്നെനിക്കു കാണേണ്ടതു മരണത്തിന്റെ മുഖമാണു. അതിന്റെ രൂപമാണു. പണ്ടൊരിക്കൽ എനിക്കു തോന്നിയിരുന്നു മരണത്തിനു ഒരു പെൺകുട്ടിയുടെ രൂപമാണെന്നു. അതു ഞാൻ ആരോടും പറഞ്ഞില്ല. കൊലുന്നനെയുള്ള ഒരു പെൺകുട്ടി. അവളുടെ മുഖത്തു കണ്ട വശ്യത അനുപമമായിരുന്നു എന്നെനിക്കു തോന്നി. അവളുടെ കണ്ണുകളിൽ കാമം ഇല്ലായിരുന്നു, കരുണയും, സർവ്വബന്ധനങ്ങളും പൊട്ടിച്ചെറിഞ്ഞു പുൽകുവാനുള്ള സ്വാ‍തന്ത്ര്യവും ആ കണ്ണുകളിൽ കണ്ടു.
പിന്നീടു മറ്റു പലയിടത്തും ഞാൻ അവളെ കണ്ടു. ഹൈവേയിൽ പലയിടത്തു, തകർന്നു കിടക്കുന്ന വാഹനങ്ങളുടെ ഇടയിൽ രക്തമൊലിപ്പിച്ചു നിൽകുന്ന അവളെ മറ്റു രക്ഷാപ്രവർത്തകർ ശ്രദ്ധിക്കുന്നില്ലെന്നതു എന്റെ ഉൽകണ്ഠ വർദ്ധിപ്പിച്ചു.അപ്പോഴും അവൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അന്നു ഞാൻ ഓഫീസിൽ തളർന്നു വീണു. സഹപ്രവർത്തകർ എന്നെ ആസ്പത്രിയിലെത്തിച്ചു. അത്യാധുനിക വൈദ്യപരിശോധനകൾക്കവസാനം എന്റെ രോഗാവസ്ഥയെക്കുറിച്ചു ഞാൻ മനസ്സിലാക്കി. ശരീരം കാർന്നു തിന്നുന്ന മോക്ഷപ്രദായനിയുടെ പ്രസാദമായ വേദനയായിരുന്നു കഴിഞ്ഞ കുറെ നാളുകളായിട്ടനുഭവിച്ചിരുന്നതെന്നു ഞാൻ അറിഞ്ഞു. ആസ്പത്രിയുടെ നീണ്ട ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നിരുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയുടെ പുഞ്ചിരിയിൽ കലർന്ന വിജയഭാവം എന്നിൽ ലേഖയുടെ ഓർമ്മകൾ ഉണർത്തി.

പിന്നീടു വിവിധ ഭിഷഗ്വരന്മാർ തങ്ങളുടെ ആറിവിനനുസരിച്ചു വിധിച്ച ചികിത്സാവിധിയിലൂടെ അനുഭവിക്കാനിരുന്ന വേദനയിൽ ഭൂരുഭാഗവും ആസ്വദിക്കാനായില്ല. അതിനിടയിൽ ഒളിച്ചുകളിച്ച് പരിഹസിക്കുക്കയായിരുന്നു അവൾ. നാലിലധികം ആന്തരാവയവങ്ങൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. അതിനിടയിൽ ഭിഷഗ്വരന്മാർ അവരുടെ ആത്യന്തിക വിധിയെഴുതിക്കഴിഞ്ഞിരുന്നു. എന്റെ ശരീരത്തിലേക്കു പായിച്ച വികിരണങ്ങൾ നൽകിയ ഊർജ്ജം എന്റെ ഉറക്കം നഷ്ടപ്പെടുത്തി. രാത്രിയിലെ അധോയാമങ്ങാളീൾ ഏപ്പോഴൊ ഞാൻ മയക്കത്തിലേക്കു വഴുതുമായിരുന്നെങ്കിലു, സ്വപ്നങ്ങൾ കാണാനുള്ള ആഴത്തിലേക്കൂളിയിടാൻ കഴിയുമായിരുന്നുല്ല.

ഇന്നലെ എന്റെ അവസാനത്തെ ഭിഷഗ്വര സന്ദർശനമായിരുന്നു. ഞാൻ അയാളോടു പറഞ്ഞു. ഇനിയെന്തിനു വീണ്ടും ഇത്തരം ഒരു കൂടികാഴ്ച. അവിടത്തെ സമയത്തിനു വലിയ വിളയുള്ളതാണ്. എനിക്കായി അതു പാഴാക്കണ്ട. ഇനിയൊരിക്കൽ കൂടി അങ്ങയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു പ്രത്യേകിച്ചൊന്നും തന്നെ ഉണ്ടാകാനും പോകുന്നില്ല. ഇത്‌ അവസാനത്തേതാണു. ഇനിയില്ല. അയാൾ തിരിച്ചെന്തോ പറയാൻ ശ്രമിച്ചു. എനിക്കു കേൾകാൻ ക്ഷമയുണ്ടായിരുന്നുല്ല. അദ്ദേഹത്തിനു നന്ദി പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. മുറ്റത്തിറങ്ങിയപ്പോൾ ചെമ്പകപൂക്കളുടെ ഗന്ധം ഞാ‍ൻ അറിഞ്ഞു. ഭിഷഗ്വരന്റെ തോട്ടത്തിലുള്ള രണ്ട് ചെമ്പക മരങ്ങളിലും പൂക്കൾ നികുന്നുണ്ടായിരുന്നു. റോഡിന്നെതിർവശത്തായി പണ്ടുകണ്ട പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഗ്രീക്കു ദേവതയായ കെരെസ്സും ഇതുപോലെ സുന്ദരിയായിരുന്നിരിക്കണം. എനിക്കു തോന്നി. പക്ഷെ അവൾകു എന്റെ ലേഖയുടെ ഛായയുണ്ടായിരുന്നു. അവളുടെ കയ്യിൽ കുറെ ചെമ്പകപ്പൂക്കളും.
ഇന്നത്തെ സായാഹ്നത്തിൽ ഞാൻ ആ പഴയ പുഴക്കരയിലേക്കു പോയി. ഞാൻ ഇരുന്നിരുന്ന പാറക്കല്ലിൽ കുറച്ചു നേരം ചെലവഴിച്ചു. ആ സുപുഷ്പിണിയായ ചെമ്പകമരച്ചുവട്ടിലും കുറച്ചു നേരം ഇരുന്നു. അവിടെ ലേഖയുടെ സാമീപ്യം ഞാൻ അറിയുന്നുണ്ടായിരുന്നു. കോളേജിനു ശേഷം അവൾകെന്തു സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നു അന്വേഷിക്കാമായിരുന്നു. ആദ്യമായി അതിനെ കുറിച്ചൊരു നഷ്ടബോധം അപ്പോഴെനിക്കു തോന്നി..
തിരിച്ചു വീട്ടിലേത്തിയപ്പോഴെക്കും ഞാൻ വല്ലാതെ തളർന്നിരുന്നു എങ്കിലും ഞാൻ എന്റെ ദിനക്കുറിപ്പുകൾ എഴുതാനിരുക്കുന്നു. വളരെ നാളുകൾക്കു ശേഷം.

