Sunday, March 21, 2010



ഇന്ന് മാർച്ച് 22. ലോക ജല ദിനം. എന്താണു ലോക ജലദിനത്തിന്റെ പ്രത്യേകത?എന്താണു ഇതിനായി ഒരു പ്രത്യേക ദിനം? ചോദ്യങ്ങൾ പലതരം. പലവട്ടം മനസ്സിൽ ചോദിച്ചു നോക്കി.
ഒന്നാലോചിച്ചു നോക്കൂ!! പുതുവത്സര ദിനങ്ങളും, വാലന്റൈൻ ദിനങ്ങളും മാസത്തിൽ ഒരിക്കൽ എന്ന പോലെ ഫ്രണ്ട്ഷിപ്-ഡേയും ഒക്കെ നമ്മൾ, ഞാനടക്കമുള്ള ഈ പുതുതലമുറ ആഘോഷിക്കുന്നുണ്ട്! വാണിജ്യവൽകരണത്തിന്റെ ആൾകാർ അവർകിഷ്ടപ്പെടുന്ന പോലെ ആഴ്ചക്കൊന്നെന്ന പോലെ പുതിയ ദിനങ്ങളും കണ്ടുപിടിക്കപ്പെടുന്നുണ്ട്. പുതിയ കണ്ടുപിടുത്തങ്ങൾകെതിരായ ഒരു കാടൻ എതിരഭിപ്രായമല്ല എന്റെ മനസ്സിൽ, മറിച്ചു എനിക്കു തോന്നുന്ന ഉൽകണ്ഠ മറ്റൊരു തരത്തിലാണു.മാറ്റം ആവശ്യമാണു അതു പ്രക്രുതിനിയമമാണു. നമ്മുടെ പ്രക്രിതിയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റങ്ങളെ കെന്ദ്രീകരിച്ചുള്ളതാണു. മേല്പറഞ്ഞ ദിനാഘോഷങ്ങൾകിടയിൽ, നാം മറക്കുന്ന, ഒരുപക്ഷെ സൌകര്യപൂർവ്വം മറക്കാൻ ശ്രമിക്കുന്ന ചില അവശ്യ ദിനാചരണങ്ങളെ പറ്റിയാണു ഞാൻ ഉൽകണ്ഠപ്പെടുന്നതു. ഞാൻ പറയുന്നതു, ആഘോഷങ്ങളെ പറ്റിയല്ല, മറിച്ചു ആചരണങ്ങളെ പറ്റിയാണ്.