ആ കുറിപ്പുകളിലെ അവസാന വാചകം ഇങ്ങനെ ആയിരുന്നു.
ഇന്നെനിക്ക് എഴുതാൻ കുറച്ചുണ്ടായിരുന്നു. ഞാൻ എന്നോടു തന്നെ ഒളിച്ചു വച്ച ഒരു പ്രണയത്തിന്റെ കഥ. പക്ഷെ ഇന്നെനിക്കു വയ്യ. ഒരുപക്ഷെ നാളെ ഞാൻ ഉണ്ടെങ്കിൽ അതെഴുതാൻ തൂലികയെടുക്കാം.
അഥവാ അതിനെനിക്കു സാധിച്ചില്ലെങ്കിൽ ആ കഥ എന്നോടൊപ്പം മണ്ണടിയട്ടെ.

ശുഭരാത്രി……

Sunday, March 28, 2010

കാഴ്ച

ജനിച്ചിതെന്നാൽ ചാവുമൊരുറപ്പു തന്നെ!
തെക്കോട്ടെടുത്തെന്നോ ചുടുകാട്ടിൽ പോയെന്നോ പറയപ്പെടുന്നു.
നാടുനീങ്ങിയും കാലം ചെയ്തും, അന്തരിക്കുന്നോരും പലവിധം.
പിന്നൊരുകൂട്ടരോ രക്തസാക്ഷിത്വം പേറുന്നവർ!
ഞാനെന്ന സത്യം വർത്തമാനമെങ്കിലും,
ഞാനില്ലയെന്നതോ ഭൂതവും ഭാവിയും.
കണ്ണിമചിമ്മുന്ന വേഗമതിൽ പായുമ-സമയം-
കണ്ണിറുക്കുന്നിതെന്നെ നോക്കി, പല്ലിളിക്കുന്നിതെന്നെക്കളിയാക്കി
ഞാനൊന്നു നോക്കട്ടെ എൻചാരെയുള്ളോരെ,
കനിവുള്ളൊരമ്മയും, കാതുള്ളൊരച്ഛനും
കൈതപ്പൂ പോലുള്ള ഉടപ്പിറന്നോളും.
കാ‍ണാമറയത്തു പോയ് അവരൊക്കെയും.
കാണാനെനിക്കിന്നു കണ്ണില്ല.
കാഴ്ച തൻ കൂട്ടിൽ ഇരുട്ടിന്റെ ആഴിതന്നെ!
കാതിൽ ഇരുളിന്റെ സംഗീതവും കൂട്ടിന്നു
കടവാതിലിന്റെ ചിറകൊച്ചയും.
കണ്ടില്ല ഞാനെൻ ഗുരുക്കളെ, ഒട്ടുമേ
കേട്ടതുമില്ലവർതൻ പൊൻവാക്കുകൾ
കരണീയമെന്നുള്ളം ഉരചെയ്‌വതൊക്കെയും
കരുണയില്ലാതങ്ങു ചെയ്തുകൂട്ടി.
പിന്നെ തിരിച്ചറിയുന്നഞാൻ; അന്ധകാരം-
പുറത്തല്ല! ഹാ!! അതെന്നുള്ളിൽ തന്നെ.
ചേലൊത്ത കൺകളിൽ ഹുങ്കിന്റെയന്ധത
നിറമുള്ള കാഴ്ചകൾ മറയ്ക്കുന്നുവെന്നിൽ.
കൂടെയുള്ളോരൊക്കെയും ചൊല്ലുന്നു; നല്ലതു!
കാണാതെയിത്തരം ദുഷ്കാഴ്ചകൾ

Sunday, March 21, 2010



ഇന്ന് മാർച്ച് 22. ലോക ജല ദിനം. എന്താണു ലോക ജലദിനത്തിന്റെ പ്രത്യേകത?എന്താണു ഇതിനായി ഒരു പ്രത്യേക ദിനം? ചോദ്യങ്ങൾ പലതരം. പലവട്ടം മനസ്സിൽ ചോദിച്ചു നോക്കി.
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.

ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ കണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.
ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.

ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.

ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.

Image courtesy http://images.clipartof.com/

Thursday, January 21, 2010

ഒരു ഒഴിവുകാലത്തിന്റെ തുടക്കം…

ഒരു തണുപ്പുകാലത്തു, പുലർനേരത്തു ഗുരു നാട്ടിലെത്തി. സാധാരണ പതിവുള്ളതാണു ആരോടും ഒന്നും പറയാതെ പെട്ടന്നങ്ങനെ വന്നു ചാടും. ഗുരുവിന്റെ ഒരു ശീലമാണത്. അതിൽ അയാൾ കുറച്ചൊക്കെ സന്തോഷം കണ്ടെത്താറുണ്ടായിരുന്നു. മിക്കവാറും ഇതുപോലെ പുലർച്ചനേരത്തു തന്ന്യാണു അയാൾ വീട്ടിൽ വരാരുള്ളത്. പ്രവാസം തുടങ്ങിയതു മുതൽ അതാണു ശീലം. ഓരോ സമയത്തും നാട്ടിൽ വരുമ്പോളും അയാൾ തന്റെ ചുറ്റുപാടും വന്ന മാറ്റങ്ങൾ ശ്രദ്ധിക്കാറുണ്ട്. പുതിയ താമസക്കാർ, പുതിയ വീടുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കഴിഞ്ൻ തവണ വന്നപ്പോൾ വീടിനടുത്തു മണ്ണിട്ടു മൂടിയ കുളത്തിന്റെ വരമ്പത്തുകൂടി അയാൾ നടന്നു. ആ മണ്ണിനടിയിൽ ഞെരിഞ്ഞമർന്ന് ചത്തുകിടക്കുന്ന മത്സ്യങ്ങളെ അയാൾ ഓർത്തു. മണ്ണടിഞ്ഞ അവ ഇനി ഫോസിലുകളായി മാറും… വർഷങ്ങൾക്കു ശേഷം ഇവിടെ വീടുപണിയുന്നവരുടെ പണിക്കാർ അവയെ കുഴിച്ചെടുക്കും. വർഷങ്ങൾക്കു മുമ്പ്, തന്റെ വീടിന്റെ തറക്കുള്ള കുഴിയെടുക്കുമ്പോൾ, സൈമൺ മേസ്തിരിയുടെ തമിഴൻ പണിക്കാരൻ ഒരു പൂച്ചയുടെ “ഫോസ്സിൽ” പുറത്തെടുത്തത്, ഗുരു ഓർത്തു. ഒട്ടൊരു അറപ്പോടെ അതു തൊട്ടു നോക്കൊയതും,അതിനെ കൂട്ടിവെച്ചൊരു പൂച്ചയുടെ രൂപം ഉണ്ടാകാനുള്ള വിഫല ശ്രമവും, അതിനിടക്കു അറപ്പു മൂത്ത്, ഓക്കാനിച്ചതും ഒക്കെ…ഗുരു ഒന്നും കാർകിച്ചു തുപ്പി അറപ്പകറ്റി. ശർദ്ദിലിന്റെ മുൻപോടിയായുള്ള പോലെ വായിൽ ഉപ്പുരസമുള്ള ഉമിനീർ ഊറി. വലതുവശത്തു ചാഞ്ഞു നിന്നിരുന്ന ഒരു പുളികൊമ്പിൽ നിന്നും രണ്ടില പറിച്ചെടുത്തു ചവച്ച് തൽകാലം ഗുരു ദുസ്വാദകറ്റി.
വാകച്ചാർത്തായിട്ടെ ഉണ്ടാവുള്ളൂ ; വേണച്ചാൽ ഒന്നു കുളിച്ചു തൊഴുതു ശയനപ്രദക്ഷിണോം ചെയ്ത് വന്നോളൂ ഗുരുവിനോടു ഇനിയും വിടാത്ത ഉറക്കചടവോടെ അച്ഛൻ പറഞ്ഞു .. അവൻ ഇപ്പൊ അങ്ട്ടു വന്നേള്ളൂ, ഒറങ്ങീട്ടുംകൂടീണ്ടാവില്ല്യ, അവനൊന്നൊറങ്ങിക്കോട്ടെ! അമ്മയുടെ വീർപ്പുമുട്ടൽ അങ്ങനെ!!. എന്തായാലും രാവിലെ വന്നയുടൻ കാവിമുണ്ടും, ഒരു വേഷ്ടിയും എടുത്തു അയാൾ അമ്പലത്തിലേക്കു പോയി, പണ്ടു കളിച്ചു നടന്ന വഴിയിലൂടെ നടക്കുമ്പോൾ പലർക്കും തോന്നാറുള്ള ഗ്രുഹാതുരത്വം ഒന്നും അയാൾകു തോന്നിയില്ല, എങ്കിലും, ശ്വാസത്തിൽ ഒരു നൈർമല്യവും, സുഖവും അയാൾകു തോന്നിയിരുന്നു. അമ്പലക്കുളത്തിലെ വഴുക്കലുള്ള പടവുകൾ അത്ര പരിചയ ഭാവം കാണിച്ചില്ല, കുളത്തിലെ ക്ലോറിനേറ്റ് ചെയ്ത വെള്ളം അയാളെ അസ്വസ്ഥനാക്കി..താൻ കുളത്തിൽ നീന്തി തുടിച്ച കുട്ടിക്കാലം അയാളുടെ മനസ്സിൽ ഊളിയിട്ടു. നീന്തി മത്സരിച്ചതും, കുളത്തുനു മധ്യത്തിലുള്ള കാളിയമർദ്ധന വിഗ്രഹത്തെ തൊട്ടു അതിനെ കുളിപ്പിചു, കുളം കലക്കിയിരുന്ന ബാല്യം. അതിമനോഹരമായിരുന്നു. അതിനിടക്ക് ആ കുളം വലിച്ചെടുത്ത ചില ബാല്യകാല സുഹ്രുത്തുക്കളുടെ മുഖവും മനസ്സിൽ തെളിഞ്ഞു…