ഇന്നത്തെ സാഹചര്യങ്ങളിൽ, ഒരു അന്താരാഷ്ട്ര ജല ദിനാചരണത്തിന്റെ പ്രസക്തി വളരെയേറെയാണ്. ഒരു ദിനാചരണത്തിൽ ഒതുക്കി നിർത്താനല്ല മറിച്ച് വളർന്നു വരുന്ന തലമുറക്കു ജലസംരക്ഷണത്തെ പറ്റി, ജലസ്രോതസ്സുകളുടെ സംരക്ഷണത്തെ പറ്റി മനസ്സിലാക്കാനും, ഇത്തരം പ്രവ്രുത്തികളിൽ അവരുടെ പ്രയത്നം ലഭ്യമാക്കാനും വേണ്ടിയാണ്. ഈ സൌരയൂഥത്തിൽ തന്നെ ജീവന്റെ കണിക ഉണ്ടെന്നു പറയപ്പെടുന്ന ഏക അകാശഗോളം ഭൂമി മാത്രമാണല്ലോ. നാം ഇതുവരെ മനസ്സിലാക്കയതും, അറിഞ്ഞതും ഒക്കെ അങ്ങനെതന്നെയാണു. ശാസ്ത്രം പറയുന്നതു, ജീവന്റെ ആധാരകണിക ജലം തന്നെയെന്നാണു. ഒരു വ്യാപ്തം ഓക്സിജനും, രണ്ടുവ്യാപ്തം ഹൈഡ്രജനും ചേർന്നുണ്ടാകുന്ന, നിറവും മണവും ഇല്ലാത്ത തുല്യമായ അമ്ല-ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണു ശുദ്ധജലം. ജീവന്റെ സ്രിഷ്ടി പോലെത്തന്നെ, ജീവന്റെ നിലനില്പിനും ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണു. ഇന്ന് ശുദ്ധ ജലം എന്നുള്ളതു ഒരു കിട്ടാക്കനി ആയിക്കൊണ്ടിരിക്കുകയാണു. ശുദ്ധജലം ഒരു മനുഷ്യന്റെ മൌലികാവകാശമെന്ന പോലെ ജലവും ജല സ്രോതസ്സുകളും സംരക്ഷിക്കേണ്ടതു അവന്റെ ചുമതലയും ആകുന്നു.
സംസ്ഥാന സർകാറിന്റെ കണക്കനുസരിച്ചു, കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവു വർഷത്തിൽ ശരാശരി 3107 മി.മീ എന്നതാണ്. അതേ സമയം ദേശീയ ശരാശരി ഏകദേശം 1200 മി.മീ മാത്രമാണു. തെക്കു പടിഞ്ഞാറൻ മൺസൂണും, വടക്കു കിഴക്കൻ മൺസൂണും കനിഞ്ഞനുഗ്രഹിക്കപ്പെട്ട പ്രദേശമാണു, സഹ്യ പർവ്വത നിരക്കു പടിഞ്ഞാറായുള്ള ഈ മലയാള ഭൂമി.വർഷത്തിൽ ശരാശരി 110 മുതൽ 140 ദിനങ്ങൾ വരെ ഇവിടെ വർഷപാതം ഉണ്ട്. അതായത്, കണക്കുകൾ പ്രകാരം മഴവെള്ളത്തിനു യാതൊരു പഞ്ഞവും ഇല്ല എന്നതു സത്യമാണു. എന്നാൽ കഴിഞ്ഞ ചില ഈ നൂറ്റാണ്ടിലെ ആദ്യ ദശകത്തിലെ കണക്കനുസരിച്ചു, വർഷം തോറും നമുക്കു ലഭിക്കുന്ന വർഷപാതത്തിന്റെ അളവു കുറഞ്ഞ് വരികയാണ്. അതേ പോലെത്തന്നെ ഇവിടത്തെ ഭൂഗർഭ ജലസ്രോതസ്സുകളും വറ്റിവരളാൻ തുടങ്ങിയിരിക്കുന്നു എന്ന സത്യം വളരെ ആപൽകരമായ ഒരു സ്ഥിതി വിശേഷം തന്നെയാണ്. വികസനത്തിന്റെ പേരിൽ തൂർത്ത് നിരപ്പാക്കിയ പാടശേഖരങ്ങളും, കുളങ്ങളും, വ്യവസ്ഥിതിയെ തന്നെ അപകടത്തിലാക്കും വിധം മണലൂറ്റി വിറ്റ് വരണ്ട ചാലുകൾ മാത്രമാക്കപ്പെട്ട നദികളും ഭൂഗർഭ ജലവ്യതിയാനത്തിന്റെ പ്രേരകങ്ങൾ തന്നെ. ആഗോളതലത്തിലുള്ള കാലവസ്ഥാവ്യതിയാനത്തിന്റെ ബാക്കിപത്രമാണു നമ്മുടെ നാട്ടിലെ അവസ്ഥക്കു ഉൽപ്രേരകമായിട്ടുള്ളതെങ്കിലും, അതിനൊക്കെ ഒരു പരിധിവരെ തടയിടാൻ തദ്ദേശീയമായ ചിലപ്രവർതനങ്ങൾകു സാധിക്കും, ഇതു നമ്മുടെ നാട്ടിലെ ചില സ്കൂൾ വിദ്യാർത്ഥികൾ തന്നെ നമുക്കു കാണിച്ചു തന്നിട്ടുള്ളതാണു. അപൂർവ്വൽ ചില സന്നദ്ദസംഘടനകളുടേയും, മാധ്യമസ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ മലബാറിലേയും, കൊച്ചി- തിരുവിതാംകൂർ മേഖലകളിലേയും എണ്ണപ്പെട്ട സ്കൂളുകളിൽ നടപ്പാക്കിയ മഴവെള്ളക്കൊയ്തു പദ്ധതി പോലുള്ളവ പ്രതീക്ഷക്കു വകനൽകുന്നതാണ്. പക്ഷെ ഇത്തരം പദ്ധതികളുടെ ഭാവിയും അതിന്റെ പ്രായോഗികതയും മറ്റും പഠിക്കാൻ വിദ്യഭ്യാസ വകുപ്പും ജലവിഭവ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളും എത്രത്തോളം മുൻപോട്ടു വന്നിട്ടുണ്ട് എന്നതു ചിന്തിക്കപ്പെടേണ്ടതു തന്നെയാണു. ലഭിക്കുന്ന മഴയുടെ ഏറിയപങ്കും, തോട്ടിലൂടെയും, കായലുക്കളിലൂടെയും, കടലിലേക്കൊഴികിയെത്തുന്നതിൽ ആറിലൊന്നൊ, അല്ലെങ്കിൽ എട്ടിലൊന്നോ ഭാഗം നമ്മുടെ ഭൂമിയ്ലേക്കു താഴാൻ അനുവദിച്ചാൽ തന്നെ ഇവിടത്തെ താഴ്ന്ന ഭൂഗർഭ ജലനിരപ്പു സാധാരണനിലയിലെത്തിക്കാൻ സാധിക്കും എന്നു ഭൌമ ശാസ്ത്രകാരന്മർ പറയുന്നുണ്ട്. ഇതിനു പ്രധാനമായ ഒരു തടസ്സ കോൺക്രീറ്റ് മുറ്റങ്ങളും കൂടിയാണു വ്രിത്തിയുടെ പര്യാമെന്നു സ്വയം നെഗളിക്കുന്ന മലയാളിയുടെ പുത്തൻ സംസ്കാരത്തിന്റെ ഭാഗമാണു കോൺക്രീറ്റു മുറ്റം. അതിനെപറ്റികൂടുതൽ പറഞ്ഞാൽ വിഷയവ്യതിചലനമാകുമെന്നതിനാൽ ഇപ്പോൽ പ്രതിപാദിക്കുന്നില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ മഴലഭ്യതകുറഞ്ഞു വരുന്നു എന്നതു പുതിയ കണ്ടെത്തലല്ല. അതിനുള്ള പ്രധാന കാരണം വന നശീകരണം തന്നെയാണു. ഇന്നത്തെ സ്ഥിതി നോക്കൂ, മഴ പെയ്താൽ പ്രളയം, മഴ തോർന്നാൽ വരൾച്ച. മരങ്ങളുടെ എണ്ണം കുറഞ്ഞപ്പോൾ മഴയുടെ അളവു ഭീതിതമായ രീതിയിൽ കുറഞ്ഞിരിക്കുന്നു, ഉള്ള മഴയൊ കുത്തിയൊലിച്ചു, മലമ്പ്രദേശങ്ങളിലെ മണ്ണും പാറയും, പുഴക്കിയിടിച്ചു രൌദ്രതയുടെ പുതിയ രൂപങ്ങൾ നമുക്കും കാട്ടിത്തരുന്നു. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും, ചെറിയ കുന്നിൻ പ്രദേശങ്ങളിൽ പോലും നിത്യ സംഭവമായിരിക്കുന്നു. പുഴകൾ കവിഞ്ഞൊഴുകി ഗ്രാമങ്ങൾ നാശോന്മുഖമാവുന്നു.
ലോക ജലദിനത്തിന്റെ തൊട്ടു തലേന്നാണു വന ദിനം എന്നതു ഒരു യാദ്രശ്ചികതയാണെന്നു തോന്നുന്നില്ല. കാരണം, ജലത്തിന്റെയും, വനത്തിന്റെയും, സംരക്ഷണം പരസ്പര പൂരകങ്ങളായ പ്രക്രിയകളാണു.