കുളത്തിൽ മുങ്ങുയെണീറ്റു തലയും ദേഹവും തോർത്താതെ, അയാൾ മുണ്ടിന്റെ രണ്ടു മുകളറ്റവും അരയിൽ ചുറ്റി കെട്ടി.ഉരുളുമ്പോൾ അഴിയാതിരിക്കാനുള്ള ഒരു മുൻകരുതൽ. ഭഗവതികെട്ടിലൂടെ അയാൾ കൊടിമരച്ചുവട്ടിലേക്കു നടന്നു. അവിടെ നിന്നു ശ്രീലകത്തേക്കു നോക്കി പവനപുരേശനെ ധ്യാനിച്ചു നാരായണമന്ത്രം ജപിച്ചു സാഷ്ടാംഗം നമസകരിച്ചു. സമസ്താപരാധങ്ങൾകും ക്ഷമ യാചിച്ചു അയാൾ പ്രദക്ഷിണ വരിയിലൂടെ ഉരുണ്ടു നീങ്ങാൻ തുടങ്ങി. സ്വതേ തിരക്കു കുറഞ്ഞ പുലർകാലത്തു, ശയനപ്രദക്ഷിണം ചെയ്യാൻ അനവധി ഭക്തർ ഉണ്ടാകാറുണ്ട്. ഇവിടെ ശയനപ്രദക്ഷിണം നിഷിദ്ധരായ സ്ത്രീ ജനങ്ങൾ അടിപ്രദക്ഷിണം ചെയ്യാറാണുള്ളത്. കുട്ടിക്കാലം മുതൽകുള്ള ശീലമാണെങ്കിലും, ശയനപ്രദക്ഷിണത്തിന്റെ തിയോളജിക്കൽ സിഗ്നിഫികൻസ് എന്താണെന്നു ഇതു വരെ ഗുരുവിനു മനസ്സിലായിട്ടില്ല. ഒരുപക്ഷെ, സഹനത്തിലൂടെയുള്ള ആത്മസമർപ്പണം ആയിരിക്കും അതിന്റെ തത്വം എന്നു അയാൾ വിശ്വസിച്ചു.എന്തൊക്കെയെങ്കിലും, ഓരോ തവണ പ്രദക്ഷിണം ചെയ്യുമ്പോഴും, അയാൾകു ഒരു പ്രത്യേക ഉത്സാഹം തോന്നാറുണ്ടായിരുന്നു. പക്ഷെ ഇന്ന്, യാത്രയുടെ ക്ഷീണം കൊണ്ടായിരിക്കാം അയാൾകു ഒരു പ്രദക്ഷിണം ചെയ്യാനെ സാധിച്ചുള്ളൂ. എങ്കിലും മനസ്സിലെ ചില ഭാരങ്ങൾ ഇറങ്ങിയപോലെ അയാൾകു തോന്നി. ഒരുപകഷെ ജന്മനാടിന്റെ സുരക്ഷിതത്വമായിരിക്കാം അതിന്നാധാരം.
ശയനപ്രദക്ഷിണത്തിനു ശേഷം അയാൾ വീണ്ടും കുളത്തിൽ പോയി കൂളിച്ചു.ദേഹത്തു പറ്റിയ മണൽ തരികൾ അയാൾ കഴുകിക്കളഞ്ഞു. അപ്പോൾ ഉണ്ടായ ഒരു ചെറിയ നീറ്റൽ അയാൾ ആസ്വദിച്ചു. വീണ്ടും അമ്പലത്തിനകത്തു പോയി, വരിയിൽ നിന്ന് നാലമ്പലത്തിനകത്തു ഭഗവദ് ദർശനം കഴിഞ്ഞ്, ഉപദേവതകളേയും വണങ്ങി അയാൾ വീട്ടിലേക്കു മടങ്ങി. അതിനിടയിൽ, പ്രസാദ വിതരണ കേന്ദ്രത്തിൽ നിന്നും, മലർ നിവേദ്യവും, പഴം പഞ്ചസാരയും വാങ്ങിയിരുന്നു. ഒരു ചെറിയ ഡബ്ബ സംഘടിപ്പിച്ചു കുറച്ചു നെയ്പായസവും, വാങ്ങി. തിരിച്ചു വീട്ടിലേക്കു പോരുംവഴി അയാൾ ക്ഷേത്രത്തിന്റെ ചുറ്റുപാടും ഒന്നു വീക്ഷിച്ചു. തിരക്കുണ്ടെങ്കിലും, അമ്പലത്തിന്റെ ചുറ്റുപാടു വിജനമായി തോന്നി, പണ്ടു ക്ഷേത്രത്തിനു ചേർന്നു നിന്നിരുന്ന, ജയശ്രീലോഡ്ജും, ദ്വാരക ഹോട്ടലും ഇന്നു, ചെറിയ ഒരു ആൽതറപോലെ കുറെ ദൂരെ മാറിനിൽകുന്നു. വടക്കു ഭാഗത്തുണ്ടായിരുന്ന ചില പുരാതന കെട്ടിടങ്ങൾ പോലും, പകുതിയായി മുറിഞ്ഞു നിൽകുന്നു.ഇന്നു ക്ഷേത്രം ഒറ്റപ്പെട്ടു നിൽകുന്നു. സുരക്ഷാപരമായ കാരണങ്ങളാലത്രെ ഇത്തരം മാറ്റങ്ങൾ. ദൈവത്തിനു നമ്മുടെ സുരക്ഷയോ? അതിലെ വൈരുധ്യം ഗുരുവിനു എന്തോ പോലെ തോന്നി. എങ്കിലും താൻ കളിച്ചു വളർന്ന ആ ക്ഷേത്രമുറ്റം അവനു അപരിചിതമായി തോന്നി.
കയ്യിലൂണ്ടായിരുന്ന മലർനിവേദ്യത്തിന്റെ കീശയിൽനിന്നും അയാൾ കുറച്ചു മലരെടുത്തു വായിലിട്ടു.മലർ മണികൾക്കിടയിൽ കിട്ടിയ ഒരു ശർകരപ്പൊട്ട് അയാളിൽ ആർതിഉളവാക്കി.. “വെറുംവൈറ്റിൽ ഇങ്ങനെ മലരുതിന്നു കൂട്ടണ്ടാ, വയറുറക്കൂം’ പിന്നിൽ നിന്നും അമ്മ പറയുന്നത് പോലെ. അതിനല്ലേ അമ്മേ, ഇതിൽ പഴം കൂടി ഉള്ളത്!! വായിൽ വന്ന തർകുത്തരം പറയാൻ തുനിഞ്ഞപ്പോളാണു അതു തൊന്നിയതാണെന്നു മനസ്സിലായത്!! കുറച്ചു പൊടിപഞ്ചാരകൂടി നുണഞ്ഞ് അയാൾ വീട്ടിലേക്കു നടന്നു. ഇരുട്ടുമാറി കുറേശ്ശേ വെളിച്ചം വന്നു തുടങ്ങിയിരുന്നു. വൈദ്യുതിബോഡിലെ ലൈന്മാൻ സൈകിളിൽ പറന്നിറങ്ങി, വഴിവിളക്കുകളുടെ ഫ്യൂസ് ഊരുന്നുണ്ടായിരുന്നു. ഇടവഴിയിൽ വെച്ചു നെയ്പായസ്സത്തിന്റെ സ്വാദു നോക്കാനുള്ള കൊതി മൂത്തു. അടപ്പു തുറന്നു ഡബ്ബ വായിലേക്കു ചെരിച്ചു.പിന്നത്തെ കഥ അതി ദാരുണമായിരുന്നു. നെയ്പായ്സം നാക്കിൽ വീണതും, കണ്ണു തുറിച്ചു. ശർകരയുടെ മധുരത്തിനു പകരം ചീനമുളകു കടിച്ച നീറ്റ്ലാണു ഉണ്ടായത്, പഴയ അനുഭവം കൂടി മനസ്സ്സിൽ ഫ്ലാഷ് ചെയ്തപ്പോൾ നാക്കു പൊള്ളിയതാണെന്നു മനസ്സിലാകാൻ അധിക സമയം എടുത്തുല്ല. ആകെപ്പാടെ വിറളിപിറ്റിച്ചു കയ്യിലെ പ്രസാദം അടുത്തുള്ള അരമതിലിൽ കൊണ്ടു വച്ചതും ഒരു സെകൻഡിൽ നടന്നു. ആതൊന്നും താഴെയിട്ടു കളയാഞ്ഞതു അതൊക്കെ വീട്ടിൽ കൊണ്ടുപോയി സാവധാനം ആർകും കൊടുക്കാതെ തിന്നാനുള്ള കൊതികൊണ്ടു മാത്രമായിരുന്നെന്നു കിംവദൻ!, പൊള്ളലിനിടയിലും, തുപ്പിക്കളയാതെ ഗുരു പായസം ഉള്ളിലേക്കിറക്കി. അതു പോയ വഴി മുഴുവൻ അടുത്ത രണ്ടു ദിവസത്തേക്കു അറിയാമായിരുന്നു.
എങ്കിലും മാരാത്തെ പടിക്കിലൂണ്ടായിരുന്ന വാട്ടർ അഥോറിറ്റിയുടെ ടാപ്പിൽ അപ്പോൾ കാറ്റിനു പകരം വെള്ളം തന്നെ വന്നത്, ദൈവം ഉണ്ടെന്നതിനുള്ള വലിയ തെളിവാണെന്ന് അമ്മ പിന്നീട് എന്നെ വിശ്വസിപ്പിച്ചു. പായസം കഴിച്ചു, ടാപ്പിലെ വെള്ളത്തിൽ വായും മുഖവും കഴുകി, വീട്ടിലേക്ക്. ഇത്രയൊക്കെ ആയെങ്കിലും, കയ്യിലെ മലരും പൊടിപഞ്ചസാരയും, കദളിപ്പഴവും വീട്ടിലെത്തുമ്പോഴേക്കും, സംഭവങ്ങൾ വാങ്ങി എന്നറിയിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാക്കിലെ നീറ്റലിനു ഒരു കുറവു ഉണ്ടായിരുന്നില്ല.