ജലദിനത്തിലേക്ക് തിരിച്ചു വരാം. ഈ മാർച് 22 നമുക്ക് ഒരു പുനർ;ചിന്തനത്തിന്റെ ദിനം കൂടിയാകട്ടെ നമുക്കു ശ്രമിക്കാം നമ്മുടെ ജീവന്റെ ആധാര കണമായ ജല തന്മാത്രകളെ സംരക്ഷിക്കാൻ.അതിന്റെ സ്രോതസ്സുകളെ വ്രിത്തിയായി നിലനിർത്താൻ, നമ്മുടെ വരും തലമുറക്കു വേണ്ടിയെങ്കിലും. അല്ലെങ്കിൽ നാം ചെയ്യുന്നത അവർകു ജീവിക്കാനുള്ള അവകാശത്തെകൂടിയാണു ഹനിക്കുന്നതു. ആത്മാർത്ഥമെങ്കിൽ, നമ്മുടെ ശ്രമങ്ങൾ വിജയിക്കുക തന്നെ ചെയ്യും.

ഈവർഷത്തെ ജലദിനത്തിന്റെ ആശയം ശുദ്ധജലം; ആരോഗ്യമുള്ള ഒരു ലോകത്തിനു എന്നതാണു.

Image courtesy http://images.clipartof.com/

No comments:

Post a Comment