അങ്ങനെ വീട്ടിലെത്തി ഈറൻ മാറി ഉമ്മറത്തെത്തിയപ്പോഴേക്കും, അമ്മയുടെ വക ആവിപറക്കുന്ന ചായ. എ.വി.ടി ചായയുടെ നറുമണം അസ്സലായിരുന്നു.അതുവാങ്ങി ആ ചൂടോടെ ആസ്വദിക്കാൻ കഴിയാത്തതിന്റെ കാരണം അമ്മയോടു പറഞ്ഞു തീർന്നില്ല അതിനുമുമ്പേ ദാ.. വരുണു, അടുത്തവീട്ടിലെ ആശയുടെ കമന്റ്.. ഹൊ ഇത്ര വയസ്സായിട്ടും കൊതി മാറീല്ല്യാ ല്ലേ…!!! കഷ്ടം…!!! എന്നു…. ഗുരുവിന്റെ മനസ്സിലെ പക്ഷെ കാഷ്ഠം എന്നാണു വന്നത്. അവൾകിട്ടു നാലു ചീത്തവിളിച്ചു, വീട്ടിലെത്തിയ മാത്രുഭൂമിയുടെ തലക്കെട്ടു വാർത്ത നോക്കി പത്രം പിറകിൽ നിന്നും തുറന്നു അന്നത്തെ വാർത്താധ്യയനം തുടങ്ങി.വിദേശം തുടങ്ങി, സ്പോർട്സിൽ ഒന്നു മുങ്ങിതപ്പി, വാണിജ്യവാർത്തകളിലൂടെ ചാടി മറഞ്ഞ്, ചരമത്തിൽ നമ്മുടെ പേരുണ്ടോ എന്നു പരതി, അഞ്ചാം പേജിലെ ഗോപീക്രിഷ്ണന്റെ അന്നത്തെ കാർട്ടൂൺ ആസ്വദിച്ച്, നാലാം പേജിലെ ലളിതമായ മുഖപ്രസംഗവും,ഏതോ രാഷ്ട്രീയക്കാരന്റെ നിരർത്ഥകമായ ഒരു ലേഖനവുംവായിച്ചു, പ്രാദേശികം പേജിൽ, പരിചയക്കാരെപറ്റിയുള്ള വാർത്തവല്ലതും ഉണ്ടൊ എന്നു നോക്കി, ക്ലസ്സിഫൈഡിനെ അവഗണിച്ചു മുൻ പേജിലേക്കെത്തിയപ്പോഴെക്കും അച്ഛൻ വന്നു പത്രം തട്ടിപ്പറിച്ചു കൊണ്ടുപോയി.
അവിടെ നിന്നും എണീറ്റു, അടുക്കളയിലേക്കൊരു പാലായനം. ചൂടുവിട്ട ചായ കുടിച്ചു, ഗ്ലാസു കഴുകിവച്ച്യ് തിഞ്ഞു നോക്കുമ്പോൾ വെള്ള ചെമ്പരത്തി പൂക്കൾ പോലെ ചിരിച്ചിരിക്കുന്ന ഇഡ്ഡ്ലിക്കുട്ടന്മാർ എന്നെ വിഷ് ചെയ്തു.. വെൽകം ഹോം ഡീയർ ഫ്രണ്ട്..!! അതിലേക്കു കൈ നീട്ടുമ്പോഴേക്കും അമ്മയുറ്റെ ശകാരം, ഒന്നു നിക്ക്ഡാ, ഈ സമ്മന്തികൂടി ആയാൽ കഴിക്കാം ട്ടൊ.!! അതു പറയുമ്പോഴേക്കും ഒരു പഴയ ലയ്ലാഡു ബസ്സു കയറ്റം കയരുന്ന ശബ്ദത്തിൽ മിക്സിയുടെ 800 വാട്ട്സ് മോട്ടോർ കരയാൻ തുടങ്ങി. അതിന്റെ ജാറിൽ നിന്നും വെളിച്ചെണ്ണയിൽ മൂപ്പിച്ച ചെറിയ ഉള്ളി ഞെരിഞ്ഞ്മർന്നു മുറിഞ്ഞു മുറിഞ്ഞു ഒരു സമ്മന്തിയായി മാറുന്നതു ഗുരു സങ്കല്പിച്ചു. വൈദുതോർജ്ജം യാന്ത്രികോർജ്ജവും, പിന്നെ സമ്മന്തിയൂർജ്ജവും ആകുന്നത്, ഗുരു മനസ്സിലാക്കി. പിന്നെ അടുക്കളയിലൂടെ പുക്ക്തപ്പിയപ്പോൾ കിട്ടിയതു അമൂല്യമായ നിധിയായിരുന്നു. ഇരുണ്ട ബ്രൌൺ നിറത്തിൽ അർദ്ധഗോളാക്രുതിയിലുള്ള ഈ ജഗത്തിലെ എറ്റവും സ്വാദുള്ള പലഹാരം.. വെറും അരിപ്പൊടിയും ശർകരയും, പഴവും, നാളികേരകൊത്തും മാത്രം ഇട്ടു, കാരോലിൽ, വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന പലഹാരം. പലഹാരങ്ങളുടെ രാജാവായ സാക്ഷാൽ കാരോലപ്പം, (ഉണ്ണിയപ്പം എന്നും പറയും). ഒളിപ്പിച്ചു വച്ച തൂക്കുപാത്രത്തിൽ നിന്നും രണ്ട് കയ്യിലും കിട്ടാവുന്ന അത്രയും, ദോഷം പറയരുതല്ലോ, ചെറിയ കയ്യായതൊണ്ട്, ആകപ്പാടെ അഞ്ചെട്ടെണ്ണം മാത്രെ കിട്ടീള്ളൂ ട്ടൊ.. അതും അകത്താക്കി
പത്തു പതിനഞ്ചു മിനിട്ടിനു ശേഷം ആവിപറക്കുന്ന പൂളക്കെഴങ്ങ് ഇഷ്ടൂവും പൂവ് പോലുള്ള ഇഡ്ഡ്ലീം ഉള്ളി സമ്മന്തീം അമ്മ കൊണ്ടു വന്നു. അതും കഴിച്ചു ഒരു ഒഴിവുകാലം ആസ്വദിക്കാൻ ഗുരു പദ്ധതിയിട്ടു.

Tuesday, January 5, 2010

ഒരു വർഷാന്ത്യത്തിൽ

അങ്ങനെ ഒരു ഡിസംബർ കൂടി കടന്നു പോകുന്നു.ഗുരുവിനും തോന്നി ഒന്നു തിരിഞ്ഞു നോക്കാൻ. കഴിഞ്ഞ ജനുവരിയിലെ കോച്ചുന്ന തണുപ്പുമുതൽ, ആർദ്രമായ ഏപ്രിൽ മാസത്തിലൂടെ, അത്യുഷ്ണത്തിന്റെ ജൂലായ് ആഗസ്റ്റ് മാസങ്ങൾ ചാടിക്കടന്ന്, ഒക്ടോബറിലെയും,നവംബറിലേയും മഴ നനഞ്ഞ്, വീണ്ടും തണുത്തുറഞ്ഞ ഒരു ഡിസംബർ. കഴിഞ്ഞുപോയ മുന്നൂറ്റി അറുപത്തിനാലു ദിവസങ്ങളിൽ നിന്നായി, പെറുക്കിയെടുക്കാൻ, ഗുരുവിനു മറ്റുള്ളവരേപ്പോലെ നേട്ടങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നു തോന്നി. എന്നാൽ കൈവഴുതിപ്പോയ പലതും, നഷ്ടങ്ങളുടെ ഒരു നെരിപ്പോടു ബാക്കിയാക്കിയിരുന്നു. ഒരുപക്ഷെ ഈ ഡിസംബറിലേയും, ജനുവരിയിലേയും, തണുപ്പകറ്റാനായിട്ടെന്ന പോലെ!!!
ഗുരുവിന്റെ കുറിപ്പുകളിൽ വിരക്തിയൂടെ വൈരൂപ്യം ഞാൻ അറിഞ്ഞു.
നേട്ടങ്ങളിലേക്കു നോക്കിയപ്പോൾ കണ്ടത് ആദ്യം, കുറച്ചു നല്ല കൂട്ടുകാർ. കൊടുങ്ങല്ലൂരാൻ, വിമുക്തവ്യോമൻ, മാർജ്ജാരജാഗ്രതൻ, തെക്കൻ,താമരശ്ശേരി...തുടങ്ങിയവർ. നഷ്ടങ്ങളും അതുപോലെ. മനസ്സു നീറ്റുന്ന ചില നഷ്ടങ്ങൾ. ഒരിക്കലും നഷ്ടപ്പെടരുതേ എന്നു മാത്രം ആഗ്രഹിച്ചിരുന്ന ചിലർ, എന്റെ നാട്, എന്റെ ഇരിപ്പിടം.പിന്നെ എന്നെതന്നെയും.
ഏന്തായിരുന്നിരിക്കും ഗുരുവിന്റെ മനസ്സിലെന്നു എനിക്കു മനസ്സിലായില്ല. അയാൾ പലപ്പൊഴും അങ്ങനെയാണ്
കഴിഞ്ഞ ജനുവരി പിറന്നതു ഒരു വ്യാഴാഴ്ചയായിരുന്നു. നാലാം ദിനം മുതൽ തണുത്ത വെളുപ്പാങ്കാലത്തെ അഞ്ചരക്കുള്ള വണ്ടിക്കു തെക്കു പടിഞ്ഞാറേക്കു വെച്ചു പിടിചു. വർഷത്തിൽ ഒരു ദിവസം പോലും അവധിയില്ലാത്ത പ്രഭാതർക്കന്റെ വരവിനു മുമ്പെ തന്നെ ആഴ്ച ദിവസങ്ങളിൽ ഞാൻ എന്റെ ഇരിപ്പിടത്തിൽ ചെന്നിരിക്കും. ഫിൽറ്റർ കോഫിയുടെ രുചിആസ്വദിച്ചു കൊണ്ടു ഒരു മാത്രുഭൂമിയും കടിച്ചു പിടിച്ചു തുടങ്ങുന്ന ദിനം മിക്കവാറും അവസാനിക്കുന്നത് വൈകീട്ടു ഒറ്റക്കു വെച്ചുണ്ടാക്കിയ കടലക്കറിയും, വെറുങ്ങലിച്ച ചപ്പാത്തിയും കഴിച്ചു കൊണ്ടായിരിന്നു. അതിനു ശേഷം ചിരപുരാതനം മുതൽ, പോസ്റ്റ് മോഡേൺ വരെയുള്ള തമിഴ് സിനിമകളുടെ ക്ലൈമാക്സിൽ ഒരു ഉറക്കം. നമ്മൾ ഒക്കെ ഉറങ്ങാൻ കാത്തിരിക്ക്യാർന്നു, രാവില്യാവാൻ വേണ്ടീട്ടു എന്നു പോലും തോന്നീട്ടുണ്ട് അന്നൊക്കെ. ഹൊ! സമ്മതിക്കെണം.!! അങ്ങനെ നിരർത്ഥകമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ദിനങ്ങൾകിടയിലാണു പൊടിപിടിച്ചുകൊണ്ടിരിക്കുന്ന ഒരു സൌഹ്രുദം ഞാൻ പൊടി തട്ടിയെടുത്തത്. ഒരുപാടുനാളത്തെ ഇടവേളക്കു ശേഷം എങ്ങനേയോ അവളെ ഞാൻ കണ്ടുമുട്ടി.
അന്നു അവളുടെ ശബ്ദത്തിൽണ്ടായിരുന്ന വിഷാദഭാവം എന്നെ അൽഭുതപ്പെടുത്തി. എന്തെ എന്ന ചോദ്യത്തിനു ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടു നിൽകുന്ന ആർകും ഉണ്ടാവുന്ന വിഷാദാവസ്ഥയെന്ന് അവൾ മറുപടിയേകി. അവിശ്വാസമായിരുന്നു എന്റെ നിശ്വാസങ്ങളിൽ എനിക്കനുഭവപ്പെട്ടതു. ഗുരു പറഞ്ഞു. എങ്കിലും അവളുടെ ശബ്ദത്തിൽ അനുഭവപ്പെട്ട ഏകാന്തതയും, നഷ്ടബോധവും ഗുരു തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അന്നവൻ നിശബ്ദമായിഅവളോടു പറഞ്ഞു. നിനക്കൊന്നും നഷ്ടപ്പെട്ടിട്ടില്ലാല്ലോ! അർത്ഥമില്ലാത്ത, നിലനില്പില്ലാത്ത ചില സ്വത്വമാണു നിന്നിൽ നിന്നും ഊർന്നിറങ്ങിയതു എന്നു മനസ്സിലാക്കുക.
അവന്റെ വാക്കുകളെ അവൾ ഒരു ജല്പനമായി മാത്രമേ കണ്ടുള്ളൂ. എങ്കിലും അതൊരു തുടക്കമായിരുന്നു. ചിന്തകളുടെയും, വാഗ്വാദങ്ങളുടെയും, ജല്പനങ്ങളുടെയും, പിന്നീടുള്ള വേർപാടിന്റേയും. ആ ഇടക്കാണു ഒരു ദിവസം സ്വന്തം ഇരിപ്പിടം ഗുരുവിനു നഷ്ടമായതു. പിന്നീടുള്ള ദിനങ്ങളിൽ ഒരു ഇരിപ്പിടം കിട്ടാനുള്ള അയാളുടെ നെട്ടൊട്ടത്തിൽ അയാൾകു നഷ്ടമായതു അയാളെ തന്നേയായിരുന്നു. ഒന്നരമാസത്തിനു ശേഷം വക്ക്പൊട്ടിയതും ഒരു ആൽതറയിൽ ഒരു ഇരിപ്പിടം അയാൾ കരസ്ഥമാക്കി.Though compromising a lot of his interests!! തീരെ വയസ്സനായാ ആ ആൽമരത്തിൽ ഇലകൾ തുലോം കുറവായിരുന്നു, ഒരുപക്ഷെ വേരുകൽ ദ്രവിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നിരിക്കും. പലപ്പോഴും അങ്ങനെ തന്നെയല്ലേ സംഭവിക്കാറുള്ളതു.
അതിനിടക്കു പലായന ഭൂമിയിലേക്കു ഒരു സന്ദർശനം, ഗുരുവിനു അതു ഒരിക്കലും ഒരു നല്ല അനുഭവമായിരുന്നില്ല. അവിടെ തന്റെ പല നഷ്ടപ്പെടലുകളും, നെഞ്ചിൽ തറച്ച കൂരമ്പ്കളെപ്പോലെ വേദനിപ്പിച്ചു. ഒന്ന് മറ്റൊന്നിനേക്കാൾ എന്ന പോലെ അവ മത്സരിച്ചു. അന്നു കൂടിച്ച പാല്പായസത്തിനു പോലും മനംപരട്ടുന്ന ഒരു കയ്പ് അയാൾ അനുഭവിച്ചു.
കഴിഞ്ഞ വർഷംഗുരുവിന്റെ എറ്റവും വലിയ നഷ്ടമായതു ഒരു സുഹ്രുത്തിന്റെ വേർപാടായിരുന്നു.അയാളെ കാണാൻ വേണ്ടിപുറപ്പെട്ടതും, പകുതിവഴിയിൽ തിരിച്ചു പോന്നതും ഗുരു എന്നോടു പറഞ്ഞു. സത്യം പറയാല്ലോ, ഒരു പക്ഷെ അന്നുമുതൽ ആയിരിക്കാം ആ സുഹ്രുത്തിനു ഗുരുവിനോടു അകൽച തോന്നിതുടങ്ങിയതു. പോകുമ്പോൾ അയാൾ പറഞ്ഞുവത്രെ, ഗുരുവിനെ കാണാൻ വീണ്ടും ഇടക്കു വരുമെന്നു. ഒരിക്കലും മറക്കില്ലെന്നു. അന്നു ഗുരു സൌമ്യനായി അയാളോറ്റു പറഞ്ഞതു ഞാൻ കേട്ടിരുന്നു, ആരുതും ഇനിയൊരിക്കലും, വരരുതു, ഓർതുവയ്ക്കരുത് മറന്നു വിട്ടേക്കൂ‍ം നിനക്കു മംഗളം. ഇടക്കു ഗുരുവിന്റെ ചെയ്തികൾ കണ്ടാൽ കരണം അടിച്ചു പുകയ്ക്കാൻ തോന്നും.ഒരു വഴിക്കു പൊയിട്ടു, പകുതിയിൽ വച്ചു തിരിച്ചു വരിക, ഛെ മൂണയില്ലാത്തവൻ, ശനിയൻ..,
“മതി തന്റെ വിവരണം. ഇയാൾടെ കൊല്ലാവസാനത്തെ ബലൻസ് ഷീറ്റും, ലാഭ നഷ്ടവിവരണവും കേൾക്കാൻ എനിക്കു സമയമില്ല“… എന്നും പറഞ്ഞ് ഞാൻ പോകാൻ ഇറങ്ങി. എനിക്കു പിന്നെ അയാളെ കാണാൻ ലജ്ജ തോന്നി. അയാളുടെ നേട്ടങ്ങളും നഷ്ടങ്ങളും,ചിന്തകളും, സംശയങ്ങളും പങ്കുവെക്കുവാൻ പറ്റിയ ഒരു ചങ്ങാതിയാവാൻ കഴിയാത്തതിൽ, പിന്നെ എന്റെ : അഹം-മമ: എന്ന ജല്പനത്തിൽ അമർഷവും.
ഗുരൂ….. മാപ്പ്…
ഗുരു പിന്നീടൊന്നും എന്നോടു പറഞ്ഞില്ല. പറയാൻ ഒന്നുമില്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, അയാൾകു താല്പര്യമില്ലാതായിരുന്നിരിക്കാം. പക്ഷെ, അയാൾ ഒന്നും പറഞ്ഞില്ല.
പുതിയ വർഷത്തിലും ഗുരു തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. അതു തുടരുമെന്നു എനിക്കറിയാമായിരുന്നു. ആ ആൽതറയിലിരിക്കുമ്പോൾ ഒരിക്കലും അയാൾകു ശാന്തനായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിൽ കൂടിയും അവിടെ ഇരിക്കുമ്പോൾ ഗുരുവിന്റെ കണ്ണുകളിൽ നല്ല നാളേക്കുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നു.
ഉറക്കത്തിന്റെ നിത്യതയിലേക്കു കണ്ണും നട്ടു അയാൾ ആ ആൽതറയിൽ തന്നെ ഇരുന്നു